കലിതുള്ളി 'പടയപ്പ'; മാട്ടുപ്പെട്ടിയില്‍ അഴിഞ്ഞാടി കാട്ടുകൊമ്പന്‍ 'പടയപ്പ'
പടയപ്പയെന്നാല്‍ എല്ലാവര്‍ക്കും രജനീകാന്താണ്... എന്നാല്‍, ഇടുക്കിക്കാര്‍ക്ക് പ്രിയപ്പെട്ട മറ്റൊരു പടയപ്പ കൂടിയുണ്ട്. ഒരു കൊമ്പന്‍, ഒറ്റയാന്‍. ഇടുക്കിക്കാരുടെ കൂട്ടുകാരന്‍. രാജമല വഴി ദേശീയ പാതയിലേക്കിറങ്ങുന്ന പടയപ്പ ഇടുക്കിക്കാര്‍ക്കൊക്കെ കൂട്ടുകാരനായിരുന്നു. കാണാം പടയപ്പയുടെ പരാക്രമം.
രാജമല വഴി ദേശീയ പാതയിലേക്കിറങ്ങുന്ന കുട്ടിക്കുറുമ്പന്‍ ഇടുക്കിക്കാര്‍ക്കൊക്കെ കൂട്ടുകാരനായിരുന്നു. അന്നേ അവന്‍ ഒറ്റയാനായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. കാടിറങ്ങിയ ആനക്കുട്ടി പുഴയിലിറങ്ങി കുളിക്കുകയും വഴിയോരത്തെ കടയിലേക്ക് തുമ്പിക്കൈ നീട്ടുകയും ചെയ്തു. കടയിലുളളവര്‍ അവന് ക്യാരറ്റും ചോളവും പാഷന്‍ഫ്രൂട്ടും നല്‍കി.
കിട്ടിയത് 'തട്ടി' പടയപ്പ കാട് കയറി. പിന്നെയും പിന്നെയും കൊതിവന്നപ്പോഴക്കെ അവന്‍ കാടിറങ്ങി നാട്ടില്ലെത്തി. കിട്ടിയത് കഴിച്ച് തിരിച്ചു പോയി. ഒരിക്കല്‍ ഒരു സഞ്ചാര സീസണ്‍ കാലത്ത് ആ കാട്ടുകുറുമ്പന്‍ കാടിറങ്ങി.
അന്ന് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്‍റെ പടയപ്പ എന്ന സിനിമയിലെ " സിഗനടൈ പോട്ട് സിഗറത്തിലേറ്.... സിഗറത്തെ അടന്താല്‍ വാനത്തിലേറ്.... " എന്ന പാട്ട് വിനോദസഞ്ചാരികള്‍ക്കായി ഏതോ കടയില്‍ ഉറക്കെ വച്ചിരുന്നു. ആര് കേട്ടാലും രണ്ട് ചുവട് വെക്കും. ഭക്ഷണം കഴിച്ച് പുഴയിലിറങ്ങി വെള്ളം കുടിച്ച ശേഷം ഉറക്കെ പാട്ട് കേട്ട കാട്ടുകുറമ്പുന്‍ മണിക്കൂറുകളോളം പുഴക്കരയില്‍ തലയിളക്കി നൃത്തം വച്ചു.
അന്ന് വീണതാണ് അവന് പേര് " പടയപ്പ ". ഇന്നും അവന്‍ ഇടുക്കിക്കാരുടെ പടയപ്പയായി വാഴുന്നു. ഇന്നും പടയപ്പയെ കുറിച്ച് പറയുമ്പോള്‍ രാജമലക്കാര്‍ പഴയ ഡാന്‍സിനെ കുറിച്ച് സംസാരിച്ച് തുടങ്ങും. തങ്ങളുടെ ചങ്കാണ് പടയപ്പയെന്ന് മാട്ടുപ്പെട്ടിക്കാര്‍ ഉറപ്പിക്കും.
ഇത് ആദ്യമായാണ് പടയപ്പ സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കുമെതിരെ തിരിയുന്നത്. പതിവ് നടത്തത്തിനെത്തിയതാകണം അവന്‍. ഏതായാലും മാട്ടുപ്പെട്ടി ദേശീയപാതയിലൂടെ ഒറ്റക്കൊമ്പന്‍റെ പ്രൗഢിയോടെ പടയപ്പ നടന്നു. നടത്തിനിടെയാണ് നാട്ടുകാര്‍ പടയപ്പയുടെ വലതു കാലിലെ മുറിവ് ശ്രദ്ധിച്ചത്.
നടന്നടുത്ത പടയപ്പയെ കണ്ട തദ്ദേശവാസികള്‍ നമസ്കാരം പറഞ്ഞു. മുറിവെങ്ങനെയുണ്ടായെന്ന് തിരക്കി. ചോദിച്ചവരോടൊക്കെ അവന്‍ തലയിളക്കി. പതുക്കെ മുന്നോട്ട് നടന്നു.
വിനോദസഞ്ചാരത്തിനെത്തിയവര്‍ ആനയുടെ ഒതുക്കം കണ്ട് നാട്ടാനയെന്ന് കരുതി സെല്‍ഫിക്ക് പോസ് ചെയ്യാനെത്തി. ആള്‍ക്കൂട്ടം കണ്ട ആനയ്ക്ക് കലിയേറി. പതിവ് നടത്തത്തിനിടെ ശല്യം ചെയ്യാത്ത നാട്ടുകാരെപോലെയല്ല സഞ്ചാരികള്‍ എന്ന് പടയപ്പയ്ക്കറിയില്ലല്ലോ. ബുദ്ധി കൂടുതലുള്ള മനുഷ്യന്‍ ആനയുടെ ശാന്തത മുതലാക്കി 'പട'മെടുപ്പ് തുടര്‍ന്നതോടെ ആ കാട്ടുകുറുമ്പന്‍ ഇടംതിരിഞ്ഞു.
വഴിയരുകിലെ പെട്ടിക്കടകളിലേക്ക് തുമ്പിക്കൈകള്‍ പലതവണ നീണ്ടു. പല കടക്കാരും "എടാ ചെയ്യരുതെടാ, വിട്ട് പോടാ " എന്നാക്കെ അവനോട് അപേക്ഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ തനിക്കാവശ്യമായതെല്ലാം എടുത്തതിന് ശേഷമാണ് പടയപ്പ കാട് കേറിയത്.
കാലിലെ പരിക്ക് എങ്ങനെയുണ്ടായെന്ന് മാത്രം ആര്‍ക്കുമറിയില്ല. ചിലര്‍ ആനപ്പോരിനിടെയുണ്ടായതാണെന്ന് പറഞ്ഞു. പാറയിലിട്ട് ദേഹം ഉരച്ചപ്പോള്‍ മുറിഞ്ഞതാകാമെന്ന് ചിലര്‍. എന്തായാലും മുറിവേറ്റകാലുമായി പടയപ്പ വീണ്ടും കാട് കയറി. അടുത്തവരവിനെത്തുമ്പോള്‍ മുറിവുണങ്ങണേ എന്ന് പ്രാര്‍ത്ഥനയോടെ മാട്ടുപ്പെട്ടിക്കാര്‍ വീണ്ടും തങ്ങളുടെ ജോലികളിലേക്കും...