വളാഞ്ചേരി - വട്ടപ്പാറ വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; രണ്ട് മാസത്തിനിടെ നാലാമത്തെ അപകടം
ദേശീയപാതയിലെ വളാഞ്ചേരി വട്ടപ്പാറ വളവില്‍ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ അഞ്ചിനാണ് അപകടമുണ്ടായത്. വാതക ചോർച്ച ആളപകടവും റിപ്പോർട്ട് ചെയ്തിട്ടില്ല. മറിഞ്ഞ ടാങ്കർ ലോറി ഉയർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. അപകടത്തെ തുടർന്ന് വട്ടപ്പാറ ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. രണ്ട് മാസത്തിനിടെ ഇത് നാലാം തവണയാണ് വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് അപകടമുണ്ടാകുന്നത്. റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് നിരന്തരമുണ്ടാകുന്ന അപകടങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
കഴിഞ്ഞ മാസം 21-നും ഈ മാസം രണ്ടിനും ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് അപകടമുണ്ടായിരുന്നു. രണ്ട് അപകടത്തിലും വാതക ചോർച്ചയും ആളപകടവും റിപ്പോർട്ട് ചെയ്തിരുന്നില്ല.
ഈ മാസം ഒമ്പതിനും വട്ടപ്പാറ വളവില്‍ കണ്ടെയ്നർ ലോറി മറിഞ്ഞ് അപകടമുണ്ടായിരുന്നു. ദില്ലിയിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് മറിഞ്ഞത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം, വട്ടപ്പാറ വളവിൽ കഴിഞ്ഞ വർഷം സ്പിരിറ്റ് ലോറി മറിഞ്ഞ് ഇവിടെ വൻ അപകടമുണ്ടായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവർക്ക് സാരമായി പരിക്കേറ്റിരുന്നു.
മഹാരാഷ്ട്രയില്‍നിന്ന് തൃശ്ശൂരിലെ ഡിസ്റ്റ്‌ലറിയിലേക്ക് സ്പിരിറ്റുമായി പോയ ലോറിയാണ് വട്ടപ്പാറ വളവില്‍ നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് റോഡില്‍ പരന്നൊഴുകിയ സ്പിരിറ്റ് അഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്ന് നിര്‍വീര്യമാക്കിയതോടെയാണ് വന്‍ദുരന്തം ഒഴിവായത്.
വളാഞ്ചേരി - വട്ടപ്പാറ വളവില്‍ ശാസ്ത്രീയമായല്ല റോഡ് നിര്‍മ്മിച്ചതെന്നും ഇതുമൂലം രാത്രികാലങ്ങളില്‍ വേഗത്തില്‍ വരുന്ന ഭാരം കൂടിയ വാഹനങ്ങള്‍ വളവ് തിരിയുന്നതിനിടെ മറിയുന്നത് പതിവാണെന്നും നാട്ടുകാര്‍ ആരോപിച്ചു.