ലെബനന്‍; സ്ഫോടനാനന്തരം കലാപം, രാജിവച്ച് സര്‍ക്കാര്‍
റഷ്യന്‍ വ്യവസായി ഇഗോർ ഗ്രീച്ചുഷ്കിന്‍റെ മോൾഡോവൻ കൊടിയുയര്‍ത്തിയിരുന്ന എം വി റോസസ് എന്ന കപ്പല്‍ ജോർജിയയിലെ ബറ്റുമിയിൽ നിന്ന് മൊസാംബിക്കിലേക്കുള്ള യാത്രാമദ്ധ്യേ 2013 സെപ്തംബര്‍ 27 നാണ് ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ തടഞ്ഞ് വെക്കുന്നത്. പിടികൂടിയ 2750 ടണ്‍ അമേണിയം നൈട്രേറ്റ് തിരിച്ച് നല്‍കാതെ 7 വര്‍ഷം സൂക്ഷിച്ചതിന് ലെബണന്‍ കൊടുക്കേണ്ടി വന്ന വില ഏറെ വലുതാണ്. ബെയ്റൂട്ടിന്‍റെ തീരദേശത്തെ സംഭരണ ശാലയില്‍ സൂക്ഷിച്ച ആ 2750 ടണ്‍ അമോണിയം നൈട്രേറ്റ് ശേഖരമാണ് 2020 ഓഗസ്റ്റ് നാലാം തിയതിയെ ലെബനന്‍കാര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസമാക്കി മാറ്റിയതും. അന്നത്തെ ഇരട്ടസ്ഫോടനത്തില്‍ ലെബനീസുകാര്‍ക്ക് നഷ്ടമായത് 220 ജീവനുകളായിരുന്നു. കൂടാതെ 7,000 പേര്‍ക്ക് പരിക്കേറ്റു. 10 മുതല്‍ 15 ബില്യണ്‍ ഭക്ഷ്യധാന്യം നഷ്ടമായി. അതായത് രാജ്യത്ത് സൂക്ഷിച്ചിരുന്ന 85 ശതമാനം ഭക്ഷ്യധാന്യമാണ് ഇല്ലാതായത്. 3,00,000 പേര്‍ക്ക് സ്വന്തം വീട് നഷ്ടമായി. പ്രത്യക്ഷത്തില്‍ സംഭവിച്ച ഈ നഷ്ടങ്ങള്‍ക്കൊടുവില്‍, സിറിയ, പാലസ്തീന്‍, ഇസ്രേയല്‍ എന്നീ അയല്‍രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ പ്രശ്നങ്ങളില്ലാതെ നീങ്ങിയിരുന്ന റിപ്പബ്ലിക്ക് ഓഫ് ലെബനന്‍ എന്ന പശ്ചിമേഷ്യന്‍ രാജ്യം ഇനിയൊരു ഉയര്‍ത്തെഴുനേല്‍പ്പിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരുമെന്നാണ് വാര്‍ത്തകള്‍.
സ്ഫോടനത്തെ തുടര്‍ന്ന് സര്‍ക്കാറിനെതിരെ ജനവികാരമുണ്ടാവുക തന്നെ ചെയ്തു. സ്ഫോടനത്തിന് തൊട്ടടുത്ത ദിവസം മുതല്‍ ലെബനീസ് സര്‍ക്കാറിനെതിരെ ജനം തെരുവിലിറങ്ങി. സ്ഫോടനത്തെ തുടര്‍ന്ന് ഗുഢാലോചനാ സിദ്ധാന്തങ്ങളും തരം പോലെ വ്യാപകമായി പ്രചരിക്കപ്പെട്ടു.
കലാപങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച നടന്ന അടിയന്തര മന്ത്രിസഭാ യോഗത്തെത്തുടർന്ന് സർക്കാർ രാജിവയ്ക്കുകയാണെന്ന് ആരോഗ്യമന്ത്രി ഹമദ് ഹസ്സൻ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. എല്ലാ മന്ത്രിമാരുടെയും പേരില്‍ പ്രധാനമന്ത്രി ഹസ്സൻ ഡയബ് രാഷ്ട്രപതിക്ക് രാജി കൈമാറി.
പതിനായിരത്തോളം പേർ രക്തസാക്ഷി സ്ക്വയറിൽ തടിച്ചുകൂടിയപ്പോൾ പ്രതിഷേധക്കാർ സർക്കാർ മന്ത്രാലയങ്ങളെയും ലെബനൻ ബാങ്കുകളുടെ അസോസിയേഷനുകളെയും ആക്രമിച്ചു. പ്രതിഷേധങ്ങള്‍ പലസ്ഥലങ്ങളിലും കലാപത്തിന് വഴിതെളിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
പ്രസിഡന്‍റ് മൈക്കൽ ഔൺ , ഹസ്സൻ ഡയാബിന്‍റെ രാജി സ്വീകരിച്ച് പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതുവരെ താത്കാലിക മന്ത്രിസഭയായി തുടരാൻ ആവശ്യപ്പെട്ടു.
എങ്കിലും കഴിഞ്ഞയാഴ്ചയുണ്ടായ സ്ഫോടനത്തെത്തുടർന്ന് 7,000 പേർക്ക് പരിക്കേൽക്കുകയും കുറഞ്ഞത് 3,00,000 പേരെ ഭവനരഹിതരാക്കുകയും ചെയ്ത ബെയ്റൂട്ടിലെ തെരുവുകളിൽ കലാപത്തിന് ശമനമില്ല.
ഹിരോഷിമയിൽ പതിച്ച ന്യൂക്ലിയർ ബോംബിന്‍റെ അഞ്ചിലൊന്ന് വലുപ്പമുള്ളതായിരുന്നു ബെയ്റൂട്ടിലെ സ്ഫോടനമെന്നാണ് സ്ഫോടന വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.
ബെയ്റൂട്ടിൽ 2,750 ടൺ അമോണിയം നൈട്രേറ്റ് ശേഖരിക്കുന്നതിനെക്കുറിച്ച് ലെബനൻ പ്രസിഡന്‍റ് മൈക്കൽ ഔൺ ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നുവെന്നാണ് ലെബനനില്‍ നിന്നും വരുന്ന റിപ്പോര്‍ട്ട്.
പാപ്പരായ റഷ്യൻ വ്യവസായി ഇഗോർ ഗ്രീച്ചുഷ്കിന്‍റെ ഉടമസ്ഥതയിലുള്ള കപ്പലിൽ നിന്ന് 2750 കിലോ അമോണിയം നൈട്രേറ്റ് ചരക്ക് പിടിച്ചെടുത്ത് സ്വീക്ഷിക്കുന്നതിനെ കുറിച്ച് പരിസ്ഥിതി പ്രവര്‍ത്തകരടക്കം നിരവധി പേര്‍ സര്‍ക്കാറിന് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാല്‍ തുടര്‍ന്നുവന്ന സര്‍ക്കാരുകളൊന്നും ഇക്കാര്യത്തില്‍ ശാശ്വതമായ ഒരു പരിഹാരത്തിന് കാര്യമായ തയ്യാറെടുപ്പുകള്‍ നടത്തിയില്ല.
ഇറാന്‍റെ ശക്തമായ പിന്തുണയുള്ള ഹിസ്ബുള്ള ഗ്രൂപ്പിന്‍റെയും സഖ്യകക്ഷികളുടെയും പിന്തുണയോടെ 2020 ജനുവരിയിലാണ് പ്രധാനമന്ത്രി ഹസ്സൻ ഡയബ് മന്ത്രിസഭ രൂപീകരിച്ചത്. എന്നാല്‍ വലിയ ആയുസില്ലാതെയാണ് മന്ത്രിസഭ ഇപ്പോള്‍ രാജിവച്ചിരിക്കുന്നത്.
ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടുതല്‍ അക്രമണങ്ങള്‍ക്ക് സാധ്യതയുണ്ട്. സ്ഫോടനത്തെ തുടര്‍ന്ന് ജനരോഷം ശക്തമായപ്പോള്‍ തന്നെ നീതിന്യായ മന്ത്രി മാരി-ക്ലോഡ് നജ്സ്, വിവരമന്ത്രി മനൽ അബ്ദുൾ സമദ്, ധനമന്ത്രി ഗാസി വാസ്നി, പ്രതിരോധമന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ സീന അകാർ, പരിസ്ഥിതി മന്ത്രി ഡാമിയാനോസ് കട്ടാർ എന്നിവർ തുടർച്ചയായി രാജിവച്ചിരുന്നു.
ലെബനൻ എംപിമാരായ പോള യാക്കൂബിയൻ, സാമി ജെമയൽ എന്നിവരും രാജിവച്ചു. കറ്റെയ്ബ് പാർട്ടിയിലെ മറ്റ് രണ്ട് സഹപ്രവർത്തകരും രാജിവച്ചതായി സ്ഥിരീകരിച്ചു.
മുഴുവൻ ലെബനൻ സർക്കാരും രാജിവെയ്ക്കണമെന്ന് പോള യാക്കൂബിയൻ എംപി ആവശ്യപ്പെട്ടിരുന്നു. സ്ഫോടനത്തിലേക്ക് നയിച്ച പരാജയങ്ങളിൽ നിന്ന് സ്ഥാനമൊഴിയേണ്ടത് തന്‍റെ കടമയാണെന്നായിരുന്നു പോള യാക്കൂബിയന്‍റെ പ്രതികരണം.
പിടിച്ചെടുത്ത ചരക്കിനെ കുറിച്ച് സർക്കാറിന് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്ന ആരോപണം സ്ഫോടനത്തെ തുടര്‍ന്ന് ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് വിവിധ സര്‍ക്കാര്‍ ഏജൻസികളുടെ തലവന്മാരെ പ്രോസിക്യൂട്ടർ ഗാസൻ എൽ ഖൗറി ചോദ്യം ചെയ്യാൻ തുടങ്ങിയതോടെയാണ് സർക്കാരിന്‍റെ തകർച്ച പൂര്‍ണ്ണമായത്.
സ്ഫോടനത്തെ തുടര്‍ന്ന് സര്‍ക്കാറിനെതിരെ ശക്തമായ വികാരമാണ് ജനങ്ങളില്‍ ഉണ്ടായത്. ഇതേ തുടര്‍ന്ന് സര്‍ക്കാറിന്റെ രാജി ആവശ്യപ്പെട്ട് ജനങ്ങള്‍ തെരുവിലിറങ്ങി.
"മുഴുവൻ ഭരണകൂടവും മാറേണ്ടതുണ്ട്. ഒരു പുതിയ ഗവൺമെന്റ് വരേണ്ടതുണ്ട്. അതിൽ ഒരു മാറ്റവുമില്ല. ഞങ്ങൾക്ക് പെട്ടെന്ന് തെരഞ്ഞെടുപ്പ് ആവശ്യമാണ്." എഞ്ചിനീയറായ ജോ ഹദ്ദാദ് റോയിട്ടേഴ്സിനോട് പറഞ്ഞു.
കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച അസന്നിഗ്ദാവസ്ഥയ്ക്കിടയില് ഉണ്ടായ ഇരട്ട സ്ഫോടനം ലെബനന്റെ സാമ്പത്തീകാവസ്ഥയെ തന്നെ തകിടം മറിച്ചു. ഒറ്റ ദിവസം കൊണ്ട് രാജ്യത്ത് സൃഷ്ടിക്കപ്പെട്ട ഭക്ഷ്യക്ഷാമവും സര്‍ക്കാര്‍ വിരുദ്ധ വികാരവും തെരുവുകളില്‍ ആളിപ്പടരുകയാണ്.
യൂണിവേഴ്സിറ്റി വിദ്യാർത്ഥി മെർലിൻ കാസിസ് കൂട്ടിച്ചേർത്തു: "ഇത് എല്ലായ്പ്പോഴും സമാനമായിരിക്കും. ഇത് ഒരു രാഷ്ട്രീയ കളി മാത്രമാണ്, ഒന്നും മാറില്ല."
സ്ഫോടനത്തെ തുടര്‍ന്ന് ലെബനീസ് സമൂഹ്യമാധ്യമങ്ങളില്‍ വ്യപകമായി പ്രചരിച്ചത് "Hang up the nooses" എന്ന ഹാഷ് ടാഗായിരുന്നു. അതോടൊപ്പം സര്‍ക്കാരാണ് ഇത് ചെയ്തത് എന്ന ചുമരെഴുത്തുകളും ശക്തമായി.
"കണ്ടൈനറുകളില് എന്താണുള്ളതെന്ന് ഒരു മന്ത്രിക്കും അറിയില്ല, അത് അറിയുന്നതല്ല എന്റെ ജോലിയല്ല," എന്നായിരുന്നു പൊതുമരാമത്ത് മന്ത്രി മൈക്കൽ നജ്ജാർ അൽ ജസീറയോട് പറഞ്ഞത്.
പിടിച്ചെടുക്കപ്പെട്ട ചരക്ക് സംമ്പന്ധിച്ച് കസ്റ്റംസ് ജുഡീഷ്യറിയിലേക്ക് ആറ് കത്തുകള്‍ അയച്ചതായി ലെബനൻ കസ്റ്റംസ് ഡയറക്ടർ ജനറൽ ബദ്രി ദാഹർ ബ്രോഡ്കാസ്റ്റർ എൽബിസിഐയോട് പറഞ്ഞു.
"ഇത് വീണ്ടും കയറ്റുമതി ചെയ്യണമെന്ന് ഞങ്ങൾ അഭ്യർത്ഥിച്ചെങ്കിലും അത് സംഭവിച്ചില്ല. അതെന്തു കൊണ്ടെന്ന് കണ്ടെത്തേണ്ടത് വിദഗ്ദരും ബന്ധപ്പെട്ടവരുമാണ്." എന്നായിരുന്നു ബദ്രി ദാഹർ ബ്രോഡ്കാസ്റ്ററിന്റെ വാക്കുകള്‍.
ആറുമാസം മുമ്പ് അമോണിയം നൈട്രേറ്റ് പരിശോധിച്ച ഒരു സംഘം ഇത് നീക്കിയില്ലെങ്കിൽ അത് ബെയ്റൂട്ടിനെ മുഴുവൻ തകർക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെന്ന റിപ്പോര്‍ട്ടുകളും അതിനിടെ പുറത്തെത്തി.
അമോണിയം നൈട്രേറ്റ് വിൽപ്പന വീണ്ടും കയറ്റുമതി ചെയ്യാനോ അംഗീകരിക്കാനോ "ബന്ധപ്പെട്ട സമുദ്ര ഏജൻസിയോട്" ആവശ്യപ്പെടാൻ 2016 ലും 2017 ലും ലെബനൻ കസ്റ്റംസ് ജുഡീഷ്യറിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രണ്ട് രേഖകൾ തെളിവ് നല്കുന്നു.
2014, 2015 വർഷങ്ങളിലും സമാനമായ അവശ്യങ്ങള്‍ ഉന്നയിച്ചുള്ള അഭ്യർത്ഥനകൾ സര്‍ക്കാറിലേക്ക് പോയിരുന്നു. എന്നാല്‍ എല്ലാ മുന്നറിയിപ്പുകളും അധികൃതർ അവഗണിച്ചു.
ഉത്തരവാദിത്തപ്പെട്ടവർ "വില നൽകുമെന്ന്" ആയിരുന്നു പ്രധാനമന്ത്രി ഹസ്സന് ഡയാബിന്‍റെ ആദ്യ പ്രതികരണം. എന്നാല്‍ ജനരോഷത്തില്‍ ആദ്യം താഴോപ്പോയത് പ്രധാനമന്ത്രി പദം തന്നെയായിരുന്നു.
സ്ഫോടനത്തില്‍ ഇരകളായവരെ സഹായിക്കാനും അവശിഷ്ടങ്ങൾക്കിടയിൽ മരിച്ചവരെ തിരയാനും ലെബനന്‍ ലോകമെമ്പാടുനിന്നും അന്താരാഷ്ട്ര സഹായം സമാഹരിക്കുകയാണ്.
ഒരാഴ്ചയ്ക്ക് രാജ്യത്തിന് വേണ്ട ഭക്ഷ്യധാന്യങ്ങള്‍ മാത്രമാണ് കൈവശമുള്ളതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ സൂചനനല്കിയിരുന്നു.
യുഎസ്, യുകെ, ഫ്രാൻസ്, ഗൾഫ് രാജ്യങ്ങൾ, രാഷ്ട്രീയ എതിരാളികളായ ഇസ്രായേലും പണവും സഹായവും വാഗ്ദാനം ചെയ്തു. എന്നാൽ അഴിമതി ഭയന്ന് ലെബനൻ സർക്കാരിന് നേരിട്ട് പണം നൽകാൻ കാനഡ വിസമ്മതിച്ചു.
നാശനഷ്ടത്തിന്റെ വ്യാപ്തി കണ്ടെത്തുന്നതിനായി റോയൽ നേവി കപ്പലായ എച്ച് എം എസ് എന്റർപ്രൈസ് തുറമുഖത്ത് സർവേ പ്രവർത്തനങ്ങൾ നടത്താൻ ആരംഭിച്ചു.
ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും വലിയ ആണവ ഇതര സ്ഫോടനങ്ങളിലൊന്നാണ് ബെയ്റൂട്ടിലെ ഇരട്ട സ്ഫോടനം എന്ന് ബ്രിട്ടീഷ് എഞ്ചിനീയറിംഗ് വിദഗ്ധർ കണ്ടെത്തി.
ദുരന്തത്തിന്റെ വീഡിയോകളെയും ഫോട്ടോഗ്രാഫുകളെയും അടിസ്ഥാനമാക്കി ഷെഫീൽഡ് സർവകലാശാലയിലെ സംഘം സ്ഫോടനത്തിന്റെ ശക്തി കണക്കാക്കിയിരുന്നു. സ്ഫോടനം 1,000 മുതൽ 1,500 ടൺ വരെ ടിഎൻടിക്കു തുല്യമാണെന്ന് അവർ പറയുന്നു.