ഒരു സൈക്കള് അത്ര ചെറിയ കാര്യാ ? ഒരിക്കലുമല്ല ; കാണാം ആബിര്‍ തന്‍റെ സൈക്കിള്‍ വീണ്ടെടുത്ത കഥ
എളമ്പിലാട് യു പി സ്കൂളിലെ നാലാം ക്ലാസുകാരനായ മുഹമ്മദ് ആബിറിനും സഹോദരന്‍ ഷാഹിദിനും സ്കൂളില്‍ പോകാന്‍ കൂട്ട് സൈക്കിളാണ്. രണ്ട് പേര്‍ക്കും ഒരോ സൈക്കിള്‍ വീതമുണ്ട്. യൂണിഫോമൊക്കെ ഇട്ട്. സൈക്കിള്‍ ചവിട്ടി മറ്റ് കൂട്ടുകാരോടൊത്ത് സ്കൂളില്‍ പോകുന്നതിന്‍റെ സുഖം കാറിലിരുന്നാല്‍ കിട്ടില്ലെന്നാണ് ഷാഹിദിന്‍റെ 'ഒരിദ്'. എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി അങ്ങനെയങ്ങ് കൂട്ടുകാരോടൊത്ത് സ്കൂളില്‍ പോകാന്‍ പറ്റാത്തതിന്‍റെ വിഷമം കഴിഞ്ഞ ദിവസമാണ് ഷാഹിദിന് മാറിക്കിട്ടിയത്. സജയ കുമാര്‍ പകര്‍ത്തിയ ആ സന്തോഷത്തിന്‍റെ കാഴ്ചകള്‍ കാണാം.
രണ്ട് മാസം പുറകേ നടന്നു. ഒടുവില്‍ സഹികെട്ടപ്പോഴാണ് ആബിര്‍ നോട്ടുബുക്കിലെ ആ കടലാസ് പറിച്ചത്. അതില്‍ അവന്‍ ഇങ്ങനെ കുറിച്ചു തുടങ്ങി... "മേപ്പയൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്ഐക്ക്, സാര്‍, എന്‍റെയും അനിയന്‍റെയും സൈക്കിള്‍ സപ്തംബര്‍ 5 -ാം തിയതി കൊടുത്തതാണ്. ഇതുവരെ നന്നാക്കി തന്നിട്ടില്ല. സൈക്കിള്‍ കൊടുക്കുമ്പോള്‍ 200 രൂപ വാങ്ങിവച്ചിട്ടുണ്ട്. വിളിക്കുമ്പോള്‍ ചിലപ്പോള്‍ ഫോണ്‍ എടുക്കില്ല. ചിലപ്പോള്‍ എടുത്താല്‍ നന്നാക്കും എന്ന് പറയും. കടയില്‍ പോയി നോക്കിയാല്‍ അടച്ചിട്ടുണ്ടാകും. വീട്ടില്‍ വേറെ ആരും ഇല്ല പോയി അന്വേഷിക്കാന്‍ അതുകൊണ്ട് സാര്‍ ഇത് ഒന്ന് ഞങ്ങള്‍ക്ക് വാങ്ങിത്തരണം. എന്ന് ആബിര്‍".
പരാതി പരിശോധിച്ച മേപ്പയൂര്‍ പൊലീസിന് ആദ്യം തമാശയായി തോന്നി. പിന്നെ കാര്യം വിശദമായി തിരക്കി. കാര്യം അത്രയ്ക്കങ്ങ് തമാശയല്ല. ഇത്തിരി സീരിയസാണ്. നാലാം ക്ലാസുകാരന്‍റെതായാലും പരാതി പാരാതിയാന്നേ.. പൊലീസ് ഏതായാലും ആബിറിനെയും കൂട്ടി സൈക്കിള്‍ റിപ്പയര്‍ കട വരെ പോയി.
മറ്റുളളവര്‍ക്ക് നിസാരമായി തോന്നാമെങ്കിലും മറ്റെല്ലാ മാര്‍ഗ്ഗങ്ങളും പരീക്ഷിച്ച ശേഷമാണ് ആബിര്‍ പൊലീസിനെ സമീപിച്ചത്. ഒരാഴ്ചയ്ക്കം നന്നാക്കി കൊടുക്കാമെന്നായിരുന്നു വാക്കെങ്കിലും മാസം രണ്ട് കഴിഞ്ഞിട്ടും സൈക്കിള്‍ തിരികെ കിട്ടുന്ന ലക്ഷണമില്ലായിരുന്നു.
ഗള്‍ഫിലുളള പിതാവിനോട് കാര്യം പറഞ്ഞു, വീട്ടില്‍ അമ്മയോടും പിതാവിന്‍റെ സഹോദരനോടും പ്രശ്നം അവതരിപ്പിച്ചു. ആരും സഹായിക്കുന്നില്ലെന്ന് തോന്നിയപ്പോഴാണ് ആബിര്‍ പൊലീസില്‍ വിശ്വാസം അര്‍പ്പിച്ചത്.
ഏതായാലും പരാതി കിട്ടിയ സ്ഥിതിക്ക് പൊലീസ് അന്വേഷണം ആരംഭിച്ചു. കാര്യം ശരിയാണ്. ബാലകൃഷ്ണന്‍റെ സൈക്കള്‍ റിപ്പയറിങ്ങ് ഷോപ്പ് പഴകിയ സൈക്കിളുകളുടെ ഒരു ചെറിയ ശവപ്പറമ്പാണ്. പലകാലങ്ങളില്‍ നന്നാക്കാനായി കൊടുത്തുവിട്ട സ്വപ്നങ്ങള്‍... യാത്രകള്‍ എല്ലാം പതിവഴിയില്‍ പൊടിപിടിച്ച്... ഉടമസ്ഥന്‍റെ മറവിയിലേക്ക്... പിന്നീട് ഒരിക്കലും തിരിച്ച് വരാന്‍ പറ്റാത്തത്ര തകര്‍ച്ചയിലേക്ക്..
പൊലീസ് ആബിദിനോടൊപ്പം സൈക്കിള്‍ കടക്കാരന്‍ ബാലകൃഷ്ണനെ കണ്ടു. സംഗതി തിരക്കി. വ്യാഴാഴ്ചയ്ക്കകം സൈക്കിള്‍ നന്നാക്കിക്കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. ബാലകൃഷ്ണനാകട്ടെ ഒരു ദിവസം നേരത്തെ പൊലീസിനെ അനുസരിച്ചു.
ബാലകൃഷ്ണന്‍റെ കേടായ സൈക്കിളുകള്‍ക്കിടയില്‍ നിന്ന് പുറത്തെത്തിയപ്പോള്‍ ഇനിയൊരിക്കലും കാണാന്‍ പറ്റില്ലെന്ന് കരുതിയ ലോകം കണ്ടതുപോലെ സൈക്കിള്‍ പുതുപുത്തനായി തിളങ്ങുന്നു.
പൊരുതി നേടിയ സൈക്കിളുകളുമായി വീട്ടിലെത്തിയപ്പോൾ സന്തോഷം അടക്കാനാവാത്തത് ആബിറിന്‍റെ അനുജൻ ഷാഹിദിനാണ്. കൈവിട്ട് പോയെന്ന് കരുതിയ സമ്പാദ്യമാണ് സഹോദരൻ തിരിച്ച് പിടിച്ചത്. പ്രശ്നം രമ്യമായി പരിഹരിച്ചതോടെ മേപ്പയൂരിലെ ജനമൈത്രി പൊലീസിനും സന്തോഷം.
ഏതായാലും പൊലീസ് സേവനം ഉപയോഗപ്പെടുത്തിയ ആബിറിനെ ആദരിക്കാനായി വടകര ഡിവൈഎസ്പി അടക്കമുളള പൊലീസ് ഉദ്യോഗസ്ഥര്‍ സ്കൂളിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.