- Home
- News
- International News
- 'ട്രംപ് ക്ലാസ്', 100 മടങ്ങ് കരുത്തും വേഗതയും! ലോകത്തെ ഞെട്ടിക്കാൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം, അത്യാധുനിക യുദ്ധക്കപ്പലുകൾ നാവികസേനയുടെ ഭാഗമാക്കും
'ട്രംപ് ക്ലാസ്', 100 മടങ്ങ് കരുത്തും വേഗതയും! ലോകത്തെ ഞെട്ടിക്കാൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം, അത്യാധുനിക യുദ്ധക്കപ്പലുകൾ നാവികസേനയുടെ ഭാഗമാക്കും
യു എസ് നാവികസേനയെ വിപുലീകരിക്കുന്ന പദ്ധതിയുടെ ഭാഗമാണ് ട്രംപ് ക്ലാസ്. വലിയ മിസൈൽ കപ്പലുകളും ചെറിയ യുദ്ധക്കപ്പലുകളും ഉൾപ്പെടുന്നതാണ് ഇത്. ഒരു ട്രംപ് ക്ലാസ് കപ്പലിന് ഏകദേശം 15 ബില്യൺ ഡോളറിൽ അധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്

ട്രംപ് ക്ലാസ് പദ്ധതി
നാവികമേഖലയിൽ നാഴികക്കല്ലായ നീക്കത്തിനൊരുങ്ങുകയാണ് അമേരിക്കയും പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും. ഗോൾഡൻ ഫ്ലീറ്റിന്‍റെ ഭാഗമായി, അത്യാധുനിക യുദ്ധക്കപ്പലുകൾ നാവികസേനയുടെ ഭാഗമാക്കുമെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം. പദ്ധതിക്ക് ട്രംപ് ക്ലാസ് എന്നാണ് പേരിട്ടിരിക്കുന്നത്
അത്യന്താധുനിക യുദ്ധക്കപ്പലുകൾ
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്ക നിർമ്മിക്കുന്ന അത്യന്താധുനിക യുദ്ധക്കപ്പലുകൾ അടങ്ങിയ പദ്ധതിയാണ് ട്രംപ് ക്ലാസ്. യു എസ് എസ് ഡിഫയന്‍റ് എന്നാണ് ട്രംപ് ക്ലാസിലെ ആദ്യ കപ്പലിന്റെ പേര്. വിവിധതരം ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതാണ് ഈ കപ്പൽ. കപ്പലിന്‍റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും, രണ്ടര വർഷത്തിനുള്ളിൽ ആദ്യ കപ്പലുകൾ പ്രവർത്തനസജ്ജമാകുമെന്നുമാണ് ട്രംപ് അറിയിക്കുന്നത്
40000 ടൺ വരെ ഭാരമുള്ള കപ്പലുകൾ
യു എസ് നാവികസേനയെ വിപുലീകരിക്കുന്ന പദ്ധതിയുടെ ഭാഗമാണ് ട്രംപ് ക്ലാസ്. വലിയ മിസൈൽ കപ്പലുകളും ചെറിയ യുദ്ധക്കപ്പലുകളും ഉൾപ്പെടുന്നതാണ് ഇത്. 40000 ടൺ വരെ ഭാരമുള്ള കപ്പലുകളാണ് യു എസ് എസ് ഡിഫയന്‍റ്. ഹൈപ്പർസോണിക് മിസൈലുകൾ, ആണവായുധം വഹിക്കാവുന്ന ക്രൂയിസ് മിസൈലുകൾ, ഇലക്ട്രോമാഗ്നറ്റിക് റെയിൽ ഗണ്ണുകൾ തുടങ്ങിയവ ഇതിൽ സജ്ജീകരിക്കാനാവും. ഡ്രോണുകളെയും മിസൈലുകളെയും തകർക്കാൻ ശേഷിയുള്ള ഹൈ - പവർ ലേസർ വെപ്പൺസും ഇവയുടെ പ്രത്യേകതയാണ്
15 ബില്യൺ ഡോളർ
ഒരു ട്രംപ് ക്ലാസ് കപ്പലിന് ഏകദേശം 15 ബില്യൺ ഡോളറിൽ അധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്
'സ്റ്റെൽത്ത്' രൂപകൽപ്പന
റഡാറുകളുടെ കണ്ണിൽപ്പെടാത്ത തരത്തിലുള്ള 'സ്റ്റെൽത്ത്' രൂപകൽപ്പനയാണ് ഇതിനുള്ളത്. വെറുമൊരു യുദ്ധക്കപ്പൽ മാത്രമല്ല, ഒരു ഫ്ലോട്ടിംഗ് ഹെഡ്ക്വാർട്ടേഴ്സ് ആയിക്കൂടി യു എസ് എസ് ഡിഫയന്റുകൾക്ക് പ്രവർത്തിക്കാനാകും. കടലിലെ മറ്റ് ഡ്രോണുകളെയും കപ്പലുകളെയും നിയന്ത്രിക്കാനുള്ള അത്യാധുനിക കമാൻഡ് സെന്ററുകളുമുണ്ട്. വലിയ വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും ഇറങ്ങാൻ സാധിക്കുന്ന വിശാലമായ ഫ്ലൈറ്റ് ഡെക്കും ഹാങ്കറുകളുമാണ് മറ്റൊരു പ്രത്യേകത
100 മടങ്ങ് കരുത്തും വേഗതയും
ആദ്യ ഘട്ടത്തിൽ രണ്ട് പുതിയ യുദ്ധക്കപ്പലുകളുടെ നിർമ്മാണത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. ആകെ 25 കപ്പലുകൾ വരെ നിർമ്മിക്കാനാണ് പദ്ധതി. ഇതുവരെ നിർമ്മിക്കപ്പെട്ട ഏതൊരു യുദ്ധക്കപ്പലിനേക്കാളും 100 മടങ്ങ് കരുത്തുള്ളതും, വലുതും, വേഗതയേറിയതുമായിരിക്കും ഇവയെന്നാണ് ട്രംപ് അവകാശപ്പെടുന്നത്
ചൈനയെ മറികടക്കണം
കപ്പൽ നിർമ്മാണ ശേഷിയിലും ഉൽപ്പാദനത്തിലും നിലവിൽ ചൈനയേക്കാൾ പിന്നിലാണ് അമേരിക്ക. ഈ വർഷത്തെ ആഗോള ഓർഡറുകളിൽ 60 ശതമാനത്തിലധികം ചൈനീസ് കപ്പൽശാലകൾക്കാണ് ലഭിച്ചത്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയതാണ് ചൈനയുടെ നാവികസേന. ചൈനയുടെ വളരുന്ന നാവികശക്തിയെ പ്രതിരോധിക്കാനും അമേരിക്കയുടെ സമുദ്രാധിപത്യം വീണ്ടെടുക്കാനുമാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. യു എസ് സൈന്യത്തിന്റെ ഗോൾഡൻ ഫ്ലീറ്റ് എന്ന പുതിയ നാവിക വ്യൂഹത്തിന്റെ കേന്ദ്രബിന്ദുവായിരിക്കും ഈ കപ്പലുകൾ
'കോൺസ്റ്റലേഷൻ-ക്ലാസ് ഫ്രിഗേറ്റ്'
ജനുവരിയിൽ അധികാരത്തിൽ തിരിച്ചെത്തിയത് മുതൽ, അമേരിക്കൻ കപ്പൽ നിർമ്മാണ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ട്രംപിന്‍റെ ആദ്യ ഭരണകാലത്ത് അനുമതി നൽകിയ സമാനമായ കപ്പൽ പദ്ധതിയായിരുന്നു 'കോൺസ്റ്റലേഷൻ-ക്ലാസ് ഫ്രിഗേറ്റ്'. കാലതാമസവും ചെലവും കാരണം 2025 ൽ ഈ പദ്ധതി റദ്ദാക്കിയിരുന്നു
സ്വന്തം പേര്, പുതിയ കീഴ്വഴക്കം
അമേരിക്കയുടെ കപ്പൽ നാമകരണ രീതി അനുസരിച്ച് സാധാരണയായി ബാറ്റിൽഷിപ്പുകൾക്ക് സ്റ്റേറ്റുകളുടെ പേരുകളാണ് നൽകാറുള്ളത്. ഇതിൽനിന്ന് വിപരീതമായി സ്വന്തം പേര് നൽകി പുതിയ കീഴ്വഴക്കത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ട്രംപ്
കരീബിയൻ മേഖലയോ ലക്ഷ്യം?
വെനസ്വേലയുമായുള്ള സംഘർഷം വർദ്ധിക്കുന്ന സാഹചര്യത്തിൽ കരീബിയൻ മേഖലയിൽ അമേരിക്കൻ നാവിക - വ്യോമ സേനകളുടെ സാന്നിധ്യം ശക്തമാക്കുന്നതിനിടയിലാണ് ട്രംപിന്‍റെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

