കൊറിയന്‍ സംയുക്ത ഓഫീസ് തകര്‍ത്ത് ഉത്തര കൊറിയ
ലോകത്ത് കൊവിഡ്19 ന്‍റെ വ്യാപനത്തിനൊപ്പം രാജ്യങ്ങള്‍ തമ്മിലുള്ള അസ്വാരസ്യങ്ങളും പുകയുകയാണ്. ചൈന സ്വന്തം നിലയിലും പാകിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളെ ഉപയോഗിച്ചും ഇന്ത്യയ്ക്കെതിരെ പടയൊരുക്കത്തിന് ആക്കം കൂട്ടുന്നതിനിടെ ചൈനയുടെ അനുഗ്രഹാശിസുകളോടെ നിലനില്‍ക്കുന്ന ഉത്തരകൊറിയ ദക്ഷിണ കൊറിയയ്ക്ക് നേരെ ഭീഷണിയുയര്‍ത്തി തുടങ്ങി. ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയില്‍ നിന്ന് ബലൂണ്‍ ഉപയോഗിച്ച് ഉത്തരകൊറിയയിലേക്ക് ദേശവിരുദ്ധ സന്ദേശങ്ങള്‍ അയക്കുന്നുവെന്ന് ഉത്തരകൊറിയ കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചു. ഇതിന് പുറകേ ഇരുകൊറിയകളും അതിര്‍ത്തിയില്‍ സംയുക്തമായി നിര്‍മ്മിച്ച ഓഫീസ് സമുച്ചയം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് യുങിന്‍റെ സഹോദരി കിം യോ ജോങ് മുന്നറിയിപ്പ് നല്‍കിയതിന് പുറകെ ഓഫീസ് സമുച്ചയം ഉത്തരകൊറിയ ബോംബ് വച്ച് തകര്‍ക്കുകയായിരുന്നു.
ദക്ഷിണ കൊറിയയുമായി സംയുക്ത ബന്ധം വളര്‍ത്തുന്നതിനാണ് ഇരു കൊറിയകളുടെയും അതിര്‍ത്തിയില്‍ 2018 ലെ സമാധാന കരാറിന്‍റെ ഭാഗമായി ഉത്തരകൊറിയൻ അതിർത്തി പട്ടണമായ കെയ്‌സോങ്ങിൽ സംയുക്ത ഓഫീസ് സ്ഥാപിച്ചത്.
ഈ ഓഫീസാണ് കഴിഞ്ഞ ജൂൺ 16 ന് ഉത്തരകൊറിയൻ തന്നെ ബോംബ് വച്ച് തകര്‍ത്തത്.
ദക്ഷിണ കൊറിയയുമായുള്ള ബന്ധം വിച്ഛേദിക്കുമെന്നും പ്രതികാരം ചെയ്യുമെന്നും ഉത്തര കൊറിയ ഭീഷണിപ്പെടുത്തിയതോടെ ഈ മാസം മുതല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം വര്‍ദ്ധിച്ചിരുന്നു.
കൊയ്സോങ് ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സിലെ നാലുനിലകെട്ടിടം ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു.
കെട്ടിടത്തിന്‍റെ രണ്ടാം നില ദക്ഷിണ കൊറിയയും നാലാം നില ഉത്തര കൊറിയയും ഉപയോഗിച്ചുവരികയായിരുന്നു.
ഉത്തര കൊറിയയ്ക്കെതിരായ പ്രചാരണ ലഘുലേഖകള്‍ ദക്ഷിണ കൊറിയയിലും ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയിലും പ്രചരിപ്പിച്ചതിന്‍റെ തിരിച്ചടിയാണ് ഇതെന്നാണ് ദക്ഷിണ കൊറിയന്‍ ഭാഷ്യം.
ഇരു കൊറിയകളുടെയും എംബസി എന്നപോലെ പ്രവര്‍ത്തിച്ച് വരികയായിരുന്ന ഈ ഓഫീസ് കൊറോണാ വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ജനുവരി മുതല്‍ അടച്ചിട്ടിരിക്കുകയായിരുന്നു.
ഇതിന് തൊട്ടടുത്തുണ്ടായിരുന്ന ദക്ഷിണ കൊറിയയുടെ ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്ന 15 നില കെട്ടിടത്തിന് സ്ഫോടനത്തില്‍ കേടുപാടുപറ്റി.
സംഘര്‍ഷം തുടരാനാണ് ഉത്തരകൊറിയയും നീക്കമെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ദക്ഷിണ കൊറിയ മുന്നറിയിപ്പ് നല്‍കി.
ഉത്തര കൊറിയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും സമാധാന ശ്രമങ്ങള്‍ക്ക് വിഘാതം ഉണ്ടാക്കുകയുമാണ് ഓഫീസ് തകര്‍ത്തതിലൂടെ ഉന്നമിടുന്നതെന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മൂണ്‍ ജേ ഇന്‍ പറഞ്ഞു.