ട്രംപിനായി ക്ഷേത്രം പണിത യുവാവ് അന്തരിച്ചു; ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം പൂര്‍ത്തിയായില്ല.!
ഹൈദരാബാദ്: അമേരിക്കന്‍ രാഷ്ട്രതലവന്‍ ഡോണാല്‍ഡ് ട്രംപിന് ക്ഷേത്രം പണിത ഇന്ത്യന്‍ ആരാധകന്‍ മരിച്ചു. തെലങ്കാന സ്വദേശിയായ 38കാരൻ ബുസാ കൃഷ്ണയാണ് കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ട്രംപിന് കൊവിഡ് ബാധിച്ചതു മുതൽ ഇയാൾ അസ്വസ്ഥനായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ഇയാള്‍ പിന്നീട് ഉപവാസവും പ്രാര്‍ത്ഥനകളുമായി കഴിഞ്ഞുകൂട്ടുകയായിരുന്നു.
നാല് കൊല്ലം മുന്‍പ് സ്വപ്നത്തില്‍ ട്രംപ് പ്രത്യക്ഷപ്പെട്ടു എന്ന് പറഞ്ഞാണ് ബുസാ കൃഷ്ണയുടെ ട്രംപ് ആരാധന ആരംഭിക്കുന്നത്.
ഭക്തി മൂത്ത ഇയാൾ താൻ ഉപയോഗിക്കുന്ന വസ്ത്രം, ബാഗ് തുടങ്ങിയവകളിലെല്ലാം ട്രംപിന്‍റെ ചിത്രങ്ങൾ പതിപ്പിച്ചു. പിന്നീട് വീടിന് സമീപംട്രംപിന്റെ ആറടി ഉയരത്തിലുള്ള പ്രതിമ സ്ഥാപിച്ച് പൂജ തുടങ്ങി.
2 ലക്ഷം രൂപ മുടക്കിയാണ് ഇയാൾ പ്രതിമ സ്ഥാപിച്ചത്. ഇത് ദേശീയ രാജ്യന്തര തലത്തില്‍ വാര്‍ത്തയായിരുന്നു.
ട്രംപിനോടുള്ള കടുത്ത ആരാധന മൂലം ട്രംപ് കൃഷ്ണ എന്നാണ് ഇപ്പോൾ ഇയാൾ നാട്ടില്‍ അറിയപ്പെടുന്നത്.
ട്രംപിനെ നേരിട്ടു കാണണം എന്നതായിരുന്ന ജീവിതാഭിലാഷം. അത് പൂര്‍ത്തിയാക്കാതെയാണ് ബുസ മരിക്കുന്നത്.
വരുന്ന തെരഞ്ഞെടുപ്പിൽ അമേരിക്കയില്‍ വീണ്ടും ട്രംപ് പ്രസിഡന്‍റാകും എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ബുസ. കൊവിഡ് ബാധയുടെ വിവരം അറിഞ്ഞതിനു പിന്നാലെ ഇയാള്‍ അതീവ ദു:ഖിതനായിരുന്നു.