ദിവസങ്ങള്‍ മാത്രം; രണ്ടാം ഉദ്ഘാടനം കാത്ത് പാലാരിവട്ടം പാലം, ഭാര പരിശോധന തുടങ്ങി
ഒടുവില്‍ പുനർ നിർമ്മിച്ച പാലാരിവട്ടം മേല്‍പ്പാലത്തിൽ ഭാരപരിശോധന തുടങ്ങി. മാർച്ച് നാലിന് പാലത്തിന്‍റെ ഭാരപരിശോധന പൂർത്തിയാകും. അഞ്ചാം തീയതി മുതൽ പാലത്തിലൂടെ വാഹനങ്ങൾ കടത്തി വിടാനാകുമെന്ന് ഡിഎംആർസി അറിയിച്ചു. 35 മീറ്റർ നീളമുള്ള രണ്ട് സ്പാനുകളും 20 മീറ്റർ നീളമുള്ള 17 സ്പാനുകളുമാണ് പാലാരിവട്ടം മേല്‍പ്പാലത്തിനുള്ളത്. ഇവയിൽ ഓരോന്നിലും ഭാര പരിശോധന നടത്തും. 220 ടൺ ഭാരം കയറ്റിയാണ് പരിശോധന. 30 ടണ്‍ ഭാരം കയറ്റിയ 4 ട്രക്കുകളും 25 ടണ്‍ വീതമുളള 4 ട്രക്കുകളുമാണ് ഇതിനായി ഉപയോഗിക്കും. 30 മീറ്റർ നീളമുള്ള സ്പാനിലെ പരിശോധനക്ക് ശേഷമാണ് 20 മീറ്റർ നീളമുള്ളതിൽ പരിശോധന തുടങ്ങുക. സെപ്റ്റംബർ 28 നാണ് പാലം പുനർ നിർമ്മാണം തുടങ്ങിയത്. എട്ട് മാസം കൊണ്ട് നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന പാലം 160 ദിവസം കൊണ്ട് റെക്കോഡ് വേഗത്തിലാണ് പൂർത്തിയാക്കിയത്. പെയ്ൻറിംഗ് ഉൾപ്പെടെ നടത്തി അഞ്ചാം തീയതി തന്നെ പാലം കൈമാറും. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ കെ വി സന്തോഷ് കുമാര്‍
ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം തികയും മുമ്പേ മേൽപ്പാലത്തിന്‍റെ സ്ലാബുകൾക്കിടയിൽ വിള്ളലുകൾ കണ്ടെത്തി. പാലത്തിലെ ടാറിളകി റോഡും തകർന്ന നിലയിലായിരുന്നു. (കൂടുതല്‍ ചിത്രങ്ങളും വാര്‍ത്തയും കാണാന്‍ Read More - ല്‍ ക്ലിക്ക് ചെയ്യുക)
കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ്സ് കോർപ്പറേഷന്റെ മേൽനോട്ടത്തിലായിരുന്നു പണികൾ നടന്നത്.യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമാണം പൂർത്തിയാക്കിയ പാലത്തിന് ബലക്ഷയമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെ അടച്ചിട്ടു.
തെരഞ്ഞെടുപ്പിന് മുമ്പ് പാലാരിവട്ടം പാലം തുറന്ന് കൊടുത്ത് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഇടത്പക്ഷ സര്‍ക്കാറിന്‍റെ കണക്കുകൂട്ടല്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍റെ കാലത്താണ് പാലാരിവട്ടം പാലത്തിന്‍റെ പണിയാരംഭിച്ചത്.
2016 ഒക്ടോബർ 12 ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പാലാരിവട്ടം മേൽപ്പാലം യാത്രക്കാർക്കായി തുറന്നു കൊടുത്തു.
എന്നാല്‍ അധികം താമസിക്കാതെ പാലം തകര്‍ച്ചയിലാണെന്ന് റിപ്പോര്‍ട്ട് വന്നു. ഉദ്ഘാടനം കഴിഞ്ഞ് യാത്രക്കാര്‍ക്കായി തുറന്ന് കൊടുത്ത പാലം പൊളിച്ച് പണിയണമെന്നായിരുന്നു വിദഗ്ദ സമിതിയുടെ കണ്ടെത്തല്‍.
തുടര്‍ന്ന് പാലം പൊളിക്കാന്‍ ഇടത്പക്ഷ സര്‍ക്കാര്‍ ഉത്തരവിട്ടു. പാലം നിര്‍മ്മാണത്തില്‍ അഴിമതി നടന്നെന്നും മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് കുറ്റക്കാരനാണെന്നും കണ്ടെത്തി.
പാലാരിവട്ടം മേൽപ്പാലം നിർമാണക്കമ്പനിയായ ആർഡിഎസിന് ചട്ടവിരുദ്ധമായി 8.25 കോടി രൂപ മുൻകൂർ നൽകിയതിൽ അഴിമിതി നടത്തിയെന്ന് കണ്ടെത്തിയായിരുന്നു വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്യുന്നത്.
കേസിൽ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിനെ ഇക്കഴിഞ്ഞ നവംബര്‍ 18 നായിരുന്നു ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി ആശുപത്രിയിലെത്തി ഇബ്രാഹിം കുഞ്ഞിനെ റിമാൻഡ് ചെയ്തെങ്കിലും ആരോഗ്യ പ്രശ്നം ചൂണ്ടികാട്ടി ആശുപത്രിയിൽ തന്നെ തുടരുകയായിരുന്നു.
അനാരോഗ്യം മുന്‍ നിര്‍ത്തി ഒന്നര മാസത്തിന് ശേഷം കർശന ഉപാധികളോടെയാണ് ഹൈക്കോടതി ഇബ്രാഹിം കുഞ്ഞിന് ജാമ്യം നല്‍കിയത്.
രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യം എന്നിവയ്ക്ക് പുറമെ അന്വേഷണത്തിൽ ഇടപെടരുത്, പാസ്പോര്‍ട്ട് കോടതിയിൽ കെട്ടിവെയ്ക്കണം, എറണാകുളം ജില്ല വിട്ടുപോകരുതെന്നും ഉപാധികളിലുണ്ട്.
ഇതിനിടെ പാലാരിവട്ടം പാലം തകര്‍ച്ചയില്‍ സർക്കാർ നഷ്ടപരിഹാരം ആവശ്യപ്പെട്ടു . പാലാരിവട്ടം പാലം നിര്‍മ്മിച്ച കരാർ കമ്പനി 24.52 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ നോട്ടീസ് അയച്ചത്.
പാലം പുതുക്കി പണിത ചെലവ് ആവശ്യപ്പെട്ടാണ് ആർഡിഎസ് കമ്പനിയ്ക്ക് സർക്കാർ നോട്ടീസ് നല്‍കിയത്. പാലം കൃത്യമായി നിർമ്മിക്കുന്നതിൽ കമ്പനിക്ക് വീഴ്ച പറ്റി.
ഇത് സർക്കാരിന് വലിയ നഷ്ടം ഉണ്ടാക്കി. കരാർ വ്യവസ്ഥ അനുസരിച്ച് ആ നഷ്ടം നൽകാൻ കമ്പനിക്ക് ബാധ്യത ഉണ്ടെന്നും സർക്കാർ നോട്ടീസിൽ പറഞ്ഞു.