പെട്ടിമുടി ; കണ്ടെത്താനുള്ളത് കുട്ടികളുടെ മൃതദേഹങ്ങള്‍, ദുരന്താനന്തരവും അവഗണനയില്‍ തോട്ടം മേഖല
രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി തൂടര്‍ച്ചയായ ആറാം ദിവസത്തെ തിരച്ചിലില്‍ കണ്ടെത്തി. ഇന്ന് രാവിലെ ആരംഭിച്ച തെരച്ചിലില്‍ കന്നിയാറിന്‍റെ കരയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 53 ആയി. ഇനി 17 പേരെ കൂടി കണ്ടെത്താനുണ്ട്. ഇതില്‍ 15 പേരും കുട്ടികളാണെന്നാണ് വിവരം. ഡ്രോൺ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പുഴയിൽ കൂടുതൽ തെരച്ചിൽ നടത്തുകയാണ്. കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. ദുരന്തം നടന്ന് ആറ് ദിവസം ആയത് കൊണ്ട്, കണ്ടെത്തുന്ന മൃതദേഹങ്ങൾ അധികവും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണെങ്കിലും പെട്ടിമുടിയിലെ മൈനസ് തണുപ്പില്‍ മൃതദേഹങ്ങള്‍ കൂടുതല്‍ അഴുകാതെ ഇരിക്കുന്നത് കൊണ്ട് ഏത്രയും പെട്ടെന്ന് മൃതദേഹങ്ങളെല്ലാം കണ്ടെത്താനാണ് ശ്രമം. ഡിഎൻഎ പരിശോധന നടത്തി മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങളും നടക്കുന്നു.
പെട്ടിമുടിയില്‍ തേരാതെ പെയ്യുന്ന മഴയില്‍ ദുരന്തത്തില്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളുടെ കണ്ണീര്‍ നിറഞ്ഞൊഴികുകയാണ്. ദുരന്തം നടന്ന് അഞ്ചാം ദിവസമായ ഇന്നലെ മൂന്ന് മൃതദേഹങ്ങള്‍ പുഴയില്‍ കണ്ടെത്തിയിരുന്നു.
ഇതുവരെയായി പത്തോളം മൃതദേഹങ്ങള്‍ സംഭവസ്ഥലത്തിന് മൂന്ന് കിലോമീറ്റര്‍ അപ്പുറത്ത് പുഴയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. രാവിലെ എട്ടുമണിക്ക് തന്നെ പുട്ടിമലയിലെ തിരച്ചില്‍ ആരംഭിക്കും. കനത്ത തണുപ്പിനെ പോലും അവഗണിച്ചാണ് തിരച്ചില്‍.
ദുരന്തം നടന്ന സ്ഥലത്തുള്ള ലയങ്ങള്‍ക്ക് സമീപം ഏറെ നേരം തിരച്ചിലില്‍ ഏര്‍പെട്ടെങ്കിലും പുതിയതായി മൃതദേഹങ്ങള്‍ കണ്ടത്താനാവാതെ വന്നതോടെയാണ് പുഴ കേന്ദ്രീകരിച്ചുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. മൃതദേഹങ്ങള്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒലിച്ചുപോയിരിക്കാമെന്ന നിഗമനത്തെ തുടര്‍ന്നാണിത്.
എന്‍.ഡി.ആര്‍.എഫ് സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. വീടുകള്‍ നിലനിന്നിരുന്ന സ്ഥലത്ത് പതിച്ച കൂറ്റന്‍ പാറക്കെട്ടുകള്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് പൊട്ടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
എന്‍.ഡി.ആര്‍.എഫ് സംഘത്തിനൊപ്പം അഞ്ചാം ദിവസവും നിരവധി രക്ഷാപ്രവര്‍ത്തകര്‍ പങ്കാളികളായി. പുഴയോരത്ത് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ തുടര്‍ന്നും അതേ വഴിക്ക് നീങ്ങാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
അതേ സമയം എല്ലാ മൃതദേഹങ്ങളും കണ്ടെടുക്കാനാവുമോ എന്ന സന്ദേഹവും ഉയരുന്നു. മേഖലയില്‍ നില്‍ക്കുന്ന പ്രതികൂല കാലാവസ്ഥയും പുഴയിലെ ശക്തമായ ഒഴുക്കില്‍പ്പെട്ട് ദൂരെയെത്തിയിരിക്കാനുള്ള സാധ്യതയുമാണ് കാരണം.
ഉറക്കത്തിനിടയില്‍ വേദനയറിയാതെയായിരുന്നു അവരില്‍ പലരും മടങ്ങിയത്. ഉറക്കമൊന്നുണരാന്‍ പോലും അവര്‍ക്കായില്ല. എല്ലാം നിമിഷ നേരം കൊണ്ട് എല്ലാം അവസാനിച്ചു. കമ്പിളി പുതച്ച് ഉറങ്ങുന്ന നിലയിലാണ് പല മൃതദേഹങ്ങളും കണ്ടെടുത്തത്.
മണ്ണും ചെളിയം ചുറ്റിമൂടിയ നിലയിലായിരുന്നു പല മൃതദേഹങ്ങളും. ചില മൃതദേഹങ്ങളില്‍ യാതൊരു പരിക്കും ഉണ്ടായിരുന്നില്ല. മാത്രമല്ല മിക്കവരും ഉറങ്ങുന്ന അതേ നിലയില്‍ തന്നെയായിരുന്നു.
കണ്ടെത്തിയ മൃതദേഹങ്ങള്‍ അടക്കാനായി സ്ഥലമില്ലാതിരുന്നത് ഏറെ വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു. പതിനെട്ടോളം മുൃതദേഹങ്ങള്‍ വനാതിര്‍ത്തിയില്‍ കുഴിയെടുത്ത് ഒന്നിച്ച് മൂടിയത് പ്രദേശവാസികളില്‍ ഏറെ വേദനയുണര്‍ത്തി.
ജീവിതകാലം മുഴുവനും കമ്പനിക്ക് വേണ്ടി പണിയെടുത്തിട്ടും ഒരു സെന്‍റ് സ്ഥലം പോലും സ്വന്തമായി വാങ്ങാന്‍ കഴിയാത്തവരായിരുന്നു തോട്ടം തൊഴിലാളികള്‍. തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച വേജ്ബോര്‍ഡോ മറ്റ് ആനുകൂല്യങ്ങളോ കമ്പനി അധികൃതര്‍ കൊടുക്കാറില്ല.
ഇതിനെതിരെ നടത്തിയ എല്ലാ സമരങ്ങളെയും പ്രദേശിക രാഷ്ട്രീയക്കാരുടെ സഹായത്തോടെ അട്ടിമറിക്കുകയാണെന്നും തോട്ടം തൊഴിലാളികള്‍ ആരോപിച്ചു. ഒടുവില്‍, ഒരു ദുരന്തത്തില്‍ ഒന്നിച്ച് മരിച്ചവരെ വനാതിര്‍ത്തിയിലെ ഒറ്റക്കുഴിയില്‍ ഒന്നിച്ച് അടക്കുകയായിരുന്നു അധികൃതര്‍.
കൂറ്റന്‍പാറകളും കടപുഴകിയ മരങ്ങളും അതിശക്തമായ കുത്തൊഴുക്കും ഒന്നിച്ച് ഇരച്ചെത്തിയപ്പോള്‍ നിമിഷനേരം കൊണ്ട് മൂന്ന് ലയങ്ങളാണ് പൂര്‍ണ്ണമായും മണ്ണിനടിയിലായത്.
മേല്‍ക്കൂര പോലും കാണാനാവാത്ത നിലയില്‍ ലയങ്ങള്‍ മണ്ണിനടിയിലായപ്പോള്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ മിക്കവരും നല്ല ഉറക്കത്തിലായിരുന്നു. തകര്‍ത്ത് പെയ്യുന്ന മഴയും കറന്‍റ് ഇല്ലാത്ത അവസ്ഥയും മൂലം പലരും എട്ട്-ഒമ്പത് മണിയോടെ തന്നെ ഉറക്കത്തിലായിരുന്നു.
പ്രതികൂല കാലാവസ്ഥയിലും മ്യതദേഹം കണ്ടെത്താന്‍ തിരച്ചില്‍ നടക്കുന്നത് അതിസാഹസീകമായി. ശക്തമായ കുത്തൊഴുക്കുള്ള പെട്ടിമുടിയാറിലെ തിരച്ചിലാണ് ഏറ്റവും ദുര്‍ഘടം.
കല്ലിടുക്കുകളും കയങ്ങളും കൃത്യമായി അറിയാവുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും, സ്‌കൂബാ ഡൈവിംഗ് ടീമും അടങ്ങിയതാണ് തിരച്ചില്‍ സംഘം. മൂന്നാര്‍ അഡൈ്വഞ്ചര്‍ അക്കാദമിയില്‍ നിന്നും പടിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളുടേയും നേതൃത്വത്തിലാണ് പുഴയിലെ തിരച്ചില്‍ നടത്തുന്നത്.
മൂന്ന് കിലോമീറ്റര്‍ മുകളില്‍ നിന്നും പൊട്ടിയൊലിച്ചെത്തിയ ഉരുള്‍ പെട്ടിമുടി ആറിലേയ്ക്കാണ് ഒലിച്ചിറങ്ങിയത്. തിരച്ചിലിന്‍റെ ആദ്യ ദിവസങ്ങളില്‍ തന്നെ രണ്ട് മൃതദേഹങ്ങള്‍ കിട്ടിയതും പുഴയില്‍ നിന്നാണ്. ഇതിനുശേഷമാണ് പുഴയില്‍ തിരച്ചില്‍ സജീവമാക്കിയത്.
കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലില്‍ പുഴിയില്‍ നിന്നും 6 മൃതദേഹങ്ങല്‍ കൂടി കണ്ടെത്തിയതോടെ പെട്ടിമുടിയാര്‍ സങ്കമിക്കുന്ന കടലാര്‍, കടലാറെത്തുന്ന കരിമ്പിരിയാര്‍ എന്നിവടങ്ങളിലലേയ്ക്കും തിരച്ചില്‍ വ്യാപിപ്പിക്കാനാണ് തീരുമാനം.
പ്രദേശങ്ങളെ സംബന്ധിച്ച് വ്യക്തതയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ സംഘത്തിന് വഴികാട്ടുകയും ഒപ്പം നില്ക്കുന്നു. ദേവികുളം അഡൈ്വഞ്ചര്‍ അക്കാദമിയില്‍ നിന്നും പ്രത്യേക പരിശീലനം നേടിയ മുന്‍വര്‍ഷ വിദ്യാര്‍ത്ഥികളും പരിശീലകരും സാഹിക തിരച്ചലില്‍ സ്‌കൂബാ ഡൈംവിംഗ് ടീമിനൊപ്പമുണ്ട്.
ശക്തമായ മഴയും കുത്തൊഴുക്കും മൂടല്‍ മഞ്ഞും അടക്കമുള്ള പ്രതിസന്ധികളെ അവഗണിച്ചാണ് ഇവരുടെ സാഹസിക തിരച്ചില്‍. രണ്ടംദിനമാണ് പുഴ കേന്ദ്രീകരിച്ച് സംഘം തെരിച്ചില്‍ നടത്തുന്നത്. ആദ്യദിനം എന്‍ ഡി ആര്‍ എഫിന്റെ നേത്യത്വത്തില്‍ മണ്ണിനടയില്‍ അകപ്പെട്ടവരെ കണ്ടെത്താന്‍ യന്ത്രങ്ങളുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും 8 മ്യതദേഹങ്ങളാണ് കണ്ടെത്താനായത്.
രണ്ടം ദിനം പോലീസ് നായ മായ, ഡോണ്‍ എന്നിവരുടെ സഹായത്തോടെ നടത്തിയ തിരച്ചില്‍ എട്ടടി താഴ്ചയില്‍ കിടന്ന ആറ് മ്യതദേഹങ്ങള്‍ കൂടി കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ പിന്നീട് ഇവിടെ നിന്ന് മൃതദേഹങ്ങളൊന്നും ലഭിച്ചില്ല.
ഇതോടെയാണ് പെട്ടിമുടി ആറ്റില്‍ തെരച്ചില്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. രണ്ടും മൂന്നും കിലോമീറ്റര്‍ അകലെ നിന്നാണ് കുട്ടികളുടെയടക്കം മൃതദേഹങ്ങള്‍ സംഘം കണ്ടെത്തിയത്.
ഭീഷണിക്ക് നടുവില്‍ 13 ഡിവിഷനില്‍ 100 ഓളം ലയങ്ങള്‍
അതിനിടെ മൂന്നാര്‍ കണ്ണന് ദേവന് കമ്പനിയുടെ ഉടമസ്ഥതയിലുള്ള 36 ഡിവിഷനിലെ 100 ഓളം ലയങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന മേഖലയെന്ന് ജില്ലാ ഭരണകൂടത്തിന്റെ വെളിപ്പെടുത്തല്‍.
മലനിരികളാല്‍ ചുറ്റപ്പെട്ടുക്കിടക്കുന്ന ലയങ്ങളില്‍ ആയിരത്തിലധികം തോട്ടം തൊഴിലാളികളാണ് താമസിക്കുന്നത്. പെട്ടിമുടിയില്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവരടക്കം താമസിപ്പിച്ചിരിക്കുന്ന ലയങ്ങളാണ് കാലവര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും അപകടം സാധ്യതയുള്ളതായി ജില്ലാ ഭരണകൂടം തന്നെ വ്യക്തമാക്കുന്നത്.
മൂന്നാറിനോട് ചേര്‍ന്നുകിടക്കുന്ന ലയങ്ങള്‍ പലതും നൂറ്റാണ്ടുകള്‍ പഴയക്കമുള്ളവയാണ്. ബ്രീട്ടിഷ് കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ഒറ്റമുറി ലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പെമ്പിളൈ ഒരുമൈയുടെ നേത്യത്വത്തില്‍ നടത്തിയ സമരത്തില്‍ തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തൊഴിലാളികളുടെ അടിസ്ഥാന അവശ്യങ്ങളെ അവഗണിക്കുകയാണ് പതിവ്. പതിവ് പോലെ വീണ്ടുമൊരു ദുരന്തമുണ്ടായപ്പോഴാണ് സര്‍ക്കാര്‍ തൊഴിലാളികളുടെ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നത്.
വാഗുവാര, കന്നിമല ടോപ്പ്, വാഗവാര ലോയര്‍, മാട്ടുപ്പെട്ടി ടോപ്പ്, അരുവിക്കാട്, നെറ്റുട്ടി എന്നിവിടങ്ങളില്‍ താമസിക്കുന്ന തൊഴിലാളികള്‍ പലരും ജീവന് പണയംവെച്ചാണ് കാലവര്‍ഷത്തില്‍ ലയങ്ങളില്‍ താമസിക്കുന്നത്. മറ്റ് ചിലര്‍ കാലവര്‍ഷം എത്തുന്നതോടെ അവധിയെടുത്ത് തമിഴ്നാട്ടിലേക്ക് ചേക്കേറും.
മഴ കഴിഞ്ഞാവും പലരും വീണ്ടും ജോലിയില്‍ പ്രവേശിക്കുന്നത്. എന്നാല്‍ ഇത്തവണ കോവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് തമിഴ്നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചിട്ടില്ല. ഇതാണ് പെട്ടിമുടിയില്‍ നിരവധിപേര്‍ മണ്ണിനടിയിലാകാനുള്ള ഒരു കാരണം.
കഴിഞ്ഞ മൂന്ന് വര്‍ഷമായി മൂന്നാര്‍ കേന്ദ്രീകരിച്ചാണ് എന്‍ഡിആര്‍എഫിന്റെ പ്രവര്‍ത്തനം. 2018 ആരംഭിച്ച പ്രക്യതി ദുരന്തം മൂന്ന് വര്‍ഷം പിന്നിടുമ്പോഴും മലയോര മേഖലയില്‍ നിന്നും പടിയിറങ്ങാത്തതാണ് സംഘത്തിന്റെ മടക്കയാത്രയും മുടക്കിയത്.
പാലം തുറന്നത് പോലും ദുരന്തശേഷം
രണ്ടായിരത്തി പതിനെട്ടിലെ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മൂന്നാര്‍ പെരിയവാര പാലത്തിലൂടെ രണ്ട് വര്‍ഷത്തിനിപ്പുറം ഗതാഗതം താല്‍ക്കാലികമായി തുറന്ന് നല്കി. പെട്ടിമുടി ദുരന്തത്തില്‍ താല്‍ക്കാലിക പാലം വീണ്ടും തകര്‍ന്നതോടെയാണ് പുതിയ പാലത്തില്‍ വാഹന ഗതാഗതം താല്‍ക്കാലികമായി തുറന്ന് നല്‍കിയത്.
2018 ലെ ഉരുള്‍പൊട്ടലിന് ശേഷം നിര്‍മ്മിച്ച ചപ്പാത്ത് താല്കാലിക പാലം ഇതിനിടെ നാല് തവണ ഒലിച്ച് പോയിരുന്നു. ഓരോ തവണ ചപ്പാത്ത് പാലം തകരുമ്പോഴും താല്ക്കാലികമായ ഒന്ന് പണിത് വെക്കും. പക്ഷേ അപ്പോഴും പെരിയവാര പാലത്തിന്റെ പണിയിഴയുകയാണെന്ന ആരോപണം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
2020 ലെ പെട്ടിമുടി ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകിയത് പെരിയവാര പാലം ഗതാഗതയോഗ്യമല്ലെന്നതായിരുന്നു. ഇത് മൂലം കിലോമീറ്റര്‍ ചുറ്റി, മണിക്കൂറുകളെടുത്താണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് സംഭവസ്ഥലത്തെത്താന്‍ കഴിഞ്ഞത്.
ദുരന്താനന്തരവും തൊഴിലാളികള്‍ക്ക് അവഗണന മാത്രം
ദുരന്തഭൂമിയില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്ക് കണ്ണന് ദേവന് കമ്പനി നല്‍കിയത് പശുത്തൊഴുത്തിനേക്കാള്‍ മോശമായ താമസയോഗ്യമല്ലാത്ത ലയങ്ങള്‍. ഒറ്റമുറി വീട്ടിനുള്ളില്‍ താമസിക്കുന്നത് മൂന്ന് കുടുംബങ്ങളിലെ 12 പേരടങ്ങുന്ന സംഘം. ദുരന്തത്തിന്റെ ആഘാത്തില്‍ നിന്നും തലനാരിഴയ്ക്കാണ് പെട്ടിമുടിയില്‍ താമസിക്കുന്ന ഷണ്‍മുഖയ്യയുടെ കുടുംബങ്ങളടക്കം 12 പേര് രക്ഷപ്പെട്ടത്.
പൊട്ടിപൊളിഞ്ഞുകിടക്കുന്ന കെട്ടിടത്തില്‍ ജനാലചില്ലുകള്‍ പോലുമില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടത്തില്‍ ജനലാചില്ലുകള്‍ക്ക് പകരം പ്ലാസ്റ്റിക്ക് ഷീറ്റുകളാണ് അടിച്ചിരിക്കുന്നത്. കല്ലുകള്‍ എപ്പോള്‍ വേണമെങ്കിലും അടര്‍ന്നുവീഴാറായ കെട്ടിടത്തില്‍ താമസിക്കുന്നത് മറ്റൊരു അപകടത്തിന് തന്നെ കാരണമാകാം.
വര്‍ഷങ്ങളായി ഒഴിഞ്ഞുകിടന്ന കെട്ടിടങ്ങളില്‍ സൗകര്യമൊരുക്കുമെന്ന് പറയുന്ന കമ്പനി അധികൃതര്‍ ദുരന്തം നടന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴും രക്ഷപ്പെട്ട് വിവിധ ലയങ്ങളില്‍ എത്തിച്ചേര്‍ന്നവരെ നേരില്‍ കാണുവാന്‍ പോലും തയ്യാറായിട്ടില്ലെന്ന് തൊഴിലാളികളും പറയുന്നു.
തൊഴിലാളികളുടെ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടുമെന്ന് മന്ത്രിമാരടക്കം പറയുമ്പോഴും രക്ഷപ്പെട്ടവരുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഇതുവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാരും എത്തിയിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു. എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാറായ ലയങ്ങളില്‍ താമസിക്കുന്നതിനേക്കാള്‍ പെട്ടിമുടയില്‍ മണ്ണെടുക്കുന്നതായിരുന്നു നല്ലതെന്ന് ഇവര്‍ പറയുന്നു.
പെട്ടിമുടി ദുരന്തത്തിൽ അകപ്പെട്ടവർക്ക് ആദരാജ്ഞലി അര്‍പ്പിച്ച് സൈലന്റുവാലിയിലെ തൊഴിലാളികൾ നടത്തിയ കണ്ണീർ അഞ്ജലി.