- Home
- Magazine
- Web Specials (Magazine)
- 50 കമ്പനി സിആർപിഎഫ്; പാറ്റാ സമരം പ്രതിരോധിക്കാൻ സേനാ വിന്യാസം കൂട്ടി സർക്കാർ, പിന്നോട്ടില്ലെന്ന് സിജെപി
50 കമ്പനി സിആർപിഎഫ്; പാറ്റാ സമരം പ്രതിരോധിക്കാൻ സേനാ വിന്യാസം കൂട്ടി സർക്കാർ, പിന്നോട്ടില്ലെന്ന് സിജെപി
21 ദിവസത്തോളം നിരാഹാര സമരം കിടന്ന സോനം വാങ്ചുക്കിനെ ദില്ലി പോലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ പാർലമെന്‍റിലേക്ക് സിജെപി നടത്തിയ മാർച്ച് അക്രമാസക്തമായി.

ഇന്ന് രാവിലെ ജന്തർ മന്തിറിന് മുന്നിലേക്ക് കേന്ദ്ര സർക്കാർ അയച്ചത് 20 കമ്പനി സൈന്യത്തെയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദില്ലിയുടെ സുരക്ഷ ശക്തമാക്കാനെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും പ്രതിഷേധിക്കുന്ന പുതിയ തലമുറയെ നേരിടാനാണ് സേനാവിന്യാസമെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു.
പശ്ചിമ ബംഗാളിൽനിന്ന് വിമാനമാർഗമാണ് സിആർപിഎഫ് സൈനികരെ ദില്ലിയിലേക്ക് എത്തിക്കുന്നത്. ദില്ലിയിൽ അടിയന്തരമായി സേനാവിന്യാസം ശക്തമാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവെന്ന് ഔദ്യോഗിക വൃത്തങ്ങൾ വാർത്താ ഏജൻസിയായ പിടിഐയെ അറിയിച്ചു.
ഏകദേശം 100 ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് സിആർപിഎഫിന്‍റെ ഒരു കമ്പനി. 20 കമ്പനിയെ കൂടി എത്തിക്കുന്നതോടെ രണ്ടായിരത്തോളം ഉദ്യോഗസ്ഥരെ കൂടി വിദ്യാർത്ഥി പ്രതിഷേധം നേരിടാൻ രാജ്യ തലസ്ഥാനത്ത് വിന്യസിക്കാമെന്ന് കേന്ദ്ര സർക്കാർ കരുതുന്നു.
ദില്ലി പൊലീസിന് പുറമേ, ഏകദേശം 30 കമ്പനി സിആർപിഎഫിനെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും കേന്ദ്ര സർക്കാർ ഇതിനകം ദില്ലിയിലുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്കായി സമരം നടത്തുന്ന വിദ്യാർത്ഥികളെ നേരിടാനാണ് ഇത്രയേറെ സൈനികരെ കേന്ദ്ര രാജ്യ തലസ്ഥാനത്ത് വിന്യസിച്ചത്.
സിജെപി തിങ്കളാഴ്ച നടത്തിയ പ്രതിഷേധത്തെ തുടർന്ന് ദില്ലി പൊലീസ് പത്തോളം എഫ്ഐആർ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ന്യൂദില്ലി ജില്ലയുടെ പരിധിയിലെ ഒന്നിലധികം സ്റ്റേഷനുകളിലാണ് കേസുകളെടുത്തത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടന്ന സമരത്തിൽ ഗുരുതര വകുപ്പ് ചുമത്താനാണ് പോലീസിന്‍റെ നീക്കമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇതിനിടെ ഇന്നലെ രാജ്യത്തിന്‍റെ ഭാവി തലമുറയായ വിദ്യാർത്ഥികളെ പോലീസ് നേരിട്ടത് അതിക്രൂരമായാണെന്ന റിപ്പോർട്ട് പുറത്ത് വന്നത് കേന്ദ്ര സർക്കാറിനെ പ്രതിരോധത്തിലാക്കി. പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചില്ലെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെട്ടപ്പോൾ, സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ കണ്ണിൽ നിന്നും പെല്ലറ്റുകൾ നീക്കം ചെയ്തെന്ന ദില്ലിഹി ലേഡി ഹാർഡിങ് ആശുപത്രിയിലെ മെഡിക്കൽ റിപ്പോർട്ടുകൾ മാധ്യമങ്ങൾ പുറത്ത് വിട്ടു.
ഇതാദ്യമായാണ് രാജ്യതലസ്ഥാനത്ത് ഒരു സമരക്കാർക്ക് നേരെ പെല്ലറ്റ് ഗണുകൾ പ്രയോഗിച്ചത്. പലരുടെയും നെഞ്ചത്തും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലും പെല്ലറ്റുകൾ തറച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. കേന്ദ്ര സർക്കാർ എത്ര അടിച്ചമർത്താൻ ശ്രമിച്ചാലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി എന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന് സിജെപി നേതാക്കൾ അറിയിച്ചു.
നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ ജന്തർ മന്തറിലെ പ്രതിഷേധം തുടരാനാണ് സിജെപിയുടെ തീരുമാനം. പാർലമെന്‍റിന് പുറത്ത് രാജ്യത്തെ ഭാവി തലമുറ നീതിക്ക് വേണ്ടി സമരം ചെയ്യുമ്പോൾ നീറ്റ് ചോർച്ചയെക്കുറിച്ച് ഇന്നത്തെ പാർലമെന്‍റ് യോഗത്തിൽ ചർച്ച ചെയ്യാതെ കേന്ദ്ര സർക്കാർ.
അജണ്ടയിൽ പോലും വിഷയം ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ധർമ്മേന്ദ്ര പ്രധാന്‍റെ രാജിക്കായുള്ള ആവശ്യം രാഷ്ട്രീയമെന്നാണ് കേന്ദ്ര സർക്കാറിന്‍റെ ആരോപണം. ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ബിജെപി നേതൃത്വവും. അതേസമയം, സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ പിൻവാതിൽ ശ്രമം തുടങ്ങി.
അനുനയ നീക്കവുമായി സോനം വാങ്ചുകിനെ കേന്ദ്രമന്ത്രിമാർ ആശുപത്രിയിലെത്തി കണ്ടു. ജെപി നദ്ദയും ജിതേന്ദ്ര സിംഗുമാണ് വാങ്ചുകിനെ സന്ദർശിച്ച് സുഖവിവരങ്ങൾ തിരക്കി. 21 ദിവസം നിരാഹാരം കിടന്നപ്പോൾ തിരിഞ്ഞ് നോക്കാതിരുന്ന സർക്കാർ, സമരം കടുപ്പിച്ചപ്പോൾ ആശുപത്രിയിലെത്തിയെന്ന് സമരക്കാർ പരിഹസിച്ചു.

