തീ കൊണ്ട് കളിക്കരുത് ; അൽ-അക്സാ പള്ളി അക്രമത്തില്‍ ഇസ്രയേലിന് ഹമാസിന്‍റെ മുന്നറിയിപ്പ്
റംസാന്‍ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച വിശുദ്ധഭൂമിയില്‍ ഇസ്രയേല്‍ നടത്തിയ അക്രമത്തിനെതിരെ ലോക സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. ഇസ്ലാം മതത്തെ സംബന്ധിച്ച് മൂന്നാമത്തെ ഏറ്റവും വിശുദ്ധ സ്ഥലമാണ് അൽ-അക്സാ പള്ളി സംയുക്തം. ഈ സ്ഥലം യഹൂദന്മാരുടെയും ഏറ്റവും പുണ്യസ്ഥലമാണ്, അവർ ഇതിനെ ക്ഷേത്ര പര്‍വ്വതം എന്ന് വിളിക്കുകയും വേദപുസ്തക ക്ഷേത്രങ്ങൾ നിലകൊള്ളുന്ന സ്ഥലമായി അതിനെ ആരാധിക്കുകയും ചെയ്യുന്നു. ക്രിസ്തുമതവും ഈ പ്രദേശത്തെ വുശുദ്ധമായ ആരാധിക്കുന്നു. എന്നാല്‍ ഇന്ന് ഇസ്രായേൽ-പലസ്തീൻ അക്രമത്തിന്‍റെ ഒരു പ്രധാന കേന്ദ്രമാണ് ഈ വിശുദ്ധ പ്രദേശം. ഇന്നലെ രാത്രിയില്‍ അൽ-അക്സാ പള്ളിക്ക് സമീപം എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഇപ്പോഴും ആശയകുഴപ്പം നിലനില്‍ക്കുകയാണ്. വിശുദ്ധമാസത്തിലെ അവസാന വെള്ളിയാഴ്ച രാത്രി ഏതാണ്ട് 70,000 ത്തോളം പാലസ്തീനികള്‍ അൽ-അക്സയിൽ നടന്ന റമദാൻ പ്രാർത്ഥനയിൽ പങ്കെടുത്തതായി സൈറ്റിന്റെ മേൽനോട്ടം വഹിക്കുന്ന ഇസ്ലാമിക് എൻഡോവ്‌മെന്‍റ് അറിയിച്ചു. വിശാലമായ ആ കുന്നില്‍ മുകളില്‍ രാത്രിയിലുണ്ടായ അക്രമത്തില്‍ 200 ല്‍ പരം സാധാരണക്കാര്‍ക്ക് പരിക്കേറ്റു. രണ്ട് പേര്‍ മരിച്ചു. പരിക്കേറ്റവരിൽ 88 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പലസ്തീൻ റെഡ് ക്രസന്‍റ് എമർജൻസി സർവീസ് പറഞ്ഞു. അക്രമത്തില്‍ 17 ഇസ്രയേല്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റതായി ഇസ്രായേൽ പൊലീസും പറയുന്നു.
ഇസ്രയേലിന്‍റെ പ്രധാന എതിരാളിയായ ഹമാസ് തീ കൊണ്ട് കളിക്കരുതെന്ന് ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി. ഹമാസ് നടത്തുന്ന ടിവി സ്റ്റേഷന് നൽകിയ അഭിമുഖത്തിൽ ഗ്രൂപ്പിന്‍റെ ഉന്നത നേതാവ് ഇസ്മായിൽ ഹനിയേ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പേരെടുത്ത് അഭിസംബോധന ചെയ്തു കൊണ്ടാണ് "തീ കൊണ്ട് കളിക്കരുതെന്ന്" മുന്നറിയിപ്പ് നൽകിയത്.
“നിങ്ങൾക്കോ നിങ്ങളുടെ സൈന്യത്തിനോ പൊലീസിനോ ഈ യുദ്ധത്തിൽ വിജയിക്കാൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു. "ജറുസലേമിൽ സംഭവിക്കുന്നത് നിർത്താൻ പാടില്ലാത്ത ഒരു ഇൻറ്റിഫാദയാണ്." അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രയേലിന്‍റെ നടപടിയെ ലേകരാജ്യങ്ങള്‍ അപലപിച്ചു. "പിരിമുറുക്കങ്ങൾ വർദ്ധിപ്പിക്കുന്നതോ സമാധാനത്തിൽ നിന്ന് ഞങ്ങളെ അകറ്റുന്നതോ ആയ നടപടികൾ ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്.
കിഴക്കൻ ജറുസലേമിലെ കുടിയൊഴിപ്പിക്കൽ, സെറ്റിൽമെന്‍റ് പ്രവർത്തനം, വീട് പൊളിച്ചുനീക്കൽ, തീവ്രവാദ പ്രവർത്തനങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു." ," യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രയേലിനോട് ശാന്തനാകാന്‍ യൂറോപ്യൻ യൂണിയനും ആവശ്യപ്പെട്ടു. കുടിയൊഴിപ്പിക്കലുകൾ ഗൌരവതരമാണെന്നും അത്തരം നടപടികൾ അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം നിയമവിരുദ്ധമാണെന്നും ഇത് സങ്കര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്നും അവര്‍ പറഞ്ഞു.
1994 ലെ സമാധാന കരാര്‍ പ്രകാരം ഇസ്രയേലിലെ മുസ്ലീം ആരാധാനലയങ്ങളുടെ സൂക്ഷിപ്പുകാരായ ജോര്‍ദാനും തുര്‍ക്കി, റഷ്യ തുടങ്ങിയ രാജ്യങ്ങളും അടുത്തകാലത്ത് ഇസ്രയേലിനോടുള്ള അകല്‍ച്ച നീക്കിയ സൌദിയും ബഹ്റൈനും യുഎഇയും ഇറാനും വിശുദ്ധ മാസത്തിലെ ഇസ്രയേല്‍ നടപടിയെ തള്ളിപ്പറഞ്ഞു.
എന്നാല്‍, നാളെ കൂടുതല്‍ സംങ്കര്‍ഷങ്ങളുണ്ടാകുമോയെന്നാണ് ലോകം ആശങ്കപ്പെടുന്നത്. നാളെ രാത്രി, പുണ്യമാസമായ റംസാനിലെ ഏറ്റവും പവിത്രമായ “ലയലത്ത് അൽ ഖാദർ” അല്ലെങ്കിൽ “വിധി രാത്രി” ആണ്. അന്ന്, ജറുസലേമിലെ പഴയ നഗരത്തിലെ അൽ-അക്സാ പള്ളി വളപ്പിൽ ആരാധകർ തീവ്രമായ രാത്രികാല പ്രാർത്ഥനകൾക്കായി ഒത്തുകൂടും.
അന്നേ ദിവസം രാത്രി ജറുസലേം ദിനത്തിന്‍റെ ആരംഭം കൂടിയാണ്. കിഴക്കൻ ജറുസലേമിനെ ഇസ്രായേൽ പിടിച്ചടക്കിയത് അന്നാണ്. ഇസ്രയേലി മത ദേശീയവാദികൾ തെരുവുകളില്‍ അന്ന് രാത്രി പരേഡുകളും മറ്റ് ആഘോഷങ്ങളും നടത്തുന്നു. ഇത് കൂടുതല്‍ സംഘര്‍ഷങ്ങളുണ്ടാക്കുമെന്ന് ലോകം ഭയക്കുന്നു.
ഇറാന്‍ അതിരൂക്ഷമായ ഭാഷയിലാണ് സംഭവത്തോട് പ്രതികരിച്ചത്. “സയണിസ്റ്റ് ഭരണകൂടത്തിന്‍റെ അധഃപതിച്ചു കൊണ്ടിരിക്കുന്ന പ്രസ്ഥാനം ആരംഭിച്ചു, ഇത് അവസാനിപ്പിക്കില്ല,” സുപ്രീം നേതാവ് അയതോല്ല അലി ഖമേനി ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു. പലസ്തീൻ പ്രദേശങ്ങളിൽ സായുധ “ചെറുത്തുനിൽപ്പ്” തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച വെസ്റ്റ് ബാങ്കിൽ വെടിവയ്പ്പ് നടത്തിയതായി സംശയിക്കുന്ന ഒരു പലസ്തീനിയെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തിതിരുന്നു. ഒരു ഇസ്രായേലിയുടെ കൊലയ്ക്കും രണ്ട് പേരുടെ പരിക്കിനും ഈ വെടിവെയ്പ്പ് കാരണമായതായി ഇസ്രയേല്‍ അറിയിച്ചിരുന്നു.
തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വെസ്റ്റ് ബാങ്ക് നഗരമായ നബ്ലൂസിന് സമീപം ഇസ്രായേൽ സൈന്യം 16 കാരനായ ഒരു പലസ്തീന്‍ കൌമാരക്കാരനെ വെടിവച്ച് കൊന്നു. നിരവധി ഫലസ്തീനികൾ സൈനികർക്ക് നേരെ ഫയർ ബോംബ് എറിഞ്ഞതായും സൈന്യം അറിയിച്ചിരുന്നു.
ഇത്തരത്തില്‍ സംഘര്‍ഷം നിലനില്‍ക്കെയാണ് ഇന്നലത്തെ അക്രമണം. പലസ്ത്രീനികള്‍ അക്രമിക്കുകയായിരുന്നുവെന്ന് ഇസ്രയേല്‍ ആരോപിച്ചു. പ്രചരിച്ച വീഡിയോകളില്‍ പലസ്ത്രീനികള്‍ പാറയും ചെരുപ്പും കസേരകളും പടക്കവും ഇസ്രയേല്‍ സേനയ്ക്ക് നേരെ വലിച്ചെറിയുന്നുണ്ട്. റബര്‍ വെടിയുണ്ടകള്‍ ഉപയോഗിച്ചും സ്റ്റൺ ഗ്രനേഡുകളും കൊണ്ട് പ്രതിഷേധക്കാരെ നേരിടുന്ന ഇസ്രയേല്‍ സേനയെയും കാണാമായിരുന്നു.
എല്ലാ അക്രമ അസ്വസ്ഥതകൾക്കും കലാപങ്ങൾക്കും കാരണം പലസ്തീനികളാണെന്നും ഞങ്ങളുടെ സേനയ്‌ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ കനത്ത കൈകൊണ്ട് തന്നെ ഞങ്ങൾ പ്രതികരിക്കുമെന്നും ഇസ്രയേല്‍ സേനയുടെ പ്രസ്താവനയില്‍ പറയുന്നു.
2000 ലെ പലസ്തീൻ ഇൻറ്റിഫാദ അഥവാ പ്രക്ഷോഭത്തിന്‍റെ പ്രഭവകേന്ദ്രമായിരുന്നു ഈ പ്രദേശം. സംഘര്‍ഷത്തെ തുടര്‍ന്ന് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ ഹമാസിന്‍റെ പച്ചക്കൊടികൾ അഴിച്ച് ഹമാസ് അനുകൂല മുദ്രാവാക്യം വിളിച്ച് ആയിരക്കണക്കിന് പലസ്തീനികള്‍ തെരുവിലിറങ്ങി.
വിശാലമായ കുന്നിന്‍ പുറത്തെ പള്ളിയിലേക്ക് വിശുദ്ധമാസത്തില്‍ പ്രാര്‍ത്ഥനയ്ക്കായെത്തി ചേര്‍ന്ന പാലസ്തീനികളെ ഇസ്രയേല്‍ സേന പരിശോധനകള്‍ക്ക് ശേഷം കടത്തി വിട്ടത് പലപ്പോഴും സംഘര്‍ഷത്തിലേക്കെത്തിയിരുന്നു. അതിനിടെയാണ് വൈകീട്ടോടെ കലാപാന്തരീക്ഷമുണ്ടായത്.
ഹമാസിന്‍റെ കൊടികളുയര്‍ത്തി ഇസ്രയേല്‍ മുദ്രാവാക്യം വിളിച്ച പലസ്തീനികള്‍ അതിര്‍ത്തികളില്‍ ഇസ്രയേല്‍ വിരുദ്ധ മുദ്രാവാക്യമെഴുതിയ ബലൂണുകള്‍ പറത്തി.
വിശുദ്ധമാസത്തിലും കിഴക്കൻ ജറുസലേമിലെ ഷെയ്ഖ് ജറയില്‍ നിന്ന് പലസ്തീനികളെ ഇസ്രായേൽ കുടിയൊഴിപ്പിക്കുന്നതിനെതിരെ നേരത്തെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇത് പ്രദേശത്തെ പുത്തന്‍കൂറ്റുകാരായ ജൂതന്മാരും തദ്ദേശികളായ പലസ്തീനികളും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് എത്തിച്ചു. ഈ സംഘര്‍ഷത്തില്‍ സൈന്യം ഇടപെട്ടതാണ് പുതിയ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ആരോപണമുണ്ട്.
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona