നേരത്തെ എത്തിയ മാവേലിയും ക്വാറന്‍റൈനിലേയ്ക്ക്; വൈറലായി ഫോട്ടോഷൂട്ട്
മഹാബലി ചക്രവര്‍ത്തിയുടെയും വാമനന്‍റെയും കഥകളും ഐതിഹ്യങ്ങളും മലയാളി മനസ്സില്‍ നിറയുന്ന സമയമിങ്ങ് എത്താറായി. ദുരിതങ്ങളെയും വേദനകളെയും അതിജീവിക്കാനുള്ള മലയാളിയുടെ കരുത്തിലാണ് ഇത്തവണ ഓണത്തെ വരവേല്‍ക്കുന്നത്.
പൊന്നോണം എത്തുന്നതിന് മുന്‍പേ മാവേലി ഇതാ എത്തിയിരിക്കുകയാണ്. കൊവിഡ് കാലത്ത് മുൻകരുതലുകൾ ഒന്നും സ്വീകരിക്കാതിരുന്നതിനാൽ ഇപ്പോൾ ക്വാറന്‍റൈനിലാണ് മാവേലി. സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ടിന്‍റെ ആശയമാണിത്.
റോഡുകളുടെ ദയനീയാവസ്ഥയും സമകാലീന സാഹചര്യവും വ്യക്തമാക്കുന്നതിന് വേണ്ടിയാണ് ഫൊട്ടോഗ്രഫറായ ഗോകുൽ ദാസും സുഹൃത്തുക്കളും ചേർന്ന് മാവേലിയെ നേരത്തെ കേരളത്തിലെത്തിച്ചത്.
റോഡിലെ കുഴികളാണ് പതിവിലും നേരത്തെ എത്താൻ മാവേലിയെ സഹായിച്ചത് എന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.
ഭൂമിയിലെത്തിയ മാവേലി ആദ്യം കേട്ടത് 'മാസ്ക് എവിടെ' എന്ന ചോദ്യമാണ്. പിന്നെ ആളെ പൊക്കിയെടുത്ത് ആരോഗ്യപ്രവർത്തകർ ക്വാറന്‍റൈനില്‍ ആക്കി.
തൃശൂർ ജില്ലയിലെ അക്കിക്കാവ്- തിപ്പിലിശ്ശേരി റോഡിലാണ് ഗോകുൽ ഫോട്ടോഷൂട്ട് നടത്തിയത്. 'കുറച്ച് കാലമായി റോഡിന്‍റെ അവസ്ഥ ഇതാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക എന്നതായിരുന്നു ഫോട്ടോഷൂട്ടിന്‍റെ ലക്ഷ്യം'- ഗോകുൽ ദാസ് വ്യക്തമാക്കി.