ഒടുവില്‍ രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു, ബെയ്റൂത്തിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവന്‍റെ ലക്ഷണമില്ല
ലെബനനിലെ ബെയ്റൂത്തിൽ ഓഗസ്റ്റ് 4-ാം തിയതി നടന്ന ഇരട്ട സ്ഫോടനത്തിൽ തകര്‍ന്ന കെട്ടിടത്തില്‍ ഇനി ജീവന്റെ തുടിപ്പുകളൊന്നും കണ്ടെത്താനില്ലെന്ന് 72 മണിക്കൂർ നീണ്ട സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം രക്ഷാപ്രവർത്തകർ അറിയിച്ചു. കഴിഞ്ഞ ദിവസം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ സ്നിഫര്‍ നായ ഫ്ലാഷും പിന്നാലെ പ്രത്യേക സെന്‍സറും കണ്ടെത്തിയ ജീവന്‍റെ തുടിപ്പിനെ രക്ഷാപ്രവർത്തകരുടെ പരിശോധനയിൽ കണ്ടെത്താനായില്ല. ഇതോടെ വ്യാഴാഴ്ച ഉച്ച കഴിഞ്ഞത് മുതല്‍ ആരംഭിച്ച വിശ്രമിക്കാതെയുള്ള 72 മണിക്കൂർ തിരച്ചിന് വിരാമമായി.
ഉഗ്രസ്ഫോടനത്തില്‍ പൊട്ടിച്ചിതറിയ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ തിരച്ചില്‍ നടത്തിയ രക്ഷാപ്രവര്‍കര്‍ പറഞ്ഞു ഇവിടെ ജീവന്‍റെ ലക്ഷണങ്ങളില്ല.
ചിലിയില്‍ നിന്നെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടായിരുന്ന സ്നിഫര്‍ നായ ഫ്ലാഷ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവന്‍റെ സൂചനകള്‍ നല്‍കിയതിന് പിന്നാലെ സെന്‍സര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ശ്വാസോച്ഛാസത്തിന്‍റെ സൂചന നല്‍കിയത് ഏറെ പ്രതീക്ഷ നല്‍കിയിരുന്നു.
എന്നാല്‍ കെട്ടിടാവശിഷ്ടങ്ങളുടെ 95 ശതമാനം നീക്കിയിട്ടും ഒന്നും കണ്ടെത്താനായില്ല. ചിലിയില്‍ നിന്നുള്ള സംഘത്തിനൊപ്പം 50 വോളന്‍റിയേഴ്സും ചേര്‍ന്നായിരുന്നു തിരച്ചില്‍ നടത്തിയത്.
നിര്‍ഭാഗ്യവശാല്‍ അവിടെ ജീവന്‍റെ ഒരു ലക്ഷണവും കണ്ടെത്താനായില്ലെന്നാണ് 72 മണിക്കൂര്‍ നീണ്ട തെരച്ചിലിന് ശേഷം ചിലിയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരെ നയിക്കുന്ന ഫ്രാന്‍സിസ്കോ ലേര്‍മാന്‍ഡ പ്രതികരിച്ചതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രത്യേക പരിശീലനം നേടിയ നായ ഫ്ലാഷിന്‍റെ സൂചനകള്‍ക്ക് പിന്നാലെ വ്യാഴാഴ്ച ഉച്ച കഴിഞ്ഞത് മുതല്‍ വിശ്രമിക്കാതെയുള്ള തിരച്ചിലിലായിരുന്നു രക്ഷാപ്രവര്‍ത്തകര്‍.
തകർന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടക്കൂമ്പാരത്തിനടിയിൽ കുട്ടിയുടെതെന്നു കരുതുന്ന ശ്വാസോച്ഛാസവും ഹൃദയമിടിപ്പും രക്ഷാപ്രവർത്തകരുടെ ഉപകരണം പിടിച്ചെടുത്തത് പ്രതീക്ഷാ ഭാരം കൂട്ടി.
യന്ത്രം കണ്ടെത്തിയ ശബ്ദം പുറപ്പെട്ട സ്ഥലത്ത് കുഴിച്ചെത്തിയ രക്ഷപ്രവര്‍ത്തകര്‍ക്ക് ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് വിവരം. സ്ഫോടനം നടന്ന ബെയ്റൂട്ടിലെ മാര്‍ മിഖേയില്‍ ഏരിയയില്‍ നിന്നുമാണ് പള്‍സ് സിഗ്നല്‍ രക്ഷപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്.
ഇതിന് ശേഷം സമാനമായ സിഗ്നലുകള്‍ വീണ്ടും ലഭിച്ചെന്നാണ് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ചിലിയിൽ നിന്നുള്ള സംഘം കൊണ്ടുവന്ന നായയാണ് വ്യാഴാഴ്ച കെട്ടിടത്തിന്റെ അടിയിൽ മനുഷ്യ സാന്നിധ്യമുണ്ടെന്ന സൂചന നൽകിയത്. തുടർന്നു സെൻസർ കൊണ്ടുവന്നു.
സെൻസറിന് അനക്കമോ സൂക്ഷ്മശബ്ദമോ പിടിച്ചെടുക്കാൻ കണ്ടുനിന്നവരോടു നിശ്ശബ്ദരാകാൻ പലതവണ നിർദേശിച്ചു. തെരുവ് പരിപൂർണ നിശ്ശബ്ദമായി. ഒരു മിനിറ്റിൽ 18 ശ്വാസചക്രം ആണ് സെൻസർ പിടിച്ചെടുത്തത്.
ഇതോടെ രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങൾ ഒന്നൊന്നായി നീക്കാന്‍ തുടങ്ങി. ത്രീഡി സ്കാനിങ് യന്ത്രങ്ങളും ഉപയോഗിച്ചായിരുന്നു തിരച്ചില്‍. പിന്നീട് സെന്‍സറില്‍ ലഭിച്ച ശ്വാസചക്രം ഒൻപതായി കുറഞ്ഞു.
സ്ഫോടനുമുണ്ടായി 2 ദിവസത്തിനു ശേഷം ഫ്രഞ്ച് രക്ഷാപ്രവർത്തകർ ഇതേ കെട്ടിടാവശിഷ്ടം പരിശോധിച്ചിരുന്നു. അന്നു പക്ഷേ, ജീവന്‍റെ സൂചനകളൊന്നും കിട്ടിയിരുന്നില്ല.
ഓഗസ്റ്റ് നാലിന് ബെയ്റൂത്തില്‍ 2750 ടൺ അമോണിയം നൈട്രേറ്റിനു തീപിടിച്ചാണ് ലെബനൻ തലസ്ഥാനത്തെ തകർത്ത സ്ഫോടനമുണ്ടായത്. അമോണിയം നൈട്രേറ്റ് എന്ന സ്‌ഫോടക വസ്തുവിന്റെ രാസനാമം NH₄NO₃ എന്നാണ്. ക്രിസ്റ്റൽ പരുവത്തിലുള്ള ഈ കെമിക്കൽ, ലോകത്തിലെ ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന രാസവളങ്ങളിൽ ഒന്നുകൂടിയാണ്.
മണ്ണിലെ നൈട്രജൻ സാന്നിധ്യം മെച്ചപ്പെടുത്താനാണ് കർഷകർ 34-0-0 എന്നറിയപ്പെടുന്ന ഈ വളം ഉപയോഗിക്കുന്നത്. ക്വാറികളിൽ വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു സ്‌ഫോടകവസ്‌തു കൂടിയാണ് അമോണിയം നൈട്രേറ്റ്. ബെയ്റൂത്തിലെ ഉഗ്ര സ്ഫോടനത്തില്‍ 190 പേര്‍ മരിച്ചെന്നാണ് കണക്ക്.