മുതുകില്‍ മുറിവുമായി കാട്ടാന; തന്ത്രത്തില്‍ ചികിത്സിക്കുന്ന വനപാലകര്‍, ചിത്രങ്ങൾ കാണാം
കല്‍പ്പറ്റ: വന്യമൃഗങ്ങളാണെങ്കിലും പ്രതിസന്ധിയിലകപ്പെട്ടാല്‍ സഹായം വേണമെന്ന് അവ ഏതെങ്കിലും തരത്തില്‍ സൂചന നല്‍കുമെന്ന് കാടിനെ അടുത്തറിയുന്ന പഴമക്കാര്‍ പറയാറുണ്ട്. ഇത് ശരിവെക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം വയനാട് അതിര്‍ത്തി പ്രദേശമായ ഗൂഢല്ലൂരിലുണ്ടായത്.
മസിനഗുഡി ശിങ്കാരറേഞ്ചിലെ ബൊക്കാപുരം വനത്തില്‍ പരിക്കേറ്റ് അലയുന്ന കാട്ടാനയെ വനപാലകര്‍ ശ്രദ്ധിക്കുന്നത് ആനയുടെ പെരുമാറ്റത്തില്‍ നിന്നാണ്.
ഒരാഴ്ചയായി ആന മനുഷ്യസാന്നിധ്യമുള്ള ഇടങ്ങളിലെല്ലാം വന്നു നില്‍ക്കുന്നുണ്ട്.
ആക്രമണ സ്വാഭാവമൊന്നും കാണിക്കാതെ തികച്ചും ശാന്തനായി നില്‍ക്കുന്ന ആനയെ അങ്ങനെ വനപാലകര്‍ നിരീക്ഷിക്കാന്‍ തുടങ്ങി.
കൊമ്പന്‍ ദിവസങ്ങളായി തീറ്റയെടുക്കുന്നില്ലെന്നും നാള്‍ക്കുനാള്‍ ക്ഷീണിച്ചുവരുന്നതായും റേഞ്ചര്‍ കാന്തനും സംഘവും കണ്ടെത്തി.
ആനയുടെ മുതുകില്‍ പരിക്ക് പറ്റിയതാണ് ഇതിന് കാരണമെന്നും മതിയായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ആനയുടെ ജീവന്‍ തന്നെ അപകടത്തിലാകുമെന്നും കണ്ടെത്തിയ ഇവര്‍ ഇപ്പോള്‍ കൊമ്പനെ ചികിത്സിക്കുന്ന തിരക്കിലാണ്.
മുതുകില്‍ തെല്ല് ആഴത്തിലുള്ള മുറിവില്‍ മരുന്നുവെക്കണമെങ്കില്‍ ആനയെ മയക്കണം. എന്നാല്‍ മയക്കുവെടിവെച്ചാല്‍ കൊമ്പന്റെ ആരോഗ്യസ്ഥിതി വീണ്ടും മോശമായേക്കാം.
അങ്ങനെയാണ് പഴങ്ങളില്‍ മരുന്ന് വെച്ച് ആനയെ ചികിത്സിക്കാന്‍ തുടങ്ങുന്നത്.
Wild Elephant wayanad kalpatta
Wild Elephant wayanad kalpatta
കൃത്യമായ ഇടവേളകളില്‍ മരുന്ന് കഴിക്കാന്‍ കൊമ്പനും ഇപ്പോള്‍ റെഡിയാണ്.
സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായി ട്രഞ്ച് (കിടങ്ങ്) ഉള്ളിടമാണ് ചികിത്സക്കായി വനപാലക സംഘം തിരഞ്ഞെടുത്തിരിക്കുന്നത്.
വെറ്ററനറി ഡോക്ടര്‍ രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സ നടത്തുന്നത്.
വനപാലകരോട് നന്നായി ഇണക്കം കാണിക്കുന്ന കൊമ്പന്‍ ശാന്തശീലനായി ചികിത്സയോട് സഹകരിക്കുന്നുണ്ട്.
പഴം, പൈനാപ്പിള്‍, വത്തക്ക തുടങ്ങിയവയില്‍ മരുന്നും ആന്റിബയോട്ടിക്കുകളും കൊമ്പന് നല്‍കുന്നുണ്ട്.
കടുവയുടെയോ മറ്റോ ആക്രമണത്തിലാകാം ആനക്ക് പരിക്കേറ്റതെന്നാണ് നിഗമനം. ആനകള്‍ തമ്മിലുണ്ടായ സംഘട്ടനത്തിനിടെ പരിക്കേറ്റതാകാനുള്ള സാധ്യതയും ഉണ്ട്.
കൊമ്പന്‍ ഉള്‍ക്കാട്ടിലേക്ക് പോകാന്‍ മടിക്കുന്നത് മറ്റു ആനകളെ പേടിച്ചായിരിക്കാം.