ഇന്ത്യ-പാകിസ്ഥാൻ യുദ്ധം തടഞ്ഞത് താനാണെന്ന് വീണ്ടും ഡോണൾഡ് ട്രംപ്. താൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക് പ്രധാനമന്ത്രി കൊല്ലപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥ സുവർണ്ണയുഗത്തിലാണെന്നും ട്രംപ്

വാഷിങ്ടൺ: വ്യാപാര കരാറിൽ നിലപാടിൽ ഉറച്ച് ഡോണൾഡ് ട്രംപ്. എല്ലാ രാജ്യങ്ങളും കരാറിൽ ഉറച്ചു നിൽക്കുന്നുവെന്ന് യുഎസ് പ്രസിഡന്‍റ്. സ്റ്റേറ്റ് ഓഫ് ദ യൂണിയൻ അഭിസംബോധനയിൽ ഇന്ത്യ-പാകിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചതിൽ അവകാശവാദം ആവർത്തിച്ച അദ്ദേഹം, താൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക് പ്രധാനമന്ത്രി കൊല്ലപ്പെട്ടേനെയെന്നും പറഞ്ഞു.

അമേരിക്കക്ക് ഇപ്പോൾ സുവർണ യുഗമാണെന്നും ഡോണൾഡ് ട്രംപ് പ്രസംഗത്തിൽ പറഞ്ഞു. രാജ്യത്ത് വലിയൊരു മാറ്റം സംഭവിച്ചിരിക്കുകയാണ്. ഇപ്പോൾ അമേരിക്കയുടെ അതിർത്തികൾ സുരക്ഷിതമാണ്. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയ്ക്കും വലിയ പുരോഗതി കൈവരിക്കാൻ സാധിച്ചു. അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം പൂർണമായും തടയാൻ കഴിഞ്ഞു. നിയമവിധേയമായ മാർഗത്തിൽ കുടിയേറ്റം തുടരുമെന്നും ട്രംപ് പറഞ്ഞു.

എല്ലാ രാജ്യങ്ങളും വ്യാപാര കരാറിൽ ഉറച്ചു നിൽക്കുകയാണെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. അധിക താരിഫ് വിഷയത്തിൽ യുഎസ് സുപ്രീം കോടതിയുടെ ഇടപെടൽ ദൗർഭാഗ്യമെന്ന് വിമർശിച്ച അദ്ദേഹം താരിഫിൽ തൻറെ അധികാരം എന്താണെന്ന് ലോക രാജ്യങ്ങൾക്ക് അറിയാമെന്നും പറഞ്ഞു. അമേരിക്കയുടെ പ്രസിഡൻ്റായ ശേഷം താൻ ലോകത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ വിശദീകരിച്ചപ്പോഴാണ് അദ്ദേഹം ഇന്ത്യ പാകിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചത് താനാണെന്നും പറഞ്ഞു. പാകിസ്ഥാൻ പ്രധാനമന്ത്രി ഇക്കാര്യം അംഗീകരിച്ചതാണെന്ന് പറഞ്ഞ ട്രംപ്. ഒരു ആണവ യുദ്ധ സാഹചര്യമാണ് താൻ തടഞ്ഞത്. താൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക് പ്രധാനമന്ത്രി കൊല്ലപ്പെട്ടേനെയെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.