പത്ത് മാസമായി ശമ്പളമില്ല; ബിഎസ്എന്‍എല്‍ ജീവനക്കാരന്‍റെ ആത്മഹത്യയില്‍ പ്രതിഷേധം
പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന്‍റെ നഷ്ടത്തെ കുറിച്ച് വാര്‍ത്തകള്‍ പുറത്ത് വരാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. പ്രശ്നപരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തിന് ഒടുവിലത്തെ ഇരയാണ് മലപ്പുറം നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ ഓഫീസിലെ താൽകാലിക സ്വീപ്പർ തൊഴിലാളിയായ രാമകൃഷ്ണന്‍. പത്ത് മാസമായി രാമകൃഷ്ണന് ശമ്പളം കിട്ടിയിട്ട്. ഓടുവില്‍ സാമ്പത്തീക പ്രതിസന്ധിയേ തുടര്‍ന്ന് രാമകൃഷ്ണന്‍ ഓഫീസ് മുറിയില്‍ ജീവനൊടുക്കി. ഇതോടെ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ മുബഷീര്‍ പകര്‍ത്തിയ ബിഎസ്എന്‍എല്‍ ജീവനക്കാരുടെ പ്രതിഷേധ ചിത്രങ്ങള്‍ കാണാം.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിലെ താത്ക്കാലിക ജീവനക്കാരുടെ സമ്പത്തീക പ്രതിസന്ധിയുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ് രാമകൃഷ്ണന്‍റെ ആത്മഹത്യ.
വണ്ടൂര്‍ സ്വദേശിയായ രാമകൃഷ്ണന് പത്ത് മാസമായി ശമ്പളം ലഭിച്ചിരുന്നില്ല.
സാമ്പത്തീക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് രാമകൃഷ്ണന്‍ ആത്മഹത്യ ചെയ്തതെന്നാരോപിച്ച് ജീവനക്കാര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.
നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ ഓഫീസിൽ കഴിഞ്ഞ 30 വര്‍ഷമായി താൽകാലിക സ്വീപ്പർ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.
രാവിലെ ഓഫീസിലെത്തിയ ഇദ്ദേഹം ജോലി ആരംഭിച്ചിരുന്നു. എന്നാല്‍ ഇടയ്ക്ക് മറ്റ് ജീവനക്കാര്‍ പുറത്ത് പോയ സമയത്ത് മാനസീക സംഘര്‍ഷത്തെ തുടര്‍ന്ന് ഇദ്ദേഹം ഓഫീസ് മുറിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികള്‍ മലപ്പുറം കലക്ടറേറ്റിന് മുന്നിലും ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നിലും സമരത്തിലാണ്.
രാമകൃഷ്ണന്‍ ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ആളായിരുന്നുവെന്നും ശമ്പളം ലഭിക്കാത്തതിലാല്‍ ഇദ്ദേഹം ഏറെ വിഷമത്തിലായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് ബിഎസ്എന്‍എല്‍ ജില്ലാ ജനറല്‍ മാനേജര്‍ സ്ഥലത്തെത്തുകയും ജീവനക്കാരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു.
ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍, ആത്മഹത്യ ചെയ്ത രാമകൃഷ്ണന്‍റെ കുടുംബത്തിന് ജീവനക്കാരില്‍ നിന്ന് തന്നെ ഒരു തുക പിരിച്ച് കൊടുക്കാന്‍ തീരുമാനമായി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ ജീവനക്കാര്‍ അനുവദിച്ചു.
രാമകൃഷ്ണന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കാര്യം ബിഎസ്എന്‍എല്‍ കേന്ദ്ര ഓഫീസില്‍ അറിയിക്കാനും തീരുമാനമായി. പക്ഷേ, അപ്പോഴും പ്രശ്നത്തില്‍ ശാശ്വത പരിഹാരമില്ലാതെ ബിഎസ്എന്‍എല്‍ ജീവനക്കാരുടെ സാമ്പത്തീക പ്രതിസന്ധി തല്‍സ്ഥിതി തുടരുകയാണ്.