മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിനെ ഇടിച്ചിട്ട വാഹനം കസ്റ്റഡിയില്‍, ഡ്രൈവര്‍ അറസ്റ്റില്‍
കഴിഞ്ഞ ദിവസം തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സിഗ്നലിന് സമീപമുണ്ടായ അപകടത്തില്‍ മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്തി. കഴിഞ്ഞ ദിവസം വരെ വാഹനം കണ്ടെത്താന്‍ കഴിയാതിരുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിനിടെയാണ് പൊലീസ് കൊലയാളി വാഹനം കണ്ടെത്തിയത്. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ക്യാമറാമാന്‍ അക്ഷയ്.
മാധ്യമപ്രവര്‍ത്തകൻ എസ് വി പ്രദീപിനെ ഇടിച്ചിട്ട KL 01 CK 6949 നമ്പര്‍ ലോറിയും ഓടിച്ച ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിയും ഡ്രൈവറെയും ഈഞ്ചക്കലിൽ വച്ചാണ് പൊലീസ് കസ്റ്റഡിലെടുത്തത്.
ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍ പ്രതാപന്‍റെ നേത്യത്വത്തിലായിരുന്നു നടപടി. കാരയ്ക്കാമണ്ഡപം സിഗ്നലിന് സമീപം വച്ച് ഇന്നലെ ഉച്ചക്ക് ശേഷം മൂന്നരയ്ക്കായിരുന്നു അപകടമുണ്ടായത്.
എസ് വി പ്രദീപിനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. മിനിടിപ്പർ വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സംഭവ സ്ഥലത്ത് ട്രാഫിക് സിസിടിവി ഇല്ലാത്തതിനാല്‍ വാഹനം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
സമീപത്തെ കടയിലെ സിസിടിവി ദൃശ്യം മാത്രമാണ് പൊലീസിന് കിട്ടിയിരുന്നത്. അതിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലോറി കണ്ടെത്തി കസ്റ്റഡിയില്‍ എടുത്തത്. ഡ്രൈവരെ ചോദ്യം ചെയ്യുന്നതിലൂടെയേ സംഭവിച്ചത് അപകടമാണോ കൊലപാതകമാണോയെന്ന ചുരുളഴിയുകയുള്ളൂ.
അപകടം നടന്ന സ്ഥലം ഫോറൻസിക് വിദഗ്ധര്‍ പരിശോധന നടത്തി തെളിവുകളും ശേഖരിച്ചിരുന്നു. എസ് പി പ്രദീപിന്‍റെ മരണം അപകടമല്ല കൊലപാതകമാണെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഫേസ്ബുക്കിലും ഫോണ്‍കോൾ വഴിയും ഭീഷണി ഉണ്ടായിരുന്നതായി ഭാര്യയും ആരോപിച്ചു. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലക്കുറ്റത്തിനാണ് നേമം പൊലീസ് കേസെടുത്തത്.