കൊവിഡ്19 മരണം മൂന്ന് ലക്ഷത്തിലേക്ക്; തുടച്ചുനീക്കുക അസാധ്യമെന്ന് ലോകാരോഗ്യ സംഘടന
2019 നവംബറിന്റെ അവസാനത്തോടെ ചൈനയിലെ വുഹാനില്‍ പടര്‍ന്ന് പിടിക്കാന്‍ ആരംഭിച്ച കൊവിഡ്19 എന്ന കൊറോണാ വൈറസ് ഒരു മഹാമാരിയായി ലോകം മൊത്തം മരണം വിതയ്ക്കാന്‍ തുങ്ങിയിട്ട് ആറ് മാസങ്ങള്‍ പിന്നിടുന്നു. ഇതിനകം ഭൂമിയില്‍ നിന്ന് ഇല്ലാതായത് 2,98,165 പേരാണ്. 44,29,235 പേര്‍ക്ക് ഇതുവരെയായി രോഗബാധയേറ്റു. മാസങ്ങള്‍ നീണ്ട ലോക്ഡൗണിനെ തുടര്‍ന്ന് പല രാജ്യങ്ങളും സാമ്പത്തിക തകര്‍ച്ചയിലേക്കും അത് വഴി കലാപങ്ങളിലേക്കും നീങ്ങുകയാണ്. ജയിലുകളിലാരംഭിച്ച കലാപങ്ങള്‍ തെരുവുകളിലേക്കും പടരുകയാണെന്നാണ് വടക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.
ലോകം ഇങ്ങനെ അസ്ഥിരമാകുന്നുവോയെന്ന ആശങ്കകള്‍ നിലനില്‍ക്കെയാണ് നോവല്‍ കൊറോണാ വൈറസിനെ മറ്റ് മഹാമാരികളെ പോലെ പെട്ടെന്ന് തുടച്ച് നീക്കാനാകില്ലെന്നും സുരക്ഷയൊരുക്കുക മാത്രമാണ് നിലവിലെ സാഹചര്യത്തില്‍ ഭരണകൂടങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യങ്ങളുടെ വരുമാനം നിലച്ചതോടെ നിയന്ത്രിതമായി ലോക്ഡൗണ്‍ നിയമങ്ങള്‍ പിന്‍വലിക്കാനും അതുവഴി സാമ്പത്തിക മേഖലയിലെ നിശ്ചലാവസ്ഥയെ പതുക്കെയെങ്കിലും മറികടക്കുവാനുള്ള ശ്രമങ്ങള്‍ക്ക് ലോകരാജ്യങ്ങള്‍ തയ്യാറെടുക്കാന്‍ തുടങ്ങുന്നതിനിടെയായിരുന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
കൊവിഡ്19 എച്ച്ഐവി പോലെയുള്ള മഹാമാരിയാണെന്നും അതിനെ ഭൂമുഖത്ത് നിന്ന് എന്നന്നേക്കുമായി തുടച്ചു നീക്കാന്‍ കഴിയില്ലെന്നും ലോകാരോഗ്യ സംഘടന എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മൈക്കല്‍ റയാനാണ് അഭിപ്രായപ്പെട്ടത്.
നേരെത്തെ ചൈന വൈറസിനെ ജനിതക എഞ്ചിനീയറിങ്ങ് വഴി നിര്‍മ്മിച്ചതാണെന്ന അമേരിക്കന്‍ ആരോപണങ്ങളെ തള്ളിക്കളഞ്ഞതും ഡോ. മൈക്കല്‍ റയാനാണ്.
എല്ലാക്കാലത്തും ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് ഈ മഹാമാരിയുടെ ലക്ഷണം കാണും. മഹാമാരിയെ നിയന്ത്രിക്കാന്‍ വാക്സിന് കണ്ടുപിടിക്കുന്നതിന് കൂടുതല്‍ ശ്രദ്ധ ചെലുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാക്സിന് ഇല്ലാത്തപക്ഷം ലോകജനതയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും ഡോ.റയാന് പറയുന്നു.
എച്ച്ഐവി പോലെയുള്ള ഒരു രോഗമായി ഇത് എല്ലാക്കാലത്തും ഭൂമുഖത്ത് കാണുവാനുള്ള സാധ്യതയുണ്ട്. ഇതിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിയില്ല.
ഫലപ്രദമായ ചികിത്സ വികസിപ്പിച്ചെടുക്കുക മാത്രമാണ് കൊവിഡ്19 നേരിടാനുള്ള ഏക പ്രതിവിധി. കൊവിഡിനെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ പല രാജ്യങ്ങളും പിന്‍വലിക്കാനോ ഇളവ് വരുത്താനോ ഉദ്ദേശിക്കുന്ന സാഹചര്യത്തിലാണ് ഡോ.റയാന്റെ മുന്നറിയിപ്പ്.
ഇതിനിടെ ചൈനയടക്കമുള്ള പല രാജ്യങ്ങളിലും കൊവിഡ് രണ്ടാംഘട്ടത്തില്‍ തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
വാക്സിന് കണ്ടെത്തിയാല്‍ മാത്രം പോരാ, ആവശ്യമായ ഡോസുകളില്‍ അവ നിര്‍മ്മിക്കേണ്ടതുണ്ട്. മാത്രമല്ല, ഇത് ലോകം മുഴുവന്‍ വിതരണം ചെയ്യുകയും വേണം.
കൊറോണയെ അപക്വമായ രീതിയില്‍ കൈാര്യം ചെയ്താല്‍ അമേരിക്ക ശരിക്കും ഗുരുതരമായ പ്രത്യാഘാതമാണ് നേരിടാന്‍ പോകുന്നതെന്നും കൂടുതല്‍ കൊവിഡ് മരണങ്ങളും സാമ്പത്തിക തകര്‍ച്ചയും അമേരിക്ക നേരിടേണ്ടിവരുമെന്ന് അമേരിക്കയിലെ മുതിര്‍ന്ന ഡോക്ടറായ ഡോ. അന്തോണി ഫൗസിയും മുന്നറിയിപ്പ് നല്കുന്നു.
വാക്സിനുകളുടെ അഭാവത്തില്‍ കോവിഡിനെ ചെറുക്കാന്‍ സഞ്ചിത പ്രതിരോധത്തിന് (ഹെര്‍ഡ് ഇമ്മ്യൂണിറ്റി) സാധിക്കുമെന്നത് തെറ്റായ ധാരണയാണെന്നും ഡോ മൈക്കല്‍ റയാന് പറഞ്ഞിരുന്നു. അമേരിക്ക ഇത്തരത്തിലൊരു നീക്കം നടത്തുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
കോവിഡിനെ നേരിടാന്‍ സാമൂഹിക പ്രതിരോധശേഷി ആര്‍ജിച്ചെടുക്കലാണ് ഉത്തമമെന്ന കണക്കുകൂട്ടല്‍ അപകടമാണെന്നും മൈക്കല്‍ റയാന് അഭിപ്രായപ്പെട്ടു.
രാജ്യത്തെ ജനങ്ങളില്‍ നല്ലൊരു ശതമാനം ആളുകളെ രോഗം ബാധിക്കാന്‍ അനുവദിക്കുകയും അവരുടെ രോഗം ഭേദമാകുകയും ചെയ്യുന്നതിലൂടെ രോഗത്തിനെതിരെ സമൂഹ പ്രതിരോധം ആര്‍ജിച്ചെടുക്കുന്ന രീതിയാണ് സഞ്ചിത പ്രതിരോധം അഥവാ ഹെര്‍ഡ് ഇമ്മ്യൂണിറ്റി.
സമൂഹത്തില്‍ കൂടുതല്‍ ആളുകളും രോഗത്തിനെതിരെ സ്വാഭാവിക പ്രതിരോധം നേടുന്നതോടെ വൈറസ് വ്യാപനം നിലയ്ക്കുമെന്നുമാണ് കണക്കാക്കുന്നത്. എന്നാല്‍ ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന അവകാശത്തോടെയാണ് ഡബ്ല്യുഎച്ച്ഒ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.
മനുഷ്യരെന്നാല്‍ മൃഗങ്ങളല്ല. മനുഷ്യരില്‍ ഈത്തരത്തില്‍ പരീക്ഷണം നടത്തുന്നത് വളരെ ക്രൂരമായ രീതിയാണെന്നും റയാന് പറഞ്ഞു. ശരിയായ വിധത്തില്‍ സമൂഹത്തിന് സഞ്ചിത പ്രതിരോധം കൈവരിക്കാന്‍ എത്ര പേര്‍ക്ക് വാക്സിന് നല്‍കണമെന്ന് വിദഗ്ധര്‍ക്ക് കണക്കാക്കേണ്ടി വരുമ്പോള്‍ മാത്രമേ സഞ്ചിത പ്രതിരോധം മനുഷ്യര്‍ക്ക് ബാധകമാവുകയുള്ളുവെന്നും റയാന് അഭിപ്രായപ്പെട്ടു.
ലോക ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും ഇപ്പോള്‍ തന്നെ വൈറസ് ബാധിച്ചിട്ടുണ്ടെന്നും ചെറിയ രൂപത്തിലുള്ള കോവിഡിലൂടെയെങ്കിലും കടന്നുപോയിട്ടുണ്ടെന്നുമുള്ള നിഗമനം തെറ്റാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്നും റയാന് പുറഞ്ഞു.
രോഗ പ്രതിരോധത്തിന് സഞ്ചിത പ്രതിരോധം പരിഗണിക്കുന്ന ഒരു രാജ്യത്തിന്റെയും പേരെടുത്ത് പറയാതെയാണ് മൈക്കല്‍ റയാന് ആരോപണം ഉന്നയിച്ചത്.
നോവല്‍ കൊറോണാ വൈറസ് ചൈനയിലെ വുഹാന്‍ വൈറോളജി ലാബില്‍ മനുഷ്യനിര്‍മ്മിതമായിരുന്നുവെന്ന് നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. ഇതിനെതിരെ ആദ്യം രംഗത്തെത്തിയത് ഡോ.മൈക്കല്‍ റയാന് ആയിരുന്നു.
പുതിയ കൊറോണാ വൈറസ് മനുഷ്യ നിര്‍മ്മിതമല്ലെന്നും സ്വാഭാവിക ജനിതകമാറ്റത്തിലൂടെ രൂപാന്തരം വന്നതാണെന്നും ഡോ.മൈക്കല്‍ റയാന് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
മാത്രമല്ല, ചൈനയുടെ താല്പര്യങ്ങളെ സംരക്ഷിക്കുകയാണ് ലോകാരോഗ്യ സംഘടന ചെയ്യുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു. ഇതിന് മറുപടി പറയവേയാണ് റയാന് കൊവിഡ്19 ജനിതകമാറ്റത്തിലൂടെ ഉണ്ടായതാണെന്ന് അവകാശപ്പെട്ടത്.
നിരവധി ശാസ്ത്രജ്ഞന്മാര് കൊവിഡ്19 വൈറസിന്റെ ജനിതകഘടന പരിശോധിച്ചെന്നും ഇങ്ങനെ വൈറസിന് സ്വാഭാവിക പരിണാമം ഉണ്ടായതായി കണ്ടെത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
ഇതിനിടെ ലോക്ഡൗൺ നിയന്ത്രണങ്ങൾ പതിയെ ഒഴിവാക്കുന്ന യുഎസിലടക്കം ദിനംപ്രതി രോഗികൾ വർധിക്കുകയാണ്. സുരക്ഷയല്ല സ്വാതന്ത്രമാണ് തങ്ങള്‍ക്ക് ആവശ്യമെന്ന വാദവുമായി അമേരിക്കക്കാരും രംഗത്തെത്തി. ലോക്ഡൗൺ എടുത്ത് കളയാണമെന്നാണ് അവരുടെ ആവശ്യം.
ഇതിനിടെ, നിയന്ത്രണങ്ങൾ ഒറ്റയടിക്ക് നീക്കം ചെയ്യുന്നതിനെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി. ലോക്ഡൗൺ പിൻവലിച്ച രാജ്യങ്ങളിൽ രോഗം വീണ്ടും വ്യാപിക്കുന്നതായി സംഘടനയുടെ അടിയന്തരാവശ്യ വിഭാഗം മുന്നറിയിപ്പ് നല്കി.
യുഎസിൽ പ്രതിദിനം ആയിരക്കണക്കിനു പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. മിക്കതും ജോലിസ്ഥലത്തെ ഇടപഴകലിലൂടെ പടരുന്നുവെന്നതാണെന്നും ഇത്തരമൊരു അവസ്ഥയില്‍ ലോക്ഡൗൺ നീക്കാനുള്ള തീരുമാനം തെറ്റാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മിഷിഗൻ അടക്കം ചില സംസ്ഥാനങ്ങൾ ലോക്ഡൗൺ ഭാഗികമായി നീക്കിയെങ്കിലും കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച ന്യൂയോർക്ക് നഗരം ജൂൺ വരെ അടഞ്ഞുകിടക്കും.
യുഎസിൽ 230 ആരോഗ്യപ്രവർത്തകർ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചു. മെക്സിക്കോയിൽ 111 ആരോഗ്യപ്രവർത്തകരാണ് മരിച്ചത്. മെക്സിക്കോയിൽ 8544 ആരോഗ്യപ്രവർത്തകർക്ക് കൂടി കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തു.
ലോകത്തെ മിക്ക രാജ്യങ്ങളിലും ആരോഗ്യപ്രവര്‍ത്തകരായി കേരളത്തില്‍ നിന്നുള്ള ഒരുപാട് പേര് ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ പലരും ആശുപത്രിയിലെ നിസഹായാവസ്ഥയും അവശ്യസാധനങ്ങളുടെ അപര്യാപ്തതയും കൊവിഡ് പോസറ്റീവായാലും ജോലിക്ക് ഹാജരാകാന്‍ നിര്‍ബന്ധിക്കുന്ന മാനേജ്മെന്റുകളെ കുറിച്ചും നിരവധി പരാതികളാണ് ദിവസവും സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിടുന്നത്.
എന്നാല്‍, മഹാമാരിയുടെ കാലത്ത് ആരോഗ്യപ്രവര്‍ത്തര്‍ക്ക് ആദരം മാത്രമേയുള്ളൂവെന്നും കൃത്യമായ ശമ്പളം പോലും ലഭിക്കുന്നില്ലെന്നും പരാതിയുയര്‍ന്നു. പല സ്ഥലത്തും ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നും സാമ്പത്തിക നഷ്ടത്തിന്റെ പേരില്‍ സര്‍ക്കാറുകള്‍ ശമ്പളം പിടിക്കുന്നതായുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നു.
കൊറോണ വൈറസ് മൂലം ആഫ്രിക്കയില്‍ രണ്ട് ലക്ഷത്തോളം ആളുകള്‍ മരിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പില്‍ സൂചിപ്പിക്കുന്നു.
വൈറസിനെ നിയന്ത്രിക്കാനായില്ലെങ്കില്‍ ആഫ്രിക്കയില്‍ 83,000 നും 1,90,000 ഇടയില്‍ ആളുകള്‍ മരിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
29 ദശലക്ഷത്തിനും 44 ദശലക്ഷത്തിനും ഇടയില്‍ ആളുകളിലേക്ക് ഇത് പടരാമെന്നും സംഘടന പറയുന്നു. രോഗത്തെ തടയാന്‍ ഇതുവരെ നപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് പഠനം.
എന്നാല്‍ ഭാഗ്യവശാല്‍ ഇത് സംഭവിച്ച് തുടങ്ങിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ തലവന്‍ മാറ്റ്ഷിഡിസോ മൊയിതി ടെലി കോണ്‍ഫറന്‍സില്‍ പറഞ്ഞു.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ആഫ്രിക്കയില്‍ വളരെ വൈകിയാണ് വൈറസ് ആക്രമിച്ചത്. മറ്റ് എവിടെ ഉള്ളതിനേക്കാളും രോഗവ്യാപനതോതും ആഫ്രിക്കയില്‍ കുറവാണെന്നതും ആശ്വാസകരമാണ്.
മേഖലയിലെ സര്‍ക്കാരുകള്‍ പ്രത്യേക താല്പര്യമെടുത്ത് വൈറസ് വ്യാപനത്തെ നിയന്ത്രണമാക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ അടുത്ത കുറച്ച് വര്‍ഷത്തേക്ക് കോവിഡ് നമ്മുടെ ജീവിതത്തില്‍ ഒരു ഭാഗമായി മാറിയേക്കാമെന്നും പരിശോധിക്കുക, രോഗം കണ്ടെത്തുക, ഐസലേറ്റ് ചെയ്യുക, ചികിത്സിക്കുക എന്നിവ അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ ആവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്നും മൊയിതി പറഞ്ഞു.