നാടിന്‍റെ സുരക്ഷയ്ക്ക് സുരക്ഷയേതുമില്ലാതെ...
ലോകം മുഴുവനും മഹാമാരിയായി കൊവിഡ്19 വൈറസ് ബാധ വ്യാപിച്ചപ്പോഴാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഉപയോഗിക്കേണ്ട പിപിഇ കിറ്റുകളെ കുറിച്ച് നമ്മള്‍ സംസാരിച്ച് തുടങ്ങിയത്. എന്നാല്‍, ഒരു പിപിഇ കിറ്റിറ്റേയോ മറ്റ് സുരക്ഷാ ഉപകണങ്ങളുടെയോ സഹായമൊന്നുമില്ലാതെ, ജീവിക്കാനായി ഏറ്റവും വൃത്തിഹീനമായ സാഹചര്യത്തില്‍ ജോലി ചെയ്യേണ്ടിവരുന്ന ഒരു കൂട്ടം ആളുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ചെയ്യുന്ന ജോലിക്കാവശ്യമായ സുരക്ഷാ ഉപകരണങ്ങളില്ലെങ്കിലും ഒരു നാടിനെ മുഴുവനും മഹാമാരികളില്‍ നിന്ന് രക്ഷിക്കുവാനുള്ള ശ്രമത്തിലാണവരും. കാണാം ആ കാഴ്ചകള്‍.
ബംഗ്ലാദേശിലെ ധാക്ക സവാറിലെ കനാലുകള്‍ വൃത്തിയാക്കുകയാണിവര്‍. ഏറ്റവും മോശപ്പെട്ട ജോലിയായി സമൂഹം കാണുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍. പക്ഷേ അവര്‍ അപ്പോഴും ശ്രമിക്കുന്നത് നാടും നഗരവും വൃത്തിയായി കിടക്കാനാണ്.
ബംഗ്ലാദേശിന്‍റെ തലസ്ഥാനമായ ധാക്കയ്ക്ക് 24 കിലോമീറ്റര്‍ ദൂരെയാണ് സവാറലെ കനാല്‍. കൂടാതെ മുനിസിപ്പാലിറ്റികളുടെ അധികാരപരിധിയിലുള്ള ധലേശ്വരി, ബാങ്ഷി, തുരാഗ് നദികളും കനാലുകളും വർഷങ്ങളായി മാലിന്യത്താൽ മലിനീകരിക്കപ്പെട്ടിരിക്കുന്നു.
ബ്ലാക്ക് ബിൻ ബാഗുകൾ, പ്ലാസ്റ്റിക് കുപ്പികൾ, ശൂന്യമായ റാപ്പറുകൾ, വീട്ട് മാലിന്യങ്ങൾ, യന്ത്രഭാഗങ്ങള്‍, മറ്റ് മാലിന്യങ്ങള്‍ എന്നിവയുടെ ചെറിയൊരു കുന്ന് തന്നെ സവാറിലെ കനാലിൽ അടഞ്ഞു കിടക്കുന്നു. ഇത് വെള്ളത്തിന്‍റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു.
നഗരത്തില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം പോലും പലപ്പോഴും ഈ കനാലുകളില്‍ ഉപേക്ഷിക്കപ്പെടുകയാണ് പതിവ്. ഇതില്‍ ഗാർഹിക, പ്ലാസ്റ്റിക്, മെഡിക്കൽ, വ്യാവസായിക, ഇ-മാലിന്യങ്ങൾ എന്നിങ്ങനെയുള്ള മാലിന്യങ്ങള്‍ കൂടുതലും കനാലുകളിലും നദികളിലും വലിച്ചെറിയുന്നതായി ന്യൂ ഏജ് ബംഗ്ലാദേശ് റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ വർഷം മുനിസിപ്പാലിറ്റി അധികൃതർ പ്രതിദിനം 200 ടൺ മാലിന്യങ്ങളാണ് ശേഖരിച്ചത്. എന്നാല്‍ അവ നദികളുമായി ബന്ധിപ്പെട്ട താഴ്ന്ന പ്രദേശങ്ങളില്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു.
കഴിഞ്ഞ വർഷമാണ്, രാജ്യത്തെ എല്ലാ നദികൾക്കും ഒരു മനുഷ്യന് ലഭിക്കുന്ന അതേ നിയമപരമായ പദവിക്ക് അര്‍ഹതയുണ്ടെന്ന സുപ്രധാന വിധി ബംഗ്ലാദേശ് ഹൈക്കോടതി പുറപ്പെടുവിച്ചത്.
ബുരിഗംഗ, തുറാഗ്, ബാലു, ഷിതലഖിയ നദികളുടെ തുറമുഖ പ്രദേശങ്ങളിൽ നിന്ന് 15,175 അനധികൃത കെട്ടിടങ്ങൾ നീക്കം ചെയ്തതായും 566.12 ഏക്കർ കയ്യേറ്റ നദീതീരങ്ങൾ പുനസൃഷ്ടിച്ചതായും ഷിപ്പിംഗ് സഹമന്ത്രി ഖാലിദ് മഹ്മൂദ് ചൗധരി പറഞ്ഞു.
അനധികൃത കൈയേറ്റങ്ങളുടെ പട്ടിക തയ്യാറാക്കാൻ ഓരോ ജില്ലാ ഭരണകൂടവും ഒരു വർഷത്തോളം അശ്രാന്തമായി പരിശ്രമിച്ചതായി ജലവിഭവ മന്ത്രാലയം സെക്രട്ടറി കബീർ ബിൻ അൻവർ ധാക്ക ട്രിബ്യൂണിനോട് പറഞ്ഞു.
മന്ത്രാലയത്തിൽ ഈ ചുമതലയ്ക്കായി നീക്കിവച്ചിരിക്കുന്ന ഒരു കൺട്രോൾ റൂമും തന്നെ ബംഗ്ലാദേശ് ആരംഭിച്ചു. ഈ പ്രദേശങ്ങൾ വീണ്ടും കൈയ്യേറ്റം ചെയ്യാതിരിക്കാൻ നടപ്പാതകളും മരങ്ങളും വച്ച് പിടിപ്പിക്കുവാനാണ് സര്‍ക്കാര്‍ തീരുമാനം.
നാടും നഗരവും സുന്ദരമായിരിക്കാനും പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാനുമായി ഏറ്റവും വൃത്തിഹീനമായ സാഹചര്യത്തില്‍ ജോലി ചെയ്യുന്ന ഈവര്‍ക്ക്, പക്ഷേ സുരക്ഷയ്ക്കായി യാതൊന്നുമില്ല. മലിനജലത്തില്‍ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിക്കിടന്ന് നഗ്നമായ കൈകള്‍ ഉപയോഗിച്ചാണ് പലപ്പോഴും ഇവര്‍ ജോലി ചെയ്യുന്നത്. കൂട്ടിനുള്ളത് ഒരു നീണ്ട മുളം കമ്പ് മാത്രം. ബംഗ്ലാദേശിന്‍റെ മാത്രം കഥയല്ലിത്. ഇന്ത്യ അടക്കമുള്ള മൂന്നാം ലോകരാജ്യങ്ങളില്‍ ഇന്നും മാലിന്യ നിര്‍മാര്‍ജ്ജനത്തിന് കരുത്തുറ്റ ഒരു പദ്ധതിയില്ലെന്നത് ഏറെ ആശങ്കയാണ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ച് മഹാമാരികളുടെ കാലത്ത്.