'കുടി'ച്ച് തീരുന്ന ജീവിതങ്ങള്‍; ആവര്‍ത്തിക്കപ്പെടുന്ന ദുരന്തങ്ങള്‍
മദ്യം ഒരു കുടുംബത്തെ ഏങ്ങനെയൊക്കെ ഇല്ലാതാക്കുന്നുവെന്ന ആശയത്തില്‍ നിന്നാണ് "ആവര്‍ത്തനം" എന്ന ഫോട്ടോ സ്റ്റോറി ഉണ്ടാകുന്നത്. ശ്യാം സത്യന്‍റെ 'അച്ഛന്‍' എന്ന ഫോട്ടോസ്റ്റോറിയില്‍ നിന്നുള്ള പ്രചോദനവും ആവര്‍ത്തനം എന്ന ചിത്രകഥയിലേക്ക് തങ്ങളെ എത്തിച്ചെന്ന് ആവര്‍ത്തവത്തിന്‍റെ ഡിഒപിയായി വര്‍ക്ക് ചെയ്ത അജോ എബ്രഹം ഏഷ്യാനെറ്റ് ഓണ്‍ലൈനോട് പറഞ്ഞു.
ഗൃഹനാഥന്‍റെ അമിത മദ്യോപയോഗത്തെ തുടര്‍ന്ന് തകരുന്ന കുടുംബത്തെ അയാള്‍ തന്നെ പിന്നീട് കൈപിടിച്ചുയര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മദ്യം തീര്‍ത്ത ദുരന്തത്തിന്‍റെ ഓര്‍മ്മകള്‍ മകളെ അച്ഛനില്‍ നിന്നും അകറ്റുന്നു. അവള്‍ക്ക്, ജനിച്ച വീടിനെക്കാള്‍, വളര്‍ത്തിയ അച്ഛനേക്കാള്‍ സുരക്ഷിതത്വം മറ്റൊരാളില്‍ നിന്ന് ലഭിക്കുമെന്ന വിശ്വാസത്തില്‍ മകള്‍ അച്ഛനെ ഉപേക്ഷിക്കുന്നു.
ആവര്‍ത്തനം എന്ന ഫോട്ടോ സ്റ്റോറിയുടെ സംവിധാനം സുജിത്ത് സുദര്‍ശനാണ്. ഇരുവരും കൊല്ലം ജില്ലക്കാരാണ്. സുജിത്ത്, ആല്‍ബം ഡിസൈനിങ്ങ് വര്‍ക്കുകള്‍ ചെയ്യുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് കഴിഞ്ഞ അജോ, ഇഷ്ടപ്പെട്ട ജോലി ചെയ്യാനായി എഞ്ചിനീയറിങ്ങ് ഉപേക്ഷിക്കുകയും ഫോട്ടോഗ്രഫിയിലേക്ക് തിരിയുകയുമായിരുന്നു. ആവര്‍ത്തനത്തില്‍ പ്രധാന കഥാപാത്രമായി എത്തിയിരിക്കുന്നത് അനുരാജ് മാറനാട് ആണ്. മുരുകന്‍ എം വേണു, അനന്ദു കൃഷ്ണന്‍ എന്നിവരാണ് വെളിച്ച സംവിധാനം. കാണാം ആവര്‍ത്തനക്കാഴ്ചകള്‍.
"എന്റീശ്വരാ..ഇന്നെങ്കിലും ആ മനുഷ്യൻ സുബോധത്തോടെ വന്നിരുന്നെങ്കിൽ.. !!
ഒരിക്കലും ലഹരിയെ തന്റെ ജീവിതത്തിൽ നിന്നും മാറ്റി നിർത്തുവാൻ അയാൾക്കാകുമായിരുന്നില്ല.. അശാന്തിയുടെ തുടർ ദിനമായിരുന്നു അന്നും..
"അവശത അവഗണിച്ചും വേദന ഉള്ളിലൊതുക്കിയും അവൾ വച്ചുണ്ടാക്കിയ അന്നത്തിന്‍റെ രുചിഭേദം നുകരുവാൻ അയാളുടെ നാവിന് കഴിഞ്ഞില്ല "
" ചോറുപാത്രം തട്ടിത്തെറിപ്പിച്ചപ്പോൾ വിറ പൂണ്ടത് അവളുടെയുള്ളിലെ ആ കുരുന്ന് ഹൃദയമാകാം "
"അവൾക്ക് ഇന്ന് നേരിടേണ്ടി വന്ന ക്രൂരപീഡനങ്ങൾ ലഹരി അധമനാക്കിയ ഒരുവന്റെ അടയാളപ്പെടുത്തലായിരുന്നു.. "
ഒടുവിൽ പാതിവൃത്യത്തിന്റെ മുദ്രയായി കാത്ത കെട്ടുതാലി അയാൾ പൊട്ടിച്ചെടുത്തപ്പോഴും നിസ്സഹായായിനിൽക്കാനേ അവൾക്ക് കഴിഞ്ഞുള്ളൂ...
ഇരയെ വേട്ടയാടിപ്പിടിച്ച ഗർവ്വോടെ അയാൾ താലിയുടെ വിലയ്ക്കുള്ള ലഹരി തേടി പോകുമ്പോൾ രണ്ട് ജീവനുകൾ പ്രാണനായി പിടയുന്നതയാൾ അറിഞ്ഞില്ല...
ജീവൻ ബലികൊടുത്ത് ഒരു പെൺകുഞ്ഞിനവൾ ജന്മം നൽകിയപ്പോൾ അനുഭവിച്ച യാതനകൾ തളം കെട്ടിക്കിടന്ന രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു...
സർവ്വംസഹയായ ഒരുവളുടെ ഒടുക്കം... പാപഭാരത്താൽ അയാളുടെ ശിരസ്സ് താഴ്ന്നുവോ.? തന്റെ നേർക്ക് വിരലുകൾ ചൂണ്ടന്നതയാൾ അറിഞ്ഞിരുന്നു...
ശീലങ്ങൾ മാറ്റുവാൻ അയാൾക്ക് കഴിയുമായിരുന്നില്ല... ആ പിഞ്ചോമന മുഖം അയാളോടെന്തെങ്കിലും പറഞ്ഞുവോ? അസ്വസ്ഥതയുടെ മൂടുപടലങ്ങൾ തന്നിൽ സന്നിവേശിച്ചിരിക്കുന്നു..
ഇനിയെനിക്കിത് വേണ്ടാ.. എനിക്കിനിയിത് കഴിയില്ല...
നീയാണ്.... നീയാണെനിക്കിനിയെല്ലാം... എന്റെ ജീവനും ജീവിതവുമെല്ലാം ഇനി നിനക്ക് വേണ്ടിയാണ്.. ജീവിതമാണ് ലഹരിയെന്നയാൾ തിരിച്ചറിയുകയായിരുന്നു..
ദിവസവും രാവിലെ എന്റെ മോൾക്ക് തണുത്ത വെള്ളത്തിലുള്ള ഒരു കുളി പതിവാണ്.. "ഹൊ എന്തൊരു തണുപ്പ് "
"ദേ.. ഇന്ന് അച്ഛന്റെ വക ഒരു സ്പെഷ്യൽ കൂട്ടാനുണ്ട് എന്റെ മക്കള് കളയാതെ മുഴുവനും കഴിക്കണേ.. "
"ഇന്നുമുതൽ എന്റെ മോള് കോളേജിലേക്ക്... പകിട്ട് ഒട്ടും കുറയാൻ പാടില്ല..
"ഇതിപ്പൊ പതിവായല്ലോ ചില അടക്കം പറച്ചിലുകൾ... എന്തോ ഒരു ശരികേട് തോന്നുന്നുണ്ട് എനിക്ക്.. "
"എന്റീശ്വരന്മാരെ ഇത്രയുംകാലം ഞാൻ പൊന്ന് പോലെ വളർത്തിയ എന്റെ മോള്... ചതിക്കുഴിയിൽ പെട്ടിരിക്കുകയാണല്ലോ.. എനിക്കവളെ നഷ്ടപ്പെടാൻ വയ്യ..
"ഞാൻ പോവുകയാണ് എന്നെ ഒരുപാട് സ്നേഹിക്കുന്ന.. സംരക്ഷിക്കുമെന്നുറപ്പുള്ള ഒരാളിനൊപ്പം.. എനിക്ക് അച്ഛനെ ഭയമായിരുന്നു എന്നും... എന്റെ അമ്മയെ ഇല്ലാണ്ടാക്കിയ അച്ഛനോട് എനിക്ക് വെറുപ്പാണ്.. ഇല്ലച്ഛാ.. അച്ഛനെ സ്നേഹിക്കാൻ എനിക്ക് ഒരിക്കലും കഴിയില്ല... "
"അവളെവിടെ..? "
"മോളെ നീ ഈ അച്ഛനെ മനസ്സിലാക്കിയില്ലല്ലോ... ഞാൻ ഇതുവരെ ജീവിച്ചത് നിനക്ക് വേണ്ടി ആയിരുന്നില്ലേ മോളെ.. ഞാൻ.. ഞാൻ മാത്രമായിനിയെന്തിന്..? "
ലഹരിയെന്ന വിഷസർപ്പത്തിന്റെ പിടിയിലമർന്ന് ജീവിതം നിരർത്ഥകമായ ഒരുവന്റെ അന്ത്യം.. ഒന്ന് കൊണ്ട് അവസാനിക്കുകയല്ല മറിച്ച് മറ്റൊന്നിലൂടെ ആവർത്തിക്കപ്പെടുകയാണ്...