ലോകം മുഴുവൻ കൊവിഡ് കെടുതിയിൽ, വുഹാനിലെ നിശാ ക്ലബ്ബുകളില്‍ പാർട്ടി ടൈം, മുട്ടിയുരുമ്മി നൃത്തമാടി ജനം:ചിത്രങ്ങൾ
കൊവിഡെന്ന മഹാമാരിയുടെ പ്രഭവകേന്ദ്രമായി അറിയപ്പെടുന്നത് ചൈനയിലെ വുഹാൻ എന്ന പട്ടണമാണ്. എന്നാൽ, ആ പ്രദേശം തന്നെയാണ്, ചൈനീസ് ഗവൺമെന്റ് അവകാശപ്പെടുന്നതിൽ കഴമ്പുണ്ടെങ്കിൽ, ലോകത്തിൽ ആദ്യമായി കൊവിഡ് മുക്തമായി എന്ന് പ്രഖ്യാപിക്കപ്പെട്ട നഗരങ്ങളിൽ ഒന്നും. മെയ് പകുതിയ്ക്കു ശേഷം ഇവിടെ പുതിയ കൊവിഡ് രോഗികളൊന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് ചൈന പറയുന്നത്.
കഴിഞ്ഞ ജൂണിൽ, നഗരത്തിലെ ഒരു കോടിയോളം വരുന്ന ജനങ്ങളെ മുഴുവനായും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതോടെ അവശേഷിച്ചിരുന്ന നിയന്ത്രണങ്ങൾ കൂടി പൗരന്മാർക്ക് നീക്കിക്കിട്ടി. അക്കൂട്ടത്തിലാണ് വുഹാൻ നഗരത്തിലെ പബ്ബുകളും നൈറ്റ് ക്ലബ്ബുകളും ഒക്കെ തുറക്കാൻ ധാരണയായത്.
![article_image2](https://static-ai.asianetnews.com/images/01ejzczmcx7exmhyd7rha3bj2y/1600754049-untitled-design-34-jpg_300x199xt.jpg)
അതോടെ, അത്രയും നാൾ വാതിലടച്ച് വീടുകളുടെ നാലു ചുവരുകൾക്കുള്ളിൽ അടങ്ങിയൊതുങ്ങി ഇരുന്ന ജനങ്ങളുടെ കുത്തൊഴുക്കായി അവിടത്തെ ഉല്ലാസ കേന്ദ്രങ്ങളിലേക്ക് .
പലർക്കും അല്പസ്വല്പമൊക്കെ ഭയം അവശേഷിച്ചിരുന്നു. അവർ മാസ്കുകൾ ധരിച്ചു. എന്നാൽ, കൊറോണാ ഭീതി ഒഴിഞ്ഞു എന്നും ഇനി മാസ്കിന്റെ ഒന്നും ആവശ്യമില്ല, ഫുൾ ഓൺ ഉല്ലാസം മാത്രം മതി എന്ന് കരുതുന്നവരായിരുന്നു പലരും.
വുഹാനിലെ പൊതുജനം, വിശിഷ്യാ അവരുടെ യുവതലമുറ, ഇന്ന് തങ്ങളുടെ നഗരത്തിൽ ലഭ്യമായിട്ടുള്ള സകല സോഷ്യലൈസിങ് വഴികളും തേടുന്ന തിരക്കിലാണ്. റെസ്റ്റോറന്റുകളിൽ, പബുകളിൽ, നൈറ്റ് ക്ലബുകളിൽ, ബാറുകളിൽ, സിനിമാ കൊട്ടകകളിൽ ഒക്കെ അവരുടെ തിക്കും തിരക്കുമാണ്.
ഇതിനായി ഒരു സൗകര്യം കൂടി വുഹാൻ നഗരസഭാ അധികാരികൾ ചെയ്തിട്ടുണ്ട്. ഇവിടങ്ങളിലേക്ക് വരുന്നവർക്ക് ഓരോ QR കോഡ് അനുവദിച്ചിട്ടുണ്ട്. അത് സ്കാൻ ചെയ്ത ശേഷം മാത്രമാണ് അവരെ അകത്തേക്ക് കടത്തിവിടുന്നത്. QR കോഡ് പരിശോധിച്ചാൽ അവരുടെ ആരോഗ്യ വിവരങ്ങളും ഒറ്റയടിക്ക് അറിയാൻ സംവിധാനമുണ്ട്.
ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം മെയിൻ ലാൻഡ് ചൈനയിലെ ഇതുവരെയുള്ള കൊവിഡ് കേസുകളുടെ എണ്ണം 85,307 ആണ്. 4,634 പേർക്ക് കൊവിഡ് കാരണം പ്രാണൻ നഷ്ടമായി എന്നാണ് ഗവൺമെന്റ് കണക്ക്.
കഴിഞ്ഞ ദിവസം ചൈനയിലെ ആകെ പ്രതിദിന പുതിയ കേസുകളുടെ എണ്ണം വെറും 10 മാത്രമാണ്. അതെല്ലാം തന്നെ പുറം രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്തെത്തിയവർക്കും ആണ്. എന്നാൽ, ചൈനീസ് ഗവൺമെന്റ് പറഞ്ഞു പരത്തുന്ന ഈ കണക്കുകളിൽ വാസ്തവത്തിൽ ഒരു കണിക പോലുമില്ല എന്ന ആക്ഷേപവും നിലവിലുണ്ട്.
കൊവിഡ് തുടങ്ങിയത് വുഹാനിലായിരിക്കാം, അതിനു കാരണക്കാർ ചൈനീസ് ഗവൺമെന്റും. എന്നാൽ, കഴിഞ്ഞ ഒരു മാസമായി അവിടെ കേസുകളില്ലെന്നാണ് അവർ പറയുന്നത്. മെയ് മുതൽക്കിങ്ങോട്ട് വുഹാനിൽ സാമൂഹിക സംക്രമണവും ഇല്ലത്രെ.
അപ്പോൾ പിന്നെ സാധാരണ ജീവിതത്തിലേക്ക് തിരികെ പോകാതിരിക്കുന്നത് എന്തിനാണ് എന്നാണ് അവർ ചോദിക്കുന്നത്.
ഇന്ത്യയുടെ അവസ്ഥ ഇന്ന് വളരെ മോശമാണ്. കഴിഞ്ഞ ചൊവ്വാഴ്ച നമ്മൾ കേസുകളുടെ എന്നതിൽ 55 ലക്ഷം എന്ന നാഴികക്കല്ല് കടന്നു. അന്നേദിവസം മുക്കാൽ ലക്ഷത്തിലധികം പുതിയ കേസുകളും ആയിരത്തിലധികം മരണങ്ങളുമുണ്ടായി. നമ്മോടൊപ്പം യുകെ, യുഎസ്, സ്‌പെയിൻ, തുടങ്ങിയ പല ഇടങ്ങളിലും കോവിഡ് എന്ന മഹാമാരി അതിന്റെ രണ്ടാം ആക്രമണത്തിലേക്ക് കടന്നിട്ടുണ്ട്.