കലിപ്പ് കട്ടക്കലിപ്പ്.... വാ... വന്ന് തല്ലിപ്പൊളി... !; കലിപ്പ് 'തീര്‍ക്കുന്ന' ബെയ്‌ജിങ്ങ് രീതി
ഗുജ്റാത്തിലെ രാജ്കോട്ടില്‍ പട്ടാപ്പകല്‍ നടുറോട്ടില്‍ വച്ച് ഇന്ദ്രജിത്ത് ജഡേജ എന്നയാള്‍ സ്വന്തം ജീപ്പ് കത്തിച്ചത് ഈ മാസം ആദ്യമാണ്. മോഡിഫൈഡ് ജീപ്പ് കത്തിക്കാനുള്ള കാരണമായി ഇന്ദ്രജിത്ത് പൊലീസിനോട് പറഞ്ഞത്, നിരവധി തവണ ഓണ്‍ ചെയ്യാന്‍ നോക്കിയിട്ടും വണ്ടി സ്റ്റാര്‍ട്ടാകാത്തതിനെ തുടര്‍ന്നാണ് ജീപ്പ് കത്തിച്ചതെന്നാണ്. ഇന്ദ്രജിത്തിനെ പോലെയാണ് നമ്മളില്‍ പലരും. ഒരു കാര്യത്തിന് വേണ്ടി ഒന്നോ, രണ്ടോ തവണ ശ്രമിക്കും എന്നിട്ടും കാര്യം നടന്നില്ലെങ്കില്‍, പണ്ടാണെങ്കില്‍ കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് പറഞ്ഞ് ഒഴിവാക്കും. എന്നാല്‍ ഇന്ന് അങ്ങനെയല്ല. ആളുകള്‍ക്ക് പെട്ടെന്ന് ദേഷ്യം വരുന്നു. നശീകരണ പ്രവണത കൂടുന്നു.
ഇതിനുള്ള കാരണമായി മനഃശാസ്ത്രജ്ഞര്‍ പറയുന്നത് ആളുകള്‍ക്ക് തിരക്കേറിയ ജീവിതസാഹചര്യങ്ങളെത്തുടര്‍ന്ന് സ്ട്രസ് താങ്ങാന്‍ കഴിയാത്തത് കൊണ്ടാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ്. ദേഷ്യം വരുന്ന അവസരങ്ങളില്‍ എന്തെങ്കിലും നശിപ്പിച്ച് കഴിയിഞ്ഞാല്‍ നമ്മുക്ക് അല്‍പം സ്വസ്ഥത അമുഭവപ്പെടുന്നു. ദേഷ്യം നമ്മളില്‍ ഉണ്ടാക്കിയ അമിതോര്‍ജ്ജം നശീകരണപ്രക്രിയയിലൂടെ നഷ്ടപ്പെടുന്നുവെന്നും ഇത്തരം അവസ്ഥകളില്‍ വ്യക്തി സ്വസ്ഥനാക്കുന്നുവെന്നും പഠനങ്ങള്‍ വന്നതോടെയാണ് ബെയ്‌ജിങ്ങുകാര്‍ അത്തരമൊരു സാധ്യതയെക്കുറിച്ച് ആലോചിക്കുന്നത്.
അങ്ങനെ സ്ട്രസ് വരുമ്പോള്‍ മനുഷ്യരില്‍ ഉണ്ടാകുന്ന ഇത്തരം നശീകരണോന്മുഖത്തെ ബെയ്ജിങ്ങുകാര്‍ ഒരു ചികിത്സാരീതിയാക്കി മാറ്റി. നിങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത സ്ട്രസ് വരുമ്പോള്‍ നേരെ ഇത്തരത്തിലുള്ള ആങ്കര്‍ റൂകളിലേക്ക് (കലിപ്പ് മുറി) പോകുക. നിങ്ങള്‍ക്ക് എന്ത് വസ്തുവാണോ തല്ലിപ്പൊളിക്കണം അഥവാ നശിപ്പിക്കണമെന്ന് തോന്നുന്നത് അത് ക്ലിനിക്ക് ഉടമസ്ഥരില്‍ നിന്നും കാശ് നല്‍കി വാങ്ങുക. നിങ്ങള്‍ക്കാവശ്യമായ സുരക്ഷാ വസ്ത്രങ്ങള്‍ ഇത്തരം ക്ലിനിക്കുകളില്‍ നിന്ന് ലഭിക്കും. തുടര്‍ന്ന് പ്രത്യേകമായി തയ്യാറാക്കിയ ആങ്കര്‍ മുറിയിലേക്ക് പോയി പൊളിക്കാനുദ്ദേശിച്ച വസ്തുവിനെ നിങ്ങളുടെ ദേഷ്യം തീരുംവരെ തല്ലിപ്പൊളിക്കുക. ക്ലിനിക്കില്‍ നിന്ന് ഇറങ്ങിപ്പോകുന്നവര്‍ ചിരിച്ചുകൊണ്ടാണ് ആളുകള്‍ പോകുന്നതെന്ന് ആംഗർ റൂമിന്‍റെ മാനേജർ ‘സ്മാഷ്’ഷുവോ ഹാൻജിംഗ് പറയുന്നു. കാണാം, ബെയ്‌ജിങ്ങിലെ ആങ്കര്‍ റൂം കാഴ്ചകള്‍.
ബെയ്‌ജിങ്ങിലെ ഒരു കലിപ്പ് മുറിയില്‍ അരമണിക്കൂറോളം ചെലവഴിക്കാൻ മൂന്ന് പേര്‍ക്ക് 158 യുവാൻ ($ 23) നൽകണം. അവിടെ നിന്ന് നിങ്ങള്‍ക്ക് തല്ലിപ്പൊളിക്കാനാവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് നല്‍കാം. കൂടെ തല്ലി പൊളിക്കാനാവശ്യമായ വടി, ഹോക്കി സ്റ്റിക്ക്, ദണ്ഡ്, ഇവയിലേതെങ്കിലും ലഭിക്കും. കൂടാതെ ഒരു ഹെല്‍മറ്റും പ്രത്യേകതരം വസ്ത്രവും ലഭിക്കും.
കലിപ്പ് മുറിയുടെ മാനേജർ ഷുവോ ഹാൻജിംഗ് പഴയ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഒരു സ്ത്രീ പ്രതിമയ്ക്കുമൊപ്പം നില്‍ക്കുന്നു.
ഒരു സ്റ്റാഫ് അംഗം കലിപ്പ് മുറിയിലേക്ക്, ഉപഭോക്താവിന്‍റെ ആവശ്യാനുസരണം തല്ലിപ്പൊളിക്കാനായി ഒരു പഴയ ടെലിവിഷൻ കൊണ്ട് പോകുന്നു.
“നിങ്ങൾക്ക് പണമുണ്ടെങ്കിൽ, നിങ്ങൾക്ക് എന്തും തകർക്കാൻ കഴിയും. ടിവികൾ, കമ്പ്യൂട്ടറുകൾ, വൈൻ ബോട്ടിലുകൾ, ഫർണിച്ചർ, പ്രതിമകള്‍ അങ്ങനെയെന്തും തകർക്കുക. എന്നാൽ, നിങ്ങൾക്ക് ചെയ്യാൻ കഴിയാത്ത ഒരേയൊരു കാര്യം ആരെയും തകർക്കാന്‍ കഴിയില്ലെന്നതാണ്.” ലിയു പറഞ്ഞു.
“ഒരു സ്ത്രീ തന്റെ വിവാഹ ഫോട്ടോകളെല്ലാം ഇവിടെ കൊണ്ടുവന്നു, അവൾ അവയെല്ലാം തകർത്തു. സ്വന്തമായി സാധനങ്ങൾ കൊണ്ടുവരാൻ ഞങ്ങൾ ആളുകളെ സ്വാഗതം ചെയ്യുന്നു, ”ജിൻ പറഞ്ഞു.
സെപ്റ്റംബറിൽ ഈ സംരംഭം ആരംഭിച്ചത് മുതൽ, ഉപയോക്താക്കൾ പ്രതിമാസം 15,000 കുപ്പികൾ തകർത്തുവെന്ന് 25 കാരിയായ ജിൻ മെംഗ് പറഞ്ഞു. പ്രതിമാസം 600 ഓളം പേർ സ്മാഷ് സന്ദർശിക്കാറുണ്ടെന്നും ജിൻ പറഞ്ഞു.
ഒരു കലിപ്പ് മുറിയിൽ വൈൻ കുപ്പികൾ തകർത്തതിന് ശേഷം ഹൈസ്കൂൾ വിദ്യാർത്ഥി ക്യു സിയു ചിരിച്ച് കൊണ്ട് സംസാരിക്കുന്നു. സ്കൂളിനെക്കുറിച്ച് ദേഷ്യം പ്രകടിപ്പിക്കാനാണ് താൻ ഇവിടെ എത്തിയതെന്ന് ഹൈസ്കൂൾ വിദ്യാർത്ഥിനിയായ ക്യു പറഞ്ഞു. ആ കുപ്പികൾ നശിപ്പിച്ച് പൊട്ടിത്തെറിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നുവെന്നായിരുന്നു അവൾ ചിരിച്ച് കൊണ്ട് പറഞ്ഞത്.
“ഇതുപോലുള്ള കേസുകൾ കാണുമ്പോഴെല്ലാം, നെഗറ്റീവ് എനർജി പുറന്തള്ളാൻ ഞങ്ങൾ ഒരു സുരക്ഷിത ഇടം നൽകിയിട്ടുണ്ടെന്ന ഞങ്ങളുടെ വിശ്വാസത്തെ അവർ സ്ഥിരീകരിക്കുന്നു. അതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ” ലിയു പറഞ്ഞു.
ഓഫീസ്, വീട്, ബന്ധങ്ങള്‍ എന്നിങ്ങനെ പലതും ആളുകളെ നിരാശയിലേക്കും ദേഷ്യത്തിലേക്കും കൊണ്ട് ചെന്നെത്തിക്കുന്നു. വീട്ടിലാണെങ്കില്‍ എന്തെങ്കിലും തല്ലിപ്പൊളിച്ചാല്‍ തീരുന്ന പ്രശ്നമാണ്. എന്നാല്‍ അതിന് സാധിക്കാതെ വരുമ്പോള്‍ നമ്മള്‍ എന്ത് ചെയ്യും ? അതിനുള്ള ഉത്തരമാണ് ഇത്തരം കലിപ്പ് മുറികള്‍.
ചിലര്‍ പ്രതിമകള്‍ തകര്‍ക്കാനാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍ യുവതിയുവാക്കള്‍ പലരും ഗ്ലാസുകള്‍ തല്ലിപ്പൊട്ടിക്കാനാണ് താല്‍പര്യം കാണിക്കുന്നതെന്നും ലിയു പറയുന്നു.
ആരുടെയൊക്കെയോ കലിപ്പിന് ശേഷം കലിപ്പ് മുറിയില്‍ തകര്‍ന്ന് കിടക്കുന്ന പ്രതിമകള്‍.
തന്‍റെ കലിപ്പ് തീര്‍ത്ത ശേഷം കലിപ്പ് മുറിയിലെ ഒരു വീപ്പയ്ക്ക് മേല്‍ കയറിയിരുന്ന് ഒരു വനിതാ ഉപഭോക്താവ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.
കലിപ്പ് തീര്‍ക്കാനായെത്തുന്ന ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം ഉപയോഗിക്കാനായി തയ്യാറാക്കി വച്ചിരിക്കുന്ന ഇരുമ്പ് ദണ്ഡുകളും കാലുറകളും.