' കേറി അടിയടാ, ഷോണേ..'; അടുത്ത കളി ജയിക്കാനായി ഇക്കളി തോറ്റെന്ന് പി സി ജോര്‍ജ്ജ്
കോട്ടയം പ്രസ് ക്ലബ് മുറ്റത്തെ ബാഡ്മിന്‍റണ്‍ കോർട്ട് പി സി ജോര്‍ജ്ജും മകന്‍ ഷോണ്‍ ജോണ്‍ ജോര്‍ജ്ജും ഷട്ടില്‍ കളിച്ച് ഉദ്ഘാടനം ചെയ്തു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്‍റെ ടീമിനോട് കടുത്ത പോരാട്ടമാണ് അപ്പനും മകനും കാഴ്ച വച്ചത്. പൂഞ്ഞാർ ഡിവിഷനിൽ നിന്ന് കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ഷോണ്‍ അതേ പോരാട്ട വീര്യമാണ് അപ്പനോടൊപ്പം കളിക്കളത്തിലും കാഴ്ചവച്ചത്. പക്ഷേ, കളത്തില്‍ വിജയം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്‍റെ ടീമിനായിരുന്നു. കടുത്ത മത്സരത്തില്‍ 14/16 നാണ് പി സി ജോര്‍ജ് തോല്‍വി സമ്മതിച്ചത്. മത്സരശേഷം, താന്‍ തോറ്റ് കൊടുത്തതാണെന്നും അടുത്ത കളിയില്‍ തനിക്ക് സെബാസ്റ്റ്യനെ തോല്‍പ്പിക്കേണ്ടതുണ്ടെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ജി കെ പി വിജേഷ്.
കളിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ മുപ്പത് കൊല്ലത്തിന് ശേഷം ആദ്യമായാണ് ബാറ്റില്‍ തൊടുന്നതെന്ന് പി സി ജോര്‍ജ്ജ് അവകാശപ്പെട്ടു. എന്‍റെ എതിരാളികള്‍ ജയിക്കണമെന്നാണ് താന്‍ ആഗ്രഹിച്ചതെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.
വേണമെങ്കില്‍ തനിക്ക് ജയിക്കാമായിരുന്നു. മനഃപൂര്‍വ്വമാണ് തോറ്റ് കൊടുത്തത്. കുളത്തുങ്കലിനെ അടുത്ത ഇലക്ഷനില്‍ തനിക്ക് തോല്‍പ്പിക്കാനുള്ളതാണെന്നും അപ്പോ ഇത്തവണയെങ്കിലും ജയിച്ചേട്ടെയെന്ന് വച്ചാണെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.
കളത്തുങ്കല്‍ പി സി ജോര്‍ജ്ജിനെ തിരുത്തി. മുപ്പത് വര്‍ഷമല്ലെന്നും കഴിഞ്ഞ വര്‍ഷം പി സി ജോര്‍ജ്ജ് ഇതേ പ്രസ് ക്ലബ്ലില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ഷട്ടില്‍ കളിച്ചിട്ടുണ്ടെന്നും അന്ന് അദ്ദേഹം ജയിച്ചിരുന്നെന്നും സെബാസ്റ്റ്യന്‍ കളത്തുങ്കല്‍ പറഞ്ഞു. കളത്തുങ്കല്‍ പറഞ്ഞത് ശരിയാണെന്നും താനത് മറന്ന് പോയതാണെന്നും പി സി ജോര്‍ജ്ജ് തിരുത്തി.
ഒരു കാലത്ത് പി സി ജോര്‍ജ്ജ് തന്‍റെ നേതാവായിരുന്നെന്നും ഇപ്പോഴും ഞങ്ങളൊക്കെ കേരളാ കോണ്‍ഗ്രസ് കുടുംബമാണെന്നും കളത്തുങ്കല്‍ പറഞ്ഞു. കളിയാണെങ്കിലും രാഷ്ട്രീയമാണെങ്കിലും വിജയം വിജയം തന്നെയാണ്. ഈ വിജയം ഇനി എല്ലാ അര്‍ത്ഥത്തിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ പറഞ്ഞു.
എന്തു ചെയ്യാന്‍ മടിക്കാത്ത ഈ ഗവണ്‍മെന്‍റിനെ നേരിട്ട്, വരുന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ ഉമ്മന്‍ചാണ്ടി തന്നെ മുന്നില്‍ നിന്ന് നയിക്കണമെന്ന് പി സി ജോര്‍ജ്ജ്. കളിക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയും താനും തമ്മില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഒരു ചെറിയ അഭിപ്രായ വ്യത്യാസം പോലും ഉണ്ടായിട്ടില്ലെന്നും മറ്റെല്ലാം കുശുമ്പന്മാര്‍ പറഞ്ഞുണ്ടാക്കുന്നതാണെന്നും പി സി ജോര്‍ജ് പറഞ്ഞു.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍, രാഷ്ട്രീയത്തില്‍ എല്ലാം കൃത്യമായി പോകില്ലെന്നും അഭിപ്രായം ഇരുമ്പുലക്കയല്ലെന്നും പി സി ജോര്‍ജ് അഭിപ്രായപ്പെട്ടു.
രമേശ് ചെന്നിത്തല യൂത്ത് കോണ്‍ഗ്രസിന്‍റെ അഖിലേന്ത്യാ പ്രസിഡന്‍റായിരിക്കുന്ന സമയത്ത് അദ്ദേഹത്തിന്‍റെ സെക്രട്ടറിമാരായിരുന്ന എല്ലാവരും ഏതെങ്കിലും സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിമാരോ കേന്ദ്ര കാബിനറ്റ് മന്ത്രിമാരോ ആയി ഇരുന്നിട്ടുണ്ട്.
രമേശ് ചെന്നിത്തല അഞ്ച് വര്‍ഷം ആഭ്യന്തരമന്ത്രിയായി ഇരുന്നതല്ലാതെ ഒരു മന്ത്രിസ്ഥാനമോ ഒരു അധികാരസ്ഥാനമോ വഹിച്ചിട്ടില്ല. നിയമസഭയില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല അതിശക്തനാണ്. വിജയമാണ്. ആരും അദ്ദേഹത്തെ തള്ളിക്കളയുന്നില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.
കഴിഞ്ഞ തദ്ദേശ ഭരണതെരഞ്ഞെടുപ്പില്‍ പൂഞ്ഞാർ ഡിവിഷനിൽ നിന്ന് കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ഷോൺ ജോർജ് വന്‍ വിജയം നേടിയിരുന്നു. മൊത്തം 15,797 വോട്ട് നേടിയ ഷോൺ ജോർജ്, 1,584 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.