കനത്ത മഴ, കാറ്റ്, നാശനഷ്ടം; വൈക്കം ക്ഷേത്രാലങ്കാര ഗോപുരവും വീണു
ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊണ്ട് പശ്ചിമബംഗാളിലും ബംഗ്ലാദേശിനും ഇടയിലൂടെ തീരത്തെക്ക് വീശുന്ന ഉംപുണ്‍ ചുഴലിക്കാറ്റ് ഓരോ മണിക്കൂര്‍ കഴിയുമ്പോഴും കൂടുതല്‍ ശക്തി പ്രാപിക്കുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉംപുണ്‍ ചുഴലിക്കാറ്റിന്‍റെ പ്രതിഫലമായി കേരളത്തിലെ 13 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയും ഇന്ന് പകലുമായി പെയ്യുന്ന ശക്തമായ മഴയില്‍ കേരളത്തില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ രാത്രി പെയ്ത മഴയിൽ കോട്ടയം ജില്ലയിൽ വ്യാപകനാശനഷ്ടമുണ്ടായി. കോട്ടയം ജില്ലയിലെ വൈക്കത്തായിരുന്നു വ്യാപകനാശമുണ്ടായത്.
വൈക്കത്ത് നിരവധി വീടുകള്‍ തകര്‍ന്നു. നിരവധി വീടുകൾക്ക് കേടുപാടുണ്ടായി. പലയിടത്തും മരങ്ങൾ കടപുഴകി വീണു.
മരങ്ങൾ കടപുഴകി വീണാണ് വീടുകള്‍ പലതും ഭാഗികമായി തകർന്നത്. നൂറോളം വീടുകൾക്ക് കേടുപാടുണ്ട്.
പല വീടുകളുടെയും മേൽക്കൂര പറന്ന് പോയി. മൂന്ന് പേർക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. കടകളുടെ മേൽക്കൂര പറന്നുപോയിട്ടുമുണ്ട്.
പലയിടത്തും വൈദ്യുതപോസ്റ്റുകൾ കടപുഴകിയും ഒടിഞ്ഞും വീണു. വൈക്കം ടൗണിലും പരിസരത്തും ഇന്നലെ രാത്രി മുതൽ വൈദ്യുതിയില്ല.
വൈക്കം മഹാദേവക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിന് കേട് പറ്റി. ഗോപുരത്തിന്‍റെ മുകളിൽ പാകിയിരുന്ന ഓടുകൾ പറന്നുപോയി.
ടിവി പുരത്തും വീടുകൾക്ക് കേടുപാട് പറ്റിയിട്ടുണ്ട്. വൈക്കത്ത് സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിന് കേട് പറ്റി.
പോസ്റ്റുകളും മരങ്ങളും വീണ് കിടക്കുന്നതിനാൽ പലയിടത്തും ഗതാഗതവും തടസ്സപ്പെട്ട സ്ഥിതിയാണ്. സമീപ പഞ്ചായത്തുകളിലും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
ജില്ലയിൽ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് മഴ തുടരുന്നുണ്ട്. ഇന്ന് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും ജില്ലാ ഭരണകൂടവും അറിയിച്ചു.
ശക്തമായ മഴയില്‍ ചെങ്ങന്നൂര്‍ നഗരത്തിലെ 32 കടകളില്‍ വെള്ളംകയറി. തുണിക്കടകള്‍, സ്വര്‍ണക്കടകള്‍, ഹോട്ടല്‍, ഫാന്‍സി സ്റ്റോറുകള്‍ എന്നിവ വെള്ളംകയറിയ കൂട്ടത്തില്‍പ്പെടും.
അതിനിടെ ഇന്നലെ വൈകീട്ട് തന്നെ അതിതീവ്രചുഴലിക്കാറ്റായി മാറിയ ഉംപുണ്‍ ഇന്ന് രാവിലെയോടെയാണ് നാലം വിഭാഗത്തില്‍പ്പെട്ട മരക ശേഷിയുള്ള ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്രകാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
പ്രവചനങ്ങള്‍ക്ക് അതീതമായ വേഗം കൈവരിക്കുന്ന ഉംപുണ്‍ ഇന്ന് വൈകീട്ടോടെ അഞ്ചാം ഗണമായ സൂപ്പര്‍ സൈക്ലോണായി മാറമെന്നും കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം പറയുന്നു.
പ്രവചനങ്ങള്‍ക്ക് അപ്പുറത്തുള്ള വേഗമാണ് ഇപ്പോള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീശുന്ന ചുഴലിക്കാറ്റിന് ഉള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിശക്തമായ ചുഴലിക്കാറ്റുകളുടെ ഗണത്തിലാണ് ഇപ്പോള്‍ ഉംപുണ്‍ ചുഴലിക്കാറ്റിന്‍റെ സ്ഥാനം.
ഇപ്പോള്‍ ഒഡിഷയിലെ ബാര ദ്വീപിന് 800 കിലോമീറ്റര്‍ ദൂരെയാണ് ഇപ്പോള്‍ ചുഴലിക്കാറ്റിന്‍റെസ്ഥാനം. ബുധനാഴ്ച ഉച്ചയോടെ കൂടി ഉംപുണ്‍ തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
പശ്ചിമബംഗാളിലെ സിഗയ്ക്കും ബംഗ്ലാദേശിലെ ഹത്യാ ദ്വീപിനും ഇടയ്ക്കാകും ഉംപുണ്‍ കരയിലേക്ക് പ്രവേശിക്കുക.
മണിക്കൂറില്‍ 265 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കരയിലേക്ക് പ്രവേശിക്കുന്ന വേളയിലും ഉംപുണിന് 200 കിലോമീറ്റര്‍വേഗതയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
ഒഡീഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലാണ് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒഡീഷയുടെ തീരമേഖലയില്‍ നിന്ന് 12 ലക്ഷം പേരെ ഒഴിപ്പിക്കുന്നത്.
1000 ഓളം ദുരിതാശ്വാസ ക്യാമ്പുകള്‍ ഇതിനായി തുറന്നുകഴിഞ്ഞു. പശ്ചിമ ബംഗാളും തീരമേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. പശ്ചിമ ബംഗാളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം.
മത്സ്യ ബന്ധനത്തിന് ബംഗാള്‍ ഉള്‍ക്കടലില്‍ പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഉംപുണ്‍ ഒരോ മണിക്കൂറിലും കൂടുതല്‍ വേഗം കൈവരിക്കുകയാണ്. ഇന്ത്യയുടെ കിഴക്കന്‍ മേഖലയോടൊപ്പം കേരളത്തിലും കനത്ത മഴയും കാറ്റു ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ന് വൈകീട്ടോടെ ഉംപുണിന് ദിശാമാറ്റമുണ്ടാകും. ആ സമയത്ത് ഇന്ത്യയുടെ കിഴക്കന്‍ മേഖലയിലേക്ക് കാറ്റിന്റെ വേഗം വര്‍ദ്ധിക്കുകയും ഇത് കൂടുതല്‍ മേഘങ്ങളെ എത്തിക്കുകയും ചെയ്യും.
ഇത് കേരളത്തിലുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കനത്തമഴയ്ക്ക് കാരണമായേക്കും. പിന്നീട് ഉംപുണ്‍ ഇന്ത്യയുടെ വടക്ക് കിഴക്കന്‍ ഭാഗത്തേക്ക് തിരിഞ്ഞു വീശും.