'ബീപാത്തു'വിന്‍റെ ഓര്‍മ്മകളില്‍ വിതുമ്പി ഒരു നാട്
മലപ്പുറം പാലക്കാട് ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ തിരുവേഗപ്പുറത്തിന് അടുത്തുള്ള നടുവട്ടം എന്ന സ്ഥലത്തെ നാട്ടുകാരെല്ലാവരും കഴിഞ്ഞ ദിവസം ഒരു അസാധാരണ അനുസ്മരണ ചടങ്ങിനൊത്തു കൂടി. ഗ്രാമവാസികളുടെയെല്ലാം ഓമനയായിരുന്ന 'ബീപാത്തു'വിന്‍റെ അനുസ്മരണ ചടങ്ങും ശില്പം അനാച്ഛാദനവുമായിരുന്നു വേദി. ബീപാത്തു ഒരു മനുഷ്യസ്ത്രീയല്ല. നാടിന്‍റെ പൊന്നോമനയായ നായയുടെ പേരാണ്.

13 വർഷങ്ങൾക്ക് മുമ്പ് ഷാജി ഊരാളുങ്കൽ എന്ന നടുവട്ടത്തുകാരന്‍ തെരുവില്‍ നിന്ന് എടുത്ത് വളര്‍ത്തിയതാണ് ബീപാത്തുവിനെ. പതിവുപോലെ ആരോ തെരുവിലുപേക്ഷിച്ച ഒരു കുഞ്ഞ് നായയായിരുന്നു അന്ന് അവള്‍.
ഷാജിയുടെ വീടിന്‍റെ സംരക്ഷണയിലായതോടെ ബീപാത്തുവിന് നട്ടുവട്ടത്തെ ഏത് വീട്ടിലും കയറി ചെല്ലാനുള്ള സ്വാതന്ത്രം ലഭിച്ചു. എല്ലാ ദിവസവും നടുവട്ടത്തെ വീടുകളില്‍ ഒരു നേരമെങ്കിലും ബീപാത്തു എത്തിയിരിക്കും. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More - ല്‍ ക്ലിക്ക് ചെയ്യുക)
വീടിനകത്ത് കയറാന്‍ ബീപാത്തു ആരുടേയും അനുവാദത്തിനായി കാത്ത് നിന്നിരുന്നില്ല. ബീപാത്തു വീട്ടില്‍ കയറിയാല്‍ ആരും ആട്ടിയോടിച്ചിരുന്നുമില്ല.
എല്ലാ വീട്ടിലും ഉണ്ടാക്കുന്നതില്‍ ഒരു പങ്ക് എന്നും അവള്‍ക്കായി മാറ്റിവെയ്ക്കപ്പെട്ടു. എന്നും അവള്‍ തന്‍റെ പങ്കിനായി സ്വന്തം വീടുകളിലേക്ക് കയറിച്ചെന്നു.
ഡിസംബര്‍ 28 -ാം തിയതി, തെരുവ് പട്ടികളുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ബീപാത്തു മരിച്ചു. അവളുടെ സംസ്കാര ചടങ്ങിന് നിരവധി നാട്ടുകാരെത്തി.
ഇതോടെ 2006 ൽ രൂപകരിച്ച സാംസ്‌കാരിക-സമൂഹിക കൂട്ടായ്മയായ 'ഗ്രാമണി'യുടെ നേതൃത്വത്തില്‍ ബീപാത്തുവിനായി ഒരു അനുസ്മരണ പരിപാടി സംഘടിപ്പിക്കപ്പെട്ടു.
ഗ്രാമത്തിന്‍റെ പൊന്നോമനയായ ബീപാത്തുവിന്‍റെ ഓര്‍മ്മകള്‍ക്ക് കൂട്ടായി അവര്‍ ബീപാത്തുവിന്‍റെ ഒരു ശില്പവും നിര്‍മ്മിച്ചു. വന്യജീവി ഫോട്ടോഗ്രാഫര്‍ എം എ നസീര്‍ ശില്പം അനാച്ഛാദനം ചെയ്തു.
മരിച്ചെങ്കിലും തങ്ങളിലൊരാളായ ബീപാത്തുവിന്‍റെ ഓര്‍മ്മകളെ ഒപ്പം കൂട്ടുകയാണ് നട്ടുവട്ടത്ത് ഗ്രാമവാസികള്‍.