അഞ്ചുവടിയിലെ രാഷ്ട്രീയ കൊലപാതകം; ചിത്രങ്ങള്‍ കാണാം
മലപ്പുറം താനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകനും അഞ്ചുവടി സ്വദേശി കുപ്പന്‍റെ പുരയ്ക്കല്‍ ഇസ്ഹാഖിനെ (38) ഇന്നലെ രാത്രി നാലംഗ സംഘം വെട്ടികൊലപ്പെടുത്തി. നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. ആക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും എസ് പി യു അബ്ദുൾ കരീം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിനിടെ പ്രതികളുമായി ബന്ധമുള്ള അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്ത് വരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വിനോദ് കുളപ്പട പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.
താനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുമായി അടുത്ത ബന്ധമുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന നിഗമനത്തിലാണ് പൊലീസ്.
തിരിച്ചറിഞ്ഞ പ്രതികള്‍ നാലുപേരും കൊല്ലപ്പെട്ട ഇസഹാഖിന്‍റെ വീടിന് സമീപത്തുള്ളവരാണെന്നും ഇവര്‍ സിപിഎം പ്രവര്‍ത്തകരാണെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും എസ് പി പറഞ്ഞു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയായിരിക്കാം അക്രമണം നടന്നതിയതെന്നും പൊലീസ് പറയുന്നു.
യൂത്ത് ലീഗ് അഞ്ചുവടി ശാഖാ മുന്‍ വൈസ് പ്രസിഡന്‍റായിരുന്നു ഇസ്ഹാഖ്. ഇന്നലെ വൈകീട്ട് ഏഴരയോടെ വീടിനടുത്തുള്ള പള്ളിയിലേക്ക് പോകും വഴിയാണ് അക്രമികള്‍ ഇസ്ഹാഖിനെ വെട്ടിയത്. ഈ സമയം സ്ഥലത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ഇരുട്ടത്ത് നിലവിളികേട്ട നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടിരുന്നു.
ഇരുകാലുകളിലും ഗുരുതരമായി വെട്ടേറ്റ ഇസഹാഖിനെ നാട്ടുകാര്‍ ഉടനെ തിരൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെ സിപിഎം - ലീഗ് സംഘര്‍ഷമുണ്ടായ സ്ഥലമാണ് അഞ്ചുവടി.
നേരത്തെ ഇവിടെ ഒരു സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചായിട്ടായിരിക്കാമം ഇസഹാഖിന്‍റെ കൊലപാതകമെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ് ലോകസഭാ തെരഞ്ഞെടുപ്പിന്‍റെ കലാശക്കൊട്ട് നടന്ന ദിവസം ഇസ്ഹാഖിന്‍റെ വീടിന് നേരെ അക്രമണമുണ്ടായിരുന്നു.
അന്ന് അക്രമം നടത്തിയത് സിപിഎമ്മാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചിരുന്നു. എന്നാല്‍ ഇസ്ഹാഖിന്‍റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും സംഭവത്തെ അപലപിക്കുന്നുവെന്നും സിപിഎം ജില്ലാ കമ്മറ്റി പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ തീരദേശ മേഖലയില്‍ ഇന്ന് യുഡിഎഫ് ഹർത്താൽ നടത്തുകയാണ്. വള്ളിക്കുന്ന് മുതല്‍ പൊന്നാനി വരെയുള്ള ആറ് നിയോജക മണ്ഡലങ്ങളിലാണ് ഹര്‍ത്താല്‍. പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.
ഹര്‍ത്താല്‍ ആചരിക്കാന്‍ ഒരാഴ്ച മുന്നേ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടി വിധി നിലനില്‍ക്കേയാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മുസ്ലീം ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ നേരത്തെ നിരവധി തവണ താനൂരിലും അഞ്ചുടിയിലും സംഘര്‍ഷമുണ്ടായിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ വൻ ഗൂഡാലോചനയുണ്ടെന്നാണ് മുസ്ലീം ലീഗ് ആരോപണം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.