കനത്ത മഴ, രണ്ട് ഡാമുകള്‍ തകര്‍ന്നു; മിഷിഗണില്‍ 9 അടി ഉയരത്തില്‍ വെള്ളപ്പൊക്കം
പടിഞ്ഞാറ് മാനം കനത്ത് മഴ ഇപ്പോ തുടങ്ങുമെന്ന് തോന്നുമ്പോഴാണ് നാം മുല്ലപ്പെരിയാറിനെ കുറിച്ച് ആലോചിക്കുക. പിന്നീടങ്ങോട്ട് മഴ പെയ്യാന്‍ പോകുന്നു ഡാം സുരക്ഷിതമല്ലെന്ന പല്ലവികളാണ്. എന്നാല്‍, ഇതുവരെയുള്ള സര്‍ക്കാരുകളെല്ലാം തമിഴ്നാടിന്‍റെ പിടിവാശിക്ക് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി മഴക്കാലം മലയാളിക്ക് ഭയത്തിന്‍റെ കാലം കൂടിയാണ്. വെള്ളപ്പൊക്കത്തോടൊപ്പം പകര്‍ച്ചവ്യാധികളും മലയാളിയുടെ ഉറക്കം കെടുത്തുന്നു. കേരളത്തിലെ സാഹചര്യത്തിന് സമാനമാണ് അമേരിക്കയിലെ മിഷിഗണും. 14 വര്‍ഷമായി മിഷിഗണിലെ ഈഡൻവില്ലെ, സാൻഫോർഡ് എന്നീ അണക്കെട്ടുകള്‍ സുരക്ഷിതമല്ലെന്ന പരാതി ഉയര്‍ന്നിട്ട്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ ഇരുഡാമുകളും തകര്‍ന്നു. ഇതിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് പേരെ ഒഴിപ്പിച്ചു.
മിഷിഗണില്‍ മാത്രം 50,000 ത്തിലധികം കൊവിഡ് കേസുകളുണ്ട്. 5,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിനിടെയാണ് ഡാമികളുടെ തകര്‍ച്ചയെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായത്.
ഡെട്രോയിറ്റിന്‍റെ 209 കിലോമീറ്റർ ദൂരെയുള്ള മിഡ്‌ലാൻഡിന്‍റെ ഭാഗങ്ങളില്‍ 9 അടി ( ഏതാണ്ട് 2.7 മീറ്റർ) ഉയരത്തിലാണ് വെള്ളം കയറിയത്.
ഈഡൻവില്ലെ ഡാം ചൊവ്വാഴ്ചയാണ് തകർന്നത്. സാൻഫോർഡ് അണക്കെട്ടിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെങ്കിലും കനത്ത മഴയേ തുടര്‍ന്ന് ഡാമില്‍ വിള്ളലുകള്‍ ഉണ്ടായി. ഇതേ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.
ചൊവ്വാഴ്ച മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
40,000 ൽ അധികം ജനസംഖ്യയുള്ള മിഡ്‌ലാന്‍റ് നഗരത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും ജലനിരപ്പ് ഉയരുന്നതെന്ന് റിപ്പോര്‍ട്ട് ഉണ്ട്.
നഗരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡൗ കെമിക്കൽ കമ്പനി അടിയന്തര നടപടികൾ ആരംഭിച്ചു.
വളരെ അപകടകരവും ജീവന് ഭീഷണിയുമായ ഒരു സാഹചര്യമാണെന്ന് നാഷണൽ വെതർ സർവീസ് (എൻഡബ്ല്യുഎസ്) പറഞ്ഞു.
38 അടി ഉയരത്തിൽ ടിറ്റബാവസി നദി കടക്കുമെന്ന് പ്രതീക്ഷിക്കുന്നു. നദിയുടെ മുൻ മിഡ്‌ലാന്‍റ് റെക്കോർഡ് ജലനിരപ്പ് 33.8 ആണ്.
ഇത്തവണ ഇത് റെക്കോഡ് ഉയരത്തിലെത്തുമെന്ന് കരുതുന്നതായി എൻഡബ്ല്യുഎസ് അറിയിച്ചു. 24 അടിക്ക് മുകളിലായാണ് നദി ഒഴുകിയിരുന്നത്. എന്നാല്‍ നിലവിൽ ഇത് 34 അടിക്കും മുകളിലാണ്.
2018 ല്‍ പുറത്തിറങ്ങിയ ഉത്തരവിൽ, ഡാമിന് “പരമാവധി വെള്ളപ്പൊക്കം” കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്മ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
ഈഡൻവില്ലെ ഡാമിന്‍റെ സ്പിൽവേ ശേഷി പരമാവധി വെള്ളപ്പൊക്കത്തിന്‍റെ 50 ശതമാനം മാത്രമാണെന്ന് കമ്മീഷൻ അറിയിച്ചു.
നിരവധി അടി ഉയരത്തിൽ വെള്ളപ്പൊക്കമുണ്ടായതായി പ്രദേശത്തെ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
ഓപ്പറേറ്റിങ് യൂണിറ്റുകൾ സുരക്ഷിതമായി അടച്ചുപൂട്ടുന്നതുൾപ്പെടെയുള്ള വെള്ളപ്പൊക്ക തയ്യാറെടുപ്പ് പദ്ധതി സജീവമാക്കിയതായി ഡൗ കെമിക്കല്‍ കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
മിഡ്‌ലാൻഡിലെ നദീതീരത്ത് സ്ഥിതി ചെയ്യുന്ന കമ്പനിയില്‍ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ ഉദ്യോഗസ്ഥർ മാത്രമേ സൈറ്റിൽ അവശേഷിക്കുന്നുള്ളൂവെന്നും കമ്പനി അറിയിച്ചു.
1924 ൽ നിർമ്മിച്ച ഈഡൻവില്ലെ അണക്കെട്ട്, 2018 ൽ സുരക്ഷിതമല്ലെന്ന് സംസ്ഥാനം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
1925 ൽ നിർമ്മിച്ച സാൻഫോർഡ് ഡാമിന് ന്യായമായ കണ്ടീഷൻ റേറ്റിംഗ് നൽകിയതായി അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യതു.
രണ്ട് ഡാമുകളും വിൽക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെയാണ് ഇവ തകര്‍ന്നത്.
കൊറോണ വൈറസിനെ നേരിടാനായി വെന്‍റിലേറ്ററുകൾ നിർമ്മിക്കുന്ന മിഷിഗണിലെ ഫോർഡ് പ്ലാന്‍റ് സന്ദർശിക്കാൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, മിഷിഗണില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. ഇതിനിടെയാണ് ഡാം തകര്‍ന്ന് പ്രളയമുണ്ടായത്.
ഇതിനിടെ പ്രസിഡന്‍റിന്‍റെ സന്ദര്‍ശനം സാങ്കേതികമായി, മിഷിഗണിൽ വൈറസ് പടരുന്നത് തടയാൻ ഗവർണർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ലംഘനമാണെന്ന് അഭിപ്രായമുയര്‍ന്നു.