കൊവിഡ് പ്രതിരോധം; സംസ്ഥാനത്ത് ഇന്ന് 13,300 പേര്‍ക്ക് കൊവിഡ് വാക്സിന്‍
ഒരു വര്‍ഷത്തിന് മുകളിലായി ലോകത്തെ തന്നെ സംഭിപ്പിച്ച കൊറോണാ രോഗാണുവിനെതിരെയുള്ള പോരാട്ടത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിലേക്ക് ഇന്ന് രാജ്യം കടക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷന്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. വാക്സിൻ സ്വീകരിക്കുന്നവരുമായി മോദി ഓൺലൈനിൽ സംവദിച്ചു. തുടര്‍ന്ന് വാക്സിനേഷൻ വിശദാംശങ്ങൾ അടങ്ങിയ കൊവിൻ ആപ്പും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഇന്ന് രാജ്യത്തെ 3,006 ബൂത്തുകളിലായി മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകുക. ഒരു ബൂത്തിൽ നൂറ് പേർക്ക് എന്ന കണക്കില്‍ലാണ് വാക്സിന്‍ നല്‍കുന്നത്. കൊവാക്സിനോ, കൊവിഷീൽഡോ ആണ് നൽകേണ്ടതെന്ന് കേന്ദ്രം നിഷ്കര്‍ഷിക്കുന്നു. കണ്ണൂര്‍ ജില്ലാ കോവിഡ് വാക്സിനേഷൻ സെന്‍ററായ ഗവ ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ക്യമാറാമാന്‍ ധനേഷ് പയ്യന്നൂര്‍.
ഒരു ബൂത്തിൽ ഒരു വാക്സിൻ മാത്രമേ നൽകാവൂ. ഇത് തന്നെയാവണം രണ്ടാം തവണയും നൽകേണ്ടത്. 28 ദിവസത്തെ ഇടവേളയിലാണ് 2 ഡോസുകൾ സ്വീകരിക്കേണ്ടത്. വാക്സിൻ സ്വീകരിച്ച ശേഷം നേരിയപനിയോ, ശരീരവേദനയോ ഉണ്ടെങ്കിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കേരളത്തിൽ 133 കേന്ദ്രങ്ങളാണ് വാക്സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ പ്രവർത്തകർക്ക് ആണ് വാക്സിൻ കുത്തിവയ്പ്പ് എടുക്കുന്നത്. ആരോഗ്യ - മെഡിക്കൽ - വിദ്യാഭ്യാസ ഡയറക്ടർമാർ ഇന്ന് വാക്സിൻ എടുക്കും. 13,300 ആരോഗ്യപ്രവര്‍ത്തകര്‍ ഇന്ന് കേരളത്തില്‍ വാക്‌സിൻ സ്വീകരിക്കും. (കൂടുതല്‍ ചിത്രങ്ങള്‍ക്കായി Read More -ല്‍ ക്ലിക്ക് ചെയ്യുക)
133 വാക്സീനേഷൻ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. ഇവിടെയെല്ലാം ശീതീകരണ സംവിധാനത്തിലാണ് കൊവിഷീൽഡ് വാക്സീൻ സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് മുതൽ 100 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ കുത്തിവയ്പ് എടുക്കും. നാളെ മുതൽ കൊവിൻ ആപ്പ് ആക്ടിവേറ്റ് ചെയ്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സന്ദേശം വന്ന് തുടങ്ങും.
കുത്തിവയ്പെടുക്കാൻ എത്തേണ്ട കേന്ദ്രം , സമയം എല്ലാം സന്ദേശത്തില്‍ ഉണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ ദിവസവും വാക്സിനേഷൻ നടക്കും. എന്നാല്‍ തിരുവനന്തപുരം അടക്കം ചില ജില്ലകളിലും സ്വകാര്യ ആശുപത്രികളില്‍ ഒന്നിട വിട്ട ദിവസങ്ങളിലാകും കുത്തിവയ്പ് നൽകുക. കൊവിഡിന്‍റെ കടുത്ത ലക്ഷണങ്ങളുള്ളവര്‍ , പ്ലാസ്മ തെറാപ്പി സ്വീകരിച്ചവര്‍ , ഗര്‍ഭിണികള്‍ , മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് വാക്സിൻ നല്‍കില്ല.
കുത്തിവയ്പ് എടുത്തവര്‍ക്ക് ഉണ്ടാകുന്ന ചെറിയ തരത്തിലുള്ള അലര്‍ജി പോലും ആരോഗ്യവകുപ്പ് സസൂക്ഷ്മം നിരീക്ഷിക്കും കൈയ്യിലെ മസിലിലാണ് കൊവിഷീൽഡ് കുത്തിവയ്ക്കുക. ആദ്യ കുത്തിവയ്പ് കഴിഞ്ഞ് 21 ദിവസം മുതല്‍ ഭാഗിക പ്രതിരോധ ശേഷി , 28 ദിവസത്തിന് ശേഷമുള്ള രണ്ടാമത്തെ ഡോസിന് ശേഷം 14 ദിവസം കഴിഞ്ഞ് പൂര്‍ണ പ്രതിരോധം എന്നതരത്തിലാണ് മരുന്ന് ശരീരത്തില്‍ പ്രവര്‍ത്തിക്കുക.
രണ്ടാം ഘട്ടത്തിലേക്കുള്ള കൊവിഡ് വാക്സിൻ ഫെബ്രുവരി ആദ്യവാരത്തോടെ വീണ്ടുമെത്തിക്കും. കൊവിഡ് വാക്സിൻ എടുത്താലും ജാഗ്രത തുടരണം എന്നാല്‍, വാക്സിൻ സ്വീകരിച്ചാൽ പാർശ്വഫലങ്ങളുണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു.
പാർശ്വഫലങ്ങൾ കുറഞ്ഞ വാക്സിനാണ് കൊവിഷീൽഡ്. വരും ദിവസങ്ങളിൽ കേരളത്തിന് കൂടൂതൽ വാക്സിനുകൾ കിട്ടണം. വാക്സിൻ കേന്ദ്രങ്ങൾ തയ്യാറാക്കിയതിലെ വിവാദം അടിസ്ഥാനരഹിതമാണെന്നും അടുത്ത ഘട്ടത്തിൽ ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.