വലയില്‍ കുടുങ്ങിയ തിമിംഗല സ്രാവിനെ കടലിലേക്ക് തന്നെ തിരിച്ചയച്ച് കടലിന്‍റെ മക്കള്‍
വെള്ളുടുമ്പ്, ആന എന്നീ പ്രാദേശിക പേരുകളില്‍ അറിയപ്പെടുന്ന കടലിലെ ഏറ്റവും ശാന്തനായ മത്സ്യങ്ങളിലൊന്നായ വെയില്‍ ഷാര്‍ക്ക് എന്ന തിമിംഗല സ്രാവ് ഇന്നലെ ശംഖുമുഖം കടപ്പുറത്ത് വലവീശിയ ജോൺ മാർട്ടിന്‍റെ വലയില്‍ അകപ്പെട്ടു. എന്നാല്‍, കടലിന്‍റെ മക്കള്‍ തങ്ങളുടെ വലയില്‍ അകപ്പെട്ട വെള്ളുടുമ്പിനെ തിരികെ കടലിലേക്ക് തന്നെ വിട്ടയച്ചു. തിമിംഗല സ്രാവുകള്‍ ഭക്ഷ്യയോഗ്യമായ മത്സ്യമല്ല. ശംഖുമുഖം തീരത്ത് വലയില്‍ കുരുങ്ങിയ തിമിംഗല സ്രാവിനെ മണിക്കൂറുകളോളം പണിപ്പെട്ട് രക്ഷപ്പെടുത്തിയ കടലിന്‍റെ മക്കള്‍, കടലിലേക്ക് തന്നെ തിരിച്ചുവിടുകയായിരുന്നു. കൊറോണയും ചുഴലിക്കാറ്റും അറുതിയും വറുതിയും തീര്‍ത്ത തീരത്ത് നിന്നും കനിവ് കിട്ടിയ തിമിംഗല സ്രാവ് കടലിലേക്ക് തന്നെ മടങ്ങി. ശംഖുമുഖത്ത് നിന്നും ചിത്രങ്ങള്‍ പകര്‍ത്തിയത് അജിത്ത് ശംഖുമുഖം.
കഴിഞ്ഞ കുറച്ചേറെ മാസങ്ങളായിട്ട് കടല്‍തീരത്തെ വീടുകള്‍ പാതി പട്ടിണിയിലോ മുഴുവന്‍ പട്ടിണിയിലൂടെയോ ആണ് കടന്ന് പോകുന്നത്. ആദ്യം കൊറോണയും പിന്നെ ഒന്നിന് പുറകേ ഒന്നായി വീശുന്ന ചുഴലിക്കാറ്റുകളും കടലിലേക്കിറങ്ങാന്‍ മത്സ്യത്തൊഴിലാളികളെ തടയുന്നു. കടലിലിറങ്ങിയില്ലെങ്കില്‍ ഇന്നും അടുപ്പു പുകയാന്‍ മറ്റ് വഴികള്‍ മത്സ്യത്തൊഴിലാളിക്ക് മുന്നിലില്ല. (മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി കടലിലേക്ക് തന്നെ വിട്ട വെള്ളുടുമ്പ് അഥവാ തിമിംഗല സ്രാവ് )
അറുതിയുടെ കാലത്തും കനിവ് കാത്ത മത്സ്യത്തൊഴിലാളികളെ സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്ര കുമാര്‍ അഭിനന്ദിച്ചു. തിമിംഗല സ്രാവിനെ കടലിലേക്ക് തിരിച്ചയച്ച മത്സ്യത്തൊഴിലാളികള്‍ക്ക് പതിനായിരം രൂപ പാരിതോഷികം നല്‍കുമെന്ന് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ( Wildlife Trust of India -WTI) സിഇഒ വിവേക് മേനോന്‍ അറിയിച്ചു.
തങ്ങളുടെ വിശപ്പിനേക്കാള്‍ വലയിലകപ്പെട്ട തിമിംഗലസ്രാവ് വംശനാശ ഭീഷണി നേരിടുന്ന മത്സ്യമാണെന്ന തിരിച്ചറിവാണ് കടലിന്‍റെ മക്കളെ ഈ പ്രവര്‍ത്തിക്ക് പ്രയരിപ്പിച്ചത്. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ ഒന്ന് പ്രകാരം വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഇടം നേടിയ മത്സ്യമാണ് തിമിംഗല സ്രാവ്.
ആദ്യകാലത്ത് ഇന്ത്യയില്‍ വന്യജീവികളെ മാത്രമാണ് വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുത്തിയിരുന്നൊള്ളൂ. എന്നാല്‍ 2001 മുതല്‍ ഇന്ത്യ ഈ വിഭാഗത്തിലേക്ക് കടല്‍ ജീവികളെ കൂടി ഉള്‍പ്പെടുത്താന്‍ ആരംഭിച്ചു. ഇങ്ങനെ വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗ്ഗങ്ങളുടെ വിഭാഗത്തിലേക്ക് ആദ്യമായി കടന്നുവന്ന കടല്‍ജീവിയാണ് വെള്ളുടുമ്പ് സ്രാവ് എന്ന തിമിംഗല സ്രാവ്.
പൂര്‍ണ്ണ വളര്‍ച്ചയെത്തിയ വെള്ളുടുമ്പിന് 40 അടിവരെ നീളവും 40 ടണ്‍ ഭാരവുമുണ്ടാകുമെന്ന് കരുതുന്നു. എന്നാല്‍ കണ്ടെത്തിയതില്‍ ഏറ്റവും വലിയ തിമിംഗല സ്രാവിന്‍റെ വലിപ്പം 18.8 മീറ്ററാണ്. ആനയെയും കടുവയെയും പോലെ സംരക്ഷിത വിഭാഗത്തിലാണ് തിമിംഗല സ്രാവിന്‍റ സ്ഥാനം. കറുത്ത നിമുള്ള വലിയ ശരീരത്തില്‍ വെള്ള പുള്ളികളുള്ളതാണ് തിമിംഗല സ്രാവുകള്‍.
കേരളത്തില്‍ ഇത് മൂന്നാം തവണയാണ് വലയില്‍ കുടുങ്ങിയ തിമിംഗല സ്രാവിനെ രക്ഷിച്ച് തിരിച്ച് കടലിലേക്ക് തന്നെ അയക്കുന്നതെന്ന് ട്രസ്റ്റിന്‍റെ പോളിസി ആന്‍റ് മറേന്‍ വിഭാഗം മേധാവി സാജന്‍ ജോണ്‍ പറഞ്ഞു. 2018 ല്‍ പൊന്നാനിയിലും 2020 ല്‍ കോഴിക്കോടുമാണ് ഇതിന് മുമ്പ് മത്സ്യത്തൊഴിലാളികളുടെ വലയില്‍ തിമിംഗല സ്രാവ് അകപ്പെട്ടിട്ടുള്ളത്. രണ്ടിടത്ത് നിന്നും ഇവയെ രക്ഷിച്ച് തിരിച്ചയച്ചിരുന്നു. (പരുത്തിപ്പള്ളി റെയിഞ്ച് ഓഫീസര്‍ ഷാജി ജോസും സംഘവും മത്സ്യത്തൊഴിലാളി ജോൺ മാർട്ടിനും അജിത്ത് ശംഖുമുഖത്തിനുമൊപ്പം. )
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വെള്ളുടുമ്പുകളുള്ളത് ഗുജറാത്തിലെ സൌരാഷ്ട്രാ തീരത്താണ് രണ്ടാമത് ഇവയെ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് കേരളത്തീരത്താണ്. സ്രാവുകളുടെ ഗണത്തില്‍പ്പെടുമെങ്കിലും ഇവ വലിയ മത്സ്യങ്ങളെ കഴിക്കില്ല. ചെറു പായലുകളും ചെറുമത്സ്യങ്ങളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. കടല്‍വെള്ളത്തോടെ ഇരയെ മൊത്തമായി വിഴുങ്ങുന്ന ഇവ ചെറുമത്സ്യങ്ങളെ അകത്താക്കിയ ശേഷം മറ്റെല്ലാം വെള്ളത്തോടൊപ്പം ചെകിളകളിലൂടെ പുറത്ത് വിടുന്നു. 100 വര്‍ഷമാണ് ഇവയുടെ ആയുസ്സ് കണക്കാക്കിയിരിക്കുന്നത്.
എന്നാല്‍ 25 വയസ്സാകാതെ പ്രത്യുത്പാദനം നടക്കില്ലെന്നതിനാല്‍ ഇവയുടെ എണ്ണത്തില്‍ വലിയ കുറവുണ്ട്. നീലത്തിമിംഗലം കടലിലെ ഏറ്റവും വലിയ സസ്തനി വിഭാഗത്തില്‍പ്പെടുന്ന ജീവിയാണെങ്കില്‍ മത്സ്യങ്ങളില്‍ ഏറ്റവും വലുതാണ് തിമിംഗല സ്രാവുകള്‍.
തിമിംഗല സ്രാവിനെ കടലിലേക്ക് തിരിച്ചയച്ച മത്സ്യത്തൊഴിലാളികളെ സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ നിര്‍ദ്ദേശ പ്രകാരം പരുത്തിപ്പള്ളി റെയിഞ്ച് ഓഫീസര്‍ ഷാജി ജോസ് സന്ദര്‍ശിക്കുകയും വൈല്‍ഡ് ലൈഫിന്‍റെ അഭിനന്ദനം അറിയിക്കുകയും ചെയ്തു. മറ്റൊരു ദിവസം മത്സ്യത്തൊഴിലാളികളെ വിളിച്ച് വകുപ്പുതലത്തില്‍ തന്നെ അനുമോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.