പതിവ് തെറ്റിക്കാതെ ദുര്‍ഗാ പൂജയില്‍ ഭാഗമായി നുസ്രത് ജഹാന്‍
മുന്‍ വര്‍ഷങ്ങളില്‍ നേരിട്ട വിമര്‍ശനങ്ങളില്‍ തളരാതെ ദുര്‍ഗാ പൂജയില്‍ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത് ജഹാന്‍. വിവാഹശേഷം കുങ്കുമവും മംഗല്യസൂത്രവും അണിഞ്ഞ് പാര്‍ലമെന്‍റിലെത്തിയതിനും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കൈയില്‍ ത്രിശൂലമേന്തി ദുര്‍ഗ ദേവിയുടെ വേഷത്തില്‍ പരസ്യ ചിത്രത്തില്‍ ഭാഗമായതിനും നേരിട്ട രൂക്ഷ വിമര്‍ശനവും വധ ഭീഷണിയും നുസ്രതിനെ ബാധിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് ചിത്രങ്ങള്‍
പശ്ചിമ ബംഗാളിലെ പ്രധാന ആഘോഷമായ ദുര്‍ഗ പൂജയില്‍ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസ് ലോക്സഭാ എംപിയും അഭിനേത്രിയുമായ നുസ്രത് ജഹാന്‍. നൃത്തം ചെയ്തും ദക് എന്ന വാദ്യോപകരണം കൊട്ടിയും പൂജയില്‍ പങ്കുചേരുന്ന എംപിയുടെ ചിത്രങ്ങള്‍ എഎന്‍ഐ ട്വീറ്റ് ചെയ്തു.
പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് ദുര്‍ഗപൂജയില്‍ പങ്കെടുത്ത എംപി പൂജാരിയില്‍ നിന്ന് അശീര്‍വാദം സ്വീകരിക്കുന്ന ചിത്രങ്ങളും എഎന്‍ഐ ട്വീറ്റ് ചെയ്തവയില്‍ ഉള്‍പ്പെടുന്നുണ്ട്.
കൊവിഡ് വ്യാപനം കണക്കിലെടുത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ചായിരുന്നു ദുര്‍ഗ പൂജ നടന്നത്.
കഴിഞ്ഞ മാസം കൈയില്‍ ത്രിശൂലമേന്തി ദുര്‍ഗ ദേവിയുടെ വേഷത്തില്‍ ഒരു പരസ്യത്തില്‍ അഭിനയിച്ചതിന് നുസ്രത് ജഹാന് വധ ഭീഷണി നേരിട്ടിരുന്നു. സമൂഹമാധ്യമങ്ങളില്‍ നുസ്രത് സെപ്തംബര്‍ 17ന് ഇട്ട ചിത്രമാണ് വധഭീഷണിക്ക് കാരണമായത്.
ഹിന്ദുവായ ബിസിനസുകാരന്‍ നിഖില്‍ ജെയിനിനെ വിവാഹം ചെയ്തതിന് പിന്നാലെ സിന്ദൂരമണിഞ്ഞതിനും ഇതിന് മുന്‍പ് നുസ്രത് വിമര്‍ശനം കേട്ടിരുന്നു. കഴിഞ്ഞ വര്‍ഷവും ദുര്‍ഗാ പൂജയില്‍ നുസ്രത് സജീവമായി പങ്കെടുത്തിരുന്നു.
നേരത്തെ മതേതര സന്ദേശം ഉയര്‍പ്പിടിക്കാന്‍ ജഗന്നാഥ രഥയാത്രയുടെ ഉദ്ഘാടനത്തിന് നുസ്രത് ജഹാന്‍ എംപിയെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി പ്രത്യേക അതിഥിയാക്കിയിരുന്നു. കൊൽക്കത്തയിലെ ഇസ്കോണ്‍ ക്ഷേത്രത്തിലെ ജഗന്നാഥ രഥയാത്രയിലും നുസ്രത് ശ്രദ്ധാകേന്ദ്രമായിരുന്നു.
ചടങ്ങിനോടനുബന്ധിച്ച് ആരതിയും പൂജയും നടത്തി മടങ്ങിയ നുസ്രത് ഇതിന് രാഷ്ട്രീയ മാനങ്ങൾ നൽകേണ്ട കാര്യമില്ല. ഞാനൊരു ഇസ്ലാം മതവിശ്വാസിയാണ്. വിശ്വാസം ഉള്ളിൽ നിന്നുണ്ടാവുന്നതാണെന്നും പ്രതികരിച്ചിരുന്നു.
വിവാഹശേഷം കുങ്കുമവും മംഗല്യസൂത്രവും അണിഞ്ഞ് നുസ്രത് ജഹാന്‍ പാര്‍ലമെന്‍റിലെത്തിയത് ഇസ്ലാമിക ആചാരത്തിന് വിരുദ്ധമാണെന്ന് വിമര്‍ശനം നേരിട്ടിരുന്നു.
ഇതരമതസ്ഥനെ വിവാഹം ചെയ്തതിനും ഇസ്ലാമിക ആചാരത്തിന് വിരുദ്ധമായി പെരുമാറിയതിനും നുസ്രത്തിനെതിരെ ബംഗാളിലെ ഇസ്ലാം പുരോഹിതര്‍ ഫത്വയും ഇറക്കിയിരുന്നു.
ഈയടുത്താണ് ഡേറ്റിംഗ് ആപ്പ് തന്റെ ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ചതിനെതിരെ നുസ്രത് ജഹാന്‍ പൊലീസിനെ സമീപിച്ചത്.