അമേരിക്കയില്‍ ജോര്‍ജ് ഫ്ലോയ്ഡ്, ഇസ്രയേലില്‍ ഇയാന്‍ ഹല്ലക്ക്; തുടരുന്ന വംശഹത്യകളും പ്രതിഷേധങ്ങളും
ജോര്‍ജ് ഫ്ലോയ്ഡില്‍ തുടങ്ങിയ അമേരിക്കന്‍ പൊലീസിന്‍റെ വംശീയ വേട്ട തുടരുന്നതിനിടെ ഇസ്രയേലിയില്‍ നിന്നും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇസ്രയേല്‍ രാജ്യനിര്‍മ്മാണത്തിന്‍റെ ഭാഗമായി പാലസ്തീന്‍റെ ഭൂമിയിലേക്കുള്ള ഇസ്രയേല്‍ കൈകടത്തില്‍ പൂര്‍വ്വാധികം ശക്തമായി തുടരുന്നതിനിടെയായിരുന്നു ഇസ്രയേല്‍ ബോര്‍ഡര്‍ പൊലീസ്, കിഴക്കന്‍ ജറുസലേമിലെ പഴയ നഗരത്തില്‍ വച്ച് ഓട്ടിസ്റ്റിക്കായിരുന്ന ഇയാന്‍ ഹല്ലക്ക് എന്ന 32 കാരനെ വെടിവച്ച് കൊന്നത്. ഇസ്രയേല്‍ പൊലീസിന്‍റെ നിരന്തരമായ കൊലപാതകങ്ങള്‍ തുടരുന്നതിനിടെ ഉണ്ടായ ഹല്ലക്കിന്‍റെ കൊലപാതകം, ജോര്‍ജ് ഫ്ലോയ്ഡിന്‍റെ മരണം ഉയര്‍ത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ആളിക്കത്തുകയാണ്. 'ബ്ലാക് ലിവ്സ് മാറ്റര്‍' എന്നതിന് പകരം 'പാലസ്തീനിയന്‍ ലിവ്സ് മാറ്റര്‍' എന്നത് മാത്രമാണ് വ്യത്യാസം.
കൈയില്‍ അസാധാരണമായ വസ്തു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇസ്രയേലി ബോര്‍ഡര്‍ പൊലീസ് 32 കാരനായ ഇയാദ് അല്‍ ഹല്ലക്കിനെ വെടിവച്ച് കൊന്നത്.
എന്നാല്‍, ഹല്ലക്കിന്‍റെ കൈയിലുണ്ടായിരുന്ന ആ അസാധാരണ വസ്തു അദ്ദേഹത്തിന്‍റെ മൊബൈല്‍ ഫോണായിരുന്നെന്ന് ഹല്ലക്കിന്‍റെ അമ്മ പറയുന്നു.
മാത്രമല്ല, മെയ് 30 കൊല്ലപ്പെട്ടിട്ടും ഇത് സംബന്ധിച്ച് 13 ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരു വിവരവും ഇസ്രേയേലി പൊലീസ് പുറത്ത് വിട്ടിട്ടില്ലെന്നും അമ്മ റാന അൽ ഹല്ലക്ക് ആരോപിച്ചു.
കൊല നടത്തിയതിന്‍റെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ പുറത്ത് വിടാത്ത ഇസ്രയേല്‍ പൊലീസ്, കൊലയ്ക്കെതിരെ നടന്ന പ്രതിഷേധത്തിനെതിരെ അക്രമം അഴിച്ച് വിട്ടതില്‍ ഇസ്രായേൽ സർക്കാരിനെയും റാന അൽ ഹല്ലക്ക് വിമര്‍ശിച്ചു.
മെയ് 30 ന് ജറുസലേമിലെ പഴയ നഗരത്തിലെ ലയൺസ് ഗേറ്റിന് സമീപം ഇയാദ് അൽ ഹല്ലക്കിന്‍റെ കൈയില്‍ "സംശയാസ്പദമായ വസ്‌തു" ഉണ്ടെന്ന് പറഞ്ഞ ശേഷം ഹല്ലിനോട് ഇസ്രയേലി ബോഡര്‍ പൊലീസ് ഓടി രക്ഷപ്പെടാന്‍ പറഞ്ഞു. ഓടുന്നതിനിടെ പിന്തുടര്‍ന്ന് വന്ന് പുറകില്‍ നിന്ന് വെടിവെക്കുകയായിരുന്നു.
ഇയാദിന്‍റെ കൊലപാതകത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹരജി നൽകിയിരുന്നെങ്കിലും ഇസ്രയേല്‍ പൊലീസിന്‍റെ ആവശ്യത്തെ തുടർന്ന് ഇസ്രയേൽ കോടതി കേസ് കഴിഞ്ഞയാഴ്ച അവസാനിപ്പിക്കുകയായിരുന്നു.
ഓട്ടിസ്റ്റിക്കായിരുന്ന ഇയാന്‍ ഹല്ലക്ക്, പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തുന്ന ഓൾഡ് സിറ്റിയുടെ എൽവിൻ സെന്‍ററിൽ പങ്കെടുക്കാറുണ്ടായിരുന്നു. എല്ലാ ദിവസവും രാവിലെ അവിടെ എത്തിയിരുന്ന അദ്ദേഹം ശനിയാഴ്ചയും പതിവുപോലെ സെന്‍റില്‍ എത്തിയിരുന്നു.
സെന്‍ററില്‍ നിന്ന് തിരിച്ച് വീട്ടിലേക്ക് പോകും വഴിയാണ് ഇസ്രയേലി ബോര്‍ഡര്‍ പൊലീസ് ഇദ്ദേഹത്തെ കാണുന്നത്. കൈയില്‍ സംശയാസ്പദമായി എന്തോ ഉണ്ടെന്ന് തോന്നിയ പൊലീസ് ഇയാനോട് ഓടാന്‍ പറഞ്ഞു. തുടര്‍ന്ന് ഓടിപോയ ഇയാനെ പൊലീസ് പിന്തുടര്‍ന്ന് പുറകില്‍ നിന്ന് വെടിവച്ചു കൊല്ലുകയായിരുന്നു.
ഇയാന്‍റെ കൈയില്‍ തോക്ക് ഉണ്ടെന്ന കരുതിയാണ് വെടിവെച്ചതെന്നാണ് ഇസ്രയേലി പൊലീസ് നല്‍കുന്ന അനൗദ്ധ്യോഗീക വിശദീകരണം. എന്നാല്‍ ഇയാന്‍റെ കൈയില്‍ തോക്കല്ലായിരുന്നു. പകരം അദ്ദേഹത്തിന്‍റെ സെല്‍ ഫോണായിരുന്നു.
പാലസ്തീന്‍ ജനതയോടുള്ള ഇസ്രയേലിന്‍റെ വംശീയാക്രമണത്തിന്‍റെ ഇരയാണ് ഇയാന്‍ ഹല്ലക്ക് എന്ന് പ്രതിഷേധക്കാരും ആരോപിക്കുന്നു.
മെയ് 28 ന് ആഭ്യന്തര സുരക്ഷാ മന്ത്രി അമീർ ഒഹാന ഫേസ്ബുക്കിൽ കുറിച്ചു, “ഒരു വ്യക്തി ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥനെ അക്രമിച്ചാല്‍ അവൻ സ്വന്തം ജീവൻ പണയപ്പെടുത്തുന്നുവെന്ന് അറിഞ്ഞിരിക്കണം.” എന്നായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ് വന്നത് മെയ് 28 ന് ഇയാന്‍ ഹക്കിനെ ഇസ്രയേലി ബോര്‍ഡര്‍ പൊലീസ് കൊല്ലുന്നത് മെയ് 30. ഇവ തമ്മില്‍ ബന്ധമുണ്ടെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൊലീസിന് ഇഷ്ടാനുസരണം വെടിവയ്ക്കാനുള്ള പച്ചക്കൊടിയായിരുന്നുനെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
മാലിന്യം ശേഖരിക്കാൻ ഉപയോഗിച്ചിരുന്ന ലയൺസ് ഗേറ്റിലെ പിൻ മുറിയിലെ മൂലയിലാണ് ഹല്ലക്ക് വെടിയേറ്റ് കിടന്നത്. ഓട്ടിസ്റ്റിക്കായിരുന്ന ഇയാനെ പെട്ടെന്ന് തന്നെ പൊലീസിന് കീഴ്പ്പെടുത്താമായിരുന്നു.
എന്നാല്‍, അത് ചെയ്യാതിരുന്ന ഇസ്രയേലി പൊലീസ് അവനോട് ഓടാന്‍ പറയുകയായിരുന്നു. പിന്നീട് പിന്നില്‍ നിന്നും വെടിവെച്ചുവെന്നും ഇയാന്‍ ഹല്ലക്കിന്‍റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വെടിവെക്കാതെ അവനെ കീഴ്പ്പെടുത്തിയിരുന്നെങ്കില്‍ അവന്‍റെ കൈയില്‍ തോക്കില്ലെന്ന് അവര്‍ക്ക് മനസിലാകുമായിരുന്നു. എന്നാല്‍ കൊന്നതിന് ശേഷം അവനെ തീവ്രവാദിയാക്കാനായിരുന്നു പൊലീസിന്‍റെ ശ്രമം.
ഇയാന്‍റെ കൈയില്‍ ആയുധമില്ലെന്ന് മനസിലാക്കിയ പൊലീസ് വീട്ടിലെത്തി മുഴുവനും പരിശോധിച്ചു. എന്നാല്‍ അവര്‍ക്ക് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഇയാന്‍റെ അച്ഛന്‍ ഖീർ ഹല്ലക്ക് പറഞ്ഞു.
വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇസ്രയേലി പൊലീസ് ഇയാന്‍റെ സഹോദരിയെ 'വേശ്യ' എന്ന് വിളിച്ചാണ് അഭിസംബോധന ചെയ്തതെന്നും അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
“ഇപ്പോൾ കാണുന്ന രീതിയെന്തെന്നാല്‍, ഇസ്രയേലി പൊലീസ് ഒരു അറബിയെ കാണ്ടാല്‍ ഉടനെ അയാള്‍ ഒരു ലക്ഷ്യമാകും" ഹല്ലക്കിന്‍റെ ബന്ധുക്കളിലൊരാളായ ഹതീം അവിവി അൽ മോണിറ്ററിനോട് പറഞ്ഞു.
കുറഞ്ഞ പ്രവർത്തനക്ഷമതയുള്ള ഓട്ടിസമാണ് ഇയാദിന് ബാധിച്ചത്. അദ്ദേഹത്തിന്‍റെ ജീവിതം മുഴുവൻ അമ്മയെയും അച്ഛനെയും സഹോദരിമാരെയും ചുറ്റിപ്പറ്റിയാണ്. കുടുംബത്തിലെ മറ്റ് അംഗങ്ങളുമായി പോലും ഇയാന്‍ ബന്ധമുണ്ടായിരുന്നില്ല.
യഹൂദരും അറബികളും എന്താണെന്ന് പോലെും അദ്ദേഹത്തിന് തീർച്ചയായും അറിയില്ല. കഴിഞ്ഞ ശനിയാഴ്ച, അദ്ദേഹം എല്ലാ ദിവസവും ചെയ്തതുപോലെ എൽവിൻ സെന്ററിലേക്ക് പോവുകയായിരുന്നു. കൊറോണ വൈറസ് കാരണം അദ്ദേഹം മാസ്കും കയ്യുറകളും ധരിച്ചിരുന്നു.
പൊലീസ് ഓടാന്‍ പറഞ്ഞപ്പോള്‍ പേടിച്ചോടിയ ഇയാന്‍ മാലിന്യ ശേഖരണ മുറിയിലേക്കായിരുന്നു ഓടിക്കേറിയത്. അവിടെയെത്തിയ ഇസ്രയേലി ബോര്‍ഡര്‍ പൊലീസ് ഇയാനെ വെടിവച്ച് കൊല്ലുകയായിരുന്നുവെന്നും ഹതീം പറഞ്ഞു.
ഇയാന്‍ ഹക്കിന്റെ കൊലപാതകത്തോടെ ഇസ്രയേലില്‍ പാലസ്തീന്‍ അനുകൂല മുദ്രാവാക്യം മുഴങ്ങി. പ്രതിഷേധക്കാര്‍ "പാലസ്തീന്‍ ലിവ്സ് മാറ്റര്‍ " എന്ന ബാനറുകള്‍ ഉയര്‍ത്തി.
ഏതാണ്ട് 6000 ത്തോളം ഇസ്രയേലി പാലസ്തീന്‍കാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ജാഫ, ഹൈഫ, ജറുസലേം എന്നിവിടങ്ങളിൽ നൂറുകണക്കിന് പ്രതിഷേധക്കാർ പൊലീസിനെ നേരിട്ടു.
പ്രതിഷേധത്തില്‍ ഇസ്രയേലികളും പങ്കെടുത്തതോടെ ഇയാന്‍റെ വിഷയത്തില്‍ പൊലീസ് പെരുമാറ്റത്തെക്കുറിച്ച് വേഗത്തിൽ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
പ്രതിഷേധക്കാർ “നെതന്യാഹു നിങ്ങൾ ഭീരുവാണ്, അറബ് രക്തം നഷ്ടപ്പെടുന്നില്ല”, “ഓഫീസർ, നിങ്ങൾ ആരെയാണ് സംരക്ഷിക്കുന്നത്?” “ഓഹാന രാജിവെക്കണം!” പൊലീസ് കാര്യങ്ങളുടെ ചുമതലയുള്ള പൊതു സുരക്ഷാ മന്ത്രി അമീർ ഒഹാന രാജിവെക്കണമെന്ന ആവശ്യവും ശക്തമായി.
അമേരിക്കയില്‍ പൊലീസ് വെടിവെപ്പില്‍ മരിച്ച ജോര്‍ജ് ഫ്ലോയ്ഡിന്‍റെ മരണത്തോടെയാണ് ലോകമെങ്ങും വംശീയാക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്.
അമേരിക്കയിലും യൂറോപിലും അടിമ വ്യാപാരത്തെ പ്രോത്സാഹിപ്പിച്ചിരുന്ന വംശീയവാദികളുടെ പ്രതിമകളും തെരുവ് പേരുകളും നീക്കണമെന്നാവശ്യപ്പെട്ട സമരം ശക്തമാണ്.
അമേരിക്കന്‍ ഭൂഖണ്ഡം യൂറോപിന് പരിചയപ്പെടുത്തിയ ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയുടെ തല തകര്‍ത്ത പ്രതിഷേധക്കാര്‍ ഇംഗ്ലണ്ടിന്റെ രാജ്ഞിയായിരുന്ന എലിസബത്തിന്റെ പ്രതിമയില്‍ ചായം തേച്ചു.
ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ന്യൂസ്ലന്റ് പല നഗരപിതാക്കന്മാരുടെ പ്രതിമകളും തെരുവുകളില്‍ നിന്ന് മ്യൂസിയത്തിലേക്ക് മാറ്റി.