അയ്യപ്പ തിന്തകത്തോം , സ്വാമി തിന്തകത്തോം...; എരുമേലി പേട്ടതുള്ളി കന്നി അയ്യപ്പന്മാര്‍
കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ എരുമേലി പേട്ടതുള്ളല്‍ നടന്നു. ഒരേ സമയം 50 പേര്‍ക്ക് മാത്രമാണ് പേട്ടതുള്ളാനുള്ള അവസരം ലഭിക്കുക. രാവിലെ അമ്പലപ്പുഴ ദേശക്കാരുടെ പേട്ട തുള്ളല്‍ നടന്നു. ഉച്ചയ്ക്ക് ശേഷമാണ് ആലങ്ങാട്ട് ദേശക്കാരുടെ പേട്ട തുള്ളല്‍. രാവിലെ ആകാശത്ത് ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ടു പറക്കുന്നതോടെയാണ് അമ്പലപ്പുഴ ദേശക്കാരുടെ പേട്ട തുള്ളല്‍ ആരംഭിച്ചത്. ഉച്ചയ്ക്ക് ശേഷം ആകാശത്ത് വെള്ളി നക്ഷത്രം കാണുന്നതോടു കൂടിയാകും ആലങ്ങാട്ട് ദേശക്കാരുടെ പേട്ടതുള്ളല്‍ ആരംഭിക്കുക. എരുമേലിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ക്യാമറാമാന്‍ ജി കെ പി വിജേഷ്.
ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ പുരോഗമിക്കുന്നു. കോവിഡിനെ തുടർന്ന് ആഘോഷങ്ങൾ ഇല്ലാതെ ആചാര അനുഷ്ടാനങ്ങളോട് കൂടി മാത്രമാണ് ഇത്തവണത്തെ ചടങ്ങുകള്‍. 11.30 യോടെ അമ്പലപ്പുഴ സംഘത്തിന്‍റെ പേട്ട തുള്ളൽ ആരംഭിച്ചു.
ചെറിയമ്പലത്തിൽ നിന്ന് വാവർ പള്ളിയിലെത്തിയ സംഘത്തെ വാവർ പള്ളി ജമാ അത് കമ്മിറ്റി സ്വീകരിച്ചു. വാവർ പള്ളിയെ പ്രതിക്ഷണം ചെയ്തതിന് ശേഷം വാവരുടെ പ്രതിനിധിയുമായി സംഘം വലിയ അമ്പലത്തിൽ എത്തി.
ഇവിടെ ദേവസ്വം അധികൃതർ സംഘത്തെ സ്വീകരിച്ചു. ഉച്ചയ്ക്ക് ശേഷം അലങ്ങാട് സംഘത്തിന്‍റെ പേട്ട തുള്ളൽ നടക്കും. നാളെ ഭക്തർ പമ്പയിലേക്ക് പോവും.
ആചാര അനുഷ്ടാനങ്ങള്‍ മാത്രമായതിനാല്‍ പതിവ് പേട്ടതുള്ളലിന്‍റെ ആവേശമോ ആഘോഷമോ ഇത്തവണ ഉണ്ടായില്ലെങ്കിലും ഏവരും ഭക്തയോടെ എരുമേലി പേട്ടതുള്ളല്‍ നടത്തി.
കൊവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് ഏറെ നിയന്ത്രണങ്ങളോടെയാണ് പേട്ട തുള്ളല്‍ നടന്നത്. ഒരേ സമയം 50 പേരില്‍ കൂടുതല്‍ ആളുകള്‍ക്ക് പേട്ടതുള്ളാന്‍ അനുമതി നല്‍കിയിരുന്നില്ല.
അയ്യപ്പന്‍ മഹിഷിയെ വധിച്ചതിന്‍റെ ആഹ്ളാദത്തെ തുടര്‍ന്ന് നടന്ന ആഘോഷം പിന്നീട് എരുമേലി പേട്ടതുള്ളലായി മാറിയെന്നാണ് വിശ്വാസം.
പേട്ടതുള്ളുന്ന കന്നി അയ്യപ്പന്മാര്‍ എരുമേലി പേട്ടയിലുള്ള കൊച്ചമ്പലം അയ്യപ്പക്ഷേത്രത്തിൽ നിന്നും തുടങ്ങുന്ന പേട്ട തുള്ളല്‍ വാവർ പള്ളിയെ വലംവെച്ച് പ്രാർഥന നടത്തി അര കിലോമീറ്റർ തെക്ക് മാറിയുള്ള വലിയമ്പലം ശാസ്താക്ഷേത്രത്തിലേക്ക് താളമേളവാദ്യ അകമ്പടിയോടുകൂടി നടത്തുന്ന അനുഷ്ഠാന ആനന്ദ നൃത്തമാണ് എരുമേലി പേട്ടതുള്ളല്‍.
പിന്നീട് ഇവർ നദിയിൽ പോയി കുളിക്കുന്നു. കുളികഴിഞ്ഞ ശേഷം ഭക്തർ വീണ്ടും ക്ഷേത്രം സന്ദർശിച്ച് അയ്യപ്പനിൽ നിന്ന് ശബരിമല കയറുവാനുള്ള അനുവാദം വാങ്ങുന്നു. പിന്നീട് ഭക്തർ തങ്ങളുടെ ഗുരുവിന്‍റെ നിർദ്ദേശമനുസരിച്ച് സന്നിധാനത്തിലേക്ക് പോവുന്നതാണ് ചടങ്ങ്.
ശബരിമല തീർത്ഥാടനത്തിന്‍റെ ഭാഗമായി താളമേളവാദ്യ അകമ്പടിയോട് കൂടിയ അനുഷ്ഠാന നൃത്തമാണ് എരുമേലി പേട്ടതുള്ളൽ. വൃശ്ചിക-ധനു മാസക്കാലങ്ങളിലെ മണ്ഡല മകര വിളക്ക് കാലത്താണ് എരുമേലി പേട്ടതുള്ളല്‍ നടക്കുക.
ശബരിമലയിൽ ആദ്യമായി വരുന്ന ഭക്തമാരാണ് ( കന്നിസ്വാമിമാർ ) പേട്ടതുള്ളുക. മുഖത്ത് ചായം തേച്ച് തടികൊണ്ടുള്ള ആയുധങ്ങളുമായി നൃത്തം ചവിട്ടുന്ന ചടങ്ങാണ് പേട്ടതുള്ളൽ. ഈ പ്രാർത്ഥനയുടെ അർത്ഥം ഒരുവന്‍റെ അഹന്തയെ (ego) വെടിഞ്ഞ് അയ്യപ്പന് സ്വയമായി അടിയറവ് വയ്ക്കുക എന്നതാണ്. "അയ്യപ്പ തിന്തകത്തോം, സ്വാമി തിന്തകത്തോം" എന്നാർത്തുവിളിച്ചാണ് സംഘനൃത്തം.
"അത്തലെന്യേ ധരണിയിലുള്ളൊരു മർത്ത്യരൊക്കെയുമയ്യനെ കൂപ്പുവാൻ കൂട്ടമോടെ എരുമേലിയിൽ ചെന്നിട്ടു പേട്ട" കൊണ്ടാടുകയായിരുന്നു മുൻകാലങ്ങളിലെ പതിവ്.
നാല്‍പത്തിയൊന്ന് ദിവസത്തെ ശബരി മല വ്രതാനുഷ്ഠാന കാലത്ത് അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകൾ പൊറുക്കണമെന്നപേക്ഷിച്ച് ഒരു നാണയം വെറ്റിലപാക്കോടെ പുണ്യപാപച്ചുമടായ ഇരുമുടിക്കെട്ടിൽ വെച്ച് നമസ്കരിക്കുന്ന "പ്രായശ്ചിത്ത"മാണ് പേട്ടകെട്ടിലെ ആദ്യ ചടങ്ങ്.
പെരിയസ്വാമിക്ക് "പേട്ടപ്പണം കെട്ടൽ" എന്ന ദക്ഷിണ കൊടുക്കുന്നതാണ് അടുത്ത ചടങ്ങ്. തുടര്‍ന്ന് മല ചവിട്ടുമ്പോള്‍ ആവശ്യമുള്ള പച്ചക്കറികളും കിഴങ്ങുകളും മറ്റ് ഭക്ഷ്യധാന്യങ്ങളും കമ്പിളിപ്പുതപ്പില്‍ പൊതിഞ്ഞ് വടിയില്‍ കെട്ടി ചുമലിലേറ്റിയാണ് വിശ്വാസികള്‍ ശബരിമല കയറുക. ശരക്കോൽ, പച്ചിലക്കമ്പുകൾ, എന്നിവ വിശ്വാസികള്‍ കയ്യിലേന്തും. എല്ലാവരും കുങ്കുമം, ഭസ്മം, കരി എന്നിവ ദേഹം മുഴുവൻ പൂശും. തുടര്‍ന്നാണ് ശബരിമല ചവിട്ടുക.