കൊറോണാ കാലത്തും മഞ്ഞില്‍ കുളിച്ച് വുഹാന്‍ നഗരം
കൊറോണ വൈറസ് ബാധിച്ച ചൈനയിൽ മരിച്ചവരുടെ എണ്ണം 1600 കടന്നു. രോഗ ബാധ രൂക്ഷമായ ഹ്യൂബെ പ്രവശ്യയിൽ ഇന്നലെ മാത്രം മരിച്ചത് 139 പേരാണ്. 68,000 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. മറ്റ് രാജ്യങ്ങളില്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയുമ്പോഴും ചൈനയിൽ രോഗബാധയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് ഏറെ ആശങ്ക സൃഷ്ടിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 1700 ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധിച്ചതായും ഇതിൽ ആറ് പേർ മരിച്ചെന്നുമാണ് ചൈന അവസാനമായി അറിയിച്ചത്. എന്നാല്‍ ഏകാധിപത്യ ഭരണകൂടത്തില്‍ കീഴിലുള്ള ചൈനയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ശരിയായ കണക്കുകളല്ല കാണിക്കുന്നതെന്നും സര്‍ക്കാറിനെതിരെ സംസാരിക്കുന്ന പലരും ഈ അടിയന്തരഘട്ടത്തിലും ജയിലിലടക്കുപ്പെടുന്നുവെന്നുമുള്ള ആരോപണങ്ങളും ഇതോടൊപ്പം ഉയരുന്നു.
എന്നാല്‍ ഇതിനൊക്കെയിടയില്‍ കൊറോണാ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് വുഹാനില്‍ ഇപ്പോള്‍ മഞ്ഞ് കാലമാണ്. വൈറസ് ബാധിച്ച് പ്രതിരോശേഷി നഷ്ടമായി ജനങ്ങള്‍ മരിച്ചു വീഴുമ്പോഴും 'കാലം' അതിന്‍റെ എല്ലാ ഭംഗിയോടും ആവര്‍ത്തിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെ മഞ്ഞുകാലങ്ങള്‍ ആഘോഷത്തിന്‍റെ രാവുകളായിരുന്നെങ്കില്‍ ഇന്ന് മഞ്ഞ് കാലത്ത് പകലും രാത്രിയും മനുഷ്യന്‍ വീടിവകത്ത് തന്നെ കഴിച്ചുകൂട്ടാന്‍ നിര്‍ബന്ധിതനാകുന്നു. കാണാം വുഹാനിലെ മഞ്ഞ് കാലം.
വുഹാനില്‍ കഴിഞ്ഞ് മൂന്നാല് ദിവസമായി മഞ്ഞ് കാലമാണ്. വുഹാനില്‍ മാത്രമല്ല. തെക്കന്‍ ചൈനയില്‍ മുഴുവനും മഞ്ഞ് കാലമാണ്.
കൊറോണാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ഏറെ നാള്‍ കഴിയുന്നതിന് മുന്നേ വുഹാനില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പിന്നീട് ചൈന മുഴുവും പതുക്കെ ലോകത്ത് വിവിധ രാജ്യങ്ങളിലും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു.
എന്നാല്‍ ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ പേര്‍ കൊറോണാ ബാധിതരായിത്തീരുന്നു.
രോഗം പൂര്‍ണ്ണമായും മാറി സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഇല്ലാഎന്നുതന്നെ പറയേണ്ടിയിരിക്കുന്നു.
1669 പേരാണ് കൊറോണാ വൈറസ് ബാധമൂലം ഇതുവരെയായി ചൈനയില്‍ മരിച്ചെന്നാണ് ഔദ്ധ്യോഗിക കണക്ക്.
രോഗ ബാധ രൂക്ഷമായ ചൈനയിലെ ഹ്യൂബെ പ്രവശ്യയിൽ ഇന്നലെ മാത്രം മരിച്ചത് 139 പേരാണ്.
എന്നാല്‍ മരണം ഇതിലും കൂടുതലാണെന്ന് വാദിക്കുന്നവരും കുറവല്ല. ചൈനീസ് ഏക്യാധിപത്യ ഭരണകൂടം കൃത്യമായ കണക്കുകള്‍ പൂഴ്ത്തിവെക്കുന്നതായാണ് ആരോപണം.
ഇതുവരെ 68,000 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് ചൈന അവകാശപ്പെടുന്നത്. എന്നാല്‍ ലോകത്ത് 40000 ത്തിലധികം പേര്‍ക്ക് കൊറോണാ ബാധയുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.
വൈറസ് ഭീതിയെ തുടര്‍ന്ന് മനുഷ്യർക്ക് മാത്രമല്ല വളർത്തുമൃഗങ്ങൾക്കും മാസ്ക് നൽകിയിരിക്കുകയാണ് ചൈനയിലുള്ളവർ.
എന്നാൽ വളർത്തുമൃഗങ്ങളിലൂടെ രോഗം പകരുമെന്നോ ഇവയ്ക്ക് രോഗബാധ ഉണ്ടാകുമെന്നോ ഉള്ള കാര്യത്തിൽ ഓദ്യോഗികമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയതായി ദ് സൺ റിപ്പോർട്ട് ചെയ്യുന്നു. എന്തായാലും തങ്ങളുടെ എല്ലാ ഓമനമൃഗങ്ങളെയും മാസ്ക് ധരിപ്പിച്ചിരിക്കുകയാണ് ചൈനയിലെ ജനങ്ങൾ.
ചൈനയിലെ നാഷണൽ ഹെൽത്ത് കമ്മീഷൻ ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തലിനെതിരെ രംഗത്ത് വന്നിരിക്കുന്നതായി ദ് സൺ റിപ്പോർട്ട് ചെയ്യുന്നു.
വളർത്തുമൃഗങ്ങൾ പുറത്ത് പോയി രോഗബാധയുള്ള ഒരാളുമായി ഇടപഴകിയാൽ അതിനും രോഗം ബാധിക്കാൻ ഇടയുണ്ട്. കമ്മീഷൻ വക്താവ് വ്യക്തമാക്കുന്നു. അതുകൊണ്ട് സുരക്ഷാ ക്രമീകരണങ്ങൾ വളർത്തുമൃഗങ്ങൾക്കും നൽകണമെന്നാണ് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
അതേസമയം, കൊറോണ ബാധിച്ച് ഫ്രാന്‍സില്‍ ചൈനീസ് വിനോദ സഞ്ചാരി മരിച്ചു. ഏഷ്യക്ക് പുറത്ത്, കൊറോണ ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കേസാണിതെന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രി ആഗ്നസ് ബസിന്‍ വ്യക്തമാക്കി.
ജനുവരി അവസാനം മുതല്‍ പാരിസിലെ ആശുപത്രിയില്‍ ഇയാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനിടെ നേപ്പാളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ചൈനയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ നേപ്പാളിലേക്ക് കൊണ്ട് പോയി.
എന്നാല്‍, ഇത്രയേറെ ആശങ്കള്‍ക്കിടയിലും കൊറോണ വൈറസിനെ കേരളം മറികടന്നുവെന്നു.
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേരില്‍ രണ്ടാമത്തെയാളും രോഗം ഭേദമായി ഇന്ന് ആശുപത്രി വിടുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ അറിയിപ്പ്.
എന്നാല്‍ ചൈനയില്‍ ഇപ്പോഴും ആരോഗ്യ അടിയന്തരാവസ്ഥ തുടരുകയാണ്. പൊതു മേഖലാവാഹനങ്ങളായ ബസ് , ട്രെയിന്‍, വിമാന, ജലഗതാഗത സംവിധാനങ്ങലെല്ലാം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിരത്തിലിറങ്ങില്ല.
അത്യാവശ്യ യാത്രക്കാര്‍ ഇരുചക്രവാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. കാറുകള്‍ പോലും നിരത്തിലിറങ്ങുന്നില്ല.
മഞ്ഞ് കാലമായാല്‍ ചൈനയില്‍ ആഘോഷ കാലം കൂടിയാണ്. ഏറ്റവും കൂടുതല്‍ വിപണി ഉണര്‍ന്നിരിക്കുന്ന സമയം.
എന്നാല്‍ ഇന്ന് ചൈനീസ് വിപണി കൂപ്പുകുത്തി. നിരവധി രാജ്യങ്ങള്‍ ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി.
കയറ്റുമതി കുറഞ്ഞതോടെ ഉത്പാദനവും കുറഞ്ഞു. തൊഴിലാളികള്‍ പുറത്തിറങ്ങാന്‍ പറ്റാതെ വീടുകളില്‍ അടച്ചിരിക്കേണ്ടി വന്നതോടെ ഫാക്ടറികള്‍ പലതും അടച്ചു.
കഴിഞ്ഞ ഏതാനും വര്‍ഷം കൊണ്ട് തന്നെ ലോക വിപണി കീഴടക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ഏതാനും ആഴ്ചകള്‍ കൊണ്ട് തന്നെ വിപണിയില്‍ നിന്ന് ചൈന പുറന്തള്ളപ്പെട്ടുകഴിഞ്ഞു.
വിപണി തിരിച്ച് പിടിക്കണമെങ്കില്‍ വൈറസ് ബാധയില്‍ നിന്ന് ചൈന പൂര്‍ണ്ണമായും മുക്തമാകണം. എന്നാല്‍ നിലവിലെ സ്ഥിതിയനുസരിച്ച് ചൈനയ്ക്ക് ഏതാനും വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍.
വിപണിയിലെ അപ്രമാദിത്വം നഷ്ടമായത് ആഭ്യന്തരമായി ചൈനയെ ഏറെ ബാധിക്കും. ഈ പ്രതിസന്ധികളെ നേരിടണമെങ്കില്‍ ആദ്യം കൊറോണാ വൈറസിനെ നിയന്ത്രിക്കണമെന്ന പ്രതിസന്ധിയിലാണ് ചൈന.
ലോകാരോഗ്യ സംഘടന അടക്കം വിവിധ രാജ്യങ്ങള്‍ ചൈനയ്ക്ക് ആരോഗ്യമേഖലയില്‍ കൂടുതല്‍ സഹായ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും ചൈന ഇതുവരെയാതൊന്നും സ്വീകരിച്ചിട്ടില്ല.
എന്നാല്‍ രാജ്യത്തിന് അകത്തുനിന്ന് തന്നെ ചൈനീസ് ഭരണകൂടത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുതുടങ്ങി.
എന്നാല്‍ സ്വന്തം പ്രജകളുടെ അഭിപ്രായ സ്വതന്ത്രത്തിന് ഇന്നും ചൈന വിലകല്‍പ്പിച്ചിട്ടില്ല.