ചെല്ലാനത്തുകാര്‍ക്ക് ശാശ്വത പരിഹാരം വേണം, എല്ലാം താത്കാലികമെന്ന് സര്‍ക്കാര്‍
മഴകനക്കുമ്പോള്‍ ഭീതിയാണ് ആ മനസുകളില്‍... ശരിയാണ് അവര്‍ പോരാളികളാണ്. സൈന്യമാണ്. പക്ഷേ സ്വന്തം കിടപ്പാടം കടലിനൊപ്പം നീങ്ങുമ്പോള്‍... കണ്ട് നില്‍ക്കാനവര്‍ സ്വപ്നജീവികളല്ല. ചെല്ലാനത്ത് നിന്നും ഒരു അതിജീവനക്കാഴ്ച. പകര്‍ത്തിയത് ഷഫീക്ക് മുഹമ്മദ്. ക്യാമറ : Hero7 gopro
എറണാകുളം ചെല്ലാനത്തുകാര്‍ എന്നും സമരത്തിലാണ്. ഒരു വഴിക്ക് കടലിനോട് മറുവഴിക്ക് സ്വന്തം സര്‍ക്കാരിനോട്. ജീവിതത്തില്‍ എന്നും സമരത്തിലാണ് ചെല്ലാനത്തകാര്‍. പണ്ടൊരിക്കല്‍ ശുദ്ധജലത്തിന് വേണ്ടിയായിരുന്നു.
ഒടുവില്‍ ഒരു ലോകസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരണം വരെയെത്തി കാര്യങ്ങള്‍. അന്ന് സര്‍ക്കാര്‍ കുടിവെള്ള പൈപ്പുകള്‍ വഴി വീടുകളില്‍ ശുദ്ധജലമെത്തിച്ചു പ്രശ്നം പരിഹരിച്ചു.
ഇന്ന് ചെല്ലാനത്തുകാരുടെ സമരം കടല്‍ത്തിരയോടാണ്. കടല്‍ കടലിന്‍റെ മക്കള്‍ക്ക് അമ്മയാണ്. സര്‍വ്വം നല്‍കുന്നവള്‍. സര്‍വ്വം ക്ഷമിക്കുന്നവള്‍. എന്നാല്‍ ഇന്ന് ആ ക്ഷമ നശിച്ച മട്ടാണ്. കടല് കേറുകയാണ്. വീടുവരെയല്ല. വീടൊടെ വിഴുങ്ങാനെന്ന വണ്ണം.
ഒന്നല്ല, രണ്ടല്ല... നൂറ് കണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. സ്കൂള്‍ തുറന്നതിന്‍റെ ആഘോഷങ്ങള്‍ക്കായി ഒരുക്കിയ കുഞ്ഞുടുപ്പുകള്‍, പാഠപുസ്തകങ്ങള്‍, റേഷനരി... അങ്ങനെ എന്തെന്നില്ലാതെ എല്ലാം... തിരയോടൊപ്പം പടിയിറങ്ങിപ്പോയി.
ജീവനാണ്, ജീവിതമാണ് വലുത്. അവര്‍ വീണ്ടും സമരത്തിനിറങ്ങി. ലോങ്ങ് മാര്‍ച്ച്. ചെല്ലാനത്തുകാരുടെ സമരവീര്യമറിയാവുന്ന ഭരണകൂടം ആശ്വാസവാക്കുമായി പാഞ്ഞെത്തി.
പക്ഷേ ആ പ്രതിഷേധ തിരയ്ക്കുമുന്നില്‍ കലക്ടര്‍ക്ക് ഒരടി മുന്നോട്ട് വെക്കാനാകാതെ തിരിച്ച് പോകേണ്ടി വന്നു. ഒടുവില്‍ സമവായ ചര്‍ച്ച.
ശാശ്വത പരിഹാരം തേടിയവര്‍ക്ക് താല്ക്കാലിക പരിഹാരം. പുലിമുട്ട് ആവശ്യപ്പെട്ടിട്ട് കിട്ടിയത് ജിയോബാഗ്. കൂടിപ്പോയാല്‍ ഒരു വര്‍ഷത്തെ ആയുസെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ പറയുന്നു.
പറഞ്ഞ് നില്‍ക്കാന്‍ സമയമില്ല. നാട്ടുകാര്‍ തന്നെ ഇറങ്ങി. കിട്ടിയ ജിയോബാഗുകളില്‍ മണല്‍ നിറച്ചു. കടലിന് മതിലുകെട്ടാന്‍.
അതിലും വലിയ അസംബന്ധമില്ലെന്ന് കടലിന്‍റെ മക്കള്‍ക്കറിയാം. ഭരണകൂടത്തിനും. പക്ഷേ ശാശ്വതമായ പ്രശ്നപരിഹാരം മാത്രമില്ല. അഥവാ കണ്ടെത്തില്ല.
കടലിന് എല്ലാം ഒരു പോലെയാണ്. ആഞ്ഞടിച്ചാല്‍ കൂടെ പോരുന്നതിനെയൊക്കെ അത് കൂട്ടികൊണ്ട് പോകും. പിന്നെയൊരുകാലത്ത് തിരിച്ച് തീരത്ത് തന്നെ ഉപേക്ഷിക്കും വരെ.
ജിയോബാഗുകള്‍ തീരം കാക്കാനായി ഇട്ടപ്പോള്‍ മീറ്ററൊന്ന് മാറി കടല്‍ വന്ന് തലതല്ലി ചിരിച്ച് പോയി... കഴിഞ്ഞ തവണ പ്രതിഷേധിച്ചപ്പോള്‍ സര്‍ക്കാര്‍ കൊണ്ടിട്ട കരിങ്കല്ലുകളില്‍ ചിരി ചിതറി.
ആശങ്കകളാണ് മഴ തുടങ്ങിയട്ടേയുള്ളൂ. കള്ളക്കര്‍ക്കിടകം വാതിലില്‍ മുട്ടുന്നു. അതും അകത്ത് കേറിയാല്‍ പിന്നെ ചെല്ലാനമില്ല. ചെല്ലാനം മാത്രമല്ല കേരളത്തിന്‍റെ 600 കിലോമീറ്റര്‍ കടല്‍ തീരമാണ് മണല്‍ തരികളോടൊപ്പം കടലിലേക്ക് ഇറങ്ങുന്നത്.
ഒടുവില്‍ താല്ക്കാലികമായി ചെല്ലാനം ബസാര്‍ മേഖലയിലും കമ്പനിപ്പടിയിലും 200 മീറ്റര്‍ നീളത്തിലും വേളാങ്കണ്ണി പള്ളി ഭാഗത്ത് 180 മീറ്ററോളവും ജിയോ ബാഗുകള്‍ സ്ഥാപിച്ചു. ജലവിഭവ വകുപ്പാണ് പണികള്‍ ഏറ്റെടുത്ത് നടത്തുന്നത്. മെല്ലെപ്പോക്കെന്ന് നാട്ടുകാരും.