സര്‍ക്കാറിനെതിരെ പ്രതിഷേധം; ചിലിയില്‍ രണ്ട് പള്ളികള്‍ അഗ്നിക്കിരയാക്കി
മെട്രോയുടെ സബ്‌വേ നിരക്ക് വര്‍ദ്ധന, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, സ്വകാര്യവൽക്കരണം, അസമത്വം എന്നിവയ്ക്കെതിരെ കഴിഞ്ഞ വര്‍ഷം ചിലിയിലുടനീളം രൂപം കൊണ്ട പ്രതിഷേധ പ്രസ്ഥാനത്തിന്‍റെ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പ്രകടനം അക്രമാസക്തമായി. ചിലിയന്‍ തലസ്ഥാനമായ മധ്യ സാന്‍റിയാഗോയില്‍ നടന്ന പതിനായിരക്കണക്കിന് പ്രകടനക്കാർ പങ്കെടുത്ത പ്രതിഷേധത്തിനിടെ രണ്ട് ക്രിസ്ത്യന്‍ പള്ളികള്‍ കൊള്ളയടിക്കുകയും പിന്നീട് അവയ്ക്ക് തീയിടുകയും ചെയ്തു. അതില്‍ ഒരു പള്ളി പൂര്‍ണ്ണമായും അഗ്നിക്കിരയായി. 2019 ഓക്ടോബറിലാണ് ചിലിയില്‍ കൂടുതല്‍ സമത്വമാവശ്യപ്പെട്ട് ജനങ്ങള്‍ തെരുവിലേക്കിറങ്ങാന്‍ തുടങ്ങിയത്. മെട്രോ, സബ് വേ നിരക്കുയര്‍ത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചിലിയില്‍ രൂക്ഷമായ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ചിലിയന്‍ പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ പിനാരേയുടെ രാജി ആവശ്യപ്പെട്ട് ആരംഭിച്ച പ്രതിഷേധങ്ങള്‍ അന്ന് കലാപാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അതിനിടെ കൊവിഡ് 19 രോഗാണു വ്യാപകമാകുകയും രാജ്യം ലോക്ഡൌണിലേക്ക് നീങ്ങുകയും ചെയ്തതിനെ തുടര്‍ന്ന് പ്രതിഷേധങ്ങളും തണുക്കുകയായിരുന്നു. എന്നാല്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും ചിലിയിന്‍ ജനത പ്രതിഷേധങ്ങളുമായി തെരുവുകളിലേക്ക് നീങ്ങിത്തുടങ്ങി.
മെട്രോ സബ്‌വേ നിരക്ക് വർദ്ധിപ്പിച്ചതിലൂടെ രാജ്യത്ത് വ്യാപകമായ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ആരംഭിച്ചതിന്‍റെ ഒന്നാം വാർഷികമായിരുന്നു കഴിഞ്ഞ ദിവസം ചിലിയില്‍.
കഴിഞ്ഞ വര്‍ഷം ഓക്ടോബറില്‍ മെട്രോ നിരക്ക് വര്‍ദ്ധനയ്ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളായിരുന്നു ചിലിയില്‍ നടന്നത്.
അന്നത്തെ പ്രതിഷേധത്തിനിടെ ഏതാണ്ട് ഒരു ഡസന്‍ മെട്രോസ്റ്റേഷനുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടിരുന്നു. നിരവധി ബസ് സ്റ്റേഷനുകളും അഗ്നിക്കിരയാക്കിയിരുന്നു.
സൈനിക സ്വേച്ഛാധിപത്യകാലത്ത് എഴുതിയ രാജ്യത്തിന്‍റെ ഭരണഘടനയിൽ മാറ്റം വരുത്താൻ വരുന്ന ഒക്ടോബർ 25 ന് ഒരു ഭരണഘടനാ ഹിതപരിശോധന നിശ്ചയിച്ചിരുന്നതിനിടെയാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്.
രാജ്യ തലസ്ഥാനമായ സാന്‍റിയാഗോയിലെ പ്ലാസ ഇറ്റാലിയയില്‍ നടന്ന പ്രതിഷേധത്തില്‍ രാവിലെ ആഘോഷങ്ങളായിരുന്നുവെങ്കില്‍ വൈകുന്നേരത്തോടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നുവെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉച്ച തിരിഞ്ഞ് പ്രതിഷേധം അക്രമത്തിലേക്കും കൊള്ളയും കൊള്ളിവെപ്പിലേക്കും നീങ്ങുകയായിരുന്നു. പ്രതിഷേധക്കാര്‍ പ്ലാസ ഇറ്റാലിയയ്ക്ക് സമീപത്തെ ഒരു പള്ളി കത്തിച്ചു.
രണ്ടാമത്തെ പള്ളി കൊള്ളയടിക്കുകയും തീയിടുകയും ചെയ്തെങ്കിലും അഗ്നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കി.
പള്ളികൾ കത്തിക്കുന്നത് ക്രൂരതയുടെ പ്രകടനമാണെന്നായിരുന്നു ആഭ്യന്തര, സുരക്ഷാ മന്ത്രി വെക്ടർ പെരസ് പറഞ്ഞത്. ന്യൂനപക്ഷമായ പ്രതിഷേധക്കാരാണ് അക്രമങ്ങള്‍ക്ക് തുടക്കമിട്ടതെന്നും അദ്ദേഹം പറഞ്ഞു.
പൂര്‍ണ്ണമായും കത്തി നശിച്ച ചര്‍ച്ച് ഓഫ് അസംപ്ഷൻ "ആർട്ടിസ്റ്റുകളുടെ ഇടവക" എന്നറിയപ്പെടുന്നു. 1876 ലാണ് ഈ പള്ളി പണിതത്.
സാന്‍റിയാഗോയില്‍ പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ ഫുട്ബോള്‍ ഹൂളിഗന്മാരുടെ സംഘങ്ങളും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
ഇതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ പ്ലാസാ ഇറ്റാലിയയിലെ ഒരു പ്രതിമയ്ക്ക് ചുവന്ന ചായമടിച്ചത് പ്രശ്നങ്ങള്‍ രൂക്ഷമാക്കി.
പ്ലാസ ഇറ്റാലിയയിലെ സെന്‍ട്രല്‍ സ്ക്വയറില്‍ വച്ച് കമ്മ്യൂണിസ്റ്റ് മേയറായ ഡാനിയേൽ ജാദുവിനെ പ്രതിഷേധക്കാര്‍ അക്രമിക്കാന്‍ ശ്രമിച്ചത് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി.
രാജ്യത്ത് കൊവിഡ് 19 രോഗാണു വ്യാപന നിരോധന നിയമം നിലവിലുള്ളതിനാല്‍ രാവിലെ പ്രതിഷേധത്തിനെത്തിയവര്‍ മാസ്കുകള്‍ ധരിച്ചിരുന്നു.
ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ച പ്രതിഷേധക്കാര്‍ പാട്ടുകള്‍ പാടുകയും നൃത്തം ചവിട്ടുകയും ചെയ്തു.
പ്രതിഷേധം സമാധാനപരമായി മുന്നോട്ട് നീങ്ങുന്നതിനിടെ പ്രധാനപ്രതിഷേധ സ്ഥലമായ പ്ലാസ ഇറ്റാലിയയിൽ നിന്ന് ചിലിയന്‍ പൊലീസ് പിന്‍വാങ്ങിയെന്ന് ഫസ്റ്റ്പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
നിർദ്ദിഷ്ട ഭരണഘടനാ മാറ്റത്തിന് "അംഗീകാരം" നൽകാനായി വോട്ട് ചെയ്യാന്‍ പ്രകടനക്കാര്‍ ആഹ്വാനം ചെയ്തു. " മതിയെന്ന് പറയാന്‍ ഏറ്റവും നല്ല സമയമിതാണ്. ഞങ്ങള്‍ ഇവിടെയുണ്ട്. ഞങ്ങളെ അംഗീകരിക്കുക" 29 കാരിയും സൈക്കോളജിസ്റ്റുമായ പൌളിന വില്ലാരോയല്‍ എഎഫ്പിയോട് പറഞ്ഞു.
പ്രസിഡന്‍റ് സെബാസ്റ്റ്യൻ പിനെരയുടെ സർക്കാർ പ്രകടനക്കാരോട് സമാധാനപരമായിരിക്കാനും കൊവിഡ് രോഗാണു നിയന്ത്രണങ്ങളെ മാനിക്കാനും ആഹ്വാനം ചെയ്തു.
കൊവിഡ് രോഗാണു വ്യാപനത്തെ തുടര്‍ന്ന് ചിലിയില്‍ ഇതുവരെയായി 13,702 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 4,94,478 പേര്‍ക്കാണ് ഇതുവരെയായി ചിലിയില്‍ രോഗാണുബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ വര്‍ഷം നടന്ന പ്രതിഷേധങ്ങള്‍ക്കിടെ 17 മെട്രോ സ്റ്റേഷനുകള്‍ക്കാണ് പ്രതിഷേധക്കാര്‍ തീയിട്ടത്. 81 സ്റ്റേഷനുകൾക്ക് കേടുപാടുകള്‍ വരുത്തിയിരുന്നു.
കഴിഞ്ഞ ഒക്ടോബർ 25 ന് പ്രസിഡന്‍റ് പിനെരെ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ദശലക്ഷത്തിലധികം ആളുകളാണ് ചിലിയിൽ തെരുവിലിറങ്ങി. ഡിസംബറില്‍ നടന്ന പ്രതിഷേധത്തില്‍ 29 പേരാണ് കൊല്ലപ്പെട്ടിരുന്നു.
2500 പേർക്കാണ് അന്ന് പരിക്കേറ്റത്. 2,840 പേർ അറസ്റ്റിലായി. പ്രതിഷേധക്കാരെ അടിച്ചവര്ത്തുന്നതിനിടെ ചിലിയന്‍ സൈന്യവും പൊലീസും പ്രതിഷേധക്കാര്‍ക്ക് നേരെ വ്യാപകമായി ലൈകിംഗാതിക്രമം നടത്തിയതായും പിന്നീട് പരാതിയുയര്‍ന്നു.
തുടർന്ന് ഒക്ടോബർ 18 ന് പ്രസിഡന്‍റ് പിനാരെ രാജ്യത്ത് അടിയന്താരാവസ്ഥ പ്രഖ്യാപിച്ചു. എന്നാല്‍ കലാപം രാജ്യതലസ്ഥാനത്ത് നിന്ന് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ് ഉണ്ടായത്.
ഒടുവില്‍ മന്ത്രിസഭയിലെ എട്ട് മന്ത്രിമാരെ പിനാരെയ്ക്ക് പുറത്താക്കേണ്ടി വന്നു. 2020 ഏപ്രിലിൽ ദേശീയ റഫറണ്ടം വിളിക്കാനും നവംബർ 15 ന് ദേശീയ കോൺഗ്രസ് വിളിച്ച് കൂട്ടാനും ഒപ്പുവച്ചെങ്കിലും കൊവിഡ് വ്യാപനം എല്ലാം മാറ്റി മറിച്ചു.
ഇപ്പോള്‍ പ്രതിഷേധങ്ങളുടെ വാര്‍ഷികം നടക്കുന്നതിനിടെ ചിലിയില്‍ പ്രസിഡന്റിനും സര്‍ക്കാറിനും എതിരെ വീണ്ടും പ്രതിഷേധങ്ങള്‍ ശക്തി പ്രാപിക്കുകയാണ്.