പെട്ടിമുടി അപകടം ; വിദ്യാഭ്യാസവും സുരക്ഷയും ഒരുക്കുമെന്ന് സര്‍ക്കാര്‍
2020 ആഗസ്റ്റ് 7 -ാം തിയതി പുലര്‍ച്ചെയാണ് ഇടുക്കി ജില്ലയിലെ രാജമലയുടെ ഭാഗമായ പെട്ടിമുടിക്ക് 800 മീറ്റര്‍ മുകളിലെ മലയില്‍ ഉരുള്‍പൊട്ടിയത്. നിമിഷനേരം കൊണ്ട് താഴ്വാരത്തെ രണ്ട് ലയങ്ങള്‍ ഒലിച്ചുപോയി. 83 -ഓളം പേര്‍ ഇവിടെ താമസിച്ചിരുന്നെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ പതിനെട്ടോളം കുട്ടികളുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. അപകടം നടന്ന് ഒരാഴ്ചയാകുമ്പോഴാണ് ദുരന്തത്തില്‍പ്പെട്ടവര്‍ക്കുള്ള പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. ആറ് ദിവസം തുടര്‍ച്ചയായി നടത്തിയ തെരച്ചിലില്‍ ഇതുവരെയായി 55 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 15 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്താനുണ്ട്. ഇതില്‍ 13 പേര്‍ കുട്ടികളാണ്. മുഖ്യമന്ത്രി പിണറായി വിജയനും കേരള ഗവർണറും ഇന്ന് (13.8.20) പെട്ടിമുടി സന്ദര്‍ശിച്ചു. രാവിലെ പത്ത് മണിയോടെ ചെങ്കുളത്ത് ഹെലികോപ്ടറിലെത്തിയ സംഘം അവിടെ നിന്നും കാർ മാർഗമാണ് പെട്ടിമുടിയിലേക്ക് പോയത്. ചിത്രങ്ങള്‍ കാണാം.
അപകടം നടന്ന ഏഴാം തിയതി തന്നെ പെട്ടിമുടിയില്‍ മരിച്ചവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് മുഴുവന്‍ ചികിത്സാ ചിലവും സര്‍ക്കാര്‍ വഹിക്കുമെന്നായിരുന്നു പ്രഖ്യാപനം. പെട്ടിമുടി ദുരന്തം ലോകമറിയാന്‍ അഞ്ച് മണിക്കൂറെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് (13.8.20) രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പെട്ടിമുടി ദുരന്തഭൂമി സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിന് ശേഷം രാജമലയിലെ പെട്ടിമുടിയിൽ മണ്ണിടിഞ്ഞ് അപകടത്തിൽ രക്ഷപ്പെട്ടവർക്കുള്ള പുനരധിവാസ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
എന്നാല്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തില്‍ കാര്യമായ പാക്കേജുകളൊന്നും ഇല്ലെന്ന ആരോപണവും പ്രതിപക്ഷപാര്‍ട്ടികള്‍ ഉയര്‍ത്തി.
കവളപ്പാറയിലേതിന് സമാനമായി പെട്ടിമുടിയിലെ എല്ലാ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൻ ദേവൻ കമ്പനി സഹായിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
വീട് നിർമ്മിക്കാനുള്ള സഹായവും സ്ഥലവും ആവശ്യമാണ്. അതിൽ കമ്പനിക്ക് സാധ്യമായത് ചെയ്യണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടു. കുട്ടികളുടെ വിദ്യാഭ്യാസം തുടർന്ന് നടക്കണം.
പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികളുണ്ട്. ഇവരുടെ ബിരുദ പഠനം നടക്കേണ്ടതുണ്ട്. അവർക്ക് വിദ്യാഭ്യാസത്തിന് വേണ്ട സഹായം പ്രത്യേകമായി പരിഗണിച്ച് നടപ്പിലാക്കും.
കമ്പനിയുടെ ഭാഗത്ത് നിന്ന് കുറച്ച് നടപടികൾ കൂടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടം നടന്ന സ്ഥലത്തോട് ചേർന്ന് താമസിക്കുന്നവർക്ക് ഈ ദിവസങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ടു. അക്കാര്യവും കമ്പനി പരിഗണിക്കണം.
തൊഴിലാളികളെ മാറ്റിത്താമസിപ്പിച്ച ലയങ്ങളുടെ അറ്റകുറ്റപ്പണി നടത്തണം. ലയങ്ങളുടെ കാര്യത്തിൽ സർക്കാർ ഗൗരവമായി ചർച്ച നടത്തും.
ഇടമലക്കുടിയിലേക്കുള്ള റോഡ് മെച്ചപ്പെടുത്തും. ഇക്കാര്യം നേരത്തെ തന്നെ സർക്കാരിന്‍റെ പരിഗണനയിലുള്ളതാണ്. എന്താണ് ചെയ്യേണ്ടതെന്ന് ഗൗരവമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ ധനസഹായത്തിന് പുറമെയാണ് വീട് വച്ച് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടം എല്ലാവരെയും നടുക്കിയതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മരണങ്ങളിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.
രാഷ്ട്രപതി വിളിച്ചിരുന്നു, അദ്ദേഹത്തോട് അപകടത്തെ കുറിച്ച് വിശദീകരിച്ചു. അപകടത്തിൽ രക്ഷപ്പെട്ടവർക്ക് മുന്നോട്ട് ജീവിക്കാനുള്ള ധൈര്യം ലഭിക്കട്ടെയെന്നും മുഖ്യമന്ത്രിയോടൊപ്പം പെട്ടിമുടി സന്ദര്‍ശിച്ച ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
ഒരോ ദിവസം നടന്ന രണ്ട് അപകടങ്ങളില്‍ മുഖ്യമന്ത്രിക്ക് രണ്ട് തരം നിലപാടാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. രണ്ട് അപകട സ്ഥലങ്ങളും സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രസഹമന്ത്രി വി മുരളീധരനുമാണ് പ്രധാനമായും ഈ ആരോപണം ഉന്നയിച്ചിരുന്നത്.
കരിപ്പൂര്‍ അപകട സ്ഥലം സന്ദര്‍ശിച്ച് മുഖ്യമന്ത്രി പെട്ടിമുടി സന്ദര്‍ശിച്ചില്ലെന്നും രണ്ട് അപകടത്തില്‍പ്പെട്ടവര്‍ക്ക് രണ്ട് തരം സഹായമാണെന്നുമായിരുന്നു പ്രധാന ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം മുഖ്യമന്ത്രി അന്ന് തന്നെ തള്ളിയിരുന്നു.
അതേ ഏഴാം തിയതി വൈകീട്ട് ഏഴേ മുക്കാലോടെയാണ് കരിപ്പൂരില്‍ എയര്‍ ഇന്ത്യാ എക്സ്പ്രസിന്‍റെ 1344 വിമാനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 19 പേര്‍ മരിച്ചു. 171 പേര്‍ക്ക് പരിക്കേറ്റു.
അപകടം നടന്നത്തിന്‍റെ പിറ്റേ ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും അപകടസ്ഥലം സന്ദര്‍ശിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അറിയിച്ചിരുന്നു. രണ്ട് അപകടത്തില്‍പ്പെട്ടവര്‍ക്ക് രണ്ട് തരം ധനസഹായമെന്നതായിരുന്നു പ്രധാന ആരോപണം.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടലും പ്രളയവും ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പല ധനസഹായങ്ങളും ഇനിയും കിട്ടിയിട്ടില്ലെന്ന പരാതികളും ഇതിനിടെ ഇടുക്കിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഇതിനിടെ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ തൊഴിലാളികളുടെ അടിസ്ഥാനകാര്യങ്ങളിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമ നേതാവ് ഗോമതി അഗസ്റ്റിൻ മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമിച്ചു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന്‍റെ മുമ്പിലേക്ക് നീങ്ങിയ ഗോമതിയെ വനിതാ പൊലീസ് അടക്കം പിടിച്ചുമാറ്റുകയായിരുന്നു. പിന്നീട് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.