നാസികള്‍ക്കെതിരെയുള്ള വിജയം ആഘോഷിച്ച് റഷ്യ; പരേഡില്‍ ഇന്ത്യന്‍ സൈന്യവും
മഹാമാരി പടര്‍ന്നു പിടിക്കുമ്പോഴും ലഡാക്കിലെ ഗാല്‍വാന്‍ കുന്നുകള്‍ വഴി ചൈനീസ് സൈന്യം ഇന്ത്യന്‍ മണ്ണിലേക്ക് നുഴഞ്ഞ് കയറാന്‍ നടത്തിയ ആദ്യ തയ്യാറെടുപ്പുകള്‍ പരാജയപ്പെട്ട വേളയിലാണ്, രണ്ടാം ലോക മഹായുദ്ധത്തില്‍ ഹിറ്റ്ലറിന്‍റെ ഏകാധിപത്യ നാസി സേനയ്ക്ക് നേരെ റഷ്യ നേടിയ വിജയത്തിന്‍റെ 75-മത് വിജയാഘോഷവും നടന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ അസ്വാസ്ഥ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും റഷ്യ, തങ്ങളുടെ വിക്ടറി ഡേ പരേഡിന് ഇന്ത്യയേയും ചൈനയേയും ക്ഷണിച്ചു. കാണാം ആ പരേഡ് ചിത്രങ്ങള്‍. ചിത്രങ്ങള്‍: ഗെറ്റി.
നാസി ജര്‍മ്മനിയുടെ വീഴ്ചയോടെയാണ് രണ്ടാം ലോകമഹായുദ്ധത്തിന് തിരശീല വീണത്. ഏകാധിപത്യ രാജ്യമായി ജര്‍മ്മനിയെ മാറ്റിയ ഹിറ്റ്ലര്‍ ജൂതവിരോധം മുന്‍നിര്‍ത്തിയാണ് സ്വന്തം രാജ്യത്തെ മറ്റ് രാജ്യങ്ങള്‍ക്കെതിരെ തിരിച്ചത്.
ഈ യുദ്ധത്തിന് ജര്‍മ്മനിക്കൊപ്പം നിന്നത് ഇറ്റലിയും ജപ്പാനുമായിരുന്നു. യുദ്ധത്തില്‍ ജര്‍മ്മനിക്കെതിരെ റഷ്യ ആധികാരിക വിജയം നേടിയത് മെയ് 9 നായിരുന്നു. എന്നാല്‍ കൊവിഡ്19 ന്‍റെ വ്യാപനത്തിനിടെ ആഘോഷ പരിപാടികള്‍ റഷ്യ മാറ്റിവച്ചു.
തുടര്‍ന്ന് 1945 ല്‍ ജര്‍മ്മനിക്കെതിരെ നേടിയ ഐതിഹാസിക വിജയത്തിന്‍റെ 75 -ാം വാര്‍ഷികാഘോഷവും മോസ്കോ വിക്റ്ററി പരേഡും ജൂണ്‍ 24 നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
പരേഡിലേക്ക് കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍റിപെന്‍റന്‍റ് സ്റ്റേറ്റ്സ് എന്ന പേരിലറിയപ്പെടുന്ന 20 വിദേശ രാജ്യങ്ങളെയാണ് റഷ്യ ക്ഷണിച്ചിരുന്നത്.
ഇന്ത്യ, അമേരിക്ക, ഇംഗ്ലണ്ട്, സെര്‍ബിയ, ഫ്രാന്‍സ്, പോളണ്ട്, മംഗോളിയ, തുര്‍ക്കി, ചൈന തുടങ്ങിയ 20 രാജ്യങ്ങള്‍ക്ക് പരേഡിലേക്ക് ക്ഷണമുണ്ടായിരുന്നു.
ഈ രാജ്യങ്ങളെ കൂടാതെ ബെലാറസ്, ഈജിപ്ത്, ഇസ്രയേല്‍, ഇറാന്‍, കിര്‍ഗിസ്ഥാന്‍ എന്നീ രാജ്യങ്ങളും പരേഡില്‍ പങ്കെടുത്തു.
സൈന്യത്തോടൊപ്പം റഷ്യയില്‍ പരേഡിനെത്തിയത് ഇന്ത്യയുടെ പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗായിരുന്നു. ഏറെ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷിയായ റഷ്യയുടെ റെഡ് സ്ക്വയറില്‍ ഇന്ത്യന്‍ പട്ടാളവും പരേഡിനിറങ്ങി.
കര- നാവിക- വ്യോമ സേനകളില്‍നിന്ന് തിരഞ്ഞെടുത്ത 75 പേരടങ്ങുന്ന സംഘമാണ് ഇന്ത്യയുടെ ഭാഗമായി പരേഡില്‍ പങ്കെടുത്തത്. ഇന്ത്യന്‍ സൈനികര്‍ പരേഡില്‍ പങ്കെടുത്തതില്‍ അഭിമാനം തോന്നുന്നുവെന്ന് രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാജ്‌നാഥ് സിങ് റഷ്യന്‍ പ്രതിരോധമന്ത്രി യൂറി ബോറിസോവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൊവിഡ്19 ന്‍റെ വ്യാപനത്തെ തുടര്‍ന്ന് പല രാജ്യങ്ങളും വിട്ട് നിന്നെങ്കിലും 11 രാജ്യങ്ങളില്‍ നിന്നുള്ള സൈനിക സംഘങ്ങള്‍ പരേഡില്‍ പങ്കെടുത്തു.
പരേഡ് വീക്ഷിക്കാന്‍ ചൈനീസ് പ്രതിരോധമന്ത്രിയും എത്തിയിരുന്നുവെങ്കിലും അദ്ദേഹവുമായി രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നില്ല.
ഏതാണ്ട് ഒരു മാസത്തോളമായി ഇന്ത്യ - ചൈന അതിര്‍ത്തികളില്‍ ചൈനയുടെ കടന്നുകയറ്റം തുടങ്ങിയിട്ട്. പല തവണ ഇന്ത്യയന്‍ സേന മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ചൈന മുന്നറിയിപ്പുകളെ അവഗണിക്കുകയായിരുന്നു.
തോക്ക് ഒഴിവാക്കി, കമ്പിവടികളും ആണി കോര്‍ത്ത വടികളുമായെത്തിയ 2000 ത്തോളം ചൈനീസ് സൈനികരെ 300 ഓളം വരുന്ന ഇന്ത്യന്‍ സൈന്യം ചെറുത്ത് നിര്‍ത്തി..
ഒടുവില്‍ ഇരുസൈന്യവും തമ്മിലുണ്ടായ ബലാബലത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് ഒരു കമാന്‍റിങ്ങ് ഓഫീസര്‍ ഉള്‍പ്പടെ 20 സൈനികരാണ് നഷ്ടമായത്.
ഏകാധിപത്യ ഭരണത്തിന്‍ കീഴിലുള്ള ചൈന പക്ഷേ എത്ര സൈനികരെ നഷ്ടമായെന്ന യഥാര്‍ത്ഥ കണക്ക് പുറത്ത് വിട്ടിട്ടില്ല. 20 താഴെ സൈനികര്‍ എന്നുമാത്രമാണ് അവരുടെ വിശദീകരണം.
ചൈനയിലെ വുഹാനില്‍ നിന്ന് ലോകം മുഴുവനും പടര്‍ന്നു പിടിച്ച കൊവിഡ്19 എന്ന വൈറസ് ബാധയെ തുടര്‍ന്ന് ലോകത്ത് ലക്ഷക്കണക്കിനാളുകള്‍ മരിച്ച് വീഴുന്നതിനിടെയിലും അയല്‍ രാജ്യങ്ങളുടെ അതിര്‍ത്തികളില്‍ പ്രശ്നങ്ങളുണ്ടാക്കാനാണ് ചൈനീസ് ഏകാധിപത്യ ഭരണകൂടത്തിന് താല്പര്യം. കൊവിഡ് 19 വൈറസ് ചൈനീസ് സൃഷ്ടിയാണെന്ന ആരോപണവും നിലനില്‍ക്കെയാണ് ചൈനയുടെ ഈ അതിക്രമം.
മഹാമാരിയുടെ കാലത്തും ചൈനയുടെ നുഴഞ്ഞുകയറ്റത്തോട് ശക്തമായ ഭാഷയിലാണ് ഇന്ത്യന്‍ സൈന്യം പ്രതികരിച്ചത്. ഇന്ത്യയുടെ ചെറുത്ത് നില്‍പ്പ് വിഷയത്തിലേക്ക് ലോകത്തിന്റെ പ്രത്യേക ശ്രദ്ധക്ഷണിച്ചു.
ഇന്ത്യ-നേപ്പാള്‍ ബന്ധത്തിലുണ്ടായ ഉലച്ചില്‍ മൂലം ചൈനയോട് അടുപ്പം കാണിക്കുന്ന നേപ്പാള്‍ പക്ഷേ, സ്വന്തം രാജ്യാതിര്‍ത്തിക്കുള്ളിലേക്ക് ചൈനീസ് സൈന്യം കടന്നുകയറിയിട്ടും ഈക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.
എന്നാല്‍, ചൈനയുടെ കടന്നുകയറ്റത്തെ ശക്തമായി നേരിട്ട ഇന്ത്യയുടെ ചങ്കുറപ്പ് ലോകശ്രദ്ധയേ ഗുല്വാനിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ചൈന ഗുല്വാനിലേക്ക് മാസങ്ങള്‍ക്ക് മുന്നേ കടന്നുകയറ്റം ആരംഭിച്ചിരുന്നുവെന്ന് തെളിയിക്കുന്ന ചില ഉപഗ്രഹ ചിത്രങ്ങള്‍ ഓസ്ട്രേലിയ പുറത്ത് വിട്ടു.
ചൈനയോട് സംയമനം പാലിക്കാന്‍ അമേരിക്കയും ആവശ്യപ്പെട്ടു. ഇതിനിടെ റഷ്യയിലെ വിക്ടറി പരേഡിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ ബാഹ്യ ഇടപെടലിന്റെ ആവശ്യമില്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു.
ഇന്ത്യ-റഷ്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിക്കിടെയായിരുന്നു അദ്ദേഹമിക്കാര്യം പറഞ്ഞത്. ഇന്ത്യയും റഷ്യയും ചൈനയും ഈടുറ്റ ലോകക്രമത്തിന് പരിശ്രമിക്കുന്നുവെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യ- ചൈന പ്രശ്നത്തില്‍ മറ്റൊരു രാജ്യത്തിന്റെ സഹായം കൂടാതെ ഇരുരാജ്യങ്ങളും വിഷയം രമ്യമായി പരിഹരിക്കുമെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു.
ഇന്ത്യയും ചൈനയും റഷ്യയും തമ്മില്‍ സൈനിക-വിദേശ മന്ത്രിമാരുടെ തലത്തില്‍ കൂടിക്കാഴ്ചകള്‍ നടക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ഒരു ബാഹ്യ ഇടപെടല്‍ ആവശ്യമില്ലെന്ന് തന്നെയാണ് റഷ്യ ആവര്‍ത്തിക്കുന്നത്.
റഷ്യയുടെ മധ്യസ്ഥതയില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.