വിയന്നയിലും തീവ്രവാദി അക്രമണം; ഐക്യപ്പെട്ട് ലോകം
മഹാമാരിയുടെ രണ്ടാം വരവിന് മുമ്പ് നഗരം മറ്റൊരു ലോക്ഡൌണിലേക്ക് കടക്കുന്നതിനിടെയായിരുന്നു ലോകരാജ്യങ്ങളെ അമ്പരപ്പിച്ച് ഓസ്ട്രിയയിലെ വിയന്നാ നഗരത്തില്‍ ഭീകരാക്രമണം നടന്നത്. നഗരത്തിലെ ഒരു ജൂത സിനഗോഗിന് സമീപം ആറ് തോക്ക് ധാരികള്‍ ഒരേ സമയം അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്രതീക്ഷിതമായ അക്രമത്തില്‍ ഒരു അക്രമി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്നും പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റെന്നും അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിനഗോഗിന് സമീപം പ്രാദേശിക സമയം രാത്രി 8 മണിയോടെയാണ് അക്രമണങ്ങള്‍ റിപ്പോർട്ട് ചെയ്തത്. പുലർച്ചെ 2 മണിക്കും വിയന്നയിലെ തെരുവുകളില്‍ വെടിയൊച്ചകള്‍ കേട്ടതായി റിപ്പോര്‍ട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്ത്രീയാണ്. ഒരു പൊലീസുകാരന് ഏറ്റുമുട്ടലില്‍ പരിക്കേറ്റതായി വിയന്ന മേയർ മൈക്കൽ ലുഡ്‌വിഗ് പറഞ്ഞു. പരിക്കേറ്റ 15 പേരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. രാജ്യം ലോക്ഡൌണിലേക്ക് പോകുന്നതിന് തലേ രാത്രിയുണ്ടായ അക്രമം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് കളഞ്ഞു. രാജ്യത്തെ ബാറുകളും റെസ്റ്റോറന്‍റുകളും അർദ്ധരാത്രി മുതൽ അടച്ചിരുന്നു. ലോക്ഡൌണ്‍ ആരംഭിക്കുന്നതിനാല്‍ ആളുകൾ നഗരത്തില്‍ ഒത്തുകൂടിയ സമയത്തുണ്ടായ അപ്രതീക്ഷിത അക്രമണം യൂറോപ്പിലാകമാനം ഭയം വിതച്ചു. യൂറോപ്പില്‍ അടുത്ത കാലത്തായി വര്‍ദ്ധിച്ചുവരുന്ന വംശീയ അക്രമണങ്ങളുടെ തുടര്‍ച്ചയാണ് വിയന്നയില്‍ നടന്ന ഭീകരാക്രമണവുമെന്നാണ് പ്രാഥമിക നിഗമനം.
അക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ആയുധാധാരികളായ അക്രമികള്‍ വിയന്നയുടെ തെരുകളില്‍ വെടിയുതിര്‍ക്കുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു.
തുടര്‍ന്ന് അക്രമണത്തിന്‍റെ നിരവധി വീഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. ആക്രമണകാരി ഒരാളെ വെടിവച്ചിടുന്ന ദൃശ്യമടക്കം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് ഏവരെയും പരിഭ്രാന്തരാക്കി.
ഇത് ഒരു ഭീകരാക്രമണമാണ്. കുറ്റവാളികൾ ആയുധാധാരികളും അപകടകാരികളുമാണെന്ന് ആഭ്യന്തരമന്ത്രി കാൾ നെഹമ്മർ ഓസ്ട്രിയൻ ബ്രോഡ്കാസ്റ്റർ ഒആർഎഫിനോട് പറഞ്ഞു. അക്രമകാരികളെ പിടികൂടാനായി നഗരത്തില്‍ പൊലീസിനെ വിന്യസിച്ചെന്നും പ്രധാന സ്ഥലങ്ങളില്‍ കാവല്‍ ഏര്‍പ്പെടുത്താന്‍ സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തില്‍ പ്രത്യേക സേനാ യൂണിറ്റുകളെ വിന്യസിച്ച് കഴിഞ്ഞു. അവര്‍ തീവ്രവാദികള്‍ക്കായി അന്വേഷണം ആരംഭിച്ചു. ഇത് വിയന്നയിലെ ഒരു പ്രദേശത്ത് മാത്രമായി പരിമിതപ്പെടുത്തില്ല. കാരണം അക്രമികള്‍ മൊബൈൽ കുറ്റവാളികളാണ്. എല്ലാം വ്യക്തമാകുന്നതുവരെ വീടിനകത്ത് തന്നെ തുടരാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നെന്നും ചാൻസലർ സെബാസ്റ്റ്യൻ കുർസ് പറഞ്ഞു.
ഫെഡറൽ തലസ്ഥാനമായ വിയന്നയിൽ നടന്ന അക്രമം കടുത്ത സുരക്ഷാ സാഹചര്യത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. അക്രമികള്‍ പ്രൊഫഷണലായി ഓട്ടോമാറ്റിക് ആയുധങ്ങള്‍ ഉപയോഗിക്കുന്നവരാണ്. തീർച്ചയായും ഇതൊരു തീവ്രവാദ ആക്രമണമാണെന്നും ചാൻസലർ സെബാസ്റ്റ്യൻ കുർസ് പറഞ്ഞു.
15 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു പൊലീസുകാരന്‍റെ നിലഗുരുതരമാണെന്നും ആഭ്യന്തരമന്ത്രി കാൾ നെഹമ്മർ പത്രസമ്മേളനത്തിനിടെ പറഞ്ഞു. അക്രമണത്തിന്‍റെ പശ്ചാത്തലത്തെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ല. പക്ഷേ, അക്രമണം നടന്ന സ്ഥലം പ്രാധാന്യമര്‍ഹിക്കുന്നു. അത് ഒരു ജൂത ആരാധനാലയത്തിന് സമീപമാണ്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തു. എന്നാല്‍ അക്രമകാരികളില്‍ ഒരാള്‍ രക്ഷപ്പെട്ടിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങളുടെ പൊലീസ് ഈ അറപ്പുളവാക്കുന്ന ഭീകരാക്രമണത്തിനെതിരെ കര്‍ശനമായ നടപടിയെടുക്കും. ഞങ്ങൾ ഒരിക്കലും ഭീകരവാദത്തെ ഭയപ്പെടുകയില്ല. എല്ലാവിധത്തിലും ഞങ്ങൾ ഈ ആക്രമണത്തിനെതിരെ പോരാടും' എന്ന് ഓസ്ട്രിയൻ നേതാവ് കുർസ് ട്വിറ്റ് ചെയ്തു.
വിയന്ന നിവാസികൾ അവരുടെ വീടുകളിൽ തന്നെ തുടരാനും എല്ലാ പൊതു സ്ഥലങ്ങളിൽ നിന്നും പൊതുഗതാഗതത്തിൽ നിന്നും അകന്നുനിൽക്കാനും. വിയന്നയിലെ സ്കൂളുകളില്‍ ചൊവ്വാഴ്ച കുട്ടികളെ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ വിരുദ്ധ പ്രവർത്തനത്തിൽ പൊലീസ് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ സൈന്യം വിയന്നയിലെ പ്രധാന കെട്ടിടങ്ങളുടെ സുരക്ഷ ഏറ്റെടുക്കുമെന്നും കുർസ് ട്വിറ്റ് ചെയ്തു.
ഓസ്ട്രിയയിലെ വിയന്നയില്‍ നഗരത്തില്‍ തിങ്കളാഴ്ച നടന്ന അക്രമണത്തോടെ ഓസ്ട്രിയയുമായുള്ള അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയതായി ചെക്ക് റിപ്പബ്ലിക്ക് പൊലീസ് പറഞ്ഞു. 'വിയന്നയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രതിരോധ നടപടിയുടെ ഭാഗമായി ഓസ്ട്രിയയുമായുള്ള അതിർത്തി കടന്നുള്ള വാഹനങ്ങളുടെയും യാത്രക്കാരുടെയും പരിശോധന കര്‍ശനമാക്കിയതായി ചെക്ക് പൊലീസ് ട്വീറ്റ് ചെയ്തു.
നഗരത്തിലെ എല്ലാ തുറന്ന സ്ഥലങ്ങളും പൊതുഗതാഗതവും ഒഴിവാക്കാൻ വിയന്നയിൽ പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. ട്രാമുകളും ബസുകളും നിർത്തുന്നില്ലെന്നും ഉദ്യോഗസ്ഥരെ അപകടപ്പെടുത്താതിരിക്കാൻ പൊലീസ് ഓപ്പറേഷന്‍സിന്‍റെ വീഡിയോകൾ പോസ്റ്റ് ചെയ്യരുതെന്നും സാമൂഹ്യമാധ്യമ ഉപയോക്താക്കളോട് പൊലീസ് ആവശ്യപ്പെട്ടു.
വിയന്ന നഗരത്തിലെ പ്രധാന സിനഗോഗ് സ്ഥിതിചെയ്യുന്ന തെരുവിലാണ് വെടിവയ്പ്പ് നടന്നതെന്നും എന്നാൽ ആരാധനാലയം ലക്ഷ്യമിട്ടതാണോ അക്രമമെന്ന് വ്യക്തമല്ലെന്നും വിയന്നയിലെ ജൂത സമൂഹത്തിന്‍റെ തലവൻ ഓസ്‌കർ ഡച്ച് പറഞ്ഞു.
വേടിവേപ്പ് ആരംഭിക്കും മുന്നേ സിനഗോഗ് അടച്ചിരുന്നെന്നും ഓസ്‌കർ ഡച്ച് ട്വീറ്റ് ചെയ്തു.തന്‍റെ ജനാലയ്ക്ക് താഴെയുള്ള തെരുവിലെ ബാറുകൾക്ക് പുറത്ത് ഇരിക്കുന്ന ആളുകൾക്ക് നേരെ ഒരാൾ വെടിയുതിർക്കുന്നത് കണ്ടിട്ടെന്ന് റബ്ബി ഷ്‌ലോമോ ഹോഫ്‌മീസ്റ്റർ പറഞ്ഞു. 'ഞങ്ങളുടെ കെട്ടിടത്തിന് പുറത്ത് 100 റൗണ്ടുകളെങ്കിലും അവർ വെടിവയ്ക്കുകയായിരുന്നു,' ഹോഫ്മീസ്റ്റർ പറഞ്ഞു.
ലോക്ക്ഡൗണിന് മുമ്പുള്ള അവസാന വൈകുന്നേരമാണ് അത്. അടുത്ത ഒരു മാസത്തേക്ക് ഓസ്ട്രിയയിലെ എല്ലാ ബാറുകളും റെസ്റ്റോറന്‍റുകളും അടച്ചിരിക്കും. ഇതിനാല്‍ നിരവധി പേരാണ് നഗരത്തിലേക്ക് എത്തിയിരുന്നത്. കൂടുതല്‍ ആളുകള്‍ എത്തിയിരുന്ന സമയത്ത് നടത്തിയ അക്രമണം ഏറെ ആശങ്കയാണ് സൃഷ്ടിച്ചത്.
'' വിയന്നയിൽ നടന്ന ഭീകരാക്രമണങ്ങളിൽ ഞാൻ അത്യധികം ഞെട്ടിപ്പോയി. യുകെയുടെ ചിന്തകൾ ഓസ്ട്രിയയിലെ ജനങ്ങൾക്കൊപ്പമാണ് - ഭീകരതയ്‌ക്കെതിരെ ഞങ്ങൾ നിങ്ങളുമായി ഐക്യപ്പെടുന്നു" എന്നായിരുന്നു ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്‍റെ പ്രതികരണം.
തിങ്കളാഴ്ച വിയന്നയിൽ നടന്ന വെടിവയ്പിനെത്തുടർന്ന് യൂറോപ്പ് തീവ്രവാദികൾക്ക് വഴങ്ങില്ലെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ പ്രതിജ്ഞയെടുത്തു. വിയന്നയിലെ ആക്രമണത്തെ തുടർന്ന് ഓസ്ട്രിയൻ ജനതയുടെ ഞെട്ടലും ദുഃഖവും ഞങ്ങൾ പങ്കുവെക്കുന്നു,' മാക്രോൺ ഫ്രഞ്ച്, ജർമ്മൻ ഭാഷകളിൽ ട്വീറ്റ് ചെയ്തു.
'ഫ്രാൻസിന് ശേഷം ആക്രമിക്കപ്പെട്ട ഒരു സൗഹൃദ രാഷ്ട്രമാണ് ഓസ്ട്രിയ. ഇതാണ് നമ്മുടെ യൂറോപ്പ്. അവർ ആരെയാണ് കൈകാര്യം ചെയ്യുന്നതെന്ന് നമ്മുടെ ശത്രുക്കൾ അറിഞ്ഞിരിക്കണം. ഞങ്ങൾ ഒന്നും സമ്മതിക്കില്ല. നമ്മുടെ സമൂഹങ്ങളെ ഭിന്നിപ്പിക്കുന്ന വിദ്വേഷം വളർത്താൻ ഞങ്ങൾക്ക് കഴിയില്ല 'എന്ന് ജർമ്മനിയുടെ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പുറത്ത് വിട്ട പ്രസ്ഥാവനയില്‍ പറയുന്നു.
'ഞങ്ങളുടെ യൂറോപ്പില്‍ വിദ്വേഷത്തിനും അക്രമത്തിനും ഇടമില്ല' എന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ അഭിപ്രായപ്പെട്ടു. 'യൂറോപ്പ് പ്രതികരിക്കണം' എന്നായിരുന്നു ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ലുയിഗി ഡി മായോയുടെ ട്വീറ്റ്.
1981 ൽ വിയന്ന സിനഗോഗിൽ രണ്ട് ഫലസ്തീനികൾ നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 1985 ൽ ഒരു പലസ്തീൻ തീവ്രവാദി സംഘം വിമാനത്താവളത്തിൽ നടത്തിയ ആക്രമണത്തിൽ മൂന്ന് സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.
അടുത്ത കാലത്തായി, പാരീസ്, ബെർലിൻ, ലണ്ടൻ എന്നിവിടങ്ങളിൽ നടന്ന വലിയ തോതിലുള്ള ആക്രമണങ്ങളിൽ നിന്ന് ഓസ്ട്രിയയെ ഒഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍, പുതിയ അക്രമത്തോടെ തീവ്രവാദികള്‍ യൂറോപ്പിലെവിടെയും എപ്പോഴും അക്രമം നടത്താന്‍ തയ്യാറെടുക്കുകയാണെന്ന് വേണം കരുതാന്‍.
ഒരു ജൂത നേതാവിനെ ആക്രമിക്കാൻ ശ്രമിച്ചതിന് ഓഗസ്റ്റില്‍ 31 കാരനായ സിറിയൻ അഭയാർഥിയെ അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച ഫ്രാന്‍സിലെ ഒരു പള്ളി അക്രമണവേളയില്‍ അക്രമിയായ ടുണീഷ്യക്കാരന് ഒരു സ്ത്രീയെ ശിരഛേദം ചെയ്യിരുന്നു. ആ അക്രമത്തെ തുടര്‍ന്ന് നടന്ന തിരിച്ചടിയില്‍ ഫ്രാൻസിലെ നൈസിൽ വച്ച് ഫ്രഞ്ച് പൊലീസ് രണ്ട് പേരെ വെടിവച്ച് കൊന്നു സംഭവത്തിന് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് വിയന്നയില്‍ അക്രമണം നടന്നത്.
അതിന് മുമ്പ് ഒക്ടോബർ 16 ന് അഭിപ്രായ സ്വതന്ത്രത്തെ കുറിച്ചുള്ള ഒരു ക്ലാസിനിടെ ചാര്‍ളി എബ്ദോ എന്ന ഫ്രഞ്ച് മാസികയില്‍ വന്ന മുഹമ്മദ് നബിയുടെ കാർട്ടൂണുകൾ ക്ലാസില്‍ ഉയര്‍ത്തി കാണിച്ചതിന് സാമുവല്‍ പാറ്റി എന്ന ചരിത്രാധ്യാപകനെ തലയറുത്താണ് തീവ്രവാദികള്‍ കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട സാമുവല്‍ പാറ്റിക്ക് രാജ്യത്തിന്റെ എല്ലാ ആദരവും നല്കി പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ഒപ്പം നിന്നപ്പോള്‍ യുഎഇ ഒഴികേയുള്ള നിരവധി മുസ്ലീം രാജ്യങ്ങള്‍ ഫ്രാന്‍സിനെതിരെ തിരിഞ്ഞത് ഏറെ അന്താരാഷ്ട്രാതലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു.
ഈ ചിത്രം പ്രസിദ്ധീകരിച്ചതിന് ചാര്‍ളി എബ്ദോയുടെ ഓഫീസ് അഞ്ച് വര്‍ഷം മുമ്പ് അക്രമിക്കപ്പെട്ടിരുന്നു. അഭയാര്‍ത്ഥികളും അതൊടൊപ്പം എത്തിച്ചേര്‍ന്ന തീവ്രവാദി ആശയക്കാരും യൂറോപ്പില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന വാദത്തിനും ഇതുവഴി ശക്തിയാര്‍ജ്ജിക്കുകയാണ്.