മഹാമാരിക്ക് പുറകേ കടലേറ്റവും; തീരാദുരിതത്തില്‍ തീരദേശം
മഹാമാരി പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് കേരളത്തിലെ പല സ്ഥലങ്ങളും ലോക്ഡൗണിലാണ്. ഇതിന് പുറമേ തിരുവനന്തപുരം ജില്ലയുടെ തീരദേശമേഖലയില്‍ രോഗവ്യാപനമുണ്ടായതോടെ ഏതാണ്ട് 70 കിലോമീറ്റര്‍ തീരദേശം മുഴുവനായും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡ് 19 ന്‍റെ സമൂഹവ്യാപനം നേരിട്ട പ്രദേശത്ത് മാത്രമല്ല, രോഗം രൂക്ഷമാകാത്ത, എന്നാല്‍ കടലേറ്റം രൂക്ഷമായ തീരദേശങ്ങളില്‍ പോലും രക്ഷാപ്രവര്‍ത്തനത്തിനോ ദുരന്തപ്രദേശം സന്ദര്‍ശിച്ച് നഷ്ടക്കണക്കെടുക്കാനോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാരും എത്തുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. കടലേറ്റം രൂക്ഷമായ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം.
ഏതാണ്ട് 600 കിലോമീറ്ററിലേറെയുള്ള കേരളത്തിന്‍റെ തീരദേശം എല്ലാ മണ്‍സൂണ്‍ കാലത്തും കടലേറ്റം മൂലം ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളാണ്. എല്ലാ പ്രശ്നകാലത്തും തീരദേശ ഭിത്തി പണിയുമെന്ന വാഗ്ദാനം ഭരണത്തിലിരിക്കുന്നവര്‍ നല്‍കാറുണ്ടെങ്കിലും ഇതുവരെ ഈ പ്രശ്നത്തിന് ഒരു അറുതിവരുത്താന്‍ കഴിഞ്ഞിട്ടില്ല.
ഓരോ വര്‍ഷവും തീരദേശസംരക്ഷണത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുകയും അതിനായി ലക്ഷങ്ങള്‍ ചെലവഴിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, അടുത്ത മണ്‍സൂൺ കാലത്തും കടലേറ്റം രൂക്ഷമാകുന്ന അനുഭവമാണ് തീരദേശക്കാര്‍ക്ക്.
കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ കടലേറ്റം രൂക്ഷമായി അനുഭവപ്പെടുന്നത് തിരുവനന്തപുരം, ആലപ്പുഴ, കൊച്ചി ജില്ലകളുടെ തീരദേശങ്ങളിലാണ്. ചെല്ലാനം, ആലപ്പുഴ ബീച്ച്, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, അഞ്ചുതെങ്ങ്, പൂന്തുറ എന്നിവിടങ്ങളിലാണ് പ്രധാനമായും കടലേറ്റം രൂക്ഷമായത്.
കടലേറ്റം രൂക്ഷമായ ചെല്ലാനത്ത്, രണ്ട് കിലോമീറ്റര്‍ ദൂരത്തിനുള്ളിലെ നൂറോളം വീടുകളില്‍ ഇന്നലെ പകല്‍ തന്നെ വെള്ളം കയറി. പൊന്നാനി കോവിഡ് ക്ലസ്റ്ററിലും സ്ഥിതി വ്യത്യസ്തമല്ല.
തീരദേശത്ത് രോഗവ്യാപനം കൂടിയതോടെ നിരവധി പേര്‍ കൊവിഡ് ക്വാറന്‍റീനിലാണ്. എന്നാല്‍ കടലേറ്റം രൂക്ഷമായതോടെ വീടുവിട്ട് ബന്ധുവിടുകളിലേക്ക് മാറേണ്ട അവസ്ഥയിലാണ് ഇവര്‍.
രോഗബാധിതരായവരെയെങ്കിലും മറ്റൊരു സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അതിനിടെ ലോക്ഡൗണിലായതിനാല്‍ മത്സ്യബന്ധനവും നിന്നു.
മഹാമാരി പടര്‍ന്ന് പിടിച്ച് വരുമാനമാര്‍ഗ്ഗങ്ങള്‍ അടഞ്ഞതോടെ നാളത്തെ ജീവിതം ഏങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നറിയാതെ ആശങ്കയിലാണ് കേരളത്തിന്‍റെ തീരദേശമേഖല.
മലപ്പുറത്തിന്‍റെ തീരദേശമേഖലയായ പൊന്നാനി കണ്ടെന്‍മെന്‍റ് സോണിലും ഇന്നലെ വൈകുന്നേരത്തോടെ കടലാക്രമണം രൂക്ഷമായി. ഏതാണ്ട് 50 -ളം വീടുകളില്‍ വെള്ളം കയറി.
പലരും ബന്ധുവീടുകളിലേക്ക് താമസം മാറി. എന്നാല്‍ കൊവിഡ് ഭീതി നിലനില്‍ക്കുന്നത് കാരണം ജനങ്ങള്‍ സര്‍ക്കാറിന്‍റെ ദിരുതാശ്വാസ കേന്ദ്രത്തിലേക്ക് പോകാന്‍ തയ്യാറാകുന്നില്ലെന്ന് തഹസില്‍ദാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പൊന്നാനിയില്‍ എംഇഎസ് സ്കൂളില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. എന്നാല്‍ ഇവിടേക്ക് പോകാന്‍ തീരദേശമേഖലയിലുള്ളവര്‍ തയ്യാറാകുന്നില്ലെന്നാണ് ആരോപണം. ഇന്ന് രാവിലെ മുതല്‍ കടലാക്രമണത്തിന് കുറവ് വന്നിട്ടുണ്ട്.
എറണാകുളം ചെല്ലാനത്ത് രണ്ട് ദിവസമായി ശക്തമായ കടലാക്രമണമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ചെല്ലാനം ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട പ്രദേശമാണ്. കമ്പനിപ്പടി മുതല്‍ സൗദി വരെയുള്ള പ്രദേശത്താണ് കടലാക്രമണം രൂക്ഷമായി നടക്കുന്നത്. ഏതാണ്ട് 16 കിലോമീറ്റര്‍ ദൂരമുള്ള പ്രദേശമാണ് ചെല്ലാനം കടല്‍ത്തീരം.
ചെല്ലാനത്ത് പല സ്ഥലങ്ങളിലും കടല്‍ ഭിത്തിയുണ്ടെങ്കിലും കടല്‍ ഭിത്തിക്കും മുകളിലാണ് തീരയടിച്ച് കയറുന്നത്. ഇത്തരത്തില്‍ വെള്ളം കരയിലേക്ക് എത്തുന്നു.
ഏതാണ്ട് രണ്ട് കീലോമീറ്റര്‍ ദൂരത്ത് കടല്‍ ഭിത്തികള്‍ ഇല്ലാത്തത് ഏറെ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. രണ്ട് ദിവസമായി ഇവിടെയുള്ള വീടുകളില്‍ വെള്ളം കയറുകയാണ്.
ചെല്ലാനം പ്രദേശത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതിനാല്‍ ആളുകള്‍ക്ക് പുറത്തിറങ്ങാനോ, പ്രശ്നബാധിത പ്രദേശങ്ങളില്‍ കൂട്ടമായി ദുരിതാശ്വാസത്തിനിറങ്ങാനോ കഴിയുന്നില്ലെന്നത് ദുരിതം ഇരട്ടിക്കുന്നു.
ട്രിപ്പിള്‍ ലോക്ഡൗണിലായതിനാല്‍ ചെല്ലാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രം പൂട്ടിക്കിടക്കുകയാണ്. ഇതിനാല്‍ കൊവിഡ് രോഗബാധിതരൊഴികെയുള്ള രോഗികള്‍ക്ക് അവശ്യമായ മരുന്നുകള്‍ ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നു.
ടെലിമെഡിസിന്‍ സംവിധാനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മരുന്ന് വിതരണത്തില്‍ അപാകതകളുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
ചെല്ലാനത്ത് നേരത്തെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ പരിശോധനകളുടെ എണ്ണവും കൂട്ടിയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി പരിശോധനകള്‍ നടക്കുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.
ആലപ്പുഴ ജില്ലയില്‍ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷമായി അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ശക്തമായിരുന്ന കടലേറ്റം ഇന്ന് അല്‍പ്പം കുറഞ്ഞിട്ടുണ്ടെന്നാണ് ആലപ്പുഴയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പ്രദേശങ്ങള്‍ കണ്ടെന്‍മെന്‍റ് സോണുകളായതിനാല്‍ ആളുകള്‍ക്ക് പ്രദേശത്തിന് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്ന പരാതിയുണ്ട്. ജില്ലാഭരണകൂടവും ഇക്കാര്യത്തില്‍ കാര്യമായ നടപടികളെടുക്കുന്നില്ലെന്ന പരാതിയും ഉയരുന്നു.
കണ്ടെന്‍മെന്‍റ് സോണായതിനാല്‍ ആളുകളെ മാറ്റാന്‍ കഴിയില്ലെന്നും തത്ക്കാലത്തേക്ക് കടലേറ്റത്തില്‍ കയറിയ വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനമൊരുക്കാമെന്നുമാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. എന്നാല്‍ കടലേറ്റം രൂക്ഷമായി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ എന്ത് സംവിധാനമൊരുക്കുമെന്ന ചോദ്യത്തിന് അധികാരികള്‍ക്ക് ഉത്തരമില്ലാതാകുന്നു.