ഡിആര്‍ഐ ഉദ്യാഗസ്ഥരെ കൊല്ലാന്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തിന്‍റെ ശ്രമം; അറസ്റ്റ്
കേരളത്തിലേക്കുള്ള സ്വര്‍ണ്ണക്കടത്തിന് ഇപ്പോഴും നിയന്ത്രണമില്ലെന്നാണ് സമീപ സംഭവങ്ങള്‍ തെളിയിക്കുന്നത്. കോണ്‍സുലേറ്റു വഴി സ്വര്‍ണ്ണം കടത്തിയതിന് മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറിയടക്കം ചോദ്യം ചെയ്യലിന് വിധേയനാകുമ്പോഴും കേരളത്തിലേക്ക് യഥേഷ്ടം സ്വര്‍ണ്ണമൊഴുകുകയാണ്. ഏറ്റവും ഒടുവിലായി കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പരിശോധകരെ വെട്ടിച്ച് കൊണ്ട് വന്ന സ്വർണ്ണം കടത്താൻ ശ്രമിച്ച സംഘം ഡിആര്‍ഐ ഉദ്യാഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചതാണ്.
വിമാനത്താവളത്തിൽ പരിശോധകരെ വെട്ടിച്ച് കൊണ്ട് വന്ന സ്വർണ്ണം കടത്താൻ ശ്രമിച്ച സംഘമാണ് അക്രമണം നടത്തിയത്. ബൈക്കിലെതത്തിയ ഡിആര്‍ഐ സംഘം ഇന്നോവകാറിന് കൈ കാട്ടിയപ്പോൾ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഓഫീസർ ആൽബർട്ട് ജോർജ്ജ്, ഡ്രൈവർ നജീബ് എന്നിവർക്ക് പരിക്കേറ്റത്. നജീബിന്‍റെ പരിക്ക് സാരമുള്ളതാണ്.
കാലിന്‍റെ എല്ലിന് പൊട്ടലുണ്ട്. ഉദ്യോഗസ്ഥരെ ഇടിച്ചതോടെ നിയന്ത്രണം വിട്ട കാർ വഴിയോരത്തെ മരത്തിലിടിച്ചു നില്‍ക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന സ്വർണ്ണക്കടത്ത് സംഘത്തിലെ പ്രധാനി കൊടുവള്ളി സ്വദേശി നിസാർ പിടിയിലായി. മറ്റൊരാൾ ഓടി രക്ഷപ്പെട്ടു.
മിശ്രിതരൂപത്തിലാണ് സ്വർണ്ണം കടത്തിയത്. ഇത് കസ്റ്റംസ് പരിശോധന മറികടന്ന് കടത്തിയതാണെന്നാണ് സൂചന.
വിമാനത്തിന്‍റെ ടോയ്‍ലെറ്റിൽ ഒളിപ്പിച്ച സ്വർണ്ണം ജീവനക്കാർ വഴി പുറത്തെത്തിച്ചതാകാമെന്നാണ് വിലയിരുത്തൽ. രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഡിആര്‍ഐകാർ പരിശോധിക്കാൻ ശ്രമിച്ചത്.
മലപ്പുറം ഊർങ്ങാട്ടിരി സ്വദേശി ഷീബയുടെ പേരിലുള്ളതാണ് സ്വർണ്ണം കടത്തിയ KL 16 R 5005 നമ്പറിലുള്ള വാഹനം.