മെറിന് അമേരിക്കയില്‍ അന്ത്യവിശ്രമം; യാത്രാമൊഴി നല്‍കാനൊത്തുകൂടിയത് മുന്നൂറോളം പേര്‍
അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ ഭർത്താവിന്‍റെ കുത്തേറ്റ് മരിച്ച മലയാളി നഴ്‌സ് മെറിൻ ജോയിക്ക് സഹപ്രവര്‍ത്തകരുടെയും സുഹൃത്തുകളുടെയും യാത്രാമൊഴി. മെറിന് യാത്രാമൊഴി നല്‍കാനൊത്തുകൂടിയത് അടുത്ത സുഹൃത്തുക്കളും സഹപ്രവർത്തകരും ഉൾപ്പടെ മുന്നൂറോളം പേര്‍. എംബാം ചെയ്യാൻ സാധിക്കാത്തതിനാല്‍ മെറിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം മെറിന്‍റെ ബന്ധുക്കളെ അധികൃതര്‍ അറിയിച്ചിരുന്നു. വരുന്ന ശനിയാഴ്ച അമേരിക്കയില്‍ തന്നെ മൃതദേഹം സംസ്കരിക്കും.
അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ നഴ്സാണ് കോട്ടയം സ്വദേശിനിയായ മെറിൻ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭർത്താവ് ഫിലിപ്പ് മാത്യു മെറിനെ കൊലപ്പെടുത്തുന്നത്. തന്നെ കുത്തിവീഴ്ത്തിയതും കാർ കയറ്റിയതും ഭർത്താവ് ഫിലിപ്പ് മാത്യു ആണെന്ന് മെറിൻ പൊലീസിന് മരണമൊഴി നൽകിയിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എറണാകുളം പിറവം സ്വദേശിയായ ഭർത്താവ് ഫിലിപ് മാത്യുവിനെ അമേരിക്കൻ പൊലീസ് പിടികൂടിയിരുന്നു. സൗത്ത് ഫ്ലോറിഡയിലെ ബ്രോവാർഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായ മെറിൻ ജോയി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെയാണ് പാർക്കിങ് ലോഡ്സിൽ വെച്ച് ഭർത്താവ് നിവിൻ എന്ന് വിളിക്കുന്ന ഫിലിപ്പ് മാത്യു ആക്രമിച്ചത്.
മെറിനെ ഭർത്താവ് നിരന്തരം മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി സഹപ്രവർത്തക മിനിമോൾ ചെറിയമാക്കൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭർത്താവ് ഫിലിപ്പിനെ മെറിൻ ഭയന്നിരുന്നെന്നും ഇയാള്‍ മെറിനെ മർദ്ദിച്ചിരുന്നതായും മെറിനെയും കുഞ്ഞിനെയും കൊല്ലുമെന്ന് നിരന്തരം ഭീഷണി മുഴക്കിയിരുന്നുവെന്നും സഹപ്രവർത്തക മിനിമോൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ കാത്തിരുന്ന നെവിന്‍, മെറിന്‍റെ വാഹനം തടയുന്നത് മുതലുള്ള സംഭവങ്ങള്‍ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസിന് ലഭിച്ചു. മെറിന്‍ ജോലി ചെയ്തിരുന്ന ബ്രൊവാഡ് ആശുപത്രി അധികൃതര്‍ ഈ ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയിരുന്നു. 45 മിനിറ്റുകളോളം ഇയാള്‍ മെറിനെ കാത്തിരുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
നിലവിളി കേട്ടെത്തിയ ഒരു ആശുപത്രി ജീവനക്കാരന്‍ നെവിനെ തടയാന്‍ ശ്രമിച്ചുവെങ്കിലും കത്തി വീശി ഇയാളെ ഓടിക്കുകയായിരുന്നുയ. മെറിനെ ഏതാണ്ട് 17 ളം തവണ മാരകമായി കുത്തി മുറിവേല്‍പ്പിച്ച ശേഷം തന്‍റെ കാറില്‍ കയറിയ നെവിന്‍ അവിടെ നിന്ന് രക്ഷപ്പെടും മുമ്പ് മെറിന്‍റെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
സംഭവ സ്ഥലത്ത് ഓടിയെത്തിയ ആശുപത്രി ജീവനക്കാരന്‍ നെവിന്‍റെ കാറിന്‍റെ ചിത്രം പകര്‍ത്തിയിരുന്നു. പിന്നീട് ഇയാള്‍ ഇത് പൊലീസിന് കൈമാറുകയും ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നനിടെ ആംബുലന്‍സില്‍ വെച്ച് തന്നെ കുത്തിയത് നെവിന്‍ എന്ന ഫിലിപ് മാത്യുവാണെന്ന് മെറിന്‍ പറഞ്ഞിരുന്നു.
പ്രദേശിക സമയം വൈകുന്നേരം 6.45 ഓടെയാണ് നെവിന്‍ ആശുപത്രിയുടെ പാര്‍ക്കിങ് സ്ഥലത്ത് എത്തിയത്. 7.30 നാണ് ജോലി കഴിഞ്ഞ് മെറിന്‍ ആശുപത്രിയില്‍ നിന്ന് പുറത്തുവന്നത്. മെറിന്‍റെ കാറിന് കുറുകെ തന്‍റെ കാര്‍ നിര്‍ത്തി ഇയാള്‍ മെറിനെ തടയുകയായിരുന്നു. ശേഷം കാറില്‍ നിന്ന് പുറത്തിറങ്ങി മെറിന്‍റെ വാഹനത്തിനടുത്ത് ചെന്ന ഇയാള്‍ മെറിനെ കാറില്‍ നിന്ന് വലിച്ച് പുറത്തിറക്കി. തുടര്‍ന്ന് പാര്‍ക്കിങ് സ്ഥലത്തേക്ക് ഇവരെ വലിച്ചിഴയ്ക്കുകയും പല തവണ കുത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
17 തവണ കുത്തിപരിക്കേൽപ്പിച്ച ശേഷം ഫിലിപ്പ് മാത്യു മെറിനെ വാഹനം കയറ്റിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. സൗത്ത് ഫ്ലോറിഡ കോറൽ സ്‌പ്രിങ്‌സിൽ ബ്രോവാർഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായ മെറിൻ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേയാണ് കൊലനടന്നത്.
രണ്ട് വർഷമായി അകന്നുകഴിയുകയായിരുന്ന ഇരുവരും തമ്മിലുള്ള കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഫിലിപ്പിനും മെറിനും ഒരു കുട്ടിയുണ്ട്.
ചോരയിൽ കുളിച്ച് ആശുപത്രിയിൽ എത്തിയപ്പോഴും മെറിൻ കരഞ്ഞു പറഞ്ഞത്, 'എനിക്കൊരു മോളുണ്ട്' എന്നായിരുന്നു.
മെറിൻറെ മൃതദേഹം അടുത്തയാഴ്ച കോട്ടയം മോനിപ്പള്ളിയിലെ വീട്ടിൽ എത്തിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അമേരിക്കൻ എംബസിയുമായി ബന്ധപ്പെട്ട ശേഷം മെറിന്‍റെ വീട്ടുകാരെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മൃതദേഹം എംബാം ചെയ്യാൻ സാധിക്കാത്തതിനാല്‍ സംസ്കാരം അമേരിക്കയില്‍ തന്നെ നടത്തുമെന്നാണ് ബന്ധുകൾക്ക് വിവരം ലഭിച്ചത്. അടുത്ത ശനിയാഴ്ചയാണ് മെറിന്‍റെ ശവസംസ്കാരം.
മെറിനെ ഭർത്താവ് മുമ്പും ക്രൂരമായി ഉപദ്രവിച്ചിരുന്നതായി സഹപ്രവർത്തക മിനിമോൾ ചെറിയമാക്കൽ പറയുന്നു. എത്രയോ തവണ ഫിലിപ്പ് മാത്യുവുമായി ഒത്തുപോകാൻ മെറിൻ ശ്രമിച്ചു. ഒട്ടും കഴിയാതായപ്പോഴാണ് മെറിൻ വേർപിരിയാൻ തീരുമാനിച്ചതെന്നും അവർ പറയുന്നു. മെറിൻ ഭർത്താവുമായി വേർപിരിഞ്ഞ ശേഷം മിനിമോളുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്.
17 ൽ കൂടുതൽ തവണ മെറിനെ ഭർത്താവ് കുത്തിയതായി മിനിമോൾ പറയുന്നു. ''അതിന് ശേഷം മരിച്ചുവെന്ന് ഉറപ്പാക്കാൻ ദേഹത്ത് വണ്ടിയും കയറ്റിയിറക്കി. പക്ഷേ കാഷ്വാലിറ്റിയിലെത്തിച്ചപ്പോഴും അവൾക്ക് ജീവനുണ്ടായിരുന്നു. എനിക്ക് ജീവിക്കണം, എനിക്കൊരു മോളുണ്ട് എന്നാണ് അവൾ അപ്പോഴും പറഞ്ഞിരുന്നത്'', മിനിമോൾ പറയുന്നു.
'ഇത്ര മൃഗീയമായി ഒരു സ്ത്രീയോട്, അവന്‍റെ കുഞ്ഞിനെ പ്രസവിച്ച ഭാര്യയോട് ഒരാൾക്ക് എങ്ങനെ ഇങ്ങനെ പെരുമാറാനാകും? ജോലി ചെയ്ത് അവനെ പോറ്റിയിരുന്നത് മെറിനാണ്. പുറത്തു കാണുന്നവനായിരുന്നില്ല നെവിൻ. വീട്ടിൽ അവളെ അവൻ ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. സാധനങ്ങൾ വലിച്ചെറിയുകയും മെറിനെ ഇയാള്‍ വല്ലാതെ ദേഹോപദ്രവം ചെയ്യുമായിരുന്നെന്നും' മിനിമോൾ പറഞ്ഞു.
വേർപിരിഞ്ഞപ്പോൾ ആ വീട്ടിലെ സകല സാധനങ്ങളും വേണമെന്ന് അവൻ വാശിപിടിച്ചു. ഒക്കെ നെവിനെടുത്തോ, എനിക്ക് മോളെത്തന്നാൽ മതിയെന്നാണ് അവൾ പറഞ്ഞത്. ഈ കുട്ടിയെക്കുറിച്ച് ഒന്നും അറിയാത്ത പല ആളുകളും പല സ്ഥലങ്ങളിലും സമൂഹമാധ്യമങ്ങളിലും അവളെക്കുറിച്ച് വളരെ മോശമായി സംസാരിക്കുന്നത് കണ്ടെന്ന് മിനിമോൾ പറയുന്നു.
നിങ്ങൾക്കെന്ത് അവകാശമുണ്ട് അവളെക്കുറിച്ച് ഇങ്ങനെ സംസാരിക്കാൻ? നിങ്ങളാരെങ്കിലും ഒരു തുള്ളി വെള്ളം അവൾക്ക് കൊടുത്തിട്ടുണ്ടോ ഇങ്ങനെ സംസാരിക്കാൻ? നിങ്ങളുടെ മകളാണെങ്കിൽ, പെങ്ങളാണെങ്കിൽ, ഭാര്യയാണെങ്കിൽ ഇങ്ങനെ ചെയ്യുമോ?'', മിനിമോൾ ചോദിക്കുന്നു.
നാട്ടിൽ നിന്ന് തിരികെ വന്ന ശേഷം മിനിമോളുടെ വീട്ടിലാണ് താൽക്കാലികമായി മെറിൻ കഴിഞ്ഞിരുന്നത്. വളരെ സ്നേഹത്തോടെ എല്ലാവരോടും പെരുമാറുന്നയാളായിരുന്നു മെറിനെന്ന് മിനിമോൾ ഓർക്കുന്നു. വളരെ ആഴത്തിലുള്ള സൗഹൃദം മെറിനുമായി തനിക്കും കുടുംബത്തിനുമുണ്ടായിരുന്നു. ഈ വീട്ടിലൊരാളെപ്പോലെയാണ് മെറിൻ കഴിഞ്ഞതെന്നും അവര്‍ പറഞ്ഞു.
''ടാംപയിലേക്ക് ജോലി മാറിപ്പോകുന്നത് വരെ ഇവിടെ മെറിൻ താമസിക്കുന്നതിൽ എനിക്കൊരിക്കലും എതിർപ്പുണ്ടായിരുന്നില്ല. മെറിന്‍റെ അങ്കിളും ആന്‍റിയും ടാംപയിലുണ്ടായിരുന്നു. ഞങ്ങളെല്ലാം ഒന്നിച്ചാണ് ടാംപയിൽ മെറിന് താമസസ്ഥലം കണ്ടെത്തിയത്. അവളുടെ അവസാന പ്രവൃത്തി ദിവസമായിരുന്നു അവളുടെ ഭർത്താവെന്ന് പറയുന്ന ആ മനുഷ്യൻ അവളെ കൊന്നുകളഞ്ഞത്'', കണ്ണീരോടെ മിനിമോൾ പറയുന്നു.
ഫിലിപ്പിനെ പിന്നീട് ഹോട്ട്സ്പ്രിംഗ്സിലെ തന്നെ മറ്റൊരു ഹോട്ടലിലെ മുറിയിൽ സ്വയം കുത്തിപ്പരിക്കേൽപിച്ച നിലയിൽ കണ്ടെത്തി. ഇയാളെ അറസ്റ്റ് ചെയ്ത് കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിലാക്കിയിരിക്കുകയാണ്. ഫിലിപ്പിന് മേൽ കൊലക്കുറ്റം ചുമത്തി.
ഫിലിപ്പ് മാത്യുവുമായി അഭിപ്രായവ്യത്യാസങ്ങളാൽ പിരിഞ്ഞ് താമസിക്കുകയായിരുന്ന മെറിൻ, രണ്ട് വയസ്സുകാരി മകൾ നോറയെ പിറവത്തെ അച്ഛനമ്മമാരുടെ അടുക്കലാക്കിയാണ് ഏറ്റവുമൊടുവിൽ മെറിൻ തിരികെ അമേരിക്കയിൽ പോയത്.