പാക് വിമാനാപകടം : രക്ഷപ്പെട്ടത് രണ്ട് പേര്‍, 97 മരണം ; കാണാം ആ ദുരന്തദൃശ്യങ്ങള്‍
കറാച്ചിയില്‍ ഇന്നലെ പാക് ഇന്‍റര്‍നാഷണല്‍ എയർലൈൻസ് വിമാനം തകർന്നുണ്ടായ അപകടത്തിൽ 97 പേര്‍ മരിച്ചപ്പോള്‍ രണ്ട് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ലാന്‍റ് ചെയ്യുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് തകര്‍ന്ന് വീണ PK 8303 എന്ന എയർബസ് എ-320 എന്ന വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ടവരില്‍ ഒരാള്‍ ബാങ്ക് ഓഫ് പഞ്ചാബ് സിഇഒ സഫര്‍ മസൂദ് ആണ്. അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവെന്ന് സര്‍ക്കാര്‍ വക്താവ് അബ്ദുര്‍ റഷീദ് ചന്ന പറഞ്ഞു. '' എല്ലായിടത്തും തീയായിരുന്നു. എല്ലാവരും അലറുകയായിരന്നു, ഞാന്‍ എന്‍റെ സീറ്റ്ബെല്‍റ്റ് അഴിച്ചു, വെളിച്ചത്തിന് നേരെ എഴുന്നേറ്റു'' - അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട മുഹമ്മദ് സുബൈര്‍ പറഞ്ഞു. സഫര്‍ മസൂദും മുഹമ്മദ് സുബൈറും മാത്രമാണ് 99 പേരുണ്ടായിരുന്ന വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കാണാം ആ ദുരന്തക്കാഴ്ചകള്‍. ചിത്രങ്ങള്‍: ആസിഫ് ഹുസൈന്‍ / എഎഫ്പി, ഗെറ്റി.
മരിച്ച 19 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ എട്ട് പേര്‍ ജീവനക്കാരാണ്. അപകടത്തില്‍ നിരവധി കെട്ടിടങ്ങൾ തകർന്നു.
അപകടത്തെ തുടര്‍ന്ന് 97 പേരും മരിച്ചെങ്കിലും രണ്ട് യാത്രികർ അദ്ഭുതകരമായി രക്ഷപ്പെട്ടെന്ന് പാക് സിന്ധ് വാർത്താ വിതരണ മന്ത്രി നസീർ ഹുസൈൻ ഷാ സ്ഥിരീകരിച്ചു. സഫർ മസൂദ്, മുഹമ്മദ് സുബൈർ എന്നിവരാണ് രക്ഷപ്പെട്ടത്.
11 നാട്ടുകാർക്കും പരിക്കേറ്റു. തകർന്നു വീഴുന്നതിന് മുമ്പ് മൂന്ന് തവണ ലാന്‍റിങ്ങിന് ശ്രമിച്ചതായി രക്ഷപ്പെട്ടവർ പറഞ്ഞു.
പൈലറ്റ് അയച്ച അവസാന സന്ദേശത്തിൽ എൻജിൻ തകരാർ സംഭവിച്ചെന്ന് പറഞ്ഞതായി പാക് സർക്കാർ അറിയിച്ചു. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
ലാഹോറിൽ നിന്ന് പുറപ്പെട്ട വിമാനമാണ് കറാച്ചിയിൽ ഇറങ്ങുന്നതിന് നിമിഷങ്ങൾക്ക് മുമ്പാണ് ജനവാസകേന്ദ്രത്തില്‍ തകർന്നുവീണത്.
പാകിസ്ഥാന്‍റെ അന്താരാഷ്ട്ര വിമാന സർവീസായ, പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസ് വിമാനമാണ് തകർന്നത്.
99 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. എട്ട് ജീവനക്കാരും 91 യാത്രക്കാരും.
ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്തുള്ള മോഡൽ വില്ലേജിലേക്കാണ് യാത്രാ വിമാനം ഇടിച്ചിറങ്ങിയത്.
വിമാനത്തിന് സാങ്കേതികത്തകരാറുണ്ട് എന്ന സന്ദേശം കൺട്രോൾ റൂമിലേക്ക് അവസാനനിമിഷം മാത്രമാണ് അധികൃതർക്ക് ലഭിക്കുന്നത്.
കറാച്ചി വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ജനവാസമേഖലയ്ക്ക് അടുത്ത് പൂർണമായ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
കറാച്ചിയിലെ എല്ലാ ആശുപത്രികൾക്കും ഈ നിരോധനാജ്ഞ ബാധകമാണ്.
രക്ഷാപ്രവർത്തനം തുടങ്ങിയപ്പോള്‍ കറുത്ത പുക പ്രദേശത്ത് നിറഞ്ഞിരിക്കുന്നതിനാൽ അകത്തേക്ക് കയറാൻ ആദ്യം രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞില്ല.
ഇന്‍റർസർവീസസ് പബ്ലിക് റിലേഷൻസും, സൈന്യത്തിന്‍റെ ക്വിക് ആക്ഷൻ ഫോഴ്സും, സിന്ധ് പാകിസ്ഥാൻ റേഞ്ചേഴ്സും സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
സംഭവം നടന്നയുടനെ പാക് സൈന്യത്തിന്‍റെ പ്രത്യേക വിമാനങ്ങൾ അപകട സ്ഥലത്തിന് മുകളിലെത്തിലെത്തിയിരുന്നു.
പാക് വ്യോമസേനയുടെ ചീഫ് എയർ മാർഷൽ മുജാഹിദ് അൻവർ ഖാൻ നേരിട്ടാണ് വ്യോമസേനയുടെ രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്.
ഏതാണ്ട് ഒരു വർഷം മുമ്പും ഗിൽജിത് വിമാനത്താവളത്തിൽ പാക് ഇന്‍റർനാഷണൽ എയർലൈൻസിന്റെ വിമാനം വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം അന്ന് സാഹസികമായാണ് നിയന്ത്രിച്ചത്.
ഇതിനിടെ പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസ് വിമാനം പല തവണ ലാൻഡ് ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടതാണെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്.
പല തവണ ഇറങ്ങാൻ റൺവേകൾ ഒഴിവുണ്ടെന്ന് കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിൽ നിന്ന് പറഞ്ഞെങ്കിലും എഞ്ചിനുകൾ കേടാണെന്നും, ഇറങ്ങാനാകുന്നില്ലെന്നുമുള്ള സന്ദേശമാണ് ലഭിച്ചത്.
ഏറ്റവുമൊടുവിൽ 'മെയ് ഡേ മെയ് ഡേ', എന്ന അപകട സൂചന നൽകുന്ന സന്ദേശത്തോടെ ആശയവിനിമയം ഇല്ലാതായി.
വിമാനങ്ങൾ ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റായ liveatc.net എന്ന വെബ്സൈറ്റിലാണ്, പൈലറ്റും എയർ ട്രാഫിക് കൺട്രോളറും (ATC) തമ്മിലുള്ള സംഭാഷണം റെക്കോഡ് ചെയ്യപ്പെട്ടിരിക്കുന്നത്.
PK-8303 എന്ന എയർബസ് A320 വിമാനത്തിന്റെ പൈലറ്റ്, രണ്ട് എഞ്ചിനുകളും തകരാറിലായി എന്ന് അറിയിക്കുന്നത് ശബ്ദരേഖയിലുണ്ട്.
പിന്നീട്, മെയ് ഡേ എന്ന അപകടത്തിലേക്കെന്നതിന് വ്യോമയാനത്തിൽ ഉപയോഗിക്കുന്ന കോഡ് വാക്ക് ഉപയോഗിക്കുന്നതോടെ എയർ ട്രാഫിക് കൺട്രോളും വിമാനവുമായുള്ള ബന്ധം നഷ്ടമായി.
സെക്കന്റുകൾക്കുള്ളിൽ കറാച്ചിയിലെ ജിന്ന മോഡൽ സിറ്റി കോളനിയിലേക്ക് വിമാനം ഇടിച്ചിറങ്ങി.
വിമാനം ഇടിച്ചിറങ്ങിയതിന് പിന്നാലെ കറുത്ത പുക ചുറ്റും വ്യാപിച്ചു. വീടുകൾ തകർന്നു.
വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന നിരവധി കാറുകള്‍ കത്തി നശിച്ചു.
ആളുകളെ തിരക്കിട്ട് രക്ഷാദൗത്യത്തിനെത്തിയ പൊലീസും സൈന്യവും ഒഴിപ്പിച്ചതിനാല്‍ കൂടുതല്‍ ദുരന്തവ്യാപ്തി കുറക്കാനായി.
ഒരു മൊബൈൽ ടവർ ഇടിച്ച് തകർത്ത് വീടുകൾക്ക് മുകളിൽ തകർന്ന് വീഴുകയായിരുന്നു വിമാനം എന്നാണ് ദൃക്സാക്ഷികൾ അന്താരാഷ്ട്രമാധ്യമങ്ങളോട് പറയുന്നത്.
വിമാനത്തിന് ഇടിച്ചിറങ്ങുന്നതിന് മുമ്പേ തീ പിടിച്ചിരുന്നു എന്ന വിവരവും പുറത്തുവരുന്നു.
15 വർഷം പഴക്കമുള്ള എയർബസ് എ-320 വിമാനം ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് പറന്ന ആഭ്യന്തരവിമാനമായിരുന്നു.
കൊവിഡ് പ്രതിസന്ധിക്ക് ശേഷം ദിവസങ്ങൾക്ക് മുമ്പാണ് പാകിസ്ഥാൻ വ്യോമഗതാഗതം പുനരാരംഭിച്ചത്.