നരേന്ദ്രമോദിയുടെ 70 വര്‍ഷങ്ങള്‍; ബാല്‍ നരേന്ദ്രയില്‍ നിന്ന് പ്രധാനമന്ത്രിയിലേക്ക്, ചിത്രങ്ങള്‍
1950 സെപ്റ്റംബർ 17 -ന്, ഗുജറാത്തിലെ വാഡ് നഗറിൽ, പരമ്പരാഗതമായി ഭക്ഷ്യ എണ്ണകൾ ഉത്പാദിപ്പിക്കുന്ന ഘാഞ്ചി സമുദായത്തിലാണ് നരേന്ദ്ര ദാമോദർ ദാസ് മോദിയുടെ ജനനം. അന്ന് സ്വതന്ത്ര ഇന്ത്യക്ക് മൂന്നുവയസ്സുമാത്രമാണ് പ്രായം. ഒരു കാലത്ത് ഗുജറാത്തിലെ ബിദ്ധവിഹാരകേന്ദ്രമായിരുന്ന മെഹ്സാന ജില്ലയിലാണ് വാഡ് നഗർ എന്ന ടൗൺ.
കുട്ടിക്കാലത്ത് പഠിക്കാൻ മിടുക്കനായിരുന്നു ബാൽ നരേന്ദർ എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രങ്ങൾ പറയുന്നു. വായന, എഴുത്ത്, സംവാദങ്ങൾ എന്നിവയിൽ വ്യാപൃതമായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. മണിക്കൂറുകളോളം ലൈബ്രറിയിൽ ചെലവിടുമായിരുന്നത്രെ മോദി. വിവേകാനന്ദ സാഹിത്യ സർവസ്വത്തിൽ മുഴുകിയാണ് അദ്ദേഹത്തിന്റെ കൗമാരം പിന്നിട്ടത്. ആദ്യം വിവേകാനന്ദനെപ്പോലെ ഒരു സന്യാസിയാകാൻ മോഹിച്ച മോദി കുറേക്കൂടി വളർന്നപ്പോൾ ഒരു സൈനികനാകാൻ ആഗ്രഹിച്ചു.
ഒമ്പതാം വയസ്സിൽ ഗ്രാമത്തിലെ മുതലശല്യമുള്ള തടാകത്തിൽ നീന്തുമ്പോൾ മരണത്തിൽ നിന്ന് മോദി തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. ഇരുപത്തൊമ്പത് മുതലകൾ വരെയുണ്ടായിരുന്നു അക്കാലത്ത് ആ തടാകത്തിലെന്നു ഗ്രാമീണർ പറഞ്ഞിരുന്നു. കാലിൽ മുതലയുടെ വാലുകൊണ്ട് അടികിട്ടിയ മോദിക്ക് ഒമ്പത് സ്റ്റിച്ചിടേണ്ടി വന്നു മുറിവുണങ്ങാൻ. ആഴ്ചകളോളം ആശുപത്രിയിൽ ചെലവിട്ട മോദി മുറിവുണങ്ങി ആശുപത്രി വിട്ട അടുത്ത ദിവസം വീണ്ടും അതേ തടാകത്തിൽ നീന്തിത്തുടിക്കാനെത്തി എന്നാണ് സുദേഷ് കെ വർമ്മ എഴുതിയ നരേന്ദ്ര മോദി : ദ ഗെയിം ചെയ്ഞ്ചർ എന്ന പുസ്തകത്തിൽ പറയുന്നത്.
നന്നേ ചെറുപ്പത്തിൽ തന്നെ സാമൂഹ്യ സേവനത്തിൽ തത്പരനായിരുന്നത്രെ മോദി. ഒമ്പതാം വയസ്സിൽ സ്നേഹിതർക്കൊപ്പം ഒരു ടീ സ്റ്റാൾ ഇട്ട് അതിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു ഭാഗം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുമായിരുന്നത്രെ. 1965 -ൽ ഇന്തോ പാക് യുദ്ധം നടക്കുന്നകാലത്ത്, തന്റെ പതിനഞ്ചാം വയസ്സിൽ മോദി അച്ഛനൊപ്പം ഗുജറാത്തിലെ ഒരു റെയിൽവേ സ്റ്റേഷനിൽ പട്ടാളക്കാർക്കുവേണ്ടി ഒരു ചായക്കട തുടങ്ങി എന്ന് പറയപ്പെടുന്നു.
പതിനെട്ടാം വയസ്സിൽ, അന്ന് പതിനേഴു വയസ്സ് പ്രായമുണ്ടായിരുന്ന ജശോദാ ബെൻ ചിമൻലാൽ മോദി എന്ന ഒരു അധ്യാപകപുത്രിയുമായി മോദിയുടെ വിവാഹം നടത്തപ്പെടുന്നു. അച്ഛനമ്മമാർ ആലോചിച്ചുറപ്പിച്ച ഒരു ബന്ധമായിരുന്നു അത്. ആ വിവാഹത്തെപ്പറ്റിയുള്ള അധികം വിവരങ്ങളൊന്നും പൊതുമണ്ഡലത്തിൽ ലഭ്യമല്ല.
വിവാഹം കഴിഞ്ഞ് അധികനാൾ കഴിയും മുമ്പ് മോദി വീടുവിട്ടിറങ്ങി എന്നും, ഹിമാലയസാനുക്കളിലൂടെ ഒരു അവധൂതനെപ്പോലെ സഞ്ചാരം നടത്താൻ തുടങ്ങി എന്നുമാണ് അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ പറയുന്നത്.
ഹിമാലയസഞ്ചാരം മതിയാക്കി, തന്റെ ഇരുപത്തിരണ്ടാം വയസ്സിൽ നരേന്ദ്ര മോദി തിരിച്ചെത്തുന്നത് ഒരു രാഷ്ട്രീയ സ്വയം സേവകനായിട്ടാണ്. അന്ന് ആർഎസ്എസ് ഇന്ത്യയിൽ അതിന്റെ വേരുകൾ ഉറപ്പിക്കുന്ന കാലമാണ്. അന്ന് ആ സംഘടനയുടെ സജീവ പ്രവർത്തകനായി മോദി മാറുന്നു.
എഴുപതുകളുടെ പകുതിയോടെ, അതായത് 1972 -ലെ പാകിസ്താനെതിരെയുള്ള യുദ്ധവിജയത്തിന്റെ ലഹരിയിൽ, ഗുജറാത്ത് സംസ്ഥാനത്തിൽ അഴിമതികൾ പെരുകി. അതിനെതിരെ പോരാടാൻ ഉറപ്പിച്ച മോദി അന്ന് തുടങ്ങിയിരുന്ന നവനിർമാൺ പ്രസ്ഥാനത്തിന്റെ ഭാഗമായി. ഗുജറാത്ത് ലോക് സംഘർഷ് സമിതിയിലും അദ്ദേഹം ചേർന്ന് പ്രവർത്തിച്ചു. അഴിമതിയിൽ മുങ്ങിക്കുളിച്ചു നിന്ന ഗവണ്മെന്റ് രാജിവെക്കുക എന്നതായിരുന്നു മോദിയുടെയും കൂട്ടരുടെയും ആവശ്യം.
അടിയന്തരാവസ്ഥക്കാലത്ത് കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രചാരണങ്ങളിൽ മുഴുകിയ മോദിക്ക് പൊലീസിന്റെ നോട്ടപ്പുള്ളി ആയതോടെ ഒളിവിൽ പോവേണ്ടി വന്നു. അണ്ടർ ഗ്രൗണ്ട് ആയിരുന്ന കാലത്ത് ഒരു സർദാർജിയുടെ രൂപത്തിൽ വേഷപ്രച്ഛന്നനായിട്ടായിരുന്നു മോദിയുടെ സഞ്ചാരങ്ങൾ.
1980 -ൽ ഭാരതീയ ജനതാ പാർട്ടി രൂപം കൊണ്ട ശേഷം മോദി ആർഎസ്എസിൽ നിന്ന ബിജെപിയുടെ സജീവ പ്രവർത്തനത്തിലേക്ക് ചുവടുമാറ്റി. 1987 -ൽ അദ്ദേഹം ഗുജറാത്തിലെ ബിജെപിയുടെ സംസ്ഥാന സെക്രട്ടറി ആയി. 1995 -ൽ മോദി ദേശീയ തലത്തിൽ ബിജെപിയുടെ സെക്രട്ടറി ആകുന്നു. അതോടെ അദ്ദേഹത്തിന്റെ പ്രവർത്തന ഭൂമിക തലസ്ഥാന നഗരി ദില്ലി ആയി മാറി. ദില്ലിയിലേക്ക് കളംമാറിയ ശേഷമാണ് മോദിയുടെ രാഷ്ട്രീയ വളർച്ച തുടങ്ങുന്നത്. 1995 -ൽ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി നിർണയവും പ്രചാരണവും ഒക്കെ മോദിയുടെ കാർമികത്വത്തിലാണ് നടന്നത്. അതിനൊക്കെ ചുക്കാൻ പിടിച്ച മോദിയുടെ നേതൃശേഷിയാണ് ബിജെപിക്ക് തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിക്കൊടുത്തത് എന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിന് ബോധ്യമായി. 1998 ജനുവരിയിൽ നരേന്ദ്ര മോദി ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി ആകുന്നു.
2001 -ൽ നരേന്ദ്ര മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നു. അടുത്ത ഒരു വ്യാഴവട്ടക്കാലം മുഖ്യമന്ത്രിക്കസേരയിൽ തുടർന്ന മോദി ഏറ്റവും അധികകാലം ഗുജറാത്തിനെ ഭരിച്ച മുഖ്യമന്ത്രി ആകുന്നു. ഹിന്ദു തീവ്രദേശീയത ഗുജറാത്തിൽ പുഷ്ടിപ്പെടുന്നത് നരേന്ദ്രമോദിയുടെ കാലത്താണ്.. ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിൽ ജനങ്ങളെ സ്വാധീനിക്കുന്നതിൽ നരേന്ദ്ര മോദി ഇക്കാലത്ത് ഒരു പരിധി വരെ വിജയം കണ്ടു. മോദിയുടെ ഭരണകാലത്ത് ഗുജറാത്തിന്റെ ജിഡിപി 10% വളർന്നു. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മൂന്നിരട്ടി മെച്ചപ്പെട്ടു.
2002 -ൽ ഗുജറാത്തിലുണ്ടായ ഹിന്ദു മുസ്ലിം ലഹളകൾ നരേന്ദ്ര മോദിയുടെ പ്രതിച്ഛായക്ക് വലിയ കളങ്കമേൽപ്പിച്ച ഒന്നാണ്. 18,000 വീടുകൾ ചുട്ടെരിക്കപ്പെട്ട ആ ലഹളകളിൽ രണ്ടു ലക്ഷത്തിലധികം പേർ വഴിയാധാരമായി. ആയിരത്തിൽ അധികം പേർക്ക് ജീവഹാനിയും ഈ കലാപങ്ങളിൽ ഉണ്ടായി. ഈ വർഗീയ ലഹളയുടെ പേരിൽ 2005 -ൽ അമേരിക്കൻ ഗവണ്മെന്റ് നരേന്ദ്ര മോദിക്ക് വിസ നിഷേധിച്ചു.
2014 മെയ് 26 -ണ് നരേന്ദ്ര മോദി ഇന്ത്യയുടെ പതിനഞ്ചാമത്തെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷം ജനിച്ചവരിൽ പ്രധാനമന്ത്രി പദത്തിലേറുന്ന ആദ്യത്തെ വ്യക്തിയും മോദി തന്നെയാണ്. അന്ന് ബിജെപിക്ക് കിട്ടിയത് കഷ്ടിച്ചു 31 ശതമാനം വോട്ടുമാത്രമായിരുന്നു. പ്രധാനമന്ത്രിപദത്തിൽ ഏറിയ പാടെ അദ്ദേഹം ടൈം മാഗസിനോട് പറഞ്ഞത് ഇങ്ങനെ,"ദാരിദ്ര്യത്തെ വളരെ അടുത്ത് കണ്ടതാണ് ഞാൻ എന്റെ ബാല്യത്തിൽ. ദാരിദ്ര്യമായിരുന്നു കുട്ടിക്കാലത്ത് നേട്ടങ്ങൾ എത്തിപ്പിടിക്കാനുള്ള എന്റെ ഏറ്റവും വലിയ പ്രചോദനം. ഇനി എന്റെ ജീവിതം എനിക്കുവേണ്ടി ആവില്ല, ഇന്നാട്ടിലെ ജനങ്ങൾക്കുവേണ്ടി അത് ഉഴിഞ്ഞു വെക്കാൻ പോവുകയാണ് ഞാൻ..."
2016 നവംബർ 8 -ന് നരേന്ദ്ര മോദി രാജ്യത്ത് നിലവിലുണ്ടായിരുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കി. പലരുടെയും ജീവിതങ്ങളെ പാടെ മാറ്റിമറിച്ച ഒന്നായിരുന്നു നരേന്ദ്ര മോദി സർക്കാരിന്റെ ഈ നോട്ടുനിരോധനം അഥവാ ഡീമോണിറ്റൈസേഷൻ എന്ന പരിഷ്‌കാരം.
2019 മെയ് 23 -ന് നരേന്ദ്ര മോദിയെ രാജ്യം രണ്ടാമതും പ്രധാനമന്ത്രി പദത്തിലേറ്റി. ഇത്തവണ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ട് ഷെയർ ഇന്ത്യ തെരഞ്ഞെടുപ്പിൽ കരസ്ഥമാക്കാൻ എൻഡിഎക്ക് സാധിച്ചു. 45.43 ശതമാനം വോട്ടുനേടി പാർലമെന്റിലെത്തിയ എൻഡിഎക്ക് 353 എംപിമാരുണ്ട് ലോക് സഭയിൽ. വളരെ വ്യക്തമായ ഭൂരിപക്ഷത്തോടെ രാജ്യം ഭരിച്ചുകൊണ്ടിരിക്കുകയാണ് ഇന്ന് തന്റെ സപ്തതിയുടെ നിറവിലേക്കെത്തിയ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര ദാമോദർദാസ് മോദി.