ആമസോണ്‍ കാടുകള്‍ക്ക് പുറമേ കാട്ടുതീയില്‍ ഉരുകി ലോസ് ഏഞ്ചല്‍സ്
ബ്രസീലിലെ ആമസോണ്‍ കാടുകള്‍ക്ക് പുറമേ അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലെ കാടുകളിലും കാട്ടുതീ പടര്‍ന്ന് പിടിക്കുകയാണ്. ആമസോണില്‍ മനുഷ്യന്‍റെ ഇടപെടലാണ് കാട്ടുതീ പടര്‍ത്തുന്നതെങ്കില്‍ ലോസ് ഏഞ്ചല്‍സില്‍ പ്രകൃത്യാലുണ്ടാകുന്ന കാട്ടുതീയാണ് അപകടം വിതയ്ക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയുണ്ടായ ഇടിമിന്നലിനെ തുടര്‍ന്ന് ലോസ് ഏഞ്ചല്‍സിലെ കാടുകളില്‍ വിവിധ സ്ഥലങ്ങളിലാണ് തീപിടിത്തമുണ്ടായത്. ലോസ് ഏഞ്ചൽസിന് വടക്കന്‍ പ്രദേശത്തെ നൂറുകണക്കിന് വീടുകളിൽ നിന്ന് ആളുകളെ നിർബന്ധിപൂര്‍വ്വം മാറ്റിത്താമസിപ്പിച്ചിരിക്കുകയാണ്.
കട്ടികൂടിയതും വരണ്ട് ഉണങ്ങിയതുമായ ഏഞ്ചൽസിലെ ദേശീയ വനത്തിനുള്ളില്‍ പതിച്ച മിന്നലുകള്‍ വളരെ പെട്ടെന്ന് തന്നെ കാട്ടി തീ ഉയര്‍ത്തി. ശക്തമായ കാറ്റുകൂടിയായതോടെ പടര്‍ന്ന് പിടിച്ച കാട്ടുതീയെ തുടര്‍ന്ന് 4,500 ലധികം കെട്ടിടങ്ങൾ അഗ്നിബാധാ ഭീഷണിയിലാണ്.
നൂറ് കണക്കിന് മിന്നലുകളും 24 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റും അഗ്നിശമന സേനയുടെ തീയണയ്ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുകയാണെന്നാണ് ലഭിക്കുന്ന വിവരം
“തീ പടരാതിരിക്കാനായി ഞങ്ങൾ കുന്നിൻ മുകളിൽ ഒരു ഫയര്‍ലൈന്‍ സ്ഥാപിച്ചു, ഇത് തീ മറുവശത്തേക്ക് പടര്‍ന്ന് പിടിക്കാതിരിക്കാന്‍ സഹായിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, തെറ്റായ ദിശയില്‍ നിന്ന് വീശുന്ന കാറ്റ് ഞങ്ങളുടെ എല്ലാ കണക്കുകൂട്ടലും തെറ്റിക്കുകയാണ്" അഗ്നിശമന സേനാ വക്താവ് ജേക്ക് മില്ലര്‍ നെബ്റാസ്കാ ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച മാത്രം ഏതാണ്ട് 28 ചതുരശ്ര മൈൽ (72 ചതുരശ്ര കിലോമീറ്റർ) വനപ്രദേശം കത്തിയമര്‍ന്നെന്നാണ് അധികാരികള്‍ പറയുന്നത്. കുറഞ്ഞത് ഒരു ഡസനോളം വീടുകൾ ഉൾപ്പെടെ 33 കെട്ടിടങ്ങളും കത്തിയമര്‍ന്നതായി അഗ്നിശമന സേനാ അധികൃതർ അറിയിച്ചു.
കാട്ടുതീ പടര്‍ന്ന് പിടിച്ചതോടെ താപനില 110 ഡിഗ്രിയിൽ (43 സെൽഷ്യസ്) എത്തി. ഇതേ തുടര്‍ന്ന് ഒരു പൈറോകുമുലോസ് മേഘങ്ങള്‍ ഉടലെടുത്തെന്നും ഇവ സൃഷ്ടിച്ച ചൂടാണ് താപനില ഉയരാന്‍ കാരണമായതെന്നും അഗ്നിശമന സേനാ വക്താവ് ടോം ഇവാൾഡ് പറഞ്ഞു.
ലോസ് ഏഞ്ചൽസ് പ്രാന്തപ്രദേശമായ അസൂസയ്ക്ക് മുകളിലുള്ള താഴ്‌വരയിലെ ഏകദേശം 4 ചതുരശ്ര മൈൽ (10 ചതുരശ്ര കിലോമീറ്റർ) പ്രദേശത്ത് ഉണ്ടായ ഇടിമിന്നലും അമിത ചൂടും ആശങ്കയുണ്ടാക്കി. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ലോസ് ഏഞ്ചലസ് കാടുകളില്‍ കാട്ടുതീ കണ്ട് തുടങ്ങിയത്. ഇത്രയും ദിവസം കഴിഞ്ഞിട്ടും വെറും 3 ശതമാനം തീ മാത്രമാണ് കെടുത്താന്‍ കഴിഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സംസ്ഥാനത്തെ പല പ്രദേശങ്ങളും സാധാരണ നിലയില്‍ നിന്നും മൂന്നിരട്ടിയിലേറെ താപനില ഉയര്‍ന്നു. കാട്ടുതീയിൽ നിന്നുള്ള ചൂടും പുകയും സൃഷ്ടിച്ച വായുമലിനീകരണം പല പ്രദേശങ്ങളുടെയും കാഴ്ചയെ തന്നെ മറച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
വടക്കൻ കാലിഫോർണിയയിൽ, വീശിയടിച്ച ഒരു കടൽത്തീര ഉഷ്ണമേഖലാ കൊടുങ്കാറ്റിൽ നിന്നുള്ള ഈർപ്പം ഇടിയോട് കൂടിയ ഇടിമിന്നലിന് കാരണമായി. ഞായറാഴ്ച പുലർച്ചെയോടെ ഇടതടവില്ലാത്ത ഇടിമിന്നലുണ്ടായി. അവയിൽ ചിലത് വരണ്ട് കിടന്ന കാടുകളില്‍ പതിക്കുകയും തീ ആളിക്കത്തിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് സാൻ ഫ്രാൻസിസ്കോ ബേ പ്രദേശത്ത് വൈദ്യുതി മുടങ്ങി.
121 കിമീ വേഗതയില്‍ കാറ്റ് വീശിയത് കാട്ടുതീ പടരാന്‍ ഇടയാക്കി.
“തീരദേശത്തിന്‍റെ ഇതുവരെയുള്ള കാലത്തിനിടയ്ക്ക് ഏറ്റവും വ്യാപകവും അക്രമാസക്തവുമായ വേനൽ ഇടിമിന്നൽ സംഭവമാണിത്, ഇത് വർഷങ്ങളിലെ ഏറ്റവും ചൂടേറിയ രാത്രികളിൽ ഒന്നാണ്,” ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡാനിയൽ സ്വെയ്ൻ ട്വീറ്റ് ചെയ്തു.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് ടഹോ തടാകത്തിന്‍റെ വടക്ക് ഭാഗത്ത് ഉണ്ടായ തീപിടുത്തം അസാധാരണമായ കാലാവസ്ഥാ മുന്നറിയിപ്പിന് ഇടയാക്കി. നെവാഡയിലെ റെനോയ്ക്ക് പടിഞ്ഞാറ് 64 കിലോമീറ്റർ പടിഞ്ഞാറ് ലോയൽട്ടൺ പട്ടണത്തിന് കിഴക്ക് ആരംഭിച്ച തീപിടിത്തത്തിന് മുകളിൽ പൈറോകുമുലോനിംബസ് എന്നറിയപ്പെടുന്ന ഒരു വലിയ അഗ്നിമേഘം രൂപപ്പെട്ടു. താപനില ഉയര്‍ന്നതോടെ വീശിയടിച്ച കാറ്റ് തീയുമായി കൂട്ടിയിടിച്ച് മനോഹരമായ ഒരു ചുഴലിക്കാറ്റ് ആകൃതിയില്‍ മേഘജ്വലകള്‍ ഉയര്‍ത്തുകയായിരുന്നു.
തീപിടുത്തം കുറഞ്ഞത് 117 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ ഇല്ലാതാക്കിയെന്നും കാലിഫോർണിയ-നെവാഡ അതിർത്തിയിൽ സ്റ്റേറ്റ് റൂട്ട് 395 ന് സമീപപ്രദേശത്തുള്ളവരോട് ഒഴിഞ്ഞുപോകാന്‍ പറഞ്ഞതായും തഹോ ദേശീയ വനം വക്താവ് ജോ ഫ്ലാനെറി പറഞ്ഞു.
70 വർഷത്തിനിടയിലെ ഏറ്റവും മോശം താപതരംഗത്തെയാണ് സംസ്ഥാനം അഭിമുഖീകരിക്കുന്നതെന്ന് സർക്കാർ ഗാവിൻ ന്യൂസോം തിങ്കളാഴ്ച പറഞ്ഞു. വാസ്തവത്തിൽ, ബേ ഏരിയയിലും സെൻട്രൽ കോസ്റ്റിലും ഞായറാഴ്ച 2,500 ഓളം മിന്നലുകൾ പ്രത്യക്ഷപ്പെട്ടെന്ന് കണക്കുകള്‍ കാണിക്കുന്നു.
അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചതനുസരിച്ച് ഞായറാഴ്ച മാത്രം സാൻ മാറ്റിയോ-സാന്താക്രൂസ് പ്രദേശത്ത് 22 തീപിടിത്തങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ലോസ് ഏഞ്ചൽസിന് വടക്കന്‍ പ്രദേശത്തെ ജനത്തെ പലായനത്തന് പ്രേരിപ്പിച്ച ഒരു വലിയ കാട്ടുതീ 5,400 ലധികം വീടുകളെ അഗ്നിബാധാ ഭീഷണിയില്‍ നിലനിര്‍ത്തി. ഈ കാട്ടുതീ ഏതാണ്ട് 17 ചതുരശ്ര മൈൽ (44.5 ചതുരശ്ര കിലോമീറ്റർ) പ്രദേശത്തുള്ള മരങ്ങളെ കത്തിച്ചു കളഞ്ഞു.
കാട്ട് തീ ഉയര്‍ത്തി വിട്ട താപതരംഗം വാരാന്ത്യം വരെ നീണ്ടുനിൽക്കാന്‍ സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചു. 1,100 ലധികം ഉദ്യോഗസ്ഥർ റോഡ് അടയ്ക്കൽ, ജനങ്ങളുടെ പലായനം, കാട്ടുതീ തടയല്‍ എന്നീ പ്രവര്‍ത്തനങ്ങളിള്‍ വ്യാവൃതരാണ്.
ഈ വർഷം ഇതുവരെ സംസ്ഥാനത്ത് 5,700 ലധികം തവണ കാട്ടുതീ പടരുകയും 2,04,000 ഏക്കറെങ്കിലും കത്തി നശിക്കുകയും ചെയ്തിട്ടുണ്ട്. 2019 ല്‍ 2,60,000 ഏക്കറോളം ഭൂമി നശിക്കുകയും മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2018 ലാണ് ഏറ്റവും കൂടുതല്‍ ദുരന്തമുണ്ടായത്. ആ വര്‍ഷം മാത്രം 1.9 ദശലക്ഷം ഏക്കർ കത്തിച്ചു നശിച്ചു. 100 ഓളം പേർ മരിച്ചു.
കൊറോണ വൈറസ് പ്രതിസന്ധിക്കിടെയും കാട്ടുതീ തടയാൻ കാലിഫോർണിയ ഒരു ബില്യൺ ഡോളറിലധികം ചെലവഴിച്ചെന്നാണ് റിപ്പോര്‍ട്ട്. യുഎസിലെ മറ്റ് സംസ്ഥാനങ്ങളായ അലാസ്ക, അരിസോണ, ഒറിഗോൺ, വാഷിംഗ്ടൺ, കൊളറാഡോ എന്നിവിടങ്ങളിൽ ചെറുതും വലുതുമായ ഒന്നിലധികം തീപിടുത്തങ്ങൾ ഉൾപ്പെടെ ഒരു ഡസനിലധികം സംസ്ഥാനങ്ങളിൽ കാട്ടുതീ പടര്‍ന്നുകൊണ്ടിരിക്കുകയാണ്.
നിലവിൽ കൊളറാഡോയിൽ കത്തിക്കൊണ്ടിരിക്കുന്ന മൂന്ന് വലിയ കാട്ടുതീയില്‍ 70,000 ഏക്കര്‍ പൈൻ ഗൾച്ച് മരങ്ങള്‍ നശിപ്പിക്കപ്പെട്ടു. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തമാണെന്ന് അധികാരികള്‍ പറയുന്നു.
ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഗ്രിസ്ലി ക്രീക്ക് ഫയർ 14,000 ഏക്കറോളം കത്തിച്ചതായി കൊളറാഡോ പബ്ലിക് റേഡിയോയുടെ സ്റ്റിന സീഗ് റിപ്പോർട്ട് ചെയ്യുന്നു. പ്രശസ്തമായ വിനോദസഞ്ചാര നഗരമായ ഗ്ലെൻവുഡ് സ്പ്രിംഗ്സിന് സമീപം തീയുയര്‍ന്നതോടെ കിഴക്ക്-പടിഞ്ഞാറൻ പാതയായ അന്തർസംസ്ഥാന 70 അടച്ചു.