'ഇങ്ങനെയും മുടി കെട്ടാം'; ഇതാണ് 'കൊറോണ ഹെയർ സ്റ്റെെൽ', ചിത്രങ്ങൾ കാണാം
ലോകമെങ്ങും കൊറോണയുടെ ഭീതിയിലാണ്. കൊറോണയ്ക്കെതിരെ അവബോധമുണർത്താൻ കിഴക്കൻ ആഫ്രിക്കയിൽ പുതിയ ഹെയർ സ്റ്റെെലുകൾ ട്രെന്റായി മാറിയിരിക്കുകയാണ്. വൈറസിന്റെ ആകൃതിയിലാണ് ഓരോ ഹെയർ സ്റ്റെെലുകളും പരീക്ഷിച്ചിരിക്കുന്നത്. വെപ്പ് മുടിയിലാണ് പരീക്ഷണം എന്നുള്ളത് കൊണ്ട് തന്നെ കാണാനും ഏറെ ആകർഷകമാണ്.
ഇന്ത്യ, ചൈന, ബ്രസീൽ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത യഥാർത്ഥവും കൃത്രിമവുമായ മുടി വിപണിയിൽ എത്താൻ തുടങ്ങിയതോടെ വ്യത്യസ്ത രീതിയിലുള്ള ഹെയര്‍സ്റ്റൈലുകളാണ് ആഫ്രിക്കയിൽ ഇപ്പോൾ പരീക്ഷിച്ച് വരുന്നത്. 'കൊറോണ വെെറസ് ഹെയർ സ്റ്റെെൽ' എന്ന് പേരിട്ടിരിക്കുന്ന പുതുപുത്തൻ ഹെയർ സെെറ്റുകൾക്ക് പിന്നിൽ ഇരുപത്തി നാലുകാരനായ ഷരോൺ റേഫയാണ്.
' പലരും കൊറോണ വൈറസ് യഥാർത്ഥമാണെന്ന് വിശ്വസിക്കുന്നില്ല, പക്ഷേ മിക്ക കുട്ടികളും അവരുടെ കൈകൾ വൃത്തിയാക്കുകയും മാസ്ക് ധരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, മുതിർന്നവർ ഇത് ചെയ്യുന്നില്ല, അതിനാലാണ് ഞങ്ങൾ പുത്തന്‍ കൊറോണ ഹെയര്‍സ്റ്റൈലുമായി വന്നത്' - റെഫ പറഞ്ഞു.
' കൊറോണയ്ക്കെതിരെ അവബോധമുണർത്താൻ എന്റെ മകളും പുതിയൊരു ഹെയർ സ്റ്റെെൽ പരീക്ഷിച്ചു. പലരും മകളോട് നല്ല അഭിപ്രായമാണ് പറഞ്ഞത്. വൈറസിനെക്കുറിച്ച് പൊതുജനങ്ങളുമായി ആശയവിനിമയം നടത്താനും ഹെയർസ്റ്റൈൽ കൊണ്ടുള്ള ഈ പരീക്ഷണം ഏറെ ഉപകാരപ്രദമാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്' - 26 കാരനായ മറിയം റാഷിദ് പറയുന്നു.
കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഹെയര്‍സ്റ്റൈലുകളാണ് പലതും. ചെറിയ തുക മാത്രമേ ഇതിന് ആകുന്നുള്ളുവെന്നും കുട്ടികളെ സ്റ്റൈലിഷ് ആക്കിയെടുക്കാൻ കൊറോണ ഹെയർ സ്റ്റെെലുകൾക്ക് സാധിക്കുമെന്നും റാഷിദ് പറയുന്നു.
കെനിയയിൽ 700 പേർക്ക് വെെറസ് ബാധിച്ചതായി തിങ്കളാഴ്ച്ച സ്ഥിരീകരിച്ചിരുന്നു. യഥാർത്ഥ കേസുകളുടെ എണ്ണം കൂടുതലാകാം. തിരക്കേറിയ ചേരികളിൽ വൈറസ് പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.