4,000 ടൺ ഇന്ധനം കടലില്‍; മൗറീഷ്യസില്‍ പാരിസ്ഥിതിക അടിയന്തരാവസ്ഥ
ലോകത്ത് ഏറ്റവും മനോഹരവും വൈവിധ്യവുമുള്ള പവിഴപ്പുറ്റുകളാണ് സമൃദ്ധമാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഒരു ചെറുദ്വീപ് രാഷ്ട്രമായ മൗറീഷ്യസ്. മൗറീഷ്യസിന് പടിഞ്ഞാറ് ഫ്രാന്‍സിന്‍റെ അധീനതയിലുള്ള ചെറു ദ്വീപ് റീയൂണിയൻ. അതിനും പടിഞ്ഞാറാണ് മഡഗാസ്ക്കര്‍ ദ്വീപ്. ലോകത്ത് അന്തരീക്ഷോഷ്മാവില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ ആദ്യം ബാധിക്കുന്ന ചെറു ദ്വീപുകളാണിവ. അതുകൊണ്ട് തന്നെ താപനിലയിലെ വര്‍ദ്ധനവും കടല്‍ ഉയരുന്നതും ഏറെ ആശങ്കയോടെയാണ് ഈ ദ്വീപ് രാഷ്ട്രങ്ങള്‍ കാണുന്നത്. എന്നാല്‍ ഇപ്പോള്‍ അതിനേക്കാള്‍ മാരകമായ ഒന്നിനെ കുറിച്ച് അവര്‍ ആശങ്കാകുലരാണ്. തങ്ങളുടെ ദ്വീപിന്‍റെ പ്രശസ്തിക്ക് കാരണമായ മനോഹരമായ പവിഴപ്പുറ്റുകള്‍ എന്നന്നേക്കുമായി ഇല്ലാതാകുമോയെന്നാണ് അവരുടെ ആശങ്ക. കാരണം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നിർണായക ഭാഗമായ ടൂറിസം നിലനില്‍ക്കുന്നത് തന്നെ ഈ പവിഴപ്പുറ്റുകളെ കൂടി ആശ്രയിച്ചാണ്. മൗറീഷ്യസിന്‍റെ ആശങ്കയ്ക്ക് ആക്കം കൂട്ടിയതാകട്ടെ എംവി വകാഷിയോ എന്ന ചരക്ക് കപ്പല്‍.
എംവി വകാഷിയോ ഒരു ജാപ്പനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും എന്നാൽ പനാമയിൽ രജിസ്റ്റർ ചെയ്തതുമായ ഒരു ചരക്ക് കപ്പലാണ്. കപ്പല്‍ മൗറീഷ്യസിന്‍റെ തീരത്ത് കൂടി കടന്നുപോകുമ്പോള്‍ ഏതാണ്ട് 4,000 ടൺ ഇന്ധനം കപ്പലിലുണ്ടായിരുന്നു.
എംവി വകാഷിയോ ജൂലൈ 25 ന് ഇന്ത്യൻ മഹാസമുദ്രം വഴിയാണ് മൗറീഷ്യസില്‍ എത്തിചേര്‍ന്നത്. കഴിഞ്ഞ ദിവസം കപ്പല്‍ മൗറീഷ്യസിന് സമീപത്ത് അപകടത്തില്‍പ്പെട്ടു. തുടര്‍ന്ന് ഇന്ധനം കടലിലേക്ക് ഒഴുകി.
കപ്പലിലെ ചോര്‍ച്ച അടക്കാമെന്ന് കരുതിയെങ്കിലും കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നു. കപ്പലില്‍ നിന്ന് കടലിലേക്കൊഴുകിയ ഇന്ധനം കടല്‍ത്തീരത്തേക്കാണ് ഒഴുകുന്നത്. ഇത് അപൂര്‍വ്വമായ പവിഴപ്പുറ്റുകളെ ഇല്ലാതാക്കുമെന്ന് വിദഗ്ദര്‍ പറയുന്നു.
കപ്പലില്‍ നിന്ന് സമുദ്രത്തിലേക്ക് എണ്ണ ഒഴിക്കാൻ തുടങ്ങിയതിനെത്തുടർന്ന് മൗറീഷ്യസ് പ്രധാനമന്ത്രി പ്രവീന്ദ് ജുഗ്നൗത്ത് കഴിഞ്ഞ വെള്ളിയാഴ്ച രാജ്യത്ത് “പരിസ്ഥിതി അടിയന്തരാവസ്ഥ” പ്രഖ്യാപിച്ചു.
മൗറീഷ്യസിന് ഇത്രയും വലിയ ചോര്‍ച്ചയെ കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെന്നും അതിനായി മറ്റ് രാജ്യങ്ങള്‍ സഹായിക്കണമെന്നും അദ്ദേഹം ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.
ലോകപ്രശസ്ത പവിഴപ്പുറ്റുകളുടെ ആസ്ഥാനമാണ് മൗറീഷ്യസിന്‍റെ പടിഞ്ഞാറുള്ള റീയൂണിയന്‍ ഫ്രഞ്ച് അധീനതയിലുള്ള ദ്വീപാണ്. റീയൂണിയന്‍ ദ്വീപിനെയും എണ്ണ ചോര്‍ച്ച ബാധിക്കാന്‍ സാധ്യതയുണ്ട്.
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍, മൗറീഷ്യസിന് അവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. “ജൈവവൈവിദ്ധ്യം അപകടത്തിലായിരിക്കുമ്പോൾ, പ്രവർത്തിക്കേണ്ട അടിയന്തിര സാഹചര്യമാണ്. ഫ്രാൻസ് ഉണ്ട്. മൗറീഷ്യസിലെ ജനങ്ങൾക്കൊപ്പം. പ്രിയപ്പെട്ട ജുഗ്നൗത്തിന്റെ പിന്തുണയെ നിങ്ങൾക്ക് വിശ്വസിക്കാം." ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ശനിയാഴ്ച ട്വീറ്റ് ചെയ്തു.
റീയൂണിയനിൽ നിന്നുള്ള ഒരു സൈനിക വിമാനം മൗറീഷ്യസിലേക്ക് മലിനീകരണ നിയന്ത്രണ ഉപകരണങ്ങൾ കൊണ്ടുവരുമെന്ന് മൗറീഷ്യസിലെ ഫ്രഞ്ച് എംബസി അറിയിച്ചു. മൗറീഷ്യസിന്‍റെ സമ്പദ്‌വ്യവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം എന്നിവയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിക്കൊണ്ട് ആയിരക്കണക്കിന് കടല്‍ ജീവികളെ മലിനീകരണം മുക്കിക്കൊല്ലാൻ സാധ്യതയുണ്ടെന്ന് ഗ്രീൻപീസ് ആഫ്രിക്കയിലെ ഹാപ്പി ഖംബുലെ പറഞ്ഞു.
എംവി വകാഷിയോ നിലവിൽ ഒരു മറൈൻ പാർക്കിനടുത്തുള്ള തണ്ണീർത്തട പ്രദേശമായ പോയിന്റ് ഡി എസ്നിയിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മോശം കാലാവസ്ഥയും നിരന്തരമായ കടല്‍ക്ഷോഭവും കാരണം കപ്പലിന്റെ സ്റ്റാർബോർഡ് സൈഡ് ബങ്കർ ടാങ്ക് തകരുകയും അങ്ങനെ ഇന്ധന എണ്ണ കടലിലേക്ക് ഒഴുകുകയുമായിരുന്നുവെന്ന് കപ്പലിന്റെ ഉടമ നാഗാഷിക്കി ഷിപ്പിംഗ് പ്രസ്താവനയിൽ പറഞ്ഞു.
എണ്ണ തടയുന്നതിനുള്ള നടപടികൾ നടക്കുന്നുണ്ടെന്നും എന്നാല്‍ പെട്ടെന്ന് മാറ്റാവുന്നതിനേക്കാള്‍ ഏറെ ഇന്ധനം നഷ്ടപ്പെട്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പാരിസ്ഥിതിക ഉത്തരവാദിത്തങ്ങൾ വളരെ ഗൗരവമായി എടുക്കുന്നതായും സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനും കൂടുതൽ മലിനീകരണം തടയുന്നതിനും മറ്റ് ഏജൻസികളുമായും കരാറുകാരുമായും എല്ലാ ശ്രമങ്ങളും നടത്തുമെന്നും നാഗാഷികി ഷിപ്പിംഗ് കൂട്ടിച്ചേർത്തു.
എന്നാല്‍ കടല്‍ക്ഷോഭം കാരണം കപ്പലില്‍ നിന്നുള്ള ഇന്ധന നഷ്ടം കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പരിസ്ഥിതി മന്ത്രാലയം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
“ഇതാദ്യമായാണ് ഇത്തരത്തിലുള്ള ഒരു മഹാദുരന്തം നേരിടുന്നത്, ഈ പ്രശ്നം കൈകാര്യം ചെയ്യാൻ ഞങ്ങൾ വേണ്ടത്ര സജ്ജരല്ല,”മൗറീഷ്യസ് ഫിഷറീഷ് മന്ത്രി സുധീർ മൗധൂ പറഞ്ഞു.