തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ; സാമൂഹിക അകലമില്ല, സംഘര്‍ഷം, എന്നിട്ടും കനത്ത പോളിങ്ങ്
കേരളത്തിലെ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള മൂന്നാം ഘട്ട തെരഞ്ഞെടുപ്പും പൂര്‍ത്തിയായി. കൂടുതല്‍ ജില്ലാ പഞ്ചായത്തുകളില്‍ ഇടത് മുന്നണി ഭരണം ഉറപ്പാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അവകാശപ്പെട്ടു. കേരളാ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലും ഇടത് മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി പിടിക്കില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു. കോട്ടയത്ത് ആശങ്കയില്ലെന്നും ഫലം മുഖ്യമന്ത്രിക്ക് ക്ഷീണമുണ്ടാക്കുമന്നും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസൻ അവകാശപ്പെട്ടു. മുഖ്യമന്ത്രിയുടേത് അതിരുകടന്ന ആത്മവിശ്വാസമാണെന്ന് പറഞ്ഞ എം എം ഹസൻ, വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ലെന്നും നീക്കുപോക്ക് മാത്രമാണ് ഉള്ളതെന്നും വ്യക്തമാക്കി. അവകാശവാദങ്ങള്‍ നിലനില്‍ക്കെ ഇനി ആര് വീഴും ആര് വാഴുമെന്നാണ് അറിയാനുള്ളത്. അതിനിനി ഏതാനും മണിക്കൂറുകള്‍ മാത്രം.
കൊവിഡ് വ്യാപനത്തിനിടെ പതിനാല് ജില്ലകളില്‍ മൂന്ന് ഘട്ടങ്ങളായി നടത്തിയ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് അവസാനിച്ചു. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ തിരൂര്‍ മുനിസിപ്പാലിറ്റിയിലെ 9 -ാം വാര്‍ഡ് ചെമ്പാറ എഎംയുപി സ്കൂളിലില്‍ രാത്രി വൈകി 7 മണിക്കും പോളിങ്ങ് പുരോഗിക്കുകയാണ്. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പോളിങ്ങ് രേഖപ്പെടുത്തിയത് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പൂറം ജില്ലകളില്‍ നടത്തിയ മൂന്നാം ഘട്ടത്തില്‍ 78.64 ശതമാനം പോളിംഗാണ് ഇതുവരെയായി രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായി നടത്തിയ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ 76.04 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അതേസമയം മൂന്നാം ഘട്ടത്തില്‍ നിരവധി സ്ഥലങ്ങളില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. മിക്ക ബൂത്തുകളിലും അവസാന അരമണിക്കൂറിൽ കൊവിഡ് രോഗികളെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങി. അവസാന മിനിറ്റുകളിലും നിരവധിപ്പേർ വോട്ട് രേഖപ്പെടുത്താൻ കാത്ത് നിൽക്കുന്ന ദൃശ്യങ്ങൾ കാണാമായിരുന്നു. അവസാനമെത്തിയവർക്കെല്ലാം ടോക്കൺ കൊടുത്താണ് വോട്ട് ചെയ്യിച്ചത്. ഏറ്റവും കൂടുതൽ സ്ത്രീകൾ വോട്ട് ചെയ്ത ഘട്ടം കൂടിയാണിത്. 75.37 ശതമാനം പുരുഷൻമാർ ആണ് വോട്ട് ചെയ്തപ്പോള്‍ 78.78 ശതമാനം സ്ത്രീകൾ മൂന്നാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി. കാസർഗോഡ് 77.14 ശതമാനവും , കണ്ണൂർ - 78.57 ശതമാനവും, കോഴിക്കോട് - 79.00 ശതമാനവും മലപ്പുറം - 78.87 ശതമാനവും പോളിങ്ങ് രേഖപ്പെടുത്തി. നാല് ജില്ലകളില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാന്മാരായ പ്രശാന്ത് ആല്‍ബര്‍ട്ട്, കെ പി രമേശ്, മുബഷീര്‍, വിപിന്‍ മുരളി, ധനേഷ് പയ്യന്നൂർ.
വോട്ടെടുപ്പിനിടെ സംഘർഷം
വടക്കൻ കേരളത്തിലെ മൂന്നാം ഘട്ട വോട്ടെടുപ്പിനിടെ പലയിടത്തും സംഘർഷങ്ങള്‍ റിപ്പോർട്ട് ചെയ്തു. കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന് പഞ്ചായത്തിലെ നെല്യാട് വട്ടപ്പോയിൽ എന്നിവിടങ്ങളിൽ നിന്നും ഇന്ന് ആറ് ബോംബുകൾ കണ്ടെടുത്തു. ബാഗിലും ബക്കറ്റിലുമായി സൂക്ഷിച്ചിരുന്ന ബോംബുകളാണ് പിടിച്ചെടുത്തത്. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര സംഭവസ്ഥലം സന്ദർശിച്ചു.
മലപ്പുറം പെരുമ്പടപ്പ് കോടത്തൂരിലാണ് പോളിങ് ബൂത്തിന് മുന്നിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. യുഡിഎഫ് സ്ഥാനാർത്ഥി സുഹറ അഹമ്മദിന് പരുക്കേറ്റു. സംഘർഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. ഓപ്പൺ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്
കോഴിക്കോട് കൊടുവള്ളി കരുവംപൊയിൽ എസ്ഡിപിഐ-എൽഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷമുണ്ടായി. കരുവംപൊയിൽ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു സംഘർഷം. ഏതാണ്ട് അര മണിക്കൂര്‍ നേരം സംഘര്‍ഷം നീണ്ടുനിന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പ്രവർത്തകരെ പിടിച്ചുമാറ്റി.
കോഴിക്കോട് നാദാപുരത്ത് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. കൊടിയത്തൂരിൽ വെൽഫയര്‍ പാര്‍ട്ടി പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും ഏറ്റുമുട്ടി.
താനൂർ നഗരസഭയിലെ പതിനാറാം വാര്‍ഡിലും യുഡിഎഫ് - എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മുൻ കൗൺസിലർ ലാമിഹ് റഹ്മാന് പരിക്കേറ്റു. വോട്ടർമാരെ സ്വധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു സംഘർഷം.
കണ്ണൂർ പരിയാരം പഞ്ചായത്തിലെ മാവിശേരിയില്‍ ബൂത്ത് ഏജന്റിനെ സിപിഎം പ്രവര്‍ത്തര്‍ മർദ്ദിച്ചതായി പരാതി ഉയർന്നു. കോണ്‍ഗ്രസ്സിന്‍റെ ബൂത്ത് ഏജന്‍റ് നിസാറിനാണ് പരിക്കേറ്റത്.
മൂന്നാംഘട്ടത്തിൽ നഗരസഭകളിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് പാര്‍ട്ടി ഗ്രാമങ്ങള്‍ കൊണ്ട് ഇടത്പക്ഷത്തിന്‍റെ ശക്തികേന്ദ്രമായ കണ്ണൂരിലെ ആന്തൂരിലാണ്.
ആന്തൂർ നഗരസഭയിൽ പോളിംഗ് ശതമാനം ഉയരാൻ കാരണം കള്ളവോട്ടുകളെന്ന് കെ സുധാകരൻ എംപി ആരോപിച്ചു. പല പഞ്ചായത്തുകളിലും യുഡിഎഫ് ബൂത്ത് ഏജന്‍റുമാരെ ഇരിക്കാൻ പോലും സി പി എമ്മുകാർ സമ്മതിച്ചിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂർ കോർപറേഷനിൽ 35 സീറ്റുകൾ നേടും. കണ്ണൂരിൽ യുഡിഎഫ് വലിയ വിജയം നേടുമെന്നും കെ സുധാകരൻ എംപി പറഞ്ഞു. ആന്തൂരിൽ സിപിഎം - ലീഗ് സംഘർഷമുണ്ടായതിനെത്തുടർന്ന് അൽപസമയം വോട്ടെടുപ്പ് തടസ്സപ്പെട്ടു.
കണ്ണൂർ, കടന്നപ്പള്ളി, പാണപ്പുഴ ഗ്രാമപഞ്ചായത്തില്‍ കള്ള വോട്ട് ചെയ്യാൻ ശ്രമിച്ച ലീഗ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. ആറാം വാർഡ് ആലക്കാടിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മുസ്ലിംലീഗ് പ്രവർത്തകൻ മുർഫിദ് ആണ് പിടിയിലായത്. 18 വയസുണ്ടെങ്കിലും മുർഫിദ് വോട്ടർപട്ടികയിൽ പേര് ചേർത്തിരുന്നില്ല.
കോഴിക്കോട് ബേപ്പൂരില്‍ വോട്ടുചെയ്ത് മടങ്ങിയ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. ബേപ്പൂര്‍ സ്വദേശി ദേവിയാണ് മരിച്ചത്. മലപ്പുറം പള്ളിക്കലില്‍ ബുത്ത് ഏജന്‍റ് മരിച്ചു. പള്ളിക്കല്‍ പഞ്ചായത്ത് 19-ആം വാര്‍ഡ് യുഡിഎഫ് ഏജന്‍റായിരുന്ന അസൈന്‍ സാദിഖാണ് മരിച്ചത്.
കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത് മൂലക്കണ്ടത്ത് കോൺഗ്രസ് - സിപിഎം സംഘർഷം നടന്നു. പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. ഇരു പാർട്ടിയുടെയും ബൂത്ത് ഏജന്റുമാരെ രണ്ട് ബൂത്തുകളിൽ പരസ്പരം തടഞ്ഞ് നിർത്തിയതിനെ തുടർന്നായിരുന്നു സംഘർഷം. ഇരുവിഭാഗക്കാരെയും പൊലീസ് പിരിച്ചുവിട്ടു.
കോഴിക്കോട് കോടഞ്ചേരിയില്‍ ബൂത്തിലേക്ക് വരുന്ന വഴി സ്ഥാനാർത്ഥിയെ കാട്ടു പന്നി കുത്തി. കോടഞ്ചേരി പഞ്ചായത്ത് പത്തൊൻപതാം വാർഡ് ബിജെപി സ്ഥാനാർഥി വാസു കുഞ്ഞനെയാണ് കാട്ടുപന്നി കുത്തിയത്. പരിക്കേറ്റ വാസുകുഞ്ഞനെ നെല്ലിപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പയ്യന്നൂര്‍ നഗരസഭയിലെ പെരുമ്പയിൽ പ്രിസൈഡിങ്ങ് ഓഫീസര്‍ കുഴഞ്ഞു വീണു. ഇദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
കോഴിക്കോട് പയ്യാനയ്ക്കലിൽ വോട്ട് ചെയ്യാനെത്തിയ വ്യക്തിക്ക് വോട്ട് നിഷേധിച്ചതായി പരാതിയുയര്‍ന്നു. കോവിഡ് രോഗികളുടെ ലിസ്റ്റിലുണ്ടെന്ന് പറഞ്ഞ് പ്രിസൈഡിങ് ഓഫീസർ വോട്ട് നിഷേധിച്ചെന്ന് പയ്യാനക്കല്‍ സ്വദേശി അർഷാദാണ് പരാതിപ്പെട്ടത്.
കണ്ണൂര്‍ മുഴപ്പിലങ്ങാട് പഞ്ചായത്തിലെ നാലാം വാർഡിൽ വോട്ട് മാറി ചെയ്തതായി പരാതി ഉയർന്നു. കണ്ണന്‍വയല്‍ പടന്നക്കണ്ടി ഈസ്റ്റ് എല്‍പി സ്‌കൂളിലാണ് സംഭവം. മുഴുപ്പിലങ്ങാട് സ്വദേശി പ്രേമദാസന്‍റെ പേരില്‍ പ്രേമൻ എന്നയാൾ വോട്ടു ചെയ്തു. പ്രേമദാസന് പ്രിസൈഡിങ്ങ് ഓഫീസര്‍ പിന്നീട് ചലഞ്ച് വോട്ടു ചെയ്യാൻ അവസരം നൽകി.
കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത് മൂലക്കണ്ടത്ത് കോൺഗ്രസ് - സിപിഎം സംഘർഷം നടന്നു. പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. ഇരു പാർട്ടിയുടെയും ബൂത്ത് ഏജന്റുമാരെ രണ്ട് ബൂത്തുകളിൽ പരസ്പരം തടഞ്ഞ് നിർത്തിയതിനെ തുടർന്നായിരുന്നു സംഘർഷം. ഇരുവിഭാഗക്കാരെയും പൊലീസ് പിരിച്ചുവിട്ടു.
കാസർകോട് ജില്ലയിലെ കോടോം ബേളൂർ പഞ്ചായത്ത് മൂന്നാം വാർഡ് ബൂത്ത് രണ്ടിൽ ബിജെപി ബൂത്ത് ഏജന്റ് രാധാകൃഷ്ണനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചതായി പരാതി ഉയർന്നു. കള്ളവോട്ട് ചൂണ്ടിക്കാട്ടിയപ്പോൾ ആക്രമിച്ചെന്നാരോപിച്ച് ബിജെപി ജില്ലാ കളക്ടർക്ക് പരാതി നൽകി.
കണ്ണൂർ എരമം കുറ്റൂർ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് മർദ്ദനമേറ്റെന്ന് പരാതി ഉയർന്നു. മാതമംഗലം ബ്ലോക്ക് സ്ഥാനാർത്ഥി ശ്രീധരൻ ആലന്തട്ടയ്ക്കാണ് മർദ്ദനമേറ്റത്. എൽഡിഎഫ് പ്രവർത്തകരാണ് മർദ്ദിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.
ശ്രീധരനെ സ്ഥലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കണ്ണൂരിലെ തന്നെ മയ്യിൽ ചെറുപഴശ്ശി വെസ്റ്റിൽ എൽ ഡി എഫ് - യു ഡി എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഇവിടെ സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പാലക്കാട് നിന്നെത്തിയ സീനിയർ സിവിൽ പൊലീസ് ഓഫിസർ സലീമിന് പരിക്കേറ്റു. ബൂത്തിന് മുൻവശത്തായിരുന്നു സംഘർഷം.
ആന്തൂർ അയ്യങ്കോലിൽ സി പി എം - ലീഗ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസ് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടു. കുറ്റ്യാട്ടൂർ പഞ്ചായത്ത് തണ്ടപ്പുറം ബൂത്തിൽ എസ് ഡി പി ഐ പ്രവർത്തകർ യുഡിഎഫ് പ്രവർത്തകരെ അക്രമിച്ചെന്ന് പരാതി ഉയർന്നു
കള്ളവോട്ട് ആരോപണവുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. പരിക്കേറ്റ നാലുപേരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവിധ ജില്ലകളിലായി ചിലയിടങ്ങളില്‍ വോട്ട് യന്ത്രം തകരാറിലായത് പോളിങ്ങിനെ ബാധിച്ചു. ഇവിടങ്ങളില്‍ യന്ത്രത്തകരാറ് പരിഹരിച്ച് പോളിങ്ങ് തുടർന്നു.
മുഖ്യമന്ത്രി പിണറായി വിജയന് വോട്ട് രേഖപ്പെടുത്തുന്നു.
വടക്കൻ കേരളത്തിലെ കനത്ത പോളിംഗ് രാഷ്ട്രീയപ്പാർട്ടികളുടെ പ്രതീക്ഷകൾ വാനോളമുയർത്തി. ഇടതുപക്ഷത്തെ ഉലയ്ക്കാൻ ശ്രമിച്ചവർ ഫലം വരുമ്പോൾ ഉലയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അവസരവാദ രാഷ്ട്രീയത്തിന് തിരിച്ചടിയേൽക്കുമെന്നായിരുന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിരാമചന്ദ്രന്റെ പ്രതികരണം. ഇരുമുന്നണികൾക്കുമെതിരായ ജനവികാരമാണ് ഉയർന്ന പോളിങ്ങിൽ പ്രതിഫലിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
പാണക്കാട് ഡിയുഎച്ച് സ്കൂളില്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തുന്ന പികെ കുഞ്ഞാലിക്കുട്ടി
.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ മൂന്ന് പ്രാദേശിക നേതാക്കളെ കോൺഗ്രസ് പുറത്താക്കി. കോഴിക്കോട് ജില്ലയിലെ മുക്കത്താണ് സംഭവം. കെ സി മൂസ, പ്രസാദ് ചേനാംതൊടിക, എൻ പി ഷംസുദ്ദീൻ എന്നിവരെയാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ പുറത്താക്കിയത്. ആറ് വർഷത്തേക്കാണ് നടപടി. വെൽഫെയർ പാർട്ടിയുമായുള്ള തെരഞ്ഞെടുപ്പ് ബന്ധത്തെ എതിർത്ത് ഇവര്‍ പരസ്യ നിലപാട് സ്വീകരിച്ചിരുന്നു.
പാണക്കാട് സികെഎംഎല്‍പി സ്കൂളില്‍ വേട്ട് രേഖപ്പെടുത്തുന്ന
ശിഹാബ് തങ്ങൾ
.
മന്ത്രി കെ ടി ജലീൽ വളാഞ്ചേരി കാവുംപുറത്തുള്ള കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വോട്ട് ചെയ്യാനായി ക്യൂ നില്ക്കുന്നു.
പെരിന്തൽമണ്ണ ഖാദർമൊല്ല സ്കൂളില്‍ രാവിലെ ഏഴ് മണിക്ക് തന്നെ വോട്ട് ചെയ്യാനായി ക്യൂനില്ക്കുന്ന സ്പീക്കർ ശ്രീ രാമകൃഷ്ണൻ,