പാഴ്‍വസ്തുക്കളില്‍ ആത്മാവിഷ്ക്കാരം തേടി കുഞ്ഞുമോന്‍
വി കുഞ്ഞുമോന്‍. സാധാരണക്കാരനായ ഒരു പ്ലംബര്‍. പക്ഷേ അദ്ദേഹത്തെ മറ്റ് പ്ലംബര്‍മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്ന ഒന്നുണ്ട്. പ്ലംബിങ്ങിനിടെയിലും അദ്ദേഹത്തിലെ കലാകാരന്‍ സജീവമാണെന്നതാണ് അത്. വീടുകളിലെ ജല വിതരണ സംവിധാനങ്ങളില്‍ ചോര്‍ച്ചയില്ലാതെ സുഗമമായി ജലപ്രവാസം സാധ്യമാക്കുമ്പോഴും കുഞ്ഞുമോന്‍റെ അന്വേഷണം പുതിയ രൂപങ്ങളെക്കുറിച്ചാകും. ജോലിക്ക് ശേഷമുള്ള വിശ്രമവേളകളില്‍ അദ്ദേഹം തന്‍റെ ഇഷ്ടാനിഷ്ടങ്ങളിലേക്ക് തിരിയും. ലഭ്യമായ വസ്തുക്കള്‍ വച്ച് ഒരു കുഞ്ഞു ശില്പം. ഇങ്ങനെ പലപ്പോഴായി നിര്‍മ്മിട്ട ശില്പങ്ങള്‍ കുഞ്ഞുമോന്‍ നാട്ടുകാര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചു. തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തില്‍ നടന്ന കുഞ്ഞുമോന്‍റെ രണ്ടാം ശില്പപ്രദര്‍ശനത്തില്‍ നിന്നുള്ള കാഴ്ചകള്‍ കാണാം. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ബൈജു വി മാത്യു പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.
പ്ലംബിങ്ങ് ജോലിക്കിടെയില്‍ ബാക്കിവരുന്ന സ്റ്റീല്‍, അലുമിനിയം, എന്നിവ ഉരുക്കിയാണ് കുഞ്ഞുമോന്‍ തന്‍റെ ശില്പങ്ങള്‍ നിര്‍മ്മിക്കുന്നത്.
കുഞ്ഞുമോന്‍റെ രണ്ടാമത്തെ സോളോ ഷോയാണ് കഴിഞ്ഞ ദിവസം മ്യൂസിയം ഓഡിറ്റോറിയത്തില്‍ നടന്നത്.
ഇരുപത് വര്‍ഷമായി കുഞ്ഞുമോന്‍ തന്‍റെ ശില്പകലാ നിര്‍മ്മാണത്തില്‍ സജീവമാണ്.
മനസില്‍ തോന്നുന്ന രൂപങ്ങള്‍ പല ആവര്‍ത്തി ആലോചിച്ച് ഉറപ്പിച്ച ശേഷമാണ് ശില്പനിര്‍മ്മാണം ആരംഭിക്കുന്നതെന്ന് കുഞ്ഞുമോന്‍ പറയുന്നു.
ഇത്തരത്തില്‍ മനസിലേക്കെത്തുന്ന സാമൂഹ്യപരമായ രൂപങ്ങളെയോ ആശയങ്ങളെയോ ജനങ്ങളിലേക്ക് എത്തിക്കുവാനാണ് ശില്പ നിര്‍മ്മാണമെന്നും കുഞ്ഞുമോന്‍ പറയുന്നു.
സ്റ്റീല്‍, അലുമിനിയം, ബ്രാസ്, കോപ്പര്‍, അയണ്‍ തുടങ്ങിയ അഞ്ച് ലോഹങ്ങള്‍ ഉപയോഗിച്ചാണ് ശില്പനിര്‍മ്മാണ്.
ഡ്യൂവല്‍ ഫേസ് എന്ന് പേരിട്ട പ്രദര്‍ശനത്തില്‍ അദ്ദേഹം നിര്‍മ്മിച്ച പ്രശസ്ത വ്യക്തികളുടെ പോര്‍ട്ട്ട്രേറ്റുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഒ എന്‍ വി, മാധവിക്കുട്ടി, ഒ വി വിജയന്‍, ഉമ്മന്‍ചാണ്ടി, ഇ കെ നായനാര്‍, ഇ എം എസ്, എ കെ ആന്‍റണി തുടങ്ങി നിരവധി വ്യക്തികളുടെ പോര്‍ട്ട്ട്രേറ്റുകള്‍ കുഞ്ഞുമോന്‍ ഇതിനകം നിര്‍മ്മിച്ചിട്ടുണ്ട്.
മ്യൂസിയം ഓഡിറ്റോറിയത്തില്‍ നടത്തിയ കുഞ്ഞുമോന്‍റെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത് ദിവ്യ എസ് അയ്യര്‍ ഐ പി എസ് ആണ്.
തിരുവനന്തപുരം മുക്കോല സ്വദേശിയാണ് കുഞ്ഞുമോന്‍.