ഇന്ത്യ-സൗദി സൗഹൃദം പുതുക്കി റിയാദിൽ റിപ്പബ്ലിക് ദിനാഘോഷം, വിരുന്നൊരുക്കി ഇന്ത്യൻ എംബസി
ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് റിയാദിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഔദ്യോഗിക വിരുന്ന് പ്രൗഢഗംഭീരമായി നടന്നു.

റിപ്പബ്ലിക് ദിനാഘോഷം
ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് റിയാദിലെ ഇന്ത്യൻ എംബസി. ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ കൾച്ചറൽ പാലസിൽ നടന്ന ചടങ്ങിൽ സൗദി ഉന്നത ഉദ്യോഗസ്ഥരും വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും ഉൾപ്പെടെ എഴുന്നൂറിലധികം വിശിഷ്ട അതിഥികൾ പങ്കെടുത്തു.
അതിഥികളായി സൗദി പ്രമുഖർ
റിയാദ് റീജ്യൻ അണ്ടർ സെക്രട്ടറി ഡോ. ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സുദൈരി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സൗദി ആഭ്യന്തര മന്ത്രാലയം വൈസ് മിനിസ്റ്റർ അമീർ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ അയ്യാഫ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, സൗദി സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ-വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ, ഇന്ത്യൻ പ്രവാസി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
തെയ്യം
കേരളത്തിന്റെ തനത് കലാരൂപമായ തെയ്യം വേദിയിൽ അവതരിപ്പിച്ചത് വിദേശികൾക്കും സ്വദേശികൾക്കും ഒരുപോലെ വേറിട്ട അനുഭവമായി.
സാംസ്കാരിക വിരുന്നായി വന്ദേമാതരവും തെയ്യവും
ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ദേശീയ ഗീതമായ ‘വന്ദേമാതര’ത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ട നൃത്തശില്പം അതിഥികളുടെ പ്രശംസ പിടിച്ചുപറ്റി.
ഉഭയകക്ഷി ബന്ധം കരുത്താർജിക്കുന്നു
ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ചടങ്ങിൽ സംസാരിച്ചു. 2025 ഏപ്രിലിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സൗദി സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പുതിയ ദിശാബോധവും കരുത്തും പകർന്നു എന്ന് അദ്ദേഹം പ്രസ്താവിച്ചു.
റിപ്പബ്ലിക് ദിനാഘോഷം
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൈത്തറി സാരികളുടെ പ്രദർശനം ഇന്ത്യൻ വസ്ത്രനിർമാണ കലയുടെ വൈവിധ്യം വെളിപ്പെടുത്തി. വിരുന്നിൽ സജ്ജീകരിച്ചിരുന്ന ഇന്ത്യൻ കോഫി ബൂത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ ടൂറിസം, ആരോഗ്യ മേഖലകളിലെ ഇന്ത്യയുടെ വളർച്ച വ്യക്തമാക്കുന്ന സ്റ്റാളുകളും ചടങ്ങിൽ ഒരുക്കിയിരുന്നു. വിഭവസമൃദ്ധമായ ഇന്ത്യൻ ഭക്ഷണത്തോടു കൂടിയാണ് ആഘോഷ പരിപാടികൾ സമാപിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

