കൊവിഡ് 19 ; തകര്‍ന്നടിഞ്ഞ് ലോകത്തിലെ ഏറ്റവും വലിയ രോമക്കുപ്പായ വ്യവസായം
ലോകത്തിലെ ഏറ്റവും വലിയ രോമക്കുപ്പായ വ്യവസായമാണ് ഡെന്മാര്‍ക്കിലെ നീര്‍നായ രോമക്കുപ്പായ വ്യവസായം. രോമക്കുപ്പായത്തിനാവശ്യമായ നല്ലയിനം രോമങ്ങള്‍ക്കായി നീര്‍നായകളെ വളര്‍ത്തുകയും അവയുടെ രോമവും തൊലിയും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന രോമക്കുപ്പായങ്ങള്‍ക്ക് ഡെന്മാര്‍ക്കിലും ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിലും ഏറെ ഉപഭോക്താക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ലോകത്തിന്‍റെ താളം തന്നെ നിശ്ചലമാക്കിയ കൊറോണാ രോഗാണുവിന്‍റെ വ്യാപനം ഇന്ന് ഡെന്മാര്‍ക്കിന്‍റെ രോമക്കുപ്പായ വ്യവസായത്തെയും അടിമുടി നിശ്ചലമാക്കി. കൊറോണാ രോഗാണുവിന്‍റെ വ്യാപനവും അതിനെ തുടര്‍ന്ന് ഡെന്മാര്‍ക്കിലെ നീര്‍നായ ഫാമുകളില്‍ രോഗാണുവിന്‍റെ പരിവര്‍ത്തനം സാധ്യമായ രോഗാണുവിന്‍റെ സാന്നിധ്യം കണ്ടതിനെ തുടര്‍ന്ന് രാജ്യത്തെ 17 ദശലക്ഷം നീര്‍നായകളെ കൊന്നൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. ഇതോടെ രാജ്യത്തെ രോമക്കുപ്പായ വ്യാവസായം തകര്‍ന്നടിഞ്ഞു.
ഡെന്മാര്‍ക്കിലെ നീര്‍നായ ഫാം സന്ദര്‍ശിച്ച പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സൻ വികാരാധീനയായി. സര്‍ക്കാറിന്‍റെ തീരുമാനത്തിനെതിരെ പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സൻ നീര്‍നായ ഫാം സന്ദര്‍ശിച്ചത്.
ഡെന്മാര്‍ക്കിന് രണ്ട് തലമുറയിലായി പ്രഗത്ഭരായ നീര്‍നായ കര്‍ഷകരുണ്ട്. വളരെ ചുരുങ്ങിയ കാലത്തിനിടെ ഇവരുടെ ജീവിത സാഹചര്യങ്ങള്‍ തകര്‍ന്നു. കര്‍ഷകരുടെ വികാരം എനിക്കുമുണ്ടെന്നും ഫാം സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.
ഡെൻമാർക്കിലെ നീര്‍നായ വ്യവസായത്തിന്‍റെ ആണിക്കല്ലിളക്കുന്ന തീരുമാനം ലോകത്തിലെ ഏറ്റവും വലുതും ഗുണനിലവാരവുമുള്ള രോമക്കുപ്പായ വ്യവസായത്തെ പാടെ ഇല്ലാതാക്കി.
നവംബര്‍ 4 നാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സര്‍ക്കാറിന് രോമക്കുപ്പായ വ്യവസായത്തില്‍ ദീര്‍ഘ വീക്ഷണമില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. വിവാദ ഉത്തരവിനെ തുടര്‍ന്ന് കൃഷി മന്ത്രി മൊഗന്‍സ് ജെന്‍സന്‍ രാജിവച്ചു.
2022 വരെ രാജ്യത്ത് എല്ലാവിധത്തിലുമുള്ള നീര്‍നായ പ്രജനനത്തിനും സര്‍ക്കാര്‍ നിരോധം ഏര്‍പ്പെടുത്തി. 6,000 ത്തോളം തൊഴിലാളികളുള്ള, രാജ്യത്തിന് പ്രതിവർഷം 5903 കോടി രൂപ ( 800 മില്യൺ ഡോളർ ) നേടിതന്നിരുന്ന രോമക്കുപ്പായ കയറ്റുമതി വ്യവസായം ഇതോടെ നിശ്ചലമായെന്ന് ഡെന്മാര്‍ക്ക് നീര്‍നായ പ്രജനന അസോസിയേഷൻ മേധാവി ടാഗ് പെഡെർസൺ പറഞ്ഞു
1,100 നീര്‍നായ ഫാമുടമകള്‍ക്കോ ഫാമിലെ തൊഴിലാളികള്‍ക്കോ നഷ്ടപരിഹാര പദ്ധതികള്‍ നടപ്പാക്കാതെയാണ് സര്‍ക്കാര്‍ നീര്‍നായകളെ കൊന്നൊടുക്കാന്‍ ഉത്തരവിട്ടതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
17 ദശലക്ഷം നീര്‍നായകളെ കൊന്ന് കുഴിച്ചു മൂടിയെങ്കിലും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇവയുടെ മൃതദേഹം ഭൂമിക്ക് വെളിയിലേക്ക് വന്നത് ഏറെ ആശങ്ക സൃഷ്ടിച്ചു.
ഡെന്മാര്‍ക്കിന്‍റെ പടിഞ്ഞാറൻ പട്ടണമായ ഹോൾസ്റ്റെബ്രോയ്ക്ക് പുറത്തുള്ള ഒരു സൈനിക പരിശീലന കേന്ദ്രത്തില്‍ അടക്കം ചെയ്ത ആയിരക്കണക്കിന് നീര്‍നായക്കളുടെ മൃതദേഹങ്ങളാണ് ഭൂമിക്ക് മുകളിലേക്ക് ഉയര്‍ന്നുവന്നത്.
മൃതദേഹങ്ങള്‍ അഴുകിയാൽ പുറത്തുവരുന്ന വാതകങ്ങളിൽ നിന്നുള്ള സമ്മർദ്ദം മൂലമാണ് നീര്‍നായകളുടെ മൃതദേഹങ്ങൾ ഭൂമിയുടെ ഉപരിതലത്തിലേക്ക് ഉയർന്നതെന്ന് പ്രാദേശിക പൊലീസ് പറഞ്ഞു.
ഇതേ തുടര്‍ന്ന് കുറഞ്ഞത് 150 സെന്‍റീ മീറ്റർ (അഞ്ച് അടി) താഴ്ചയില്‍ ഇവയെ കുഴിച്ചിടണമെന്ന് പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കി. എന്നാൽ ഹോൾസ്റ്റെബ്രോയ്ക്ക് പുറത്തുള്ള സ്ഥലങ്ങളില്‍ 100 സെന്‍റീമീറ്റർ ആഴത്തില്‍ മാത്രമാണ് ഇവയെ കുഴിച്ചിട്ടിതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.